ഓണ്‍ലൈന്‍ മാധ്യമങ്ങളെ
വരുതിയിലാക്കാന്‍ നീക്കം:
കത്തിപ്പടര്‍ന്ന് പ്രതിഷേധം
പുതിയ ചട്ടങ്ങള്‍ പാലിക്കാന്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക്
കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന സമയം 15 ദിവസം
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വിവരസാങ്കേതികവിദ്യാ ചട്ടം പാലിച്ചോയെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് 15 ദിവസങ്ങള്‍ക്കുള്ളില്‍ നല്കാന് ഓണ്‍ലൈന്‍ വാര്‍ത്താ സൈറ്റുകള്‍ക്കും ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കും വിവര പ്രക്ഷേപണ മന്ത്രാലയം നല്കിയ നിര്‍ദ്ദേശത്തോടുള്ള പ്രതിഷേധം വ്യാപകം. സെന്‍സര്‍ഷിപ്പ് വര്‍ധിക്കാനും ഉപയോക്താക്കളുടെ സ്വകാര്യതാ അവകാശം തകര്‍ക്കാനും ഇടയാക്കുന്നതാണ്് സര്‍ക്കാര്‍ നടപടിയെന്ന് വിമര്‍ശകര്‍ പറയുന്നു. ബുധനാഴ്ച് നിലവില്‍ വന്ന ചട്ടത്തിന്റെ പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.
ഡിജിറ്റല്‍ ന്യൂസ് ഓര്‍ഗനൈസേഷനുകള്‍, സാമൂഹികമാധ്യമങ്ങള്‍, ഒടിടി സ്ട്രീമിങ്ങ് തുടങ്ങിയ സേവനങ്ങളെ നിയന്ത്രിക്കുന്നതിന് വേണ്ടി ഫെബ്രുവരി 25-നാണ് കേന്ദ്ര സര്‍ക്കാര്‍ വിവരസാങ്കേതികവിദ്യാചട്ടം (ഇടനിലക്കാരുടെ മാര്‍ഗരേഖയും ഡിജിറ്റല്‍ മാധ്യമധാര്‍മികതാ കോഡും) കൊണ്ടുവന്നത്. ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ തുടങ്ങിയ പ്രബല കമ്പനികളോട് തത് സ്ഥിതി റിപ്പോര്‍ട്ട് ഉടന്‍ നല്‍കണമെന്ന് കേന്ദ്രം നേരത്തേ ആവശ്യപ്പെട്ടിരുന്നു.
കമ്പനികള്‍ ചീഫ് കംപ്ലിയന്‍സ് ഓഫീസര്‍, നോഡല്‍ കോണ്ടാക്ട് പേഴ്സണ്‍, റെസിഡന്റ് ഗ്രീവന്‍സ് ഓഫീസര്‍ എന്നിവരെ ഇന്ത്യയില്‍ നിയമിക്കണമെന്ന് ചട്ടത്തിലുണ്ട്. ഇതുപ്രകാരം നിയമിക്കപ്പെട്ടവരുടെ വിവരങ്ങള്‍ നല്കാന് കേന്ദ്രം ആവശ്യപ്പെട്ടു. ഫെയ്സ്ബുക്കും ഗൂഗിളും യൂട്യൂബുമടക്കമുള്ള സ്ഥാപനങ്ങള്‍ ചട്ടം നടപ്പാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പുതിയ മാര്‍ഗരേഖ പാലിക്കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് ഫെയ്സ്ബുക്ക് ആവശ്യപ്പെടുന്നത്. ചട്ടം ചോദ്യംചെയ്ത് വാട്സാപ്പ് ഉള്‍പ്പെടെ സമീപിച്ച ഹര്‍ജികള്‍ ഡല്‍ഹി ഹൈക്കോടതി ഓഗസ്റ്റ് 4 ലേക്കു മാറ്റിയിരിക്കുകയാണ്. രാജ്യസുരക്ഷ, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളില്‍ ഉള്ളടക്കത്തിന്റെ ഉറവിടം വെളിപ്പെടുത്തണമെന്ന വ്യവസ്ഥയാണ് ഹര്‍ജികളില്‍ മുഖ്യമായും ചോദ്യം ചെയ്യുന്നത്. ഇന്ത്യയുടെ ചരിത്രത്തില്‍ സ്വകാര്യതാ സംരക്ഷണവുമായി ബന്ധപ്പെട്ട് ഇന്നേവരെയുണ്ടായ ഏറ്റവും വലിയ കേസെന്ന് ഇത് വിലയിരുത്തപ്പെട്ടേക്കാം എന്നാണ് മീഡിയാനാമ കമ്പനിയുടെ സ്ഥാപകന്‍ നിഖില്‍ പാഹ്വ വിലയിരുത്തുന്നത്.
പുതിയ കേസ് മോദി സര്‍ക്കാരും ടെക്നോളജി ഭീമന്മാരായ ഫെയ്സ്ബുക്കും ഗൂഗിളും ട്വിറ്ററുമായി തുടരുന്ന ഏറ്റുമുട്ടലിന്റെ ഏറ്റവും പുതിയ അധ്യായമായി മാറിക്കഴിഞ്ഞു. ചൈനയില്‍ നിന്നു കെട്ടുകെട്ടിക്കപ്പെട്ട ഈ കമ്പനികള്‍ക്ക് ഇന്ത്യ ഒരു നിര്‍ണായക വിപണിയാണ്. ഈ കമ്പനികളുടെ പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിക്കുന്ന കോവിഡിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ നീക്കംചെയ്യണമെന്നും, ഒപ്പം മഹാമാരിയുടെ കാലത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ വിമര്‍ശിക്കുന്ന പോസ്റ്റുകളും, കര്‍ഷക സമരത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ നില്ക്കുന്ന ചില പോസ്റ്റുകളും നീക്കംചെയ്യണമെന്നാണ് കേന്ദ്രം അടുത്തിടെ ഈ കമ്പനികളോട് ആവശ്യപ്പെട്ടത്.
രാജ്യത്ത് കാലാകാലങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന മാധ്യമ സ്ഥാപനങ്ങളുടെ കീഴില്‍ രൂപം കൊണ്ട ടി വി ചാനലുകള്‍ ഉള്‍പ്പെടുന്ന ഡിജിറ്റല്‍ മാധ്യമ മേഖലയെ പുതിയ ചട്ടങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന് വിവര, പ്രക്ഷേപണ മന്ത്രാലയത്തിനു നിവേദനം നല്കി. ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡേര്‍ഡ്സ് (തര്‍ക്കപരിഹാരം) പ്രകാരം പല ടി വി ചാനലുകളും സംപ്രേഷണം ചെയ്യുന്ന വാര്‍ത്ത/പരിപാടികളെക്കുറിച്ചുള്ള പരാതികള്‍ സമര്‍പ്പിക്കാന്‍ സംവിധാനമുണ്ടാക്കിയിട്ടുണ്ട്. സംപ്രേഷണ തീയതിക്ക് ഏഴു ദിവസത്തിനകം കമ്പനി ഇതിനായി അധികാരപ്പെടുത്തിയ ആള്‍ക്കാണ് പരാതി കൊടുക്കേണ്ടത്.
പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച വിമര്‍ശനങ്ങള്‍ വിവര, പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍ തള്ളിക്കളഞ്ഞു. ജനങ്ങള്‍ ഇക്കാര്യത്തില്‍ സന്തോഷവാന്മാരാണെന്ന് അദ്ദേഹം പറഞ്ഞു. ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി ആലോചിക്കാതെയാണ് മാര്‍ഗനിര്‍ദേശങ്ങള്‍ ഇറക്കിയതെന്ന ആരോപണം മന്ത്രി തള്ളി.ശക്തമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് വ്യാജ വാര്‍ത്തകള്‍ തടയാനാണ്. പരാതികള്‍ ഉയര്‍ന്നാല്‍ സ്ത്രീകളുടെ നഗ്ന, കൃത്രിമ ചിത്രങ്ങള്‍ 24 മണിക്കൂറിനകം നീക്കണം. ഇതുസംബന്ധിച്ച് പരാതി പരിഹാര സംവിധാനമുണ്ടാകും.
അതേസമയം, പൊലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തന്ത്രങ്ങളില്‍ ട്വിറ്റര്‍ ആശങ്ക അറിയിച്ചു.സമൂഹമാധ്യമങ്ങള്‍ നടപ്പാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ട നിയമങ്ങളില്‍ ആദ്യമായാണ് ട്വിറ്റര്‍ പ്രതികരിച്ചത്. അഭിപ്രായ സ്വാതന്ത്ര്യവും സ്വകാര്യതയും സംരക്ഷിക്കപ്പെടാന്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം നിലകൊള്ളും. ഐടി മാര്‍നിര്‍ദേശങ്ങളില്‍ കേന്ദ്രവുമായി ചര്‍ച്ച തുടരുമെന്നും ട്വിറ്റര്‍ അറിയിച്ചു.ഡല്‍ഹി, ഗുരുഗ്രാം എന്നിവിടങ്ങളിലെ ഓഫിസുകള്‍ ഡല്‍ഹി പൊലീസ് റെയ്ഡ് ചെയ്ത സംഭവത്തിലാണ് ട്വിറ്റര്‍ ആശങ്ക അറിയിച്ചത്.
മോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസിന്റെ 'ടൂള്‍കിറ്റ്' എന്ന പേരില്‍ ബിജെപി നേതാക്കള്‍ പ്രചരിപ്പിച്ച ട്വീറ്റിന് 'മാനിപുലേറ്റഡ് മീഡിയ' എന്ന ടാഗ് ട്വിറ്റര്‍ നല്‍കിയത് കേന്ദ്രത്തെ ചൊടിപ്പിച്ചിരുന്നു. ഈ ടൂള്‍കിറ്റ് വ്യാജമാണെന്നു കാട്ടി കോണ്‍ഗ്രസ് ഡല്‍ഹി പൊലീസിനു പരാതിയും നല്കി. ഇതിനു പിന്നാലെയാണ് ട്വിറ്ററിന്റെ ഓഫിസില്‍ ഡല്‍ഹി പൊലീസ് റെയ്ഡ് നടത്തിയത്.
പരാതി പരിഹാരത്തിന് ഇന്ത്യയില്‍ ഓഫീസര്‍ വേണമെന്നും സംവിധാനം വേണമെന്നും നിയമപരമായ ഉത്തരവ് ഉണ്ടായാല്‍ 36 മണിക്കൂറിനുള്ളില്‍ ആ കണ്ടന്റ് നീക്കണം ചെയ്യണമെന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളെയും ഡിജിറ്റല്‍ മീഡിയയെയും നിയന്ത്രിക്കാന്‍ കേന്ദ്രം കൊണ്ടുവന്ന നിബന്ധനകളിലുണ്ട്. നടപടി ഭരണഘടനാ ലംഘനമാണെന്നും സ്വകാര്യതയെ മാനിക്കാത്തതാണെന്നും ചൂണ്ടിക്കാട്ടിയാണ് വാട്സാപ് കോടതിയെ സമീപിച്ചിട്ടുള്ളത്.എന്നാല്‍, ഐ ടി മാര്‍ഗ നിര്‍ദേശങ്ങള്‍ സമൂഹ മാധ്യമങ്ങളിലെ സാധാരണ ഉപയോക്താക്കളുടെ സുരക്ഷയ്ക്കു വേണ്ടിയാണെന്ന് ചൂണ്ടിക്കാട്ടുന്നു കേന്ദ്രം. സ്വകാര്യതയ്ക്കുള്ള അവകാശത്തെ പൂര്‍ണമായി മാനിക്കുന്നുവെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.
ഇതിനിടെ, രാജ്യത്തെ സമൂഹ മാധ്യമങ്ങളുടെ പ്രവര്‍ത്തന രീതി മാറുമെന്ന കാര്യത്തില്‍ സംശയമില്ല എന്നാണ് നിഷ്പക്ഷ നിരീക്ഷകര്‍ വിലയിരുത്തുന്നത്. വിദേശ സമൂഹ മാധ്യമങ്ങള്‍ ഇന്ത്യയില്‍ നിന്നു കെട്ടുകെട്ടുകയോ സര്‍ക്കാര്‍ പറയുന്നത് അനുസരിക്കുകയോ ചെയ്യും. അവ പോകുകയാണെങ്കില്‍ പകരം വന്നേക്കാവുന്ന ഇന്ത്യന്‍ സമൂഹ മാധ്യമങ്ങളാകട്ടെ പരിപൂര്‍ണമായി സെന്‍സര്‍ ചെയ്യപ്പെട്ടവയായേക്കാം എന്നാണ് വിലയിരുത്തല്‍. വിദേശ സമൂഹ മാധ്യമങ്ങള്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുക എന്നത് അനുദിനം പ്രശ്നങ്ങളിലേക്കു നീങ്ങിയേക്കാം. അവയ്ക്കെതിരെ എല്ലാത്തരത്തിലുമുള്ള നിയമ പ്രശ്നങ്ങളും ഉയരാം. പണമായി നല്‍കേണ്ട കടുത്ത പിഴകളും, അവയുടെ രാജ്യത്തെ അധികാരികള്‍ക്കെതിരെ ക്രിമിനല്‍ നടപടികളും ഉണ്ടായേക്കാമെന്നാണ് ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്റെ എക്സീക്യൂട്ടീവ് ഡയറക്ടര്‍ അപാര്‍ ഗുപ്ത പറയുന്നത്. ഇതിന്റെ ആഘാതം ഉപയോക്താക്കള്‍ക്കും പേടിപ്പെടുത്തുന്നതായിരിക്കുമെന്ന് അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. വിവാദ പോസ്റ്റുകള്‍ ( വിവാദമെന്ന് വ്യാഖ്യാനിക്കാവുന്ന) ഇടുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ വന്നേക്കാമെന്നതാണ് സമൂഹ മാധ്യമങ്ങളുടെ ഉപയോഗം പേടിപ്പിക്കുന്ന ഒന്നാകാന്‍ പോകുകയാണോ എന്ന ഭീതി പരത്തുന്നത്.
ഒരോ ചാറ്റും പിന്തുടരണമെന്നു പറയുന്നത് ഒരോ വാട്സാപ് ചാറ്റിലും അതു നടത്തിയ ആളുടെ വിരലടയാളം പതിക്കുക എന്നു പറയുന്നതിനു തുല്യമാണ് എന്നാണ് വാട്സാപ് എഴുതി നല്കിയ മറുപടിയില്‍ പറഞ്ഞിരിക്കുന്നത്. ഇത് തങ്ങളുടെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ തകര്‍ക്കുമെന്നതു കൂടാതെ അടിസ്ഥാനപരമായി സ്വകാര്യത ഇല്ലാതാക്കുമെന്ന്് അവര്‍ വാദിക്കുന്നു. ഇതിനിടെയാണ്, സമൂഹ മാധ്യമങ്ങള്‍ കടുത്ത പ്രതിസന്ധിയിലേക്കു നീങ്ങുന്ന മറ്റൊരു രാജ്യമായ റഷ്യയില്‍ ഫെയ്സബുക്കും ട്വിറ്ററും അടങ്ങുന്ന സമൂഹ മാധ്യമങ്ങളോട് തങ്ങളുടെ ഉപയോക്താക്കളുടെ ഡേറ്റാ ബെയ്സ് ജൂലൈ 1നു മുന്‍പ് സര്‍ക്കാരിനു സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ബാബു കദളിക്കാട്
Comments