കേരളത്തിലും നൂറു കടന്ന്
പെട്രോള്‍ വില;പരസ്പരം
പഴി ചാരി സര്‍്ക്കാരുകള്‍
വില കൂട്ടിയത് 22 ദിവസത്തിനിടെ 12-ാം തവണ
ഇന്ധന വീണ്ടും വര്‍ധിപ്പിച്ചതോടെ സംസ്ഥാനത്ത് പെട്രോള്‍ വില നൂറ് കടന്നു.ഒരു ലിറ്റര്‍ പെട്രോളിന് 26 പൈസയും ഡീസലിന് എട്ട് പൈസയുമാണ് ഇന്ന് കൂടിയത്. പാറശാലയില്‍ പെട്രോള്‍ ലിറ്ററിന് 100.04 പൈസയാണ്. 22 ദിവസത്തിനിടയില്‍ 12-ാം തവണയാണ് ഇന്ധന വില കൂടിയത്.തിരുവനന്തപുരത്ത് പെട്രോളിന് 99.80 രൂപയും കൊച്ചിയില്‍ 97.98 രൂപയുമാണ് ഇന്നത്തെ വില. ഡീസലിന് തിരുവനന്തപുരത്ത് 95.62 രൂപയും കൊച്ചിയില്‍ 94.79 രൂപയും.
അടിക്കടി ഉയരുന്ന ഇന്ധന വിലയില്‍ നിന്ന് നികുതിയിലൂടെ നേട്ടം കൊയ്യുന്ന കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും പരസ്പരം പഴി ചാരി ജനങ്ങളെ മണ്ടന്മാരാക്കുന്നതും തുടരുന്നു. പെട്രോളിയം കമ്പനികളാകട്ടെ തടസമില്ലാതെ ലാഭം ഉയര്‍ത്തുന്നു.വിലയുടെ മൂന്നിലൊന്നിലേറെ കേന്ദ്ര സര്‍ക്കാരാണ് കൊള്ളയടിക്കുന്നതെന്നാണ് സംസ്ഥാന മന്ത്രിമാര്‍ പറയുന്നത്.പക്ഷേ, സംസ്ഥാന സര്‍ക്കാര്‍ നികുതി ഉപേക്ഷിക്കണമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ ആവശ്യപ്പെടുന്നു. കേന്ദ്ര സര്‍ക്കാര്‍ നികുതി വരുമാനത്തിലൂടെ പല ആനുകൂല്യങ്ങള്‍ നല്‍കുന്നുവെന്നാണ് അദ്ദേഹത്തിന്റെ വാദം.
അടിക്കടിയുള്ള പെട്രോള്‍, ഡീസല്‍ വില വര്‍ധന കേരളത്തിന് വലിയ ആഘാതമാകുന്നു. ഭക്ഷ്യവസ്തുക്കളടക്കം നിത്യോപയോഗ സാധനങ്ങള്‍ക്കും അസംസ്‌കൃത വസ്തുക്കള്‍ക്കും അന്യസംസ്ഥാനങ്ങളെയാണ് കേരളം ആശ്രയിക്കുന്നത്. പെട്രോള്‍, ഡീസല്‍ വിലവര്‍ധന ചരക്കുഗതാഗത ചെലവ് ഉയര്‍ത്തും. അവശ്യ സാധനങ്ങള്‍ക്ക് വിലക്കയറ്റമുണ്ടാകുന്നു. നിര്‍മാണ, അനുബന്ധ മേഖലയിലും പ്രതിസന്ധിയാകും.
അതേസമയം ബിജെപിയും കോണ്‍ഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ നികുതി താരതമ്യേന കുറവാണെന്ന് സംസ്ഥാന ധനമന്ത്രി ബാലഗോപാല്‍ ചൂണ്ടിക്കാട്ടുന്നു. ഇവിടെ 30.8 ശതമാനമാണ് വില്‍പ്പന നികുതി. രാജസ്ഥാനില്‍ 38 ശതമാനവും. ഒന്നര രൂപ സെസുമുണ്ട്. മഹാരാഷ്ട്രയില്‍ 25 ശതമാനം വാറ്റിനു പുറമെ 10.12 രൂപ അധിക നികുതിയുമുണ്ട്. പഞ്ചാബില്‍ വാറ്റ് 24.79 ശതമാനവും, 10 ശതമാനം അധിക നികുതിയുമാണ്. ഒഡിഷയില്‍ 32 ശതമാനവും കര്‍ണാടകയില്‍ 35 ശതമാനവും മഹാരാഷ്ട്രയില്‍ 33 ശതമാനവുമാണ് വാറ്റ്.
ജി.എസ്.ടി. വന്നശേഷം നികുതിയില്‍ സംസ്ഥാനങ്ങളുടെ അവകാശം ചുരുങ്ങി. ജി.എസ്.ടി.യെ കേന്ദ്രം രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. ഇന്ധനത്തിലും മദ്യത്തിലുമാണ് സംസ്ഥാനങ്ങള്‍ക്ക് ഇപ്പോള്‍ നികുതി ചുമത്താവുന്നത്. നികുതി കിട്ടിയില്ലെങ്കില്‍ എങ്ങനെ ശമ്പളം കൊടുക്കുമെന്നും ആശുപത്രികളില്‍ എങ്ങനെ മരുന്നുവാങ്ങുമെന്നും മന്ത്രി ചോദിച്ചു.എല്ലാം ജി.എസ്.ടിയിലാക്കണമെന്നാണ് കേന്ദ്രത്തിന്റെ ആഗ്രഹം. ആള്‍ക്കഹോളും എല്‍.എന്‍.ജിയും ജി.എസ്.ടിയിലാക്കാന്‍ നേരത്തേ നീക്കം നടത്തിയിരുന്നു. എല്ലാം കേന്ദ്രം ഏകപക്ഷീയമായി നിയന്ത്രിച്ചാല്‍ സംസ്ഥാന ധനമന്ത്രിമാര്‍ കേന്ദ്രത്തിന് മുന്നില്‍ ഭിക്ഷാപാത്രങ്ങളുമായി യാചിക്കേണ്ടിവരും.
സംസ്ഥാനത്തിന്റെ വരുമാനം കഴിഞ്ഞ മൂന്നുനാല് വര്‍ഷങ്ങളായി കൂടുന്നില്ല. കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലും സഹായവും ഇല്ലെങ്കില്‍ ബുദ്ധിമുട്ട് കൂടും. - മന്ത്രി പറഞ്ഞു.കേന്ദ്രം ഇന്ധനത്തില്‍ 30 രൂപയോളം നികുതി ഈടാക്കുന്നുണ്ട്. സംസ്ഥാനങ്ങള്‍ക്ക് പങ്കുവെക്കേണ്ടതില്ലാത്ത, കേന്ദ്രത്തിനുമാത്രം എടുക്കാവുന്ന നികുതി കൂട്ടുന്നതും ഇന്ധങ്ങളുടെ വിലനിയന്ത്രണം എടുത്തുകളഞ്ഞതുമാണ് അസംസ്‌കൃത എണ്ണയ്ക്ക് വിലകുറഞ്ഞാലും പെട്രോളിനും ഡീസലിനും വില കൂടാന്‍ കാരണം.
ബാബു കദളിക്കാട്
Comments