മാര്‍പാപ്പയുടെ അപ്രമാദിത്വം ചോദ്യം ചെയ്തു; മതങ്ങള്‍ക്കിടയില്‍ സമാധാനമില്ലാതെ
രാജ്യങ്ങള്‍ക്കിടയില്‍ സമാധാനമുണ്ടാവുകയില്ലെന്ന നിരീക്ഷണം ചരിത്ര പ്രസിദ്ധമായി
മാര്‍പാപ്പയുടെ അപ്രമാദിത്വം ചോദ്യം ചെയ്തുള്ള വിവാദ രചനകളിലൂടെയും ഇതര നിലപാടുകളിലൂടെയും വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സ്വിസ്സ് കത്തോലിക്കാ ദൈവശാസ്ത്രജ്ഞന് റവ. ഡോ. ഹന്‍സ് ക്യൂങ്ങ് അന്തരിച്ചു. 2013 മുതല്‍ പാര്‍ക്കിന്‍സണ്‍സ് രോഗവും സന്ധിവാതവും മൂലം ജര്‍മ്മനിയിലെ ട്യൂബിങ്ങനിലുള്ള സ്വവസതിയില്‍ കഴിഞ്ഞുപോന്ന അദ്ദേഹത്തിന് 93 വയസ്സായിരുന്നു.
ജര്‍മ്മനിയിലെ ട്യൂബിങ്ങന്‍ സര്‍വ്വകലാശാലയില്‍ ജോസഫ് റാറ്റ്സിംഗര്‍ (ബനഡിക്ട് പതിനാറാമന്‍ പാപ്പ) ദൈവശാസ്ത്ര പ്രൊഫസറായിരിക്കവേ അദ്ദേഹത്തിന്റെ അടുത്ത സഹപ്രവര്‍ത്തകനായിരുന്ന ഹന്‍സ് ക്യൂങ്ങ്് ഇടക്കാലത്തെ വിയോജിപ്പിനിടയിലും പഴയ സൗഹൃദം കാത്തുസൂക്ഷിച്ചു. കത്തോലിക്കാ സര്‍വ്വകലാശാലയില്‍ പഠിപ്പിക്കുന്നതില്‍ നിന്ന് 1979 മുതല്‍ 2013 വരെ ഹന്‍സ് ക്യൂങ്ങിനു വത്തിക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
1928 മാര്‍ച്ച് 19 ന് സ്വിസ്റ്റര്‍ലണ്ടിലെ ലുസേണ്‍ പ്രവിശ്യയില്‍ ഉള്‍പ്പെടുന്ന സുര്സേയില് ജനിച്ച ഹന്‍സ് റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍ തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ച ശേഷം 1954 ല്‍ വൈദികപട്ടം സ്വീകരിച്ചു. തുടര്‍ന്ന് ഫ്രാന്‍സിലെ സോര്‍ബോണിലും പാരീസിലെ കാത്തലിക് ഇന്സ്റ്റിറ്റിയൂറ്റിലും നടത്തിയ ഗവേഷണത്തിലൂടെ ഡോക്ടറേറ്റ് നേടി. പ്രൊട്ടസ്റ്റന്റ് ദൈവശാസ്ത്രജ്ഞന് കാള്‍ ബാര്‍ത്തിന്റെ നീതീകരണസിദ്ധാന്തത്തിന് പരമ്പരാഗത കത്തോലിക്കാ ബോധ്യങ്ങളുമായുള്ള ബന്ധത്തെക്കുറിച്ചുള്ളതായിരുന്നു പ്രബന്ധം. ദൈവദൃഷ്ടിയില്‍ മനുഷ്യന് എങ്ങനെ നീതിമാനാകുന്നു എന്നതിനെ സംബന്ധിച്ച പ്രൊട്ടസ്റ്റന്റ്, കത്തോലിക്കാ നിലപാടുകളിലെ സമാനതകളിലേക്കു വെളിച്ചം വീശുന്ന പ്രബന്ധം ഹന്‍സ് ക്യൂങ്ങിനുണ്ടായിരുന്ന എക്യുമെനിക്കല്‍ താത്പര്യം പ്രകടമാക്കി.
.
സ്വിസ്റ്റര്‍ലണ്ടില്‍ തിരിച്ചെത്തിയ ഹന്‍സ് ക്യൂങ്ങ് രണ്ടു വര്‍ഷം ഒരു ഇടവകയുടെ സഹവികാരിയായിരുന്നു. ഈ സമയം കാള്‍ ബാര്‍ത്ത് ബാസലില്‍ സഭാ നവീകരണത്തെപ്പറ്റിയുള്ള പ്രഭാഷണത്തിനായി അദ്ദേഹത്തെ വിളിച്ചു. വ്യാപക ശ്രദ്ധയാര്‍ജിച്ച ഈ പ്രഭാഷണത്തിനു ശേഷം ഒരാഴ്ച കഴിഞ്ഞ് 1959 ജനുവരി ഇരുപത്തിയഞ്ചിനു ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പ രണ്ടാം വത്തിക്കാന്‍ കൗണ്സിന് ആഹ്വാനം ചെയ്തു. തുടര്‍ന്ന് ബാസലിലെ പ്രഭാഷണത്തിനു തയ്യാറാക്കിയ നോട്ടുകള്‍ ഹന്‍സ് ക്യൂങ്ങ്് പ്രസദ്ധീകരിച്ചു. ഈ ഗ്രന്ഥം ജര്‍മ്മനിയിലും ഹോളണ്ടിലും ഫ്രാന്‍സിലും ഇംഗ്ലീഷ് വായനക്കാരുടെ ഇടയിലും ബെസ്റ്റ് സെല്ലറായി. ഈ ഗ്രന്ഥത്തിന്റെ പ്രസദ്ധീകരണത്തിനു ശേഷം ജര്‍മ്മനിയിലെ റോട്ടന്ബുര്ഗ് രൂപതയിലെ മെത്രാന് കാള്‍ ജോസഫ് ലൈപ്റെക്ട് അദ്ദേഹത്തെ കൗണ്‍സിലിലേക്കുള്ള തന്റെ സ്വകാര്യ ഉപദേഷ്ടാവാകാന്‍ ക്ഷണിച്ചു.
1960ല്‍ ടൂബിങ്ങനിലെ എബര്‍ഹാര്‍ഡ് കാള്‍സ് സര്‍വകലാശാലയില്‍ ദൈവശാസ്ത്ര പ്രൊഫസറായി അദ്ദേഹം നിയമിതനായി.
രണ്ടാം വത്തിക്കാന്‍ സൂനഹദോസില്‍ ദൈവശാസ്ത്രവിഷയങ്ങളിലെ വിദഗ്ധ ഉപദേശകനായി ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പ ഹന്‍സ് ക്യൂങ്ങിനെ നിയമിച്ചു.മുപ്പത്തിനാലാം വയസ്സില്‍ 'പേരിത്തൂസ്' ആയ ഹാന്‍സ് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലെ ഏറ്റവും പ്രായം കുറഞ്ഞ ഉപദേഷ്ടാവായിരുന്നു. ഫ്രഞ്ച്, ഇറ്റാലിയന്‍, ഡച്ച്, ജര്‍മ്മന്‍, ഇംഗ്ലീഷ്, ലാറ്റിന്‍ എന്നീ ഭാഷകളില്‍ പ്രാവണ്യമുണ്ടായിരുന്ന ഹാന്‍സ് ക്യൂങ്ങ് മാധ്യമങ്ങളുടെ മുമ്പില്‍ കൗണ്‍സിലിന്റെ മുഖമായിരുന്നു. 1965-ല്‍ സൂനഹദോസിന്റെ സമാപനം വരെ ജോസഫ് റാറ്റ്സിംഗറോടൊപ്പം അദ്ദേഹം ആ സ്ഥാനത്തു തുടര്‍ന്നു. പിന്നീട് ക്യൂങ്ങിന്റെ ശുപാര്‍ശ പ്രകാരമാണ് ടൂബിങ്ങന്‍ സര്‍വകലാശാലയിലെ കത്തോലിക്കാ ഫാക്കള്‍ട്ടി റാറ്റ്സിംഗറെ സൈദ്ധാന്തിക പ്രൊഫസറായി നിയമിച്ചത്. എന്നാല്‍ 1968-ലെ ജര്‍മ്മന്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് റാറ്റ്സിംഗര്‍ ടൂബിങ്ങനില്‍ നിന്ന് റീഗന്സ്ബര്ഗ് സര്‍വകലാശാലയിലേക്കു മാറി.
1963 മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ അമേരിക്കയില്‍ ആറാഴ്ചക്കാലത്തെ പര്യടനത്തിനിടെ ഹന്‍സ് ക്യൂങ്ങ് 'സഭയും സ്വാതന്ത്ര്യവും' എന്ന വിഷയത്തെക്കുറിച്ച് നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരില്‍ അമേരിക്കയിലെ കത്തോലിക്കാ സര്‍വകലാശാല അദ്ദേഹത്തിന് വിലക്കു കല്പിച്ചു. അതേസമയം, സെന്റ് ലൂയീസ് സര്‍വകലാശാല ഡോക്ടര്‍ ബിരുദം നല്കി ബഹുമാനിക്കുകയും ചെയ്തു. പ്രസിഡന്റ് ജോണ്‍ കെന്നഡിയുടെ ക്ഷണം സ്വീകരിച്ച് അദ്ദേഹം വൈറ്റ് ഹൗസ് സന്ദര്‍ശിച്ച് ആദരം ഏറ്റുവാങ്ങി.
മാര്‍പ്പാപ്പാമാര്‍ക്ക് തെറ്റാവരം ഉണ്ടെന്ന കത്തോലിക്കാസഭയുടെ സിദ്ധാന്തത്തെ 1960 കളുടെ അവസാനത്തില്‍ ക്യൂങ്ങ് ചോദ്യം ചെയ്തു. പത്തൊമ്പതാം നൂറ്റാണ്ടില്‍ ജര്‍മ്മനിയിലെ 'പഴയ കത്തോലിക്കാ സഭ' എന്ന വിഭാഗം 'തെറ്റാവരത്തെക്കുറിച്ചുള്ള' തര്‍ക്കത്തിന്റെ പേരില്‍ മാതൃസഭയില്‍ നിന്ന് വേര്‍പെട്ടുപോയ ശേഷം ആ സിദ്ധാന്തത്തെ നിഷേധിച്ച ആദ്യത്തെ പ്രധാന ദൈവശാസ്ത്രജ്ഞന് ആയിരുന്നു ക്യൂങ്ങ്. 1971-ല്‍ അദ്ദേഹം പ്രസിദ്ധീകരിച്ച 'തെറ്റാവരം ഒരന്വേഷണം' എന്ന കൃതി കൂടുതല്‍ വിവാദമുണര്‍ത്തി. തുടര്‍ന്നാണ് 1979 ഡിസംബര്‍ 18-ന് കത്തോലിക്കാ ദൈവശാസ്ത്രജ്ഞനെന്ന നിലയില്‍ പഠിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ ലൈസന്‍സ് റദ്ദാക്കപ്പെട്ടത്. എന്നാല്‍ പ്രത്യേക നടപടിയുടെ ബലത്തില്‍ ടൂബിങ്ങനില്‍ സഭൈക്യദൈവശാസ്ത്രത്തിന്റെ സ്വതന്ത്ര പ്രൊഫസറായി തുടരാന്‍ അദ്ദേഹത്തിന് അനുമതി കിട്ടി. 1996-ല്‍ ആ സ്ഥാനത്തു നിന്ന് വിരമിച്ച ശേഷവും അദ്ദേഹം എമിരെറ്റസ് പ്രൊഫസറായി തുടരുന്നുണ്ടായിരുന്നു. കത്തോലിക്കാ പുരോഹിതനായി എന്നും തുടരാനും അദ്ദേഹത്തിനു കഴിഞ്ഞു. മാര്‍പ്പാപ്പയുടെ 'തെറ്റാവരത്തിന്റെ' വിമര്‍ശകനായി തുടരുന്ന ഹന്‍സ് ക്യൂങ്ങ് , ആ സിദ്ധാന്തത്തെ ദൈവപ്രചോദിതമല്ലാതെ മനുഷ്യ സൃഷ്ടമായ ഒരാശയമെന്നാണു വിശേഷിപ്പിച്ചത്.സഭയെ നവീകരിക്കാനായി വാതായനങ്ങള്‍ കുറച്ചു കൂടെ തുറക്കാന്‍ ഹാന്‍സ് ക്യൂങ്ങ് ശബ്ദിച്ചുകൊണ്ടിരുന്നു.അതേസമയം, പ്രതിസന്ധികള്‍ ഈ ദൈവശാസ്ത്ര പ്രതിഭയുടെ കത്തോലിക്കാ വിശ്വാസത്തിലോ പൗരോഹിത്യ ബോധ്യങ്ങളിലോ നിഴല്‍ വീഴ്ത്തിയില്ല.
ജോസഫ് റാറ്റ്സിംഗറും ഹന്‍സ് ക്യൂങ്ങും തമ്മില്‍ ആശയപരമായി അഭിപ്രായ വിത്യാസങ്ങള്‍ ഉണ്ടായിരുന്നെങ്കിലും 2005 ല്‍ റാറ്റ്സിംഗര്‍ മാര്‍പാപ്പ ആയപ്പോള്‍ അവര്‍ ഇരുവരും മാര്‍പാപ്പയുടെ വേനല്‍ക്കാല വസതിയായ കാസ്റ്റല്‍ ഗോണ്ടോള്ഫോയില് നാലു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച നടത്തി. 1993 ചിക്കാഗോയില്‍ നടന്ന ലോകമതങ്ങളുടെ പാര്‍ലമെന്റില്‍ സാര്‍വ്വലൗകികമായ സാന്മാര്ഗ്ഗിക പ്രഖ്യാപനം തയ്യാറാക്കുന്ന ഉത്തരവാദിത്വം ഹന്‍സ് ക്യൂങ്ങ് ആണു നിര്‍വഹിച്ചത്. മതങ്ങളുടെ ഇടയില്‍ സമാധാനമില്ലാതെ രാജ്യങ്ങള്‍ തമ്മില്‍ സമാധാനം ഉണ്ടാവുകയില്ല എന്ന ചരിത്ര പ്രസിദ്ധമായ നിരീക്ഷണം ഹാന്സിന്റേതാണ്.
ബാബു കദളിക്കാട്
കടപ്പാട് : വത്തിക്കാൻ ന്യൂസ്
Comments