ആംഗേല മെര്‍ക്കല്‍ പടിയിറങ്ങുമ്പോള്‍...
ഭരണചുമതലകളെല്ലാം കൃത്യമായി നിറവേറ്റി, കരുത്തുറ്റ രാഷ്ട്രീയ നേതാവ് ആംഗേല മെര്‍ക്കല്‍ ജര്‍മ്മന്‍ ചാന്‍സലര്‍ പദവിയില്‍നിന്ന് പടിയിറങ്ങി. തുടര്‍ച്ചയായി നാല് തവണ ജര്‍മ്മന്‍ ചാന്‍സലര്‍ പദവിയില്‍ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയെന്ന നേട്ടവും മെര്‍ക്കല്‍ സ്വന്തമാക്കി. യോജിപ്പോടും കൂടിയാലോചനകളോടും പ്രതിസന്ധികള്‍ നേരിടുന്നതായിരുന്നു മെര്‍ക്കലിന്റെ രീതി. സ്വന്തമായ തീരുമാനങ്ങളില്‍ ഉറച്ചുനിന്ന നേതാവായിരുന്നു. ഓരോ വെല്ലുവിളികളും എങ്ങനെ നേരിടണമെന്ന് രാജ്യത്തിന് മാതൃക നല്‍കികൊണ്ടാണ് മെര്‍ക്കല്‍ തന്റെ 67-ാം വയസ്സില്‍ രാഷ്ട്രീയ ജീവിതത്തില്‍ നിന്ന് വിരമിക്കുന്നത്. 2005-ന് ശേഷം മെര്‍ക്കല്‍ ഇല്ലാത്ത ഒരു പൊതുതിരഞ്ഞെടുപ്പിനാണ് നാളെ ജര്‍മ്മനി സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.
തികഞ്ഞ ഉത്തരവാദിത്വബോധവും വിശ്വാസ്യതയും മെര്‍ക്കലിനെ രാഷ്ട്രീയത്തില്‍ വളരെ പെട്ടന്ന് പ്രശസ്തയാക്കി. സൗഹൃദപരമായ കുടിയേറ്റ നയങ്ങള്‍ നടപ്പിലാക്കിയതിലൂടെ മെര്‍ക്കല്‍ കരുത്തുറ്റ നേതാക്കളിലൊരാള്‍ എന്ന് വിലയിരുത്തപ്പെട്ടു. ക്രിസ്ത്യന്‍ ഡമോക്രാറ്റിക് പാര്‍ട്ടിയെ മധ്യവര്‍ഗ്ഗത്തിലേക്ക് കൊണ്ടുവന്നത് മെര്‍ക്കലാണ്. ജര്‍മനിയിലെ ആണവനിലയങ്ങളുടെ പ്രവര്‍ത്തനം ഘട്ടം ഘട്ടമായി കുറച്ചുകൊണ്ട് പൂര്‍ണ്ണമായി അവസാനിപ്പിക്കാന്‍ മെര്‍ക്കല്‍ മുന്‍കൈയെടുത്തു. 2045 ആകുമ്പോഴേക്കും കാര്‍ബണ്‍ ന്യൂട്രാലിറ്റി എന്ന ലക്ഷ്യം ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചു.
സാമ്പത്തിക രംഗത്ത് വന്‍പരിഷ്‌കാരങ്ങള്‍ നടത്തുന്നതിലല്ല മറിച്ച് വിവേകപൂര്‍ണമായ ചുവടുകള്‍ വയ്ക്കുന്നതിലാണ് മെര്‍ക്കല്‍ ശ്രദ്ധിച്ചത്. മിനിമം വേതനം രാജ്യത്ത് നിലവില്‍ കൊണ്ടുവന്നു. തൊഴിലില്ലായ്മ കുറയ്ക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കി. യൂറോപ്പ് അഭയാര്‍ത്ഥി പ്രതിസന്ധി നേരിട്ട കാലത്ത് നിസ്സഹായര്‍ക്കായി ജര്‍മ്മനിയുടെ വാതിലുകള്‍ തുറന്നിട്ടു. തുര്‍ക്കി ആഫ്രിക്ക പോലുള്ള രാജ്യങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിനുള്ള പദ്ധതികളിട്ടു.
പടിഞ്ഞാറന്‍ ജര്‍മനിയിലെ ബാംബര്‍ഗില്‍ 1954 ജൂലായ് 17-നാണ് മെര്‍ക്കലിന്റെ ജനനം. 1977-ല്‍ അല്‍റിച്ച് മെര്‍ക്കലിനെ വിവാഹം ചെയ്‌തെങ്കിലുെം പിന്നീട് വേര്‍പ്പെട്ടു. 1998-ല്‍ ക്വാണ്ടം കെമിസ്റ്റായ ജൊവാഷിം സോസറിനെ വിവാഹം ചെയ്തു.
സലേഷ് മെറിൻ
Video Courtesy: DW TV
Comments