Foto

യു.എന്നില്‍ പ്രസംഗിക്കാന്‍ കഴിയാതെ താലിബാന്‍

യു.എന്നില്‍ പ്രസംഗിക്കാന്‍
കഴിയാതെ താലിബാന്‍

ലോക രാഷ്ട്രങ്ങള്‍ സംഘടിതമായി എതിര്‍ത്തു

അഫ്ഗാന്‍ പ്രതിനിധിയെ നിയോഗിച്ച് ഐക്യരാഷ്ട്ര സഭയെ അഭിസംബോധന ചെയ്യാനുള്ള താലിബാന്റെ നീക്കം പാളി. ലോക നേതാക്കളുടെ മുന്നില്‍ പ്രസംഗിക്കാനും താലിബാന്റെ അവസ്ഥ വിശദീകരിക്കാനും തങ്ങളുടെ പ്രതിനിധിയെ അംഗീകരിക്കണമെന്ന് താലിബാന്‍ ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം മറ്റ് രാജ്യങ്ങള്‍ അംഗീകരിച്ചില്ല.തുടര്‍ന്ന് അഫ്ഗാന്‍ സ്വമേധയാ പിന്മാറുകയായിരുന്നു.

അഷറഫ് ഗാനി സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച ഗുലാം ഇസാക്‌സായിയാണ് നിലവില്‍ യുഎന്നിലെ അഫ്ഗാന്‍ പ്രതിനിധി. എന്നാല്‍ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിക്കാന്‍ ഇസാക്‌സായിക്ക് അധികാരമില്ലെന്ന് അറിയിച്ചുകൊണ്ട് യുഎന്‍ മേധാവി അന്റോണിയോ ഗുട്ടേറസിന് താലിബാന്‍ കത്തെഴുതുകയായിരുന്നു. തങ്ങളുടെ പുതിയ പ്രതിനിധിയായി ദോഹ ആസ്ഥാനമായ വക്താവ് സുഹൈല്‍ ഷഹീനെ തെരഞ്ഞെടുത്തതായും അറിയിച്ചു.

താലിബാന്‍ വിദേശകാര്യമന്ത്രി അമീര്‍ ഖാന്‍ മുട്ടാഖിയെ പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നു കത്തില്‍ ആവശ്യപ്പെട്ടിരുന്നു.ഇസാക്‌സായിക്ക് അഫ്ഗാന്‍ പ്രതിനിധിയായി തുടരാന്‍ സാധിക്കില്ലെന്നും താലിബാന്റെ കത്തില്‍ പറഞ്ഞിരുന്നു. തങ്ങളെ ലോകരാജ്യങ്ങള്‍ അംഗീകരിക്കണമെന്ന്് താലിബാന്‍ പരോക്ഷമായി ആവശ്യപ്പെട്ടു.

എന്നാല്‍ ലോകരാജ്യങ്ങള്‍ ഇത് അംഗീകരിക്കാതെ വന്നതോടെയാണ് പരിപാടിയില്‍ നിന്ന് പിന്മാറാന്‍ താലിബാന്‍ തീരുമാനിച്ചത്. അതേസമയം അഫ്ഗാന്റെ പ്രതിനിധിയായി ഇസാക്‌സായിയെ തന്നെയാണ് ഇപ്പോഴും പരിഗണിക്കുന്നത് എന്ന് യുഎന്‍ അധികൃതര്‍ അറിയിച്ചു.

ബാബു കദളിക്കാട്

 

Video Courtesy : FRANCE 24

Comments

leave a reply