കോവിഷീല്‍ഡ് ഇടവേള
10 മാസമാക്കുന്നത് ഏറെ
ഫലപ്രദമെന്ന് വിദഗ്ധര്‍
മൂന്നാം ഡോസ് എടുക്കുന്നതും ഗുണകരമെന്ന് ഓക്സ്ഫോര്‍ഡ് ഗവേഷകര്‍
കോവിഷീല്‍ഡ് വാക്സിന്റെ ഇടവേള 10 മാസമായി വര്‍ധിപ്പിക്കുന്നതും മൂന്നാമത്തെ ഡോസ് എടുക്കുന്നതും ഏറെ ഗുണകരമെന്ന് ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തി. ഒന്നും രണ്ടും ഡോസുകള്‍ തമ്മിലുള്ള ഇടവേള കൂട്ടിയപ്പോള്‍ സംരക്ഷണ ആന്റിബോഡികളുടെ തോതിലുണ്ടായ വര്‍ദ്ധന വിലയിരുത്തിയാണ് അവര്‍ ഈ നിഗമനത്തിലെത്തിയത്.
ആസ്ട്രസെനക വാക്സിന്റെ കാര്യത്തിലാണ് ഗവേഷണം നടന്നത്.ആസ്ട്രസെനകയുടെ ഇന്ത്യന്‍ വകഭേദമാണ് കോവിഷീല്‍ഡ്. രണ്ടാമത്തെ ഡോസിന് ശേഷം ആറു മാസം കഴിഞ്ഞ് നല്കിയ ഒരു ബൂസ്റ്റര്‍ ശക്തമായ പ്രതികരണത്തിന് കാരണമാവുകയും വേരിയന്റുകള്‍ക്കെതിരായ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുകയും ചെയ്തുവെന്ന് ഗവേഷകര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഗവേഷണം പൂര്‍ണ്ണമായിട്ടില്ലെന്ന് ഓക്സ്ഫോര്‍ഡ് വാക്സിന് ട്രയലുകള്‍ക്കു നേതൃത്വം നല്‍കിവരുന്ന ആന്‍ഡ്രൂ പൊള്ളാര്‍ഡ് അറിയിച്ചു. ഇന്ത്യ ഉള്‍പ്പെടെ മിക്ക രാജ്യങ്ങളും നിലവില്‍ ആസ്ട്ര വാക്സിനുകള്‍ക്കിടയില്‍ 4 ആഴ്ച മുതല്‍ 12 ആഴ്ച വരെ ഇടവേള ശുപാര്‍ശ ചെയ്തിട്ടുണ്ട്. രാജ്യത്ത് ഇടവേള 12 ആഴ്ചയായി വര്‍ധിപ്പിച്ചത് സുതാര്യ ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്ധന് പറഞ്ഞിരുന്നു.
കോവിഷീല്‍ഡ് വാക്സിന് ഡോസുകള്‍ തമ്മിലുള്ള ഇടവേള എട്ട് ആഴ്ചയായിരിക്കുമ്പോള്‍ വാക്സിന്റെ ഫലപ്രാപ്തി 65 ശതമാനം ആണെങ്കില്‍ ഇടവേള 12 ആഴ്ചയായി വര്‍ധിപ്പിക്കുമ്പോള്‍ 88 ശതമാനം ഫലപ്രാപ്തി ഉണ്ടെന്ന യുകെ ഹെല്‍ത്ത് റെഗുലേറ്ററിയുടെ റിപ്പോര്‍ട്ട് നാഷണല്‍ ടെക്നിക്കല്‍ സൊസൈറ്റി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷന്‍ മേധാവി ഡോ. എന്‍ കെ അറോറ കേന്ദ്ര സര്‍ക്കാരിന് കൈമാറിയിരുന്നു എന്നും മന്ത്രി ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, എട്ടു മുതല്‍ 12 ആഴ്ചവരെയാണ് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരുന്നതെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അത് 12 മുതല്‍ 16 ആഴ്ചവരെയായി പ്രഖ്യാപിച്ചെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും മുന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ഡയറക്ടര്‍ എം ഡി ഗുപ്ത പറഞ്ഞിരുന്നു.
ഇതിനിടെ, യൂറോപ്യന്‍ യൂണിയന്റെ അംഗീകൃത വാക്സിനുകളുടെ പട്ടികയില്‍ കോവിഷീല്‍ഡ് ഇനിയും ഉള്‍പ്പെടുത്താത്തത് മൂലം കോവിഷീല്‍ഡ് സ്വീകരിച്ചവര്‍ക്ക് യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നതിന് തടസം നിലനില്ക്കുന്നു. യൂറോപ്യന്‍ യൂണിയന് ഗ്രീന്‍ പാസ് നല്കിയ വാക്സിനുകള്‍ സ്വീകരിച്ചവര്‍ക്ക് മാത്രമേ ഇവിടേക്ക് യാത്രാനുമതിയുണ്ടാകൂ. ഈ പ്രശ്നം പരിഹരിക്കാന്‍ ശ്രമം നടക്കുകയാണെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒ അഡാര്‍ പൂനാവാല പറഞ്ഞു.
കോവിഷീല്‍ഡ് വാക്സിന് സ്വീകരിച്ചവര്‍ക്ക് യാത്ര ചെയ്യുന്നതിനുള്ള തടസം ഉടന്‍ തന്നെ പരിഹരിക്കുമെന്നാണ് അഡാര്‍ പൂനാവാല ട്വിറ്ററിലൂടെ പറഞ്ഞത്. 'കോവിഷീല്‍ഡ് വാക്സിന് എടുത്ത ധാരാളം ഇന്ത്യക്കാര്‍ യൂറോപ്യന്‍ യൂണിയനിലേക്കുള്ള യാത്രയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഏറ്റവും ഗൗരവത്തോടെ വിഷയത്തെ കാണുകയും ഉടന്‍ പരിഹാരം കാണാനാകുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. മെഡിക്കല്‍ തലത്തിലും നയതന്ത്രതലത്തിലും ഇടപെടലുണ്ടാകും'. അഡാര്‍ പൂനാവാല ട്വീറ്റ് ചെയ്തു.
ആഗോള മരുന്ന് നിര്‍മ്മാതാക്കളായ ആസ്ട്രസെനകയും ബ്രിട്ടനിലെ ഓക്സ്ഫര്‍ഡ് സര്‍വകലാശാലയും ചേര്‍ന്ന് വികസിപ്പിച്ച വാക്സിനാണ് കോവിഷീല്‍ഡ്. ഇന്ത്യയില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് കോവിഷീല്‍ഡ് നിര്‍മ്മിക്കുന്നത്. കോവിഷീല്‍ഡ് വാക്സിന്റെ ഒരൊറ്റ ഡോസ് കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനെതിരെ 61 ശതമാനം ഫലപ്രാപ്തി ഉണ്ടെന്നും രണ്ട് ഡോസുകള്‍ 65 ശതമാനം പരിരക്ഷ നല്‍കുന്നുവെന്നും ജൂണില്‍ ഇന്ത്യയുടെ കോവിഡ് വര്‍ക്കിങ് ഗ്രൂപ്പ് ഓഫ് ഇമ്മ്യൂണൈസേഷന്‍ ഓണ്‍ നാഷണല്‍ ടെക്നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് പറഞ്ഞിരുന്നു.
യുകെയിലും യൂറോപ്പിലും ആസ്ട്രസെനകയുടെ കോവിഷീല്‍ഡ് വാക്സിന് വ്യാപകമായുണ്ടെങ്കിലും വാക്സെവിരിയ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. എന്നാല്‍ ആസ്ട്രസെനക വാക്സിന്റെ വാക്സെവിരിയ എന്നറിയപ്പെടുന്ന ഡോസിന് മാത്രമാണ് യൂറോപ്യന്‍ മെഡിക്കല്‍ ഏജന്‍സി അംഗീകാരം നല്‍കിയിട്ടുള്ളത്. ഇതുകൂടാതെ മൊഡേണ, ഫൈസര്‍-ബയോണ്‍ടെക്, ജോണ്സണ് ആന്റ് ജോണ്സണ് എന്നീ വാക്സിനുകള്‍ക്കും യൂറോപ്യന്‍ മെഡിക്കല്‍ ഏജന്‍സി അംഗീകാരം നല്‍കിയിട്ടുണ്ട്.
ബാബു കദളിക്കാട്
Comments