കര്‍ഷക സമരം കടുപ്പിക്കാന്‍
നീക്കം; വിജയം കാണാതെ
പിന്മാറില്ലെന്ന് ടിക്കായത്ത്
കര്‍ഷക, തൊഴിലാളി പ്രക്ഷോഭത്തിലൂടെ ദേശീയ തലത്തില്‍
രാഷ്ട്രീയ സഖ്യം ഉദിക്കുമെന്ന് അഖിലേന്ത്യാ കിസാന്‍ സഭ
ഡല്‍ഹി കേന്ദ്രമാക്കി ആറ് മാസം പിന്നിടുന്ന കര്‍ഷക സമരം വിജയം കാണാതെ അവസാനിപ്പിക്കില്ലെന്ന് നേതാക്കള്‍. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്നു പിന്മാറുന്ന പ്രശ്നമില്ലെന്ന് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ക്കും ലേബര്‍ കോഡുകള്ക്കുമെതിരേ രാജ്യത്താകെ കര്‍ഷകരും തൊഴിലാളികളും പ്രക്ഷോഭ പാതയിലാണ്.
കോവിഡ് വ്യാപനത്തിനിടയിലും സമരം തുടരാന്‍ ഇടയാക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പ്രതിലോമപരമായ സമീപനമാണ്.ഒത്തുതീര്‍പ്പിനുള്ള അവസരങ്ങള്‍ കര്‍ഷകര്‍ മുന്നോട്ടുവച്ചെങ്കിലും അത് കേന്ദ്ര സര്‍ക്കാര്‍ വിനിയോഗിച്ചില്ല. വസ്തുതാപരമായ വിഷയങ്ങളൊന്നും സര്‍ക്കാര്‍ പരിഗണിക്കുന്നില്ല.കോവിഡ് വ്യാപനത്തിന് കാരണം കര്‍ഷകരാണെന്ന നുണ പ്രചരിപ്പിക്കുന്നു. ഇത് കേന്ദ്ര സര്‍ക്കാരിന്റെ പരാജയം മറച്ചുവെക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷക സമര ഭൂമികളില്‍ വാക്സിന് നല്‍കണമെന്ന അഭ്യര്‍ത്ഥന തള്ളിയ സര്‍ക്കാരാണിത്.കര്‍ഷക സമരത്തിനെതിരെ ബിജെപി നടത്തുന്ന രാഷ്ട്രീയ പ്രചാരണം വിലപ്പോകില്ല. ചര്‍ച്ചയ്ക്ക് തയ്യാറാകാതെ വെല്ലുവിളിക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാരിന്റേത്. ഈ നിലപാട് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡല്‍ഹിയിലെ ആറ് അതിര്‍ത്തികള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ കര്‍ഷകരെ എത്തിക്കാനും സമരം ആദ്യഘട്ടത്തിലേതിന് സമാനമായി രുക്ഷമാക്കാനുമാണ് നേതാക്കളുടെ നീക്കം.
എല്ലാ സംസ്ഥാനങ്ങളിലുമായി കര്‍ഷകരും തൊഴിലാളികളും നടത്തുന്ന പ്രക്ഷോഭങ്ങളിലൂടെ ദേശീയ തലത്തില്‍ ബി.ജെ.പി. വിരുദ്ധ രാഷ്ട്രീയസഖ്യം ഉയര്‍ന്നുവരുമെന്ന പ്രതീക്ഷ ഇതിനിടെ സമര നേതാക്കള്‍ പങ്കുവയ്ക്കുന്നുണ്ട്. നയം തിരുത്താന്‍ തയ്യാറല്ലെങ്കില്‍ തൊഴിലാളി കര്‍ഷക പ്രക്ഷോഭങ്ങള്‍ മോദിസര്‍ക്കാരിനെ അധികാരത്തില്‍നിന്നും തൂത്തെറിയുമെന്ന ആശങ്ക ആര്.എസ്.എസിനുള്ളില്‍ തന്നെയുണ്ട്-
കര്‍ഷക സമരത്തിന്റെ മുഖ്യ ആസൂത്രകരില്‍ ഒരാളായ അഖിലേന്ത്യാ കിസാന്‍സഭ ഫിനാന്‍സ് സെക്രട്ടറി പി. കൃഷ്ണപ്രസാദ് ചൂണ്ടിക്കാട്ടിയിരുന്നു.
കര്‍ഷക സമൂഹത്തിന്റെ മനസ്് തിരിച്ചറിഞ്ഞ് ബി.ജെ.പി.ക്കെതിരേ ഇടതുപക്ഷ ജനാധിപത്യ മതനിരപേക്ഷ പാര്‍ട്ടികളുടെ ഐക്യമാണ് തൊഴിലാളികളും കര്‍ഷകരും ഉള്‍പ്പെടെയുള്ള ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് അഖിലേന്ത്യാ കിസാന്‍ സഭ കരുതുന്നു.് ഈ പക്ഷത്തിനൊപ്പം ചേരാനാണ് കോണ്‍ഗ്രസ് ശ്രമിക്കേണ്ടതെന്ന അഭിപ്രായവും കിസാന്‍ സഭയ്ക്കുണ്ട്.
കാര്‍ഷികപ്രശ്നത്തിന് പരിഹാരമായി രണ്ടു കാര്യങ്ങള്‍ പരിഗണിക്കണമെന്ന് കിസാന്‍ സഭ പറയുന്നു. വിള അടിസ്ഥാനത്തില്‍ ദരിദ്ര ഇടത്തരം കര്‍ഷകരെ ഒരുമിപ്പിച്ചു കൂട്ടുകൃഷി അഥവാ സഹകരണ കൃഷി നടപ്പാക്കണം. ഉത്പാദനച്ചെലവു കുറയ്ക്കാനും വരുമാനം വര്‍ധിപ്പിക്കാനും കാര്‍ഷികവൃത്തി ലാഭകരമായി മാറ്റാനും അത് അനിവാര്യമാണ്.ടയറും കാപ്പിപ്പൊടിയും ഭക്ഷ്യഎണ്ണയും സോപ്പും വിറ്റ് തങ്ങള്‍ നേടുന്ന വന്‍ലാഭത്തില്‍ ഒരു നിശ്ചിതവിഹിതം കര്‍ഷകര്‍ക്ക് അധികവിലയായി പങ്കുവെക്കാന്‍ സ്വകാര്യ പൊതു സഹകരണ വന്‍കിട കാര്‍ഷികവ്യവസായ സ്ഥാപനങ്ങളെ നിര്‍ബന്ധിതമാക്കുന്ന നിയമ നിര്‍മാണവും വേണം. ഇതിനൊപ്പം കൃഷിയധിഷ്ഠിത വ്യവസായങ്ങളിലേക്ക് കര്‍ഷക സംഘങ്ങള്‍ വരണമെന്ന നിര്‍ദ്ദേശവുമുണ്ട്.
പുതിയ കാര്‍ഷിക നിയമങ്ങള്‍ ഉപഭോക്തൃ സംസ്ഥാനമെന്ന നിലയില്‍ കേരളത്തെയും അതിഗുരുതരമായി ബാധിക്കുമെന്ന യാഥാര്‍ത്ഥ്യം മലയാളി സമൂഹം ഇനിയും മനസിലാക്കാത്തതില്‍ തനിക്കു വിസ്മയമുണ്ടെന്ന് കര്‍ഷക സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് കുട്ടനാട് പള്ളിക്കൂട്ടുമ്മയില്‍ സംഘടിപ്പിച്ച കിസാന്‍ മഹാപഞ്ചായത്തില്‍ സംബന്ധിക്കാനെത്തിയപ്പോള്‍ സംയുക്ത കിസാന്‍ മോര്‍ച്ച കോര്‍ കമ്മിറ്റിയംഗം ബല്‍ദേവ് സിങ് സിര്‍സ അഭിപ്രായപ്പെട്ടിരുന്നു.
കുത്തകകള്‍ക്ക് വന്‍ തോതില്‍ ഭക്ഷ്യവസ്തുക്കള്‍ സംഭരിക്കാനും സൂക്ഷിച്ചുവെക്കാനും സ്വന്തം താല്പര്യങ്ങള്ക്കനുസരിച്ച് വിറ്റഴിക്കാനും അവസരമൊരുക്കും പുതുതായി നിലവില്‍ വന്ന നിയമ നടപടി. 1955 ല്‍ പ്രാബല്യത്തില്‍ വന്ന അവശ്യസാധന നിയമമാണ് ഭേദഗതി ചെയ്തിരിക്കുന്നത്. സ്വകാര്യമേഖലയേയും വിദേശ നിക്ഷേപകരേയും കാര്‍ഷിക മേഖലയിലേക്ക് ആകര്ഷിക്കുന്നതിനെന്നു പറഞ്ഞു പുതിയ നിയമം നടപ്പാക്കുന്നതിനു മുമ്പു തന്നെ പഞ്ചാബ്, ഹരിയാന മേഖലയിലെ എഫ്് സി ഐ ഗോഡൗണുകള്‍ അദാനിക്കു കൈമാറി. ഈ നീക്കത്തിന്റെയെല്ലാം പിന്നിലെ അവിഹിത കോര്‍പ്പറേറ്റ് ബന്ധം അപ്പോള്‍ത്തന്നെ ജനങ്ങള്‍ക്കു വ്യക്തമായിരുന്നു. ഭക്ഷ്യ വസ്തുക്കള്‍, എണ്ണക്കുരു, പയര്‍ വര്‍ഗങ്ങള്‍, ഉള്ളി, ഉരുളക്കിഴങ്ങ് തുടങ്ങിയവയെ അവശ്യസാധനങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതോടെ ആര്‍ക്കും കരിഞ്ചന്തകള്‍ തടയാനാകാതെ വരും. വിതരണ ഷെഡ്യൂളും വിലയുമെല്ലാം കോര്‍പറേറ്റുകള്‍ തീരുമാനിക്കും. സര്‍ക്കാര്‍ മേഖലയിലെ പൊതു വുതരണ ശൃംഖല ഇല്ലാതാകും. സാധാരണക്കാരുടെ ഭക്ഷ്യസുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന തരത്തില്‍ ഭക്ഷ്യ സുരക്ഷാ നിയമം അസാധുവാകും.എല്ലാ ഭക്ഷ്യ വസ്തുക്കള്‍ക്കും ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിന്റെ നില പരുങ്ങലിലാകും-ബല്‍ദേവ് സിങ് സിര്‍സ പറഞ്ഞു.
പഞ്ചാബികള്‍ ഇത്തരം മുന്നേറ്റങ്ങളിലേക്കൊന്നും ആലോചിക്കാതെ എടുത്തുചാടില്ല. തികഞ്ഞ പ്രതിബദ്ധതയോടെ സമര രംഗത്തു നിലയുറപ്പിക്കുന്നവരാകട്ടെ ലക്ഷ്യം കാണാതെ പിന്മാറുകയുമില്ല-ബല്‍ദേവ് സിങ് സിര്‍സ പറഞ്ഞു. പുതിയ നിയമങ്ങളിന്മേല് ഭേദഗതികള്‍ വരുത്താമെന്ന വാഗ്ദാനം വൈകിയെന്ന കാര്യം തങ്ങള്‍ പല തവണ ചൂണ്ടിക്കാട്ടിയതാണ്. സെപ്റ്റംബറില്‍ പഞ്ചാബിലുടനീളം തങ്ങളുടെ പ്രതിഷേധം ആരംഭിച്ചപ്പോള്‍ സര്‍ക്കാരിന് ചര്‍ച്ചാ സന്നദ്ധത അറിയിക്കാമായിരുന്നു. ഇക്കാര്യം അപ്പോള്‍ പറയാമായിരുന്നു. കര്‍ഷക സമരത്തിനു പിന്നില്‍ അവര്‍ വിദേശ കൈകളുടെ സ്വാധീനമാണു കണ്ടത്. ആവശ്യമെങ്കില്‍ ദില്ലി അതിര്‍ത്തിയിലെ 'അതുല്യ ശക്തി' ലോകമെമ്പാടും വേരുകളുള്ള പ്രക്ഷോഭമായി മാറും. ചൈനയും പാകിസ്ഥാനുമാണ് ഇതിനു പിന്നിലെന്നു പറയുന്നവര്‍ ഒരു ചോദ്യത്തിനു മറുപടി പറയണം. യുഎന്‍ ഞങ്ങളെ പിന്തുണയ്ക്കുന്നുണ്ടല്ലോ? അപ്പോള്‍, ചൈനയും പാകിസ്ഥാനും പറയുന്നതുപോലെയാണോ യുഎന്‍ നടക്കുന്നത്്?
പലതവണ നടന്ന ചര്‍ച്ചകളിലും നിര്‍ദ്ദേശങ്ങളിലും പുതിയതൊന്നുമില്ലായിരുന്നുവെന്നു കര്‍ഷക നേതാക്കള്‍ക്കു മനസിലായിരുന്നു. നേരെ വന്നു കാര്യങ്ങള്‍ പറയുകയെന്നതാണ് കര്‍ഷകരുടെ ശൈലി. സര്‍ക്കാരിനോട് തങ്ങള്‍ ആവശ്യപ്പെടുന്നതും അതു തന്നെ. പുതിയ നിയമങ്ങള്‍ തികഞ്ഞ അബദ്ധമാണെന്നു വ്യക്തമായിരിക്കേ, പൂര്‍ണമായി അതു പിന്വലിക്കുകയെന്നതേ കരണീയമായിട്ടുള്ളൂ. ഞങ്ങള്‍ സമാധാനപരമായി പ്രതിഷേധിക്കാന്‍ തുടങ്ങി, സമാധാനപരമായി മുന്നേറി. ഭാവിയിലും ഇത് തുടരും. ജിയോ, മാളുകള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവയുള്‍പ്പെടെ റിലയന്‍സിന്റെ എല്ലാ ഉല്‍പ്പന്നങ്ങളും ഞങ്ങള്‍ ബഹിഷ്കരിക്കും. രാജ്യത്തുടനീളമുള്ള ഭാരതീയ ജനതാ പാര്‍ട്ടി മന്ത്രിമാരുടെ വീടുകള്‍ ഘെരാവോ ചെയ്യാനും പരിപാടിയുണ്ട്. ഇത് കേവലം ഒരു ദേശീയ പ്രക്ഷോഭമായി തുടരില്ല, ഇതിനകം തന്നെ ലോകമെമ്പാടേക്കും വ്യാപിക്കുകയാണ്. ഈ പ്രക്ഷോഭം മൂലം പ്രശ്നങ്ങള്‍ നേരിടേണ്ടിവരുന്നതിന്റെ പേരില്‍ ദില്ലിയിലെ ജനങ്ങളോട് ഞാന്‍ ക്ഷമ ചോദിക്കുന്നു, പക്ഷേ മറ്റൊരു മാര്‍ഗവുമില്ല. അത് അപകടകരമായ സമയങ്ങളിലേക്ക് ഞങ്ങളെ നയിക്കും.
നുണ ബോംബുകള്‍ കൊണ്ട് സമരം തകരില്ല. ആരൊക്കെയോ പണം ഒഴുക്കുന്നുവെന്ന ആരോപണത്തിനനൊപ്പം, തുടക്കത്തില്‍ തന്നെ സമരത്തിന് പിന്നില്‍ മാവോയിസ്റ്റുകളും ഖലിസ്ഥാനികളുമാണെന്ന് പ്രചരിപ്പിക്കാന്‍ തുടങ്ങി. കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ മുതല്‍ ബി.ജെ.പി എം.പിമാരും എം.എല്‍.എമാരും സാമൂഹികമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഈ ആരോപണമുന്നയിച്ചു.സമരം തകര്‍ക്കുന്നതിന് അതിന്റെ വിശ്വാസ്യത ഇല്ലാതാക്കാനുള്ള ബി.ജെ.പിയുടെയും ആര്.എസ്.എസിന്റെയും കുതന്ത്രമായിരുന്നു ഇതിനു പിന്നില്‍. സര്‍ക്കാര്‍ വിരുദ്ധ സമരക്കാരെ മുന്‍പും ഹീനമായ ആരോപണങ്ങളിലൂടെ ബി.ജെ.പി തളര്‍ത്തിയിട്ടുണ്ട്. സമരക്കാര്‍ക്ക് പിന്നില്‍ ഖലിസ്ഥാനികളാണെന്ന ആരോപണം കൂടുതല്‍ ബി.ജെ.പി നേതാക്കള്‍ ഉന്നയിച്ചതോടെ അങ്ങനെ അഭിപ്രായമില്ലെന്ന് പറയാന്‍ മുതിര്‍ന്ന കേന്ദ്രമന്ത്രിയായ രാജ്നാഥ് സിങ് നിര്ബന്ധിതനായെന്നതു തന്നെ നുണ ബോംബിനു തെളിവ്.
ഞങ്ങള്‍ക്ക് വേണ്ടാത്ത നിയമത്തെ, ഇത് നിങ്ങള്‍ക്ക് ഗുണമാണെന്ന് പറഞ്ഞ് സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുകയാണ്. ബി.ജെ.പി തുടക്കത്തില്‍ ധാര്‍ഷ്ട്യത്തോടെയാണ് സമരത്തെ നേരിട്ടത്. പെട്ടെന്ന് അവസാനിച്ചുകൊള്ളും എന്നായിരുന്നു അവര്‍ കരുതിയത്. എന്നാല്‍, അത് സംഭവിച്ചില്ല. വിദേശത്തുനിന്നു വരെ പിന്തുണയുണ്ടായി. ഈ സമരം തുടച്ചുനീക്കാന്‍ കഴിഞ്ഞില്ലെന്നത് ബി.ജെ.പിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും പരാജയമാണ്. ബി.ജെ.പിക്കെതിരേ രംഗത്തുവരുന്നവര്‍ ജഡ്ജിമാരായാല്‍ പോലും രക്ഷയില്ലാത്ത കാലമാണിത്. എന്നിട്ട് പോലും ഞങ്ങള്‍ പിടിച്ചുനിന്നതാണ് സമരത്തിന്റെ വിജയം.
പഞ്ചാബില്‍ മാത്രമുണ്ടായിരുന്ന സമരം എല്ലാ സംസ്ഥാനങ്ങളും എത്തി. രാജ്യതലസ്ഥാനം സ്തംഭിച്ചു. കര്‍ഷകരുടെ സമരം മറ്റുവര്ഗവിഭാഗങ്ങളിലും ആവേശമുണ്ടാക്കി. കര്‍ഷകര്‍ക്ക് പിന്തുണയുമായി തൊഴിലാളിവര്‍ഗവും ഐക്യദാര്‍ഢ്യം അറിയിച്ച് പ്രക്ഷോഭങ്ങള്‍ നടത്തി. രാജ്യത്തെ ചെറുകിട, ഇടത്തരം വ്യാപാരികളും പിന്തുണയുമായി വന്നു. ട്രെയിന്‍ തടയല്‍ സമരം എല്ലാം തൊഴിലാളികള്‍ പങ്കെടുത്താണ് വിജയിപ്പിച്ചത്. ഇന്ത്യയിലെ ഭൂരിഭാഗം ജനതയും കര്‍ഷകരും തൊഴിലാളികളുമാണ്. അവര്‍ ഒന്നിക്കുന്ന രാഷ്ട്രീയസാഹചര്യമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഈ മുന്നേറ്റത്തെ തടയാന്‍ ബി.ജെ.പിക്ക് കഴിയില്ല.
കാര്‍ഷിക മേഖലയിലെ തകര്‍ച്ച, വ്യവസായ മാന്ദ്യം, സമ്പദ് വ്യവസ്ഥ അഭിമുഖീകരിക്കുന്ന തളര്‍ച്ച, തൊഴിലില്ലായ്മ എന്നിവയാല്‍ ഗ്രാമങ്ങളിലെ കര്‍ഷകര്‍ ഭൂമിയും കന്നുകാലികളും നഷ്ടമായി കുടിയേറ്റത്തിനു നിര്‍ബന്ധിതരായി. ഈ പ്രതിസന്ധികള്‍ക്കിടെയാണ് ഉല്പന്നങ്ങള്ക്ക് മിനിമം താങ്ങുവില നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിടുകയും വിജയിക്കുകയും ചെയ്തത്. തങ്ങളുടെ വാഗ്ദാനം നടപ്പാക്കാന്‍ അവര്‍ക്ക് ഉത്തരവാദിത്വമുണ്ട്. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത മിനിമം താങ്ങുവില(എം.എസ്.പി)യാണ് തങ്ങള്‍ ചോദിക്കുന്നത്. ആ ആവശ്യം അംഗീകരിക്കുന്നതിന് പകരം സമരക്കാരെ മോശക്കാരും വര്‍ഗീയവാദികളും തീവ്രവാദികളുമാക്കാനാണ് ബി.ജെ.പിയും ആര്.എസ്.എസും ശ്രമിക്കുന്നത്.
ഇത്തരത്തില്‍ തെറ്റായ ആരോപണങ്ങളുന്നയിച്ച് രാജ്യത്തിന്റെ ഐക്യം തകര്‍ക്കുന്നവരാണ് രാജ്യദ്രോഹികളെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്.
2014ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി അധികാരത്തിലേറിയത് ബഹുഭൂരിഭാഗം ഇന്ത്യക്കാര്‍ക്കും ബി.ജെ.പിയുടെ നയത്തോട് യോജിപ്പുള്ളതുകൊണ്ടല്ല. മറിച്ച്, കോണ്‍ഗ്രസിന്റെ നടപടിയോടുള്ള അതൃപ്തിയായിരുന്നു. ഇന്ത്യയിലെ മൂന്നിലൊന്ന് ജനങ്ങളുടെ പിന്തുണയേ അവര്‍ക്കുള്ളൂ. ബാക്കിയെല്ലാവരും ബി.ജെ.പി വിരുദ്ധരാണ്. ജനങ്ങളെ വര്‍ഗീയമായി തിരിച്ചാണ് ബി.ജെ.പി കാര്യം സാധിച്ചിരുന്നത്. എന്നാല്‍, കര്‍ഷകസമരത്തില്‍ അത് ഫലം കണ്ടില്ല. ജനങ്ങളെ മതാടിസ്ഥാനത്തില്‍ വിഭജിച്ച് വിജയം കൈവരിക്കാമെന്ന അവരുടെ അജന്‍ഡ ആദ്യമായി പൊളിഞ്ഞത് കര്‍ഷക സമരത്തിന്റെ കാര്യത്തിലാണ്. പരമാവധി കര്‍ഷകസമരത്തെ പൊളിക്കാന്‍ ശ്രമിച്ചെങ്കിലും ഒന്നും വിജയിച്ചില്ല.
കാരണം, കര്‍ഷകര്‍ ഏതെങ്കിലും ജാതി, മത വിഷയങ്ങളില്‍ അല്ല യോജിച്ചത്. വര്‍ഗപരമായ സംഘാടനമായിരുന്നു കര്‍ഷകരുടേത്.
കര്‍ഷകര്‍ ഒറ്റവര്ഗമാണ്. ബി.ജെ.പിയുടെ വര്‍ഗീയ ആരോപണങ്ങള്‍ക്ക് കര്‍ഷകരുടെ ഈ ഐക്യം തന്നെയാണ് മറുപടി. സമരത്തിന് സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളുടെയും പിന്തുണയുണ്ട്. ആര്.എസ്.എസിന്റെ തൊഴിലാളി സംഘടനയായ ഭാരതീയ മസ്ദൂര്‍ സംഘിനും അവരുടെ കര്‍ഷകരുടെ സംഘടനയായ ഭാരതീയ കിസാന്‍ സംഘിനും കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ വിയോജിപ്പുണ്ട്. രാഷ്ട്രീയപരമായ കാരണങ്ങളാല്‍ സമരത്തെ പിന്തുണച്ചില്ലെങ്കിലും ഞങ്ങള്‍ ഉന്നയിക്കുന്ന ആശയങ്ങളോട് അവര്‍ക്ക് യോജിപ്പുണ്ട്. ചുരുക്കത്തില്‍ നിയമത്തിന്റെ കാര്യത്തില്‍ ബി.ജെ.പി നേതാക്കള്‍ ഒറ്റപ്പെട്ടു. നിയമം നടപ്പാക്കാനുള്ള നീക്കത്തിന്റെ പേരില്‍ പഞ്ചാബിലെയും ഹരിയാനയിലെയും ഉള്‍പ്പെടെ അവരുടെ പ്രധാനസഖ്യകക്ഷികളെയും നഷ്ടമായി. ധാര്‍ഷ്ട്യം വെടിഞ്ഞ് തെറ്റുതിരുത്തുകയാണ് നല്ലത്. അല്ലെങ്കില്‍ കൂടുതല്‍ തിരിച്ചടികളും നഷ്ടങ്ങളും ബി.ജെ.പിക്കുണ്ടാവും.
കര്‍ഷക പ്രക്ഷോഭകരെ മാത്രമല്ല, പിന്തുണ നല്കുന്ന രാഷ്ട്രീയ, സാമൂഹിക, മനുഷ്യാവകാശ, പരിസ്ഥിതി, ചലച്ചിത്രപ്രവര്ത്തരെയും വേട്ടയാടുകയാണ്. കര്‍ഷകസമരത്തിന് രാജ്യാന്തരതലത്തില്‍ വരെ പിന്തുണ ലഭിക്കുകയുണ്ടായി. സ്വീഡിഷ് പരിസ്ഥിതിപ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗും യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ അനന്തരവളും മറ്റു വിവിധ മുഖ്യധാരാ എന്‍.ജി.ഒകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത് സര്‍ക്കാരിന് വലിയ ആഘാതമാണ്. ഇന്ത്യയില്‍ സമരത്തെ അനുകൂലിച്ചവരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുകയാണ് ബി.ജെ.പി ചെയ്യുന്നത്. പിന്തുണ പ്രഖ്യാപിച്ച ശശി തരൂര്‍, സീതാറാം യെച്ചൂരി തുടങ്ങിയ രാഷ്ട്രീയ നേതാക്കളെയും തപ്സി പന്നു, അനുരാഗ് കശ്യാപ് തുടങ്ങിയ ചലച്ചിത്രപ്രവര്‍ത്തകരെയും സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുകയാണ്.
ഗ്രേറ്റ ട്വിറ്ററില്‍ പങ്കുവച്ച ടൂള്‍ക്കിറ്റ് എഡിറ്റു ചെയ്തതിന്റെ പേരിലാണ് ദിഷ രവിയെ അറസ്റ്റു ചെയ്തത്. അതാവട്ടെ തീര്‍ത്തും നിയമവിരുദ്ധമായ നടപടിക്രമങ്ങളിലൂടെയും.ട്രാന്‍സിറ്റ് റിമാന്‍ഡ് ഇല്ലാതെയാണ് ഡല്‍ഹി പൊലിസ് ബംഗളൂരുവില്‍നിന്ന് അവരെ കൊണ്ടുപോയത്. അഭിഭാഷകരുടെ സഹായം ലഭ്യമാക്കാതെ പൊലിസ് കസ്റ്റഡിയില്‍ അവര്‍ ചോദിച്ചുവാങ്ങുകയും ചെയ്തു. പൊലിസ് യൂണിഫോമില്‍ ഒരു വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി എന്നാണ് ഇതേക്കുറിച്ച് ചില അഭിഭാഷകര്‍ പറഞ്ഞത്.ദിഷ രവിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ കോടതി, പൊലിസ് നിയമങ്ങള്‍ ലംഘിച്ച് ഭരണഘടനാപരമായ അടിസ്ഥാനങ്ങള്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ആരാണ് ഈ ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കിയത്? കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സമരക്കാരുടെയും അതിനെ അനുകൂലിക്കുന്നവരുടെയും അവകാശങ്ങളെ ലംഘിക്കുകയാണ്. ഈ സമരം വെറുമൊരു കര്‍ഷകസമരം മാത്രമല്ല, ഒരു രാഷ്ട്രീയസമരം കൂടിയാണ്.
കര്‍ഷക പ്രതിഷേധം മൂലം ബി ജെ പി നേതാക്കള്‍ക്ക് തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിനിറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു പഞ്ചാബില്‍. പല മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ പാര്‍ട്ടി പ്രയാസപ്പെട്ടു. ജനരോഷം ഭയന്ന് മത്സരിക്കാന്‍ പാര്‍ട്ടിക്കാര്‍ക്ക് ഭയമായിരുന്നു. പ്രതിഷേധക്കാര്‍ തടയുമെന്ന ഭയത്താല്‍ നേതാക്കള്‍ക്ക് വാഹനങ്ങളില്‍ നിന്ന് പാര്‍ട്ടി പതാക നീക്കം ചെയ്യേണ്ടി വന്നു. പാര്‍ട്ടിയില്‍ നിന്ന് വന്‍തോതില്‍ കൊഴിഞ്ഞുപോക്കും നടന്നു.കര്‍ഷക രോഷം ഭയന്നാണ് ബി ജെ പിയുടെ സഖ്യകക്ഷിയായിരുന്ന അകാലിദള്‍ സഖ്യമുപേക്ഷിച്ചത്.അടുത്ത വര്‍ഷം പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്ത് ബിജെപിയുടെ സമീപ കാല ഭാവി ഒട്ടും പ്രതീക്ഷ പകരുന്നതല്ലെന്ന് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതായി രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. ഇതര സംസ്ഥാനങ്ങളിലും കര്‍ഷക പ്രക്ഷോഭം ബി ജെ പിയുടെ ജനപിന്തുണയില്‍ സാരമായ ഇടിവ് സൃഷ്ടിക്കുന്നതിന്റെ സൂചനകള്‍ പ്രകടമാകുന്നുണ്ട്. ഇത് ബി ജെ പി നേതൃ നിരയില്‍ കനത്ത ഭീതി സൃഷ്ടിച്ചതായും പറയപ്പെടുന്നു.
കര്‍ഷക സമരത്തിന്റെ തീവ്രതയും പ്രാധാന്യവും ലോകം ഇതിനകം മനസ്സിലാക്കിക്കഴിഞ്ഞു. ഒപ്പം, കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളും കര്‍ഷക വിരുദ്ധതയും അടിക്കടി അനാവരണം ചെയ്യപ്പെടുന്നു. സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ആഗോളതലത്തില്‍ പിന്തുണയേറുകയും അതേ അനുപാതത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധത്തിലാകുകയും ചെയ്യുന്നുണ്ട്. കര്‍ഷക പ്രശ്നങ്ങള്‍ അവഗണിക്കുന്ന ഇന്ത്യന്‍ മാധ്യമ ശൈലിയെ പ്രതിരോധത്തിലാക്കുന്നു ആഗോള മാധ്യമങ്ങള്‍. 2020 സെപ്റ്റംബറില്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകവിരുദ്ധ നിയമം പാസ്സാക്കിയതിന് ശേഷം ഇന്ത്യന്‍ മാധ്യമ റിപ്പോര്‍ട്ടുകളില്‍ കേന്ദ്ര സര്‍ക്കാരിനെ സംരക്ഷിക്കാനും കര്‍ഷക സമരം പൊളിക്കാനുമുള്ള കൃത്യമായ ജാഗ്രത ഒളിഞ്ഞിരിപ്പുണ്ടെന്ന ആരോപണം സോഷ്യല്‍ മീഡിയയിലും ശക്തമാണ്.
ഇന്ത്യന്‍ മാധ്യമങ്ങളുടെ വിവേചനം വ്യക്തമാക്കുന്നുണ്ട് കര്‍ഷക സമരത്തെക്കുറിച്ച് അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വന്ന കവറേജുകള്‍. ഇന്ത്യന്‍ മാധ്യമങ്ങളുടെ ഈ പോരായ്മ അവലോകനം ചെയ്യുന്നു ഫെബ്രുവരി ലക്കം കാരവന് മാഗസിനില്‍ പ്രസിദ്ധീകരിച്ച 'ഹിന്ദുത്വത്തിന്റെ പോസ്റ്റര്‍ ബോയ് റോളില്‍ അക്ഷയ്കുമാര്‍' എന്ന തലക്കെട്ടലുള്ള ഫീച്ചര്‍. സാധാരണക്കാരെ ബാധിക്കുന്ന പ്രശ്നങ്ങളൊന്നും മുഖവിലയ്ക്കെടുക്കാതെ അപ്രസക്തമായ സെന്‍സിറ്റീവ് വിഷയങ്ങള്‍ മാത്രം കൈകാര്യം ചെയ്ത് കേന്ദ്ര സര്‍ക്കാരിനെ സന്തോഷിപ്പിക്കാന്‍ മല്‍സരിക്കുന്ന ദൗത്യമാണ് മിക്ക ദേശീയ മാധ്യമങ്ങളും ഏറ്റെടുത്തിരിക്കുന്നതെന്ന ആരോപണം തീവ്രമായി വരുന്നു. അതേസമയം, ഇന്ത്യന്‍ മാധ്യമങ്ങള്‍ മോദി സര്‍ക്കാരിനെ വെള്ളപൂശുന്നതിനു പിന്നാലെ അന്തര്‍ദേശീയ മാധ്യമങ്ങള്‍ കര്‍ഷകരെ പിന്തുണക്കുന്നു. റോയിട്ടേഴ്സിന്റെ കവറേജില്‍, അമേരിക്കന്‍ ഗായിക റിഹാന കര്‍ഷക സമരത്തെക്കുറിച്ച് ട്വീറ്റ് ചെയ്തതിന് ശേഷം അന്തര്‍ദേശീയ തലത്തില്‍ വലിയ പിന്തുണയാണ് ഇന്ത്യന്‍ കര്‍ഷകര്‍ക്ക് ലഭിച്ചത്.
അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വന്ന നിരവധി റിപ്പോര്‍ട്ടില്‍ കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നീക്കങ്ങളും ജനാധിപത്യവിരുദ്ധ നയങ്ങളും ഉള്ളടക്കമായിരുന്നു.കേന്ദ്ര ബജറ്റ് കര്‍ഷകരെ കൈയൊഴിഞ്ഞെന്ന് ബ്രിട്ടീഷ് ദിനപത്രമായ ദി ഗാര്ഡിയന് വിശദമാക്കി. കര്‍ഷക പ്രക്ഷോഭത്തെ നേരിടാന്‍ വേണ്ടി ഡല്‍ഹിയില്‍ ഇന്റര്‍നെറ്റ് ബ്ലോക്ക് ചെയ്തതിനെയും ശക്തമായി അപലപിച്ചു ഗാര്ഡിയന്. കര്‍ഷകരുടെ അണയാത്ത പ്രതിഷേധത്തിന്റെ കാരണങ്ങള്‍ തേടി അമേരിക്കന്‍ മാഗസിന് ദി വോഗ്. കര്‍ഷക സമരത്തിലെ സ്ത്രീ സാന്നിധ്യത്തെ കുറിച്ച് വിശദമായ സ്റ്റോറിയും നല്കി. ഇന്ത്യന്‍ പോലീസ് കര്‍ഷകരോട് കാണിച്ച അതിക്രമങ്ങള്‍ ദി ഇന്‍ഡിപെന്‍ഡന്റ് വിശദമായി റിപ്പോര്‍ട്ട് ചെയ്തു.
കൊടും തണുപ്പിലും അതിശക്തമായ സമരം നയിക്കുന്ന ഇന്ത്യന്‍ കര്‍ഷകരുടെ ആത്മധൈര്യത്തെ എടുത്തുകാട്ടി വാഷിംഗ്ടണ്‍ പോസ്റ്റ്.കര്‍ഷക സമര പശ്ചാത്തലം കൃത്യമായി വരച്ചുകാണിക്കുന്ന എഡിറ്റോറിയലും കൊടുത്തു വാഷിംഗ്ടണ്‍ പോസ്റ്റ്. സോഷ്യല്‍ മീഡിയയില്‍ സര്‍ക്കാര്‍ ഇടപെടുന്നതിനെക്കുറിച്ചും ഇന്റര്‍നെറ്റ് വിച്ഛേദിക്കുന്നതിനെക്കുറിച്ചും ടൈം മാഗസിന് ആശങ്ക പ്രകടമാക്കി.ന്യൂയോര്‍ക്ക് ടൈംസും റോയിട്ടേഴ്സും കര്‍ഷക സമരത്തിന് വലിയ പിന്തുണയാണ് നല്‍കിയത്. 'അപ്ഫ്രണ്ട് ' എന്ന വാര്‍ത്താധിഷ്ഠിത പരിപാടിയില്‍ അല്‍ജസീറ ചാനലും സുപ്രധാന കവറേജ് കൊടുത്തു.കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാവി പരിശോധിക്കുന്ന, 25 മിനിട്ട് ദൈര്‍ഘ്യമുള്ള ഇന്‍സൈഡ് സ്റ്റോറിയും അല്‍ജസീറ പ്രക്ഷേപണം ചെയ്തു.
രൂപ ജാ തയ്യാറാക്കി ബി ബി സി ബ്രോഡ്കാസ്റ്റ് ചെയ്ത ഒരു റിപ്പോര്‍ട്ട് ഏറെ ശ്രദ്ധേയമായിരുന്നു. 'കര്‍ഷക പ്രതിഷേധത്തോടൊപ്പം ഒരു രാത്രി' എന്ന വീഡിയോ കവറേജ് സിംഘു അതിര്‍ത്തിയില്‍ സമരം ചെയ്തുകൊണ്ടിരിക്കുന്ന കര്‍ഷകരോടൊപ്പം താമസിച്ച് തയ്യാറാക്കിയതായിരുന്നു. ദീര്‍ഘകാലം സൈനിക സേവനമനുഷ്ഠിച്ച ശേഷം കാര്‍ഷിക വൃത്തിയിലേക്കു വന്ന ജോഗീന്ദര്‍ സിംഗുമായുള്ള സംഭാഷണത്തോടെയാണ് റിപ്പോര്‍ട്ട് ആരംഭിക്കുന്നത്. ഇരുപത്തിയേഴ് അടി ഉയരമുള്ള മഞ്ഞുപാളികള്‍ക്കിടയില്‍ ഏഴ് ദിവസം തുടര്‍ച്ചയായി രാജ്യത്തിന് വേണ്ടി കാവല്‍ നിന്ന സമയത്ത് പോലും ഇപ്പോള്‍ അനുഭവിക്കുന്ന പോലുള്ള വെല്ലുവിളി താന്‍ അനുഭവിച്ചിട്ടില്ലെന്ന് വേദനയോടെ സര്‍ദാര്‍ജി പറയുന്നു.
കേന്ദ്ര സര്‍ക്കാര്‍ സാധാരണക്കാരായ പൗരന്മാരുടെ വേദന മനസ്സിലാക്കണമെന്നാണ് കഠിനാധ്വാനിയായ ആ കര്‍ഷകന്റെ അഭ്യര്‍ത്ഥന.
കര്‍ഷകരുടെ പാചകവും ഉറക്കവും ചര്‍ച്ചയുമെല്ലാം ബി ബി സി കൃത്യമായി അവതരിപ്പിച്ചു. 'എന്തുകൊണ്ടാണ് ഇന്ത്യയിലെ കര്‍ഷകര്‍ പിണങ്ങി നില്‍ക്കുന്നത് ?' എന്ന ബി ബി സിയുടെ റിപ്പോര്ട്ടേജും ഇന്ത്യന്‍ കര്‍ഷക പ്രക്ഷോഭം അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധേയമായ ചര്‍ച്ചകള്‍ക്കിടയാക്കി. ശ്രദ്ധേയമായ ചോദ്യങ്ങളാണ് ഇതില്‍ ബി ബി സിയുടെ ദേവിന ഗുപ്ത കേന്ദ്ര സര്‍ക്കാരിനോടു ചോദിക്കുന്നത്. പ്രധാനമന്ത്രിയും ബിജെപിയുടെ ദേശീയ നേതാക്കളും ഒരു പോലെ ഇത്തരം ചോദ്യങ്ങള്്ക്കു മുന്നില്‍ ഉരുണ്ടുകളിക്കുന്നതായാണ് കര്‍ഷക നേതാക്കളുടെ ആക്ഷേപം.
ബാബു കദളിക്കാട്
Comments