കോവിഡ് മരണം: യഥാര്‍ത്ഥ
എണ്ണമെത്ര? നഷ്ടപരിഹാര
പ്രക്രിയ സങ്കീര്‍ണമാകും
കേരളത്തിലെ മുഴുവന്‍ കോവിഡ് മരണങ്ങളും രേഖപ്പെടുത്താന്‍ മുന്‍കാല പ്രാബല്യത്തോടെയുള്ള സംസ്ഥാന തല ഓഡിറ്റിംഗ് വേണമെന്ന് ആവശ്യം
കോവിഡ് മൂലം മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന സുപ്രീം കോടതി വിധി ചരിത്രപരവും സാര്‍വദേശീയ പ്രാധാന്യമുള്ളതുമാണെന്ന് ചൂണ്ടിക്കാണിക്കുമ്പോഴും യഥാര്‍ത്ഥ മരണസംഖ്യയുടെ കൃത്യത ഉറപ്പാക്കാന്‍ കേരളത്തില്‍ ഫലപ്രദമായ നടപടികളുണ്ടാകുമോയെന്ന കാര്യത്തില്‍ ആശങ്ക തുടരുന്നു. സംസ്ഥാന തലത്തില്‍ മുന്‍കാല പ്രാബല്യത്തോടെയുള്ള ഓഡിറ്റിംഗ് ഇക്കാര്യത്തിലുണ്ടാകാത്തപക്ഷം നിരവധി കോവിഡ് മരണങ്ങള്‍ ഔദ്യോഗിക പട്ടികയില്‍ ഉള്‍പ്പെടാതെ പോകുമെന്നും ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നിഷേധിക്കപ്പെടുമെന്നും നഷ്ടപരിഹാര പ്രക്രിയ അതിസങ്കീര്‍ണമാകുമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു.
കോവിഡ് മഹാമാരി ഒന്നരക്കൊല്ലംകൊണ്ട് ലോകത്താകെ നാല്പതു ലക്ഷം ജീവനുകളാണപഹരിച്ചത്. അതില്‍ നാലു ലക്ഷം പേര്‍ ഇന്ത്യക്കാരാണ്. താരതമ്യേന കുറഞ്ഞ മരണനിരക്ക് നിലനിര്‍ത്താന്‍ ഇന്ത്യക്ക് കഴിയുന്നുവെന്നതും ദേശീയ നിരക്കിന്റെ നാലിലൊന്നോളമാണ് കേരളത്തിലെ മരണനിരക്ക് എന്നതും ആശ്വാസമുണ്ടാക്കാന്‍ പോന്ന കാര്യങ്ങളാണെങ്കിലും ഔദ്യോഗിക കണക്കനുസരിച്ച് 13,505 പേര്‍ക്കാണ് കേരളത്തില്‍ കോവിഡ് മൂലം ജീവന്‍ നഷ്ടമായത്. അതേസമയം, യഥാര്‍ത്ഥ എണ്ണം ഇതിന്റെ രണ്ട് , മൂന്ന് മടങ്ങ് വരെയാണെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. അര്‍ഹരായ നൂറുകണക്കിന് കുടുംബങ്ങള്‍ നഷ്ടപരിഹാര പാക്കേജില്‍ നിന്ന് ഒഴിവാകുമെന്നതാണ് അവസ്ഥ.
'അണ്ടര്‍ റിപ്പോര്‍ട്ടിംഗ് ' ഉണ്ടെന്ന ആരോപണം നിഷേധിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ മുന്‍കാല പ്രാബല്യത്തോടെയുള്ള ഓഡിറ്റിംഗ് വേണമെന്ന ആവശ്യത്തിന് തയ്യാറാകില്ലെന്നാണ് സൂചന. ഏതെങ്കിലും കോവിഡ് മരണ കേസുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായുള്ള പ്രത്യേക പരാതികള്‍ ഉണ്ടായാല്‍ അവ പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നേ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറയുന്നുള്ളൂ. മൊത്തം അവലോകനം ഉണ്ടാകില്ലെന്ന് വ്യക്തം. സംസ്ഥാനത്തൊട്ടാകെ ജില്ലാതല ഓഡിറ്റിംഗ് ജൂണ്‍ 15 ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും നേരത്തെ നടന്ന പല മരണങ്ങളും പട്ടികയില്‍ വരുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം വ്യാപകമാണ്. കോവിഡ് നെഗറ്റീവായിക്കഴിഞ്ഞ് അനുബന്ധ രോഗങ്ങളാല്‍ ഒട്ടേറെപ്പേര്‍ മരിക്കുന്നുണ്ട്. ഇത് ഏതു കണക്കിലായിരിക്കുമെന്ന ചോദ്യത്തിന് ഇതുവരെ കൃത്യ മറുപടിയില്ല. കോവിഡ് നെഗറ്റീവായശേഷം ദിവസങ്ങള്‍ക്കകമോ ആഴ്ചകള്‍ക്കകമോ ഉണ്ടാകുന്ന മരണം ന്യൂമോണിയ കാരണമുള്ള മരണവും മറ്റുമായാണ് രേഖപ്പെടുത്തുന്നത്. നെഗറ്റീവായശേഷം എന്ന അതിസാങ്കേതിക അതിര്‍വരമ്പിന്റെ യുക്തിഭദ്രത ചോദ്യം ചെയ്യപ്പെടുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശാനുസാരം ഐ സി എം ആറിന്റെയും ഡബ്ല്യു എച്ച് ഒയുടെയും മാനദണ്ഡങ്ങളനുസരിച്ച്് കേരളത്തില്‍ മരണ കാരണം രേഖപ്പെടുത്തുന്നു. ആശുപത്രികളിലും വീടുകളിലും സംഭവിക്കുന്ന മരണങ്ങള്‍ ആശുപത്രി സൂപ്രണ്ടാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കോവിഡ് സെന്ററുകളിലെ മരണങ്ങള്‍ അതിന്റെ ചുമതലയുള്ള മെഡിക്കല്‍ ഓഫീസറും. കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡം പുതുക്കിയാല്‍ അത് പാലിക്കാന്‍ കേരളം സന്നദ്ധമാണെന്നാണ് ഇതു സംബന്ധിച്ച ആരോഗ്യ വകുപ്പിന്റെ വിശദീകരണം.'മുമ്പ്, ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്ത നിരവധി കോവിഡ് മരണങ്ങള്‍ സംസ്ഥാന തലത്തില്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു. ഓണ്‍ലൈന്‍ സിസ്റ്റം ആരംഭിച്ചതിനുശേഷം ഒരു മാറ്റം ദൃശ്യമാണ്. എന്നാല്‍ ഇപ്പോഴും പ്രശ്‌നങ്ങള്‍ അവശേഷിക്കുന്നു' - കോവിഡ് മരണങ്ങള്‍ കൂടുതല്‍ സുതാര്യമായി റിപ്പോര്‍ട്ട് ചെയ്യണമെന്ന ആവശ്യം ഉന്നയിക്കുന്നതിന് മുന്നില്‍ നിന്ന ആരോഗ്യ പ്രവര്‍ത്തകന്‍ ഡോ. എന്‍ എം അരുണ്‍ പറയുന്നു.എന്തായാലും പുതിയ രീതി മുമ്പത്തേതിനേക്കാള്‍ മികച്ചതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൊറോണ വാറസ് ബാധ കണ്ടെത്തിയതിന് ശേഷം 60 ദിവസത്തിനുള്ളില്‍ സംഭവിക്കുന്ന അപകടങ്ങള്‍ ഒഴികെയുള്ള എല്ലാ മരണങ്ങളും കോവിഡ് മൂലമാണെന്ന് കണക്കാക്കണം.
മരണ കാരണം രേഖപ്പെടുത്തുന്നതിലെ സാങ്കേതികത മൂലം ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാന്‍ ഇടയാക്കരുതെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ സുപ്രീം കോടതി കോടതി ബഞ്ച ഉത്തരവില്‍ പ്രത്യേകം ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിനു പരിഹാരമെന്ന നിലയില്‍ മരണ സര്‍ട്ടിഫിക്കറ്റ് നടപടികള്‍ ലളിതമാക്കി മാര്‍ഗരേഖയിറക്കണമെന്നും മരണ കാരണം രേഖപ്പെടുത്തിയതില്‍ കുടുംബത്തിന് ആക്ഷേപമുണ്ടെങ്കില്‍ തിരുത്താന്‍ സംവിധാനമുണ്ടാക്കണമെന്നും കോടതി നിര്‍ദേശിച്ചു.കോവിഡ് ഇരകള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച 24 മണിക്കൂര്‍ നിരാഹാരം അനുഷ്ഠിച്ച സിഎംപി ജനറല്‍ സെക്രട്ടറി സി പി ജോണ്‍ സുപ്രീം കോടതി ഉത്തരവിനെ സ്വാഗതം ചെയ്തു.മരിച്ച ഓരോ കോവിഡ് മരണത്തിനും ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരമായി 10 ലക്ഷം രൂപ നല്‍കണമെന്നാണ് സിഎംപിയുടെ ആവശ്യം. സുപ്രീം കോടതി വിധി വേഗം നടപ്പാക്കുകയും വേണം.
അതേസമയം, കോവിഡ് മരണങ്ങള്‍ക്കു സുപ്രീം കോടതി നിര്‍ദേശിച്ച ധനസഹായം അര്‍ഹതപ്പെട്ട നല്ലൊരു വിഭാഗത്തിനും ലഭിക്കാനിടയില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. മരണ നിരക്ക് കുറച്ചു കാണിക്കാന്‍ ചില സംസ്ഥാനങ്ങള്‍ കൊവിഡ് മരണങ്ങളെ മറ്റു മരണങ്ങളില്‍ പെടുത്തിയതായി പരാതി ഉയര്‍ന്നിരുന്നു. കോവിഡ് രോഗം ഗുരുതരമായി അവയവങ്ങളെ ബാധിച്ച് മരണപ്പെടുന്നവരെ മാത്രമേ കോവിഡ് ബാധിച്ച് മരിച്ചവരായി കണക്കാക്കുന്നുള്ളൂ. കോവിഡ് നെഗറ്റീവായ ശേഷവും ഇതുമായി ബന്ധപ്പെട്ട രോഗങ്ങള്‍ കാരണം നിരവധി പേര്‍ മരിക്കുന്നുണ്ട്. ഇവരെ കോവിഡ് മരണപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നില്ല. മരണത്തിനു തൊട്ടുമുമ്പ് നെഗറ്റീവായവരെ പോലും ഇതര മരണങ്ങളുടെ ഗണത്തിലാണ് ചേര്‍ക്കുന്നത്. ഒരു ഹൃദ്രോഗി കോവിഡ് ബാധിതനായി മരിച്ചാല്‍ അയാളെ കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചാണ് സംസ്‌കരിക്കുന്നതെങ്കിലും മരണ കാരണം രേഖപ്പെടുത്തുന്നത് ഹൃദ്രോഗമെന്നാണ്. ഇതവര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്ന അവസ്ഥ സൃഷ്ടിക്കും. വിദേശത്ത് മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുമോ എന്ന കാര്യവും അവ്യക്തമാണ്. കേരളത്തിലും ആരോഗ്യവകുപ്പ് കോവിഡ് മരണ നിരക്ക് കുറച്ചു കാണിച്ചതായി വിവിധ തലങ്ങളില്‍ പരാതി ഉയര്‍ന്നിട്ടുണ്ട്. കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഈ ആരോപണം കൂടുതല്‍ ശക്തിയാര്‍ജിക്കുന്നുണ്ട്. സര്‍ക്കാര്‍ ഇത് ശക്തമായി നിഷേധിക്കുന്നു.
കോവിഡിനെ പ്രകൃതി ദുരന്തങ്ങള്‍ക്കു തുല്യം കാണാന്‍ കഴിയില്ലെന്നും നഷ്ടപരിഹാരം നല്‍കാനാകില്ലെന്നുമായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. രാജ്യത്ത് 3.98 ലക്ഷത്തോളം പേര്‍ ഇതിനകം കോവിഡ് ബാധിച്ച് മരിച്ചു. ഇവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെങ്കില്‍ പതിനാറായിരം കോടിയിലേറെ രൂപ വേണ്ടിവരും. ഇത്രയും തുക നല്‍കിയാല്‍ കോവിഡ് പ്രതിരോധത്തിനുള്ള ഭാവി പദ്ധതികളെ ബാധിക്കുമെന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുകയും ചെയ്തു. വാക്സിന്‍ എല്ലാവര്‍ക്കും സൗജന്യമായി നല്‍കുന്നതിന് കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ അധികമായി കണ്ടെത്തേണ്ടതുണ്ട്. ദുരന്ത നിവാരണത്തിനായി ഉപയോഗിക്കുന്ന തുകയ്ക്ക് പരിമിതികളുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
കേന്ദ്രത്തിന്റെ ഈ വാദങ്ങളെയെല്ലാം തള്ളിക്കളഞ്ഞ സുപ്രീം കോടതി, പ്രകൃതി ദുരന്തങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനു സമാനമായി, കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിനും ദേശീയ ദുരന്ത നിവാരണ നിയമത്തിലെ 12ാം വകുപ്പ് പ്രകാരം സഹായത്തിന് അര്‍ഹതയുണ്ടെന്നു ചൂണ്ടിക്കാട്ടി. സാമ്പത്തിക ബാധ്യത പറഞ്ഞ് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിയാന്‍ സര്‍ക്കാരിനു കഴിയില്ല. നഷ്ടപരിഹാരം നിയമപരവും നിര്‍ബന്ധിതവുമാണെന്നും വിവേചനപരമല്ലെന്നും ഓര്‍മിപ്പിച്ച കോടതി ഈ കടമ നിര്‍വഹിക്കുന്നതില്‍ പ്രധാനമന്ത്രി അധ്യക്ഷനായ ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എന്‍ ഡി എം എ) വീഴ്ച വരുത്തിയതായും നിരീക്ഷിച്ചു.
ധനകാര്യ കമ്മീഷന്‍ നിര്‍ദേശിച്ചതു പ്രകാരം ശ്മശാന ജീവനക്കാര്‍ക്കായി പ്രത്യേക ഇന്‍ഷ്വറന്‍സ് പദ്ധതി രൂപവത്കരിക്കുന്ന കാര്യം പരിഗണിക്കാനും കോടതി നിര്‍ദേശമുണ്ട്. കോവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജിയിലാണ് പരമോന്നത കോടതിയുടെ നിര്‍ണായക വിധി. അതേസമയം ഒരു കുടുംബത്തിന് നല്‍കേണ്ട തുകയെത്രയെന്ന കാര്യത്തില്‍ കോടതി അഭിപ്രായം രേഖപ്പെടുത്തിയില്ല. ഇക്കാര്യം ദേശീയ ദുരന്ത നിവാരണ അതോറിറ്റിയെ അധികാരപ്പെടുത്തിയിരിക്കുകയാണ്. എത്ര തുകയെന്ന നിര്‍ദ്ദേശവും ഇതിനുള്ള മാര്‍ഗരേഖയും അതോറിറ്റി ആറ് ആഴ്ചക്കകം തയ്യാറാക്കി കോടതിയെ അറിയിക്കണം. കോവിഡ് മഹാമാരിയെ നേരിടുന്നതില്‍ സര്‍ക്കാരുകള്‍ക്ക് സംഭവിക്കുന്ന വീഴ്ചകള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് ഓക്‌സിജന്‍ ലഭ്യതയുറപ്പാക്കുന്നതിന് സുപ്രീംകോടതി നടത്തിയ നിരന്തര ഇടപെടലിന്റെ തുടര്‍ച്ചയാണ് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ സര്‍ഗാത്മകതയുടെ ദൃഷ്ടാന്തമെന്നു ചൂണ്ടിക്കാണക്ക്രപ്പെട്ട വിധി.
കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ചവരുടെ കുട്ടികള്‍ക്ക് കേന്ദ്രം നേരത്തേ വിവിധ സഹായങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. പി എം കെയര്‍ ഫോര്‍ ചില്‍ഡ്രന്‍ പദ്ധതി പ്രകാരം പ്രായപൂര്‍ത്തി ആകുമ്പോള്‍ അഞ്ച് വര്‍ഷത്തേക്ക് പ്രതിമാസ സ്റ്റൈപ്പെന്‍ഡും 23 വയസ്സാകുമ്പോള്‍ 10 ലക്ഷം രൂപയും നല്‍കും. കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷത്തിന്റെ ഇന്‍ഷ്വറന്‍സ് പരിരക്ഷ, പത്ത് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് അടുത്തുള്ള കേന്ദ്രീയ വിദ്യാലയത്തില്‍ പ്രവേശം, സ്വകാര്യ സ്‌കൂളിലാണ് പഠനമെങ്കില്‍ ചെലവ് സര്‍ക്കാര്‍ വക, 11നും 18നും ഇടയിലുള്ള കുട്ടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശം, ഉന്നത വിദ്യാഭ്യാസത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് വിദ്യാഭ്യാസ ലോണ്‍ നേടാന്‍ സഹായം, സ്‌കോളര്‍ഷിപ്പ് തുടങ്ങിയ ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചത്. അതേസമയം, കോവിഡ് കാരണം മാതാപിതാക്കള്‍ മരിച്ചതിനെത്തുടര്‍ന്ന് അനാഥരായ കുട്ടികളുടെ സംരക്ഷണം ആദ്യമേ തന്നെ ഏറ്റെടുത്ത സംസ്ഥാനമാണ് കേരളം.
ബാബു കദളിക്കാട്
Comments