2008 ലാണ് സംഭവം അമേരിക്കയിലെ ഓക്ലോ സംസ്ഥാനത്തെ ആബർ ക്രോംബി ആന്റ് ഫിറ്റ്ച്കോ എന്ന തുണിക്കടയിൽ സാമന്തലൂഫ് എന്ന പെൺകുട്ടി സെയിൽസ്ഗേളിന്റെ ജോലിക്കായി അപേക്ഷ നൽകി. ഇന്റർവ്യൂവിനായി ചെന്ന 17 വയസ്സുള്ള പെൺകുട്ടിക്ക് കടയുടെ ജോലി നിഷേധിച്ചു. ഇസ്ലാമിക മതവിശ്വാസിയായ യുവതി അനുഷ്ഠാനത്തിന്റെ ഭാഗമായി ഹിജാബ് (ശിരോവസ്ത്രം) ധരിച്ചിരുന്നതാണ് ജോലി നിഷേധത്തിനു കാരണം. ഇതു അനീതിയാണെന്നും, 1964-ലെ അമേരിക്കൻ പൗരവകാശസംരക്ഷണ നിയമത്തിലെ വകുപ്പുകളുടെ നഗ്നമായ ലംഘനമാണെന്നും ആരോപിച്ചു യുവതി അമേരിക്കൻ കോടതിയിൽ കേസ്സു ഫയൽ ചെയ്തു. നീണ്ട നിയമപോരാട്ടത്തിനു ഒടുവിൽ ഏഴുവർഷത്തിനുശേഷം 2015-ൽ ഈ കേസ്സിന്മേൽ വിധിതീർപ്പു വന്നിരിക്കുന്നു. ഇസ്ലാമിക സ്ത്രീകളുടെ ഹിജാബ് ധാരണം മതപരമായ ആചാരനുഷ്ഠാനങ്ങളുടെ ഭാഗമാണെന്നും അതിന്റെ പേരിൽ ജോലി നിഷേധിച്ചത് അനീതിയാണെന്നും ആയതിനാൽ ശിക്ഷാർഹനാണെന്നുമാണ് വിധി. ഇപ്പോൾ 24 വയസ്സുള്ള ഇസ്ലാമിക യുവതിക്ക് ജോലിയും, ഒപ്പം ഒരു വലിയ തുക നഷ്ടപരിഹാരമായി കടയുടമ നല്കണമെന്നും കോടതി ഉത്തരവിട്ടു. ഒൻപതംഗ കോടതിയിൽ എട്ടുപേർ യുവതിക്ക് അനുകൂലമായി വിധി എഴുതിയപ്പോൾ ഒരാൾ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി.
ഇന്ത്യയിൽ നിന്നു കുടിയേറി, അമേരിക്കൻ പൗരത്വം ലഭിച്ച്, ന്യൂയോർക്കിലെ ക്വീൻസിൽ സ്ഥിരതാമസമാക്കിയ സിക്ക് വംശജരായ മാതാപിതാക്കൾക്ക് ജനിച്ച പുത്രനാണ് ഇഖ്നൂർ സിങ്. 20 വയസ്സാണ് പ്രായം. അമേരിക്കൻ ആർമി റിസർവ്വ് ഓഫീസേഴ്സ് ട്രെയിനിംഗ് കോർ (ഞഠഛഇ) പ്രോഗ്രാമിനു ചേരുവാൻ ചെന്ന യുവസർദാർജിക്ക് ആയതു നിഷേധിക്കപ്പെട്ടു. കാരണം നീണ്ട താടിയും മുടിയും തലപ്പാവും തന്നെ. ഇന്ത്യൻ വംശജനായ സിക്കുകാരൻ ആവലാതിയുമായി അമേരിക്കൻ കോടതിയെ സമീപിച്ചു. ക്വീൻസ് ജില്ലാ കോടതി ജഡ്ജി ആമി ബെർമൻ ജാക്സൺ, ഇഖ്നൂർ സിങിന് അനുകൂലമായി വിധി പ്രഖ്യാപിച്ചിരിക്കുന്നു. ആർമിയിൽ ചേരുന്നതിനു മതാചാരത്തിന്റെ ഭാഗമായ താടിയോ മുടിയോ വടിക്കേണ്ടതില്ലെന്നും, തലപ്പാവ് (ടർബൻ) നീക്കേണ്ടതില്ലെന്നുമാണ് അമേരിക്കൻ കോടതിയുടെ വിധി.
***** ****** *****
സിസ്റ്റർ ജാസ്മിൻ ഒരു കത്തോലിക്കാ കന്യാസ്ത്രിയാണ്. ലോ കോളജിൽ പഠിച്ച് 2000-ൽ നിയമപരീക്ഷ പാസ്സായി. സന്നതെടുത്ത് ഇന്ത്യയിലെ വിവിധ കോടതികളിൽ പ്രാക്ടീസ് ചെയ്തു വരുന്നു. ഹ്യൂമൻ റൈറ്റ്സ് ലോ നെറ്റുവർക്ക് എന്ന നിയമസഹായസംഘടനയുടെ ഭാഗമായിട്ടാണ് കോടതികളിൽ വ്യവഹാരങ്ങൾ നടത്തുന്നത്. അടിച്ചമർത്തപ്പെട്ടവർ, പാർശ്വവത്കരിക്കപ്പെട്ടവർ, ആദിവാസി ദളിത ഗോത്രവർഗ്ഗക്കാർ, പിന്നാക്കകാർ തുടങ്ങി അശരണർക്കും ആലംബഹീനർക്കും വേണ്ടി പ്രതിഫലേച്ഛ കൂടാതെയാണ് കോടതികളിൽ ഹാജരാകുന്നത്. 2014 മാർച്ച് അവസാനവാരം ഡൽഹി കഡ്കഡ്ദുമാ കോടതിയിലെ ഒരു ഗാർഹികപീഡനക്കേസ്സിലെ 'ഇര'യുടെ ഭാഗം വാദിക്കുവാൻ ചെന്ന് അഡ്വ.(സിസ്റ്റർ)ജാസ്മിനെതിരായി ചില ശക്തികൾ രംഗത്തു വന്നു. ഒരു സന്ന്യാസിനിയായ വക്കീൽ ആചാരനുഷ്ഠാനത്തിന്റെ ഭാഗമായി തലയിൽ ധരിച്ചിരുന്ന 'വെയ്ൽ' (ശിരോവസ്ത്രം) നീക്കം ചെയ്യണമെന്ന് ജഡ്ജി നിർബന്ധം പിടിച്ചു. ഇതിനെതിരെ കന്യാസ്ത്രി വക്കീൽ ബാർകൗൺസിൽ ഓഫ് ഇന്ത്യയിൽ പരാതി സമർപ്പിച്ചു.
പട്ടാളത്തിലും പോലീസിലും യൂണിഫോമിന്റെ ഭാഗമായി സേനാംഗങ്ങൾ വിവിധതരം തൊപ്പികളാണ് ധരിക്കുന്നത്. എന്നാൽ സർദാർജിമാർക്കു അവരുടെ മതാനുഷ്ഠാനത്തിന്റെ ഭാഗമായ തലപ്പാവ് (ടർബൻ) ധരിക്കുവാൻ അനുമതി നല്കിയിരിക്കുന്നു. സിക്കുകാരായ അഭിഭാഷകരും തലപ്പാവു ധരിച്ച് കോടതിയിൽ ഹാജരായി കേസ്സ് വാദിക്കുന്നു. ജഡ്ജി സർദാർജിയാണെങ്കിൽ അദ്ദേഹവും ടർബൻ ധരിച്ചിരുന്ന് കേസ്സു കേൾക്കുന്നു. വിധി പ്രസ്താവിക്കുന്നു നാളിതുവരെ ഇതിന്മേൽ ആർക്കും ഒരു പരാതിയില്ല. എന്നാൽ കത്തോലിക്കാ കന്യാസ്ത്രി വിഷയത്തിൽ ആദ്യമായി എതിർപ്പു വന്നിരിക്കുന്നു. ഇതിനെതിരെ ഉത്തരവാദിത്തപ്പെട്ട സ്ഥലങ്ങളിൽ സിസ്റ്റർ പരാതി സമർപ്പിച്ചു. ന്യൂനപക്ഷസമുദായമായ സിക്കുകാർക്ക് ഉള്ള ഇത്തരം അവകാശം, ന്യൂനത്തിൽ ന്യൂനപക്ഷമായ ക്രൈസ്തവർക്കും ബാധകമാണെന്നു അഡ്വ.സിസ്റ്റർ ബാർ കൗൺസിൽ ഓഫ് ഇന്ത്യയ്ക്കു മുമ്പാകെ സമർപ്പിച്ച അപേക്ഷയിൽ വ്യക്തമായി പറഞ്ഞു. ഒക്കെ സശ്രദ്ധം ശ്രവിച്ച ശേഷം ബാർ കൗൺസിൽ ചെയർമാൻ സെൻകുമാർ മിത്ര 'വിധിന്യായം' പുറപ്പെടുവിച്ചു. കന്യാസ്ത്രി വക്കീൽ ശിരോവസ്ത്രം ധരിച്ച് കോടതിയിൽ ഹാജരാകുന്നത് ചട്ടവിരുദ്ധമാണത്രെ. ബാർകൗൺസിൽ അദ്ധ്യക്ഷൻ ആദരണീയനായ മിത്രാജി ജന്മം കൊണ്ടു സവർണ്ണബ്രാഹ്മണനായത് ഒരുപക്ഷേ, യാദൃശ്ചികമാകാം!!!
ഇസ്ലാമായതിന്റെ പേരിൽ ക്രൈസ്തവ ഭൂരീപക്ഷ രാജ്യത്ത് ശിരോവസ്ത്രം ധരിക്കുന്നതിൽ തെറ്റില്ലെന്നും ആയതു മൗലികാവകാശമാണെന്നും ക്രൈസ്തവനാമധാരിയായ അമേരിക്കൻ ന്യായാധിപന്മാർ മുസ്ലീമിനു അനുകൂലമായി വിധിന്യായം പുറപ്പെടുവിക്കുന്നു. ജന്മം കൊണ്ട് ക്രൈസ്തവനായിപ്പോയി എന്ന 'അപരാധം' ചാർത്തി തീവ്രവാദികൾ അന്യദേശത്ത് അമേരിക്കക്കാരന്റെ ശിരസ്സ് തന്നെ ചോദിക്കുന്നു.
****** ******
മാർഷൽ ഫ്രാങ്ക്
Comments