ഹാവൂ ആശ്വാസം മല്ലേശ്വരിയുടെ
പ്രവചനം പൊന്നായില്ലെങ്കിലും
വെള്ളിയായല്ലോ !
രണ്ട് ദശാബ്ദങ്ങൾക്കപ്പുറം, 21-ാം നൂറ്റാണ്ടിലെ ആദ്യ ഒളിംപിക്‌സിൽ, ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ, 2000-ത്തിലാണ് ഒരു ഇന്ത്യക്കാരി വിശ്വകായിക മേളയുടെ മെഡൽ പട്ടികയിലേക്ക് ആദ്യമായി നടന്നുകയറിയത്. ആന്ധപ്രദേശിലെ, ശ്രീകാകുളം ജില്ലയിലെ
അമൻഡ വലാസയിൽ നിന്നും ഒരു പെൺകൊടി ഒളിംപിക്‌സിന്റെ വിജയപീഠത്തിൽ, മെഡൽ കഴുത്തിലണിഞ്ഞപ്പോൾ, പുതിയൊരു ചരിത്രം ഇന്ത്യൻ കായികരംഗത്ത് കുറിക്കപ്പെടുകയായിരുു. 1920 മുതൽ ഒളിംപിക്‌സിൽ പങ്കെടുക്കുവാൻ തുടങ്ങിയ ഇന്ത്യയിൽ നി് നീണ്ട 80 വർഷങ്ങൾക്ക് ശേഷമാണ് ആദ്യമായി ഒരു വനിത മെഡൽ നേടിക്കൊണ്ട്, നാലു വർഷങ്ങൾക്ക് മുൻപ് അത്‌ലാന്റ ഒളിംപിക്‌സിൽ (1996) പുരുഷന്മാരുടെ ടെന്നീസ് സിംഗൾസിൽ ലിയാൻഡർ പേസ് നേടിയ വെങ്കലം നേട്ടത്തിന് തുടർച്ചയുണ്ടാക്കിയത്. കർണം മല്ലേശ്വരി. ഭാരോദ്വപാനത്തിൽ 69 കിലോ വിഭാഗത്തിലായിരുന്നു മല്ലേശ്വരിക്ക് വെങ്കല മെഡൽ.
സിഡ്‌നിയിൽ, 69 കിലോ വിഭാഗത്തിൽ കന്നി മത്സരത്തിനിറങ്ങിയ മല്ലേശ്വരി 240 കിലോ - സ്‌നാച്ചിൽ 110 കിലോയും, ക്ലീൻ ആന്റ് ജർക്കിൽ 130 കിലോയും - ഉയർത്തിക്കൊണ്ടാണ് ചൈനയുടെ ലിൻ വെയ്‌നിങ്ങിനും, ഹങ്കറിയുടെ എർസബെറ്റ് മാർകസിനും തൊട്ടുപിന്നിൽ മൂന്നാം സ്ഥാനക്കാരിയായത്. ഇന്ത്യൻ കായികരംഗത്ത് എന്നത്തേതും പോലെ തികഞ്ഞ അനിശ്ചിതത്വത്തിൽ നിന്നും അപ്രതീക്ഷിതമായാണ് സിഡ്‌നി 2000-ൽ മത്സരിക്കുവാൻ മല്ലേശ്വരിക്ക് അവസാന നിമിഷം അനുമതി കിട്ടിയത്. രണ്ട് ലോകമെഡലുകൾ നേടിയ തനിക്ക് ഒളിംപിക്‌സിൽ മത്സരിക്കുവാൻ കഴിയുമോ എന്ന കാര്യത്തിൽ ഉറപ്പു നൽകാനാവില്ലെന്ന കോച്ച് സന്ധുവിന്റെ വാക്കുകേട്ട് വേദന കടിച്ചമർത്തിയിരുന്ന മല്ലേശ്വരി വെങ്കല വിജയത്തോടെയാണ് മറുപടി നല്കിയത്. അന്ന് ഇന്ത്യയുടെ പ്രഥമ ഒളിംപിക്‌സ് മെഡലുകാരിയെ അഭിനന്ദിക്കുവാൻ ആദ്യം മുന്നോട്ടു വന്നത് പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയ് തന്നെയായിരുന്നു. ബലാറസ് കോച്ച് ലിയോനിഡ് തരൻകോവാണ് മല്ലേശ്വരിയെ പരിശീലിപ്പിച്ചിരുന്നത് .
മത്സരത്തലേന്നുപോലും, 63 കിലോ വിഭാഗത്തിൽ നിന്നും , 69 കിലോയിലേക്ക് മാറിയ മല്ലേശ്വരിക്ക് മെഡൽ സാധ്യതയില്ലെന്നായിരുന്നു പൊതുവെ സിഡ്‌നിയിൽ സംസാരം. ശരീരഭാരം കൂടുതലാണെന്നായിരുന്നു വിദഗ്ധാഭിപ്രായം. തന്റെ ഭാഗത്തു നിന്നുള്ള ഒരു കണക്കുകൂട്ടലിന്റെ പിഴവാണ് സ്വർണ മെഡൽ നഷ്ടപ്പെടുത്തിയതെന്ന് മല്ലേശ്വരി പറഞ്ഞതോർക്കുന്നു . അന്ന് ക്ലീൻ ആന്റ് ജർക്കിൽ അവസാനം 137 കിലോ ഭാരത്തിന് പോകാതെ 132 കിലോയോ, അല്ലെങ്കിൽ 135 കിലോയോ ഉയർത്തുവാൻ ശ്രമിച്ചിരുന്നെങ്കിൽ സ്വർണമെഡൽ മല്ലേശ്വരിക്ക് നേടുവാൻ കഴിയുമായിരുന്നു .
1996-ൽ അറ്റ്‌ലാന്റ ഗെയിംസിൽ വനിതകളുടെ ഭാരോദ്വഹനം ഒളിംപിക്‌സിൽ ഉൾപ്പെടുത്തിയിരുന്നില്ല. 1995 ലോക ചാംപ്യൻഷിപ്പിൽ സ്വർണം നേടിയ തനിക്ക് 1996-ൽ ഒളിംപിക് സ്വർണം ഉറപ്പായും നേടുവാൻ കഴിയുമായിരുന്നു എന്ന് മല്ലേശ്വരി വിശ്വസിക്കുന്നു.
ടോക്കിയോ ഒളിംപിക്‌സിനു മുൻപ് മികച്ച ഫോമിൽ മണിപ്പൂരുകാരി സായ്‌കോം മീരഭായ് ചാനുവിന് മെഡൽ ഉറപ്പാണ് എന്ന് ആദ്യം പറഞ്ഞത് മല്ലേശ്വരി തന്നെയായിരുന്നു . തന്റെ കാലത്തു നിന്നും വ്യത്യസ്തമായി വിവിധ ഭാഗങ്ങളിൽ നിന്നും ഇന്നത്തെ ഇന്ത്യൻ കായികതാരങ്ങൾക്ക് ലഭിക്കുന്ന പിന്തുണയും പ്രോത്സാഹനവും ചാനു കളത്തിൽ മെഡലായി മാറ്റുമെന്ന് മുൻ ഒളിംപ്യന്
സംശയമുണ്ടായിരുന്നില്ല. രണ്ട് മാസത്തെ യു.എസ്. പരിശീലനത്തിനു ശേഷം, ടോക്കിയോവിൽ കളത്തിലിറങ്ങിയ ചാനു തന്റെ ലോകറാങ്കിങ്ങിന്റെ മികവിനോട് നീതി പുലർത്തിക്കൊണ്ട് വെള്ളിമെഡലോടെ ഇന്ത്യൻ കായികരംഗത്തിന് പുതിയൊരു കുതിപ്പ് ഈ ഒളിംപിക്‌സിൽ നല്കിയിരിക്കുന്നു.
എൻ. എസ് .വിജയകുമാർ
Comments