ഓണ്‍ലൈന്‍ പഠന സമ്മര്‍ദ്ദം
കഠിനം; മടുത്ത് ഗെയിമിന്
കീഴ്പ്പെട്ട് വിദ്യാര്‍ത്ഥികള്‍
നിരവധി കുട്ടികള്‍ ഫ്രീഫയര്‍ ഗെയിമിന്റെ മായിക ലോകത്ത് മയങ്ങി വീഴുന്നു
കൊറോണ വ്യാപകമായതോടെ വീടിനപ്പുറമുള്ള ലോകം നിഷേധിക്കപ്പെട്ടതു മൂലം കുട്ടികള്‍ നേരിടുന്ന സമ്മര്‍ദ്ദത്തിന്റെ രൂക്ഷത വെളിവാക്കുന്ന വീഡിയോ വൈറലായി. മുറ്റിനില്ക്കുന്ന ഔപചാരികതയുടെ നിഴലില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകളും ഹോം വര്‍ക്കുകളും നിര്ജീവവും വിരസവുമായി മാറുന്നതായുള്ള പരാതി രക്ഷാകര്‍ത്താക്കള്‍ക്കിടയില്‍ ഏറിവരുന്നതിനിടെ പഠനം തന്നെ വെറുത്തുപോയെന്ന് വിഷമത്തോടെ പറയുന്ന കുട്ടിയുടെ വീഡിയോ സംഗീത സംവിധായകന് കൈലാസ് മേനോനാണ് വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്ക് വച്ചത്.
പഠനം തന്നെ വെറുത്തു പോയെന്നാണ് കുട്ടി വീഡിയോയില്‍ പറയുന്നത്.'സങ്കടത്തോടെ പറയുകയാ ങ്ങളിങ്ങനെ ഇടല്ലീ. ഈ ഗ്രൂപ്പും ഗ്രാഫും ഒക്കെ ഉണ്ടാക്കിയിട്ട്. ങ്ങളിതിതെന്തിനാണ്, ഇപ്പഴും ഞാന്‍ ഇന്നലത്തെ ഇത് എഴുതുകയാണ്. നോക്കി ഇങ്ങള്. ഇങ്ങളെന്തിനാണ് ഇങ്ങനെ ഇടാന്‍ നിക്കുന്നത്. എഴുതാന്‍ ഇടുകയാണെങ്കില്‍ ഒരു ഇത്തിരി ഇടണം. അല്ലാണ്ട് ഇഷ്ടം പോലെ ഇടരുത് ടീച്ചര്‍മാരെ. ഞാനങ്ങനെ പറയല്ല. ടീച്ചറേ എനിക്ക് വെറുത്ത്. എനിക്ക് പഠിത്തന്ന് പറഞ്ഞാ ഭയങ്കര ഇഷ്ടാ. ങ്ങളിങ്ങനെ എനിക്ക് ഇട്ട് തരല്ലേ' യെന്ന്് വീഡിയോയില്‍ കുട്ടി പരിതപിക്കുന്നു.
കോവിഡ് വ്യാപനവും അടച്ചുപൂട്ടലും ചര്‍ച്ചയാവുന്നുണ്ടെങ്കിലും കുട്ടികള്‍ അനുഭവിക്കുന്ന പ്രതിസന്ധി അവഗണിക്കപ്പെടുന്നുവെന്നു വ്യക്തമാക്കുന്നതാണ് വയനാട്ടിലെ ഈ കുട്ടിയുടെ വാക്കുകള്‍. ഓണ്‍ലൈന്‍ പഠനത്തിന്റെ ഇടവേളയില്‍ ആരുമറിയാതെ അവന് തയ്യാറാക്കിയ വീഡിയോ അറിയാതെ ആര്‍ക്കോ അയച്ചതാകാമെന്നാണ് കുട്ടിയുടെ അമ്മ മാധ്യമങ്ങളോടു പറഞ്ഞത്.
കോവിഡ് ലോക്ക്ഡൗണില്‍ പഠനം മുടങ്ങാതിരിക്കാന്‍ ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ പഠന സംവിധാനം നല്ലൊരു വിഭാഗം വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം ഒരു ദുരന്തമായി മാറിയെന്ന് മനഃശാസ്ത്ര വിദഗ്ധരോടൊപ്പം പല അധ്യാപകരും പറയുന്നുണ്ട്. ഈ ഗുരുതര പ്രശ്നം പരിഹരിക്കാന്‍ സംഘടിത നീക്കമുണ്ടാകണം. പഠനത്തിനായി മാതാപിതാക്കള്‍ നല്കുന്ന മൊബൈല്‍ ഫോണുകളിലൂടെ അപകടകരമായ ഗെയിമിനടിപ്പെട്ട് കുട്ടികള്‍ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരുന്നതിലുള്ള ആശങ്കയും അവര്‍ പങ്കുവയ്ക്കുന്നു.
സൗജന്യവും കളിക്കാന്‍ എളുപ്പവുമാണ് ഫ്രീഫയര്‍ പോലുള്ള ഗെയിമുകള്‍. സുഹൃത്തുക്കളുമായി ഒരുമിച്ചു കളിക്കാന്‍ കഴിയുന്നതിനാല്‍ കുട്ടികള്‍ ഇത് ഏറെ ഇഷ്ടപ്പെടുകയും പെട്ടെന്നു തന്നെ അഡിക്റ്റാകുകയും ചെയ്യുന്നു. പല കോണുകളില്‍ നിന്ന് ചാറ്റ് ചെയ്യുന്ന അപരിചിതര്‍ ലൈംഗിക ചൂഷണക്കാരോ ഡാറ്റാ മോഷ്ടാക്കളോ മറ്റു ദുരുദ്ദേശ്യം ഉള്ളവരോ ആകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്കുന്ന പോലീസ്, കുട്ടികള്‍ ഇതില്‍ അകപ്പെടാതിരിക്കാന്‍ ജാഗ്രത കൈക്കൊള്ളണമെന്ന് മാതാപിതാക്കളെ ഉദ്ബോധിപ്പിക്കുന്നു. അതേസമയം, ഓണ്‍ലൈന്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ബഹുഭൂരിപക്ഷം കുട്ടികളുടെ കൈവശവും മൊബൈല്‍ ഫോണുകളോ ടാബുകളോ ഉണ്ടെന്നിരിക്കെ പഠനത്തിന്റെ മറവില്‍ കുട്ടികള്‍ ഗെയിമുകളിലേക്ക് തിരിയുന്നത് നിയന്ത്രിക്കാന്‍ തങ്ങള്‍ക്ക് പരിമിതികളുള്ളതിനാല്‍ ഓണ്‍ലൈന്‍ ഗെയിം നിരോധനമാണ് ഇതിനുള്ള പരിഹാര മാര്‍ഗമെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.
കണ്ണൂര്‍ കുഞ്ഞിമംഗലം സര്‍ക്കാര്‍ ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥി ദേവനന്ദു കഴിഞ്ഞ ഓഗസ്റ്റില്‍ തൂങ്ങിമരിച്ചത് അമിതമായി ഗെയിമില്‍ ഏര്‍പ്പെട്ടതിന് പിതാവ് വഴക്ക് പറഞ്ഞതിനാണ്. കേരളത്തിലും ആയിരക്കണക്കിനു കുട്ടികള്‍ കൊലയാളിയായ ബ്ലൂവെയില്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്നാണ് പോലീസ് റിപ്പോര്‍ട്ട്. കൗമാരക്കാരെ ആകര്‍ഷിച്ച് ഗെയിമില്‍ പങ്കാളികളാക്കി ഒടുവില്‍ മരിക്കാന്‍ പ്രേരിപ്പിക്കുന്ന രീതിയാണ് ബ്ലൂവെയില്‍ ഗെയിമിന്റേത്. ഇത്തരം സംഭവങ്ങള്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ മാതാപിതാക്കളുടെ ശ്രദ്ധ ഇക്കാര്യത്തിലേക്കു ക്ഷണിച്ചിരിക്കുകയാണ് ഫേസ്ബുക്കിലൂടെ കഴിഞ്ഞ ദിവസം കേരള പോലീസ്.
സ്വന്തം ചുറ്റുപാടുകളില്‍ നിന്നകന്ന് വീഡിയോ ഗെയിമിന്റെ മായിക ലോകത്ത് അകപ്പെട്ടു പോകുന്ന നിരവധി കുട്ടികളുണ്ട്. തങ്ങളുടെ ദൈനംദിന കാര്യങ്ങള്‍ പോലും ഇവര്‍ മറന്നുപോകുന്നു. അവധി ദിനങ്ങളില്‍ പ്രഭാത കര്‍മങ്ങള്‍ പോലും വേണ്ടെന്നു വെച്ച് ഓണ്‍ലൈന്‍ ഗെയിമുകളില്‍ ഏര്‍പ്പെടുന്നു. ലൈംഗികാഭാസങ്ങള്‍ ഉള്‍പ്പെടുന്നതാണ് പല ഗെയിമുകളും. ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പിന്നീടവര്‍ അശ്ലീല ചിത്രങ്ങള്‍ കണ്ടുതുടങ്ങും.സ്വമേധയാ ഒരാള്‍ ഗെയിമില്‍ ഏര്‍പ്പെടുന്നത് നിരോധിക്കാന്‍ നിലവിലെ നിയമ ചട്ടക്കൂട്ടില്‍ പ്രയാസമാണെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു. 2019 ജനുവരിയില്‍ ഓണ്‍ലൈന്‍ ചൂതാട്ടം കേരള ഹൈക്കോടതി നിരോധിച്ചിരുന്നെങ്കിലും ഒക്ടോബറില്‍ നിരോധം നീക്കി. ഇതേ തുടര്‍ന്നാണ് ഇത്തരത്തിലുള്ള സൈറ്റുകളും ആപ്പുകളും വീണ്ടും സംസ്ഥാനത്ത് കൂടതല്‍ സജീവമായി. നിയമജ്ഞരുമായുള്ള കൂടിയാലോചനയിലൂടെ ഇക്കാര്യത്തില്‍ പ്രായോഗികമായ ഒരു പരിഹാരം കണ്ടെത്തേണ്ടതത് ഭരണകൂടമാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
കുട്ടികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരന്തരം നിരീക്ഷിക്കുകയും സമയക്രമം നിയന്ത്രിക്കുകയും മറ്റു കാര്യങ്ങളില്‍ അവരെ വ്യാപൃതരാക്കുകയും ചെയ്യുക, കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുത്തി ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കുക, മാതാപിതാക്കള്‍ കുട്ടികള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുകയും അവരുടെ സ്വഭാവ വ്യതിയാനങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക തുടങ്ങിയവയാണ് കൗമാരലോകം ഗെയിമിനു അഡിക്റ്റാകാതിരിക്കാന് വിദഗ്ധര്‍ മുന്‍വെക്കുന്ന നിര്‍ദേശങ്ങള്‍. സ്കൂളിലെ കായിക മത്സരങ്ങളിലും മറ്റു പാഠ്യേതര വിഷയങ്ങളിലും പങ്കുകൊള്ളാന്‍ പ്രോത്സാഹിപ്പിക്കുകയെന്നതും വീട്ടിലെ പണികളില്‍ പങ്കാളികളാക്കുകയെന്നതും പ്രധാനം. ഗെയിമിലൂടെ തങ്ങളുടെ നിയന്ത്രണത്തില്‍ നിന്ന് വിട്ടുപോകുന്ന കുട്ടികള്‍ പിന്നീട് തങ്ങള്‍ക്കു തന്നെ വിനയായിത്തീരുമെന്ന കാര്യം മുന്‍കൂട്ടി മനസിലാക്കന്‍ മാതാപിതാക്കള്‍ക്കു കഴിയണം.
കൗമാരക്കാര്‍ സാഹസികത ഇഷ്ടപ്പെടുന്നു; എന്തിനെയും പരീക്ഷിക്കാന്‍ വ്യഗ്രത കാണിക്കുന്നു. ആക്രമണ സ്വഭാവമുള്ള ഗെയിമുകള്‍ അവരെ ത്രസിപ്പിക്കുക സ്വാഭാവികം. ഗെയിമിലെ കഥാപാത്രങ്ങള്‍ യഥാര്‍ഥ കഥാപാത്രങ്ങളെ പോലെ, അപകടത്തില്‍ മരിക്കാന്‍ നേരം വിലപിക്കുകയും രക്തം ഒഴുക്കുകയും ചെയ്യുന്നതൊക്കെ കാണുമ്പോള്‍ കുട്ടികളുടെ മനസ്സും അതിനനുസരിച്ച് വൈകാരികമായി പ്രതികരിക്കും. കൗമാരത്തിന്റെ ഈ വികാരം ഗെയിം വിപണി മുതലെടുക്കുന്നു. ഇത്തരം ഗെയിമുകളില്‍ ഏര്‍പ്പെടുന്നവരില്‍ ആക്രമണ ചിന്തകള്‍ ഉടലെടുക്കുമെന്നാണ് മനഃശാസ്ത്ര വിദഗ്ധര്‍ പറയുന്നത്. കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കാന്‍ ഇവര്‍ വിമുഖത കാണിക്കും. സ്കൂള്‍ പഠനത്തില്‍ താത്പര്യമില്ലാതാകും.പഠനത്തില്‍ മിടുക്കരായിരുന്ന കുട്ടികള്‍ പോലും ഇതോടെ പിന്നാക്കം പോകുന്നു.
മാതാപിതാക്കള്‍ ജോലിക്ക് പോകുന്നതോടെ ഫ്രീഫയര്‍ ഗെയിമിന്റെ മായിക ലോകത്തായിരുന്ന ഇടുക്കി കട്ടപ്പന സ്വദേശി ഗര്‍ഷോം എന്ന പതിനാലുകാരന് രണ്ടാഴ്ച മുമ്പ് ആത്മഹത്യ ചെയ്തു. മൊബൈല്‍ ഗെയിമിനുവേണ്ടി വലിയ തുകയ്ക്ക് റീചാര്‍ജ് ചെയ്തതു കണ്ട പിതാവ് വഴക്കു പറഞ്ഞതിനെ തുടര്‍ന്നായിരുന്നു കുട്ടിയുടെ ആത്മഹത്യ.തിരുവനന്തപുരത്തുകാരന് അനുജിത്ത് എന്ന ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി രണ്ട് മാസം മുമ്പ് ആത്മഹത്യ ചെയ്തത് ഫ്രീഫയര്‍ ഗെയിമിന് അഡിക്റ്റായതിനെ തുടര്‍ന്നാണെന്ന് മാതാവ് ഒരു ചാനലിനോട് വെളിപ്പെടുത്തി. പഠനത്തില്‍ മിടുക്കനും അനുസരണശീലനുമായിരുന്ന ഈ വിദ്യാര്‍ഥി എസ് എസ് എല്‍ സി പഠനത്തിനു ശേഷമാണ് മൊബൈല്‍ ഗെയിമുകളിലേക്ക് തിരിഞ്ഞത്. വീട്ടില്‍ വഴക്കിട്ട് ഉയര്‍ന്ന വിലയുള്ള മൊബൈല്‍ ഫോണ്‍ സ്വന്തമാക്കിയ അനുജിത്ത് മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ണമായും ഗെയിമിന് അടിമയായി. മാതാപിതാക്കളും സഹോദരിയും പറയുന്നത് കേള്‍ക്കാതായി. ഊണും ഉറക്കവുമില്ലാതെ പലപ്പോഴും 20 മണിക്കൂര്‍ വരെ ഗെയിമിലായിരുന്നു.
ബാബു കദളിക്കാട്
Comments