100 കോടിയുടെ കണ്ടിജൻസി ഫണ്ട് വിനിയോഗം അന്വേഷിക്കും:
ഗതാഗത മന്ത്രി ആന്റണി രാജു
കൊച്ചി : ഐക്യജനാധിപത്യ മുന്നണി മന്ത്രിസഭയുടെ കാലത്ത് നടന്ന 100 കോടി രൂപയുടെ കണ്ടിജൻസി ഫണ്ട് വിനിയോഗം സംബന്ധിച്ച ആരോപണം വിജിലൻസ് അന്വേഷണത്തിന് വിട്ടതായി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു വെളിപ്പെടുത്തി. കെ.സി.ബി.സി മീഡിയ കമ്മീഷന്റെ യൂട്യൂബ് ചാനലായ ഐക്കൺ മീഡിയയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
കെ.എസ്.ആർ.ടി.സി. മാത്രമല്ല ഗതാഗത വകുപ്പിനു കീഴിലുള്ളത്. 1 കോടി 52 ലക്ഷം വാഹനങ്ങളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. മോട്ടോർ വാഹന വകുപ്പും ജലഗതാഗതവുമെല്ലാം ചേർന്നതാണ് ഗതാഗത വകുപ്പ്. കെ.എസ്.ആർ.ടി.സി.യെ നഷ്ടത്തിൽ നിന്ന് കരകയറ്റിക്കൊണ്ട്, നഷ്ടം കുറച്ചു കൊണ്ടുവരികയെന്നതാണ് എന്റെ ആദ്യലക്ഷ്യം. സാധാരണക്കാർക്ക് ആശ്രയിക്കാവുന്ന സമയനിഷ്ഠ ബസ്സ് സർവ്വീസുകൾക്ക് നടപ്പിലാക്കും. ഇപ്പോൾ 6000 ബസ്സുകളാണ് കെ.എസ്.ആർ.ടി.സി.ക്കുള്ളത്. നിലവിലുള്ള സർവീസ് നടത്താൻ 3600 ബസ്സുകൾ മതി. ശേഷിച്ച ബസ്സുകൾ ഒഴിവാക്കാനാണ് പദ്ധതി. ഇതുവഴി ഇൻഷുറൻസ്, പർച്ചേയ്സ് തുടങ്ങിയ മേഖലകളിൽ ചെലവ് ചുരുക്കാൻ കഴിയും. ബസ്സുകളെല്ലാം ഡീസൽ ഉപയോഗിച്ചാണ് ഇപ്പോൾ ഓടിക്കുന്നത്. ഡീസൽ വില നിയന്ത്രണമില്ലാതെ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതുമൂലം ബസ്സുകൾ സി.എൻ.ജി ഉപയോഗിച്ച് ഓടിക്കാനാണ് തീരുമാനം. 3000 ബസ്സുകൾ സി.എൻ.ജി.യിലേക്ക് മാറ്റാൻ 300 കോടി രൂപ വേണം. ഇത് നടപ്പായാൽ പ്രതിവർഷം 500 കോടി രൂപ ലാഭിക്കാൻ കഴിയും. ബസ്സുകൾ സി എൻ ജിയിലേക്ക് മാറ്റാൻ ഈ ബജറ്റിൽ തന്നെ 100 കോടി രൂപ സർക്കാർ അനുവദിച്ചു കഴിഞ്ഞു. 6 മാസത്തിൽ 310 സിഎൻജി ബസ്സുകളും 50 ഇലക്ട്രിക് ബസ്സുകളും കെ.എസ്.ആർ.ടി.സി. പുറത്തിറക്കും.
കെ.സി.ആർ.ടി.സി.യുടെ ഡിപ്പോകളെല്ലാം തന്നെ പ്രധാനപ്പെട്ട റോഡുകൾക്ക് അരികിലാണ്. ഇവിടെയുള്ള പമ്പുകളിൽ നിന്ന് മായമില്ലാത്ത ഇന്ധനം നിറയ്ക്കാൻ പൊതുജനങ്ങൾക്ക് കൂടി കഴിയുന്ന വിധം പമ്പുകൾ മാറ്റി സ്ഥാപിക്കാൻ ആലോചിക്കുന്നുണ്ട്. ഇന്ധന വിലയിൽ നിന്നുള്ള കമ്മീഷനും കെ.എസ്.ആർ.ടി.സി.ക്ക് നേട്ടമാകുമെന്നാണ് കണക്കുകൂട്ടൽ.
കായലോരങ്ങളിൽ താമസിക്കുന്നവർക്ക് പ്രയോജനപ്പെടുന്നവിധം ഏതു സമയത്തും യാത്ര ചെയ്യാൻ കഴിയുന്ന വിധം 10 പേർക്ക് ഇരിക്കാവുന്ന വാട്ടർ ടാക്സി സർവീസ് മറ്റൊരു പദ്ധതിയാണ്. ഇപ്പോൾ രാത്രി 7 മണി കഴിഞ്ഞാൽ ബോട്ടില്ലാത്ത അവസ്ഥയാണ്. രോഗികളെ ആശുപത്രിയിലെത്തിക്കാനും മറ്റ് അവശ്യ യാത്രകൾക്കും വാട്ടർ ടാക്സി പ്രയോജനപ്പെടും.
സ്വകാര്യ പങ്കാളിത്തത്തോടെ കെ.എസ്.ആർ.ടി.സിയിലെ 94 ഡിപ്പോകളിലെയും ശുചിമുറികളുടെ നിലവാരമുയർത്താൻ പദ്ധതി തയ്യാറാക്കുന്നുണ്ട്. നിലവിൽ ഡിപ്പോകളിലെ ടോയ്ലറ്റുകളുടെ ശോചനീയമായ അവസ്ഥ കുറെയേറെ യാത്രക്കാരെ, പ്രത്യേകിച്ചും സ്ത്രീകളെ കെ.എസ്.ആർ.ടി.സി.യിൽ നിന്നുഅകറ്റുന്നുണ്ടെന്നത് യാഥാർത്ഥ്യം മാത്രമാണ്. കെ.എസ്.ആർ.ടി.സി.യുടെ ഒഴിഞ്ഞു കിടക്കുന്ന കൊമേർഷ്യൽ ബിൽഡിംങ്ങുകളിലെ മുറികൾ കഴിയുന്നത്ര വേഗം വാടകയ്ക്ക് നൽകാൻ നടപടിയുണ്ടാകും. തിരുവനന്തപുരത്ത് തമ്പാനൂരിൽ കെ.എസ്.ആർ.ടി.സി.യുടെ സോണൽ ഓഫീസ് പ്രവർത്തിക്കുന്നത് കണ്ണായ സ്ഥലത്താണ്. ഈ ഓഫീസ് മാറ്റി സ്ഥാപിച്ചു സിവിൽസപ്ലൈസിന് സൂപ്പർ മാർക്കറ്റ് തുടങ്ങാൻ വാടകയ്ക്ക് നല്കും. ഇതിനായി സിവിൽ സപ്ലൈസ് വകുപ്പുമന്ത്രിയെ നേരിട്ട് കണ്ട് ചർച്ച നടത്തിക്കഴിഞ്ഞു. ഓണത്തിനുതന്നെ ഇവിടെ സൂപ്പർ മാർക്കറ്റ് പ്രവർത്തിച്ചു തുടങ്ങും -മന്ത്രി പറഞ്ഞു. കെ.സി.ബി.സി. വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി ഫാ. ചാൾസ് ലിയോൺ ആണ് മന്ത്രിയുമായുള്ള അഭിമുഖം നടത്തിയത്.
Comments