Foto

വാഹനത്തിലെ ബ്ലൂടൂത്ത് ഉപയോഗിച്ചാലും പിടി വീഴുമോ ?

വാഹനത്തിലെ ബ്ലൂടൂത്ത് ഉപയോഗിച്ചാലും പിടി വീഴുമോ ?

ലക്ഷങ്ങൾ നികുതി മാത്രമടച്ച് വാങ്ങിയ വാഹനം. രജിസ്ട്രേഷൻ നടത്തിയ സമയത്ത് വാഹനത്തിൻറെ എല്ലാ ഫിറ്റിങ്ങുകളും, എന്തിന് ബോണറ്റ് തുറന്ന് അതിനുള്ളിൽ തലയിട്ട് എൻജിൻ നമ്പർ വരെ ചുരണ്ടി നോക്കിയാണ് മോട്ടോർ വാഹന ഉദ്യോഗസ്ഥൻ നടപടികൾ പൂർത്തിയാക്കിയത്. (ഇപ്പോൾ ഇതൊക്കെ വണ്ടിയുടെ ഉൽപാദന സമയം തന്നെ ഉണ്ടെന്ന് ഉറപ്പാക്കിയാൽ മതിയത്രേ). ഏതായാലും ഉണ്ടായിരുന്ന കാര്യങ്ങളൊക്കെ ഉപയോഗിക്കാൻ തന്നെയാണ് നികുതിയടച്ച് വണ്ടി പുറത്തിറക്കിയത്.

ഇപ്പോഴിതാ ഇടയ്ക്കിടെ പറയുന്നു, വാഹനത്തിൽ ഫിറ്റ് ചെയ്തു വന്ന ബ്ലൂടൂത്ത് ഉപയോഗിച്ചാൽ കുറ്റകരമെന്ന്. (ബ്ലൂടൂത്തിലൂടെയാണെങ്കിൽ പോലും വാഹനമോടിക്കുമ്പോഴുളള ഫോൺ സംസാരം അപകടസാധ്യത ഉണ്ടാക്കും എന്നു തന്നെയാണ് വ്യക്തിപരമായ അഭിപ്രായം.) പക്ഷേ ഇപ്പോൾ പറഞ്ഞു കേൾക്കുന്ന കാര്യം വാഹനമോടിക്കുമ്പോൾ ബ്ലൂടൂത്ത് സംവിധാനം ഉപയോഗിക്കരുത് എന്നാണ്. നിയമാനുസൃതം അനുവദനീയമായ രീതിയിൽ ബ്ലൂടൂത്ത് സംവിധാനത്തോടുകൂടി പുറത്തിറങ്ങിയ വാഹനത്തിൽ ബ്ലൂടൂത്ത് കണക്ട് ചെയ്ത് ഉപയോഗിക്കുന്നത് കുറ്റകരമാകുമോ ?

നിയമം പറയുന്നത്
 
അപകടകരമായി വാഹനമോടിക്കുന്നത് കുറ്റകരമാണ്. മോട്ടോർ വാഹന നിയമത്തിലെ വകുപ്പ് 184 പറയുന്നത് അപകടകരമായി വാഹനമോടിക്കുന്നതിനെ പറ്റിയാണ്.
കേരള പോലീസ് നിയമത്തിലെ 118(e) വകുപ്പ് പ്രകാരം ഇത്തരത്തിൽ കേസെടുത്തിരുന്നത് 2018 ൽ ഹൈക്കോടതി റദ്ദാക്കിയിരുന്നു; കാരണം മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കുറ്റകരമെന്ന് നിയമമില്ലാത്തതുകൊണ്ട് തന്നെ.

2019 ലെ മോട്ടോർ വാഹന നിയമഭേദഗതിയോടു കൂടി ഇക്കാര്യത്തിൽ മാറ്റം വന്നു. അപകടകരമായി വാഹനമോടിക്കുന്ന കാര്യങ്ങളുടെ ഗണത്തിൽ മൊബൈൽ ഫോൺ കയ്യിൽ പിടിച്ച് വാഹനമോടിക്കുന്നത് കുറ്റകരമെന്ന് 184(c) പറയുന്നു. അതേസമയം 2017ലെ മോട്ടോർവാഹന റെഗുലേഷൻസ് ഇക്കാര്യത്തിൽ അൽപംകൂടി വ്യക്തത നൽകുന്നുണ്ട്. റെഗുലേഷൻ നമ്പർ 37 പ്രകാരം ഡ്രൈവർ, കയ്യിൽ പിടിക്കുന്ന മൊബൈൽ ഫോണോ മറ്റു യാതൊരു വിനിമയോപാധികളോ ഉപയോഗിക്കരുത്. അതേസമയം വാഹനമോടിക്കാൻ പഠിപ്പിക്കുന്നയാളോ സൂപ്പർവൈസറോ മൊബൈൽഫോണോ മറ്റ് വിനിമയോപാധികളോ യാതൊരുതരത്തിലും ഉപയോഗിക്കരുത് എന്നും പറയുന്നു. ഇതൊക്കെ ചേർത്തുവായിക്കുമ്പോൾ വാഹന രജിസ്ട്രേഷൻ നിയമപരമായി നടത്തിയ വാഹനത്തിൽ മൊബൈൽ ഫോൺ കയ്യിൽ പിടിക്കാതെ, അനുവദിക്കപ്പെട്ട ബ്ലൂടൂത്ത് സംവിധാനം ഉപയോഗിച്ച്  സംസാരിക്കുന്നത് എങ്ങനെ കുറ്റകരമാകും എന്നുകൂടി ബന്ധപ്പെട്ടവർ കൃത്യമായി പറയണം.

അഡ്വക്കേറ്റ് : ഷെറി  ജെ . തോമസ്

Foto
Foto

Comments

leave a reply