വീണ്ടും റോക്കറ്റാക്രമണം
വിളിച്ചുവരുത്തി ഹമാസ്
തെക്കന്‍ ഇസ്രയേലിലേക്ക് ബലൂണ്‍ ബോംബുകള്‍ അയച്ചു
തീ പടര്‍ത്തിയപ്പോള്‍ റോക്കറ്റാക്രമണത്തിലൂടെ തിരിച്ചടി
തെക്കന്‍ ഇസ്രയേലിലെ ചില ഭാഗങ്ങളിലേക്ക പാലസ്തീനില്‍ നിന്നു ബലൂണ്‍ ബോംബുകള്‍ അയച്ചു തീ പടര്‍ത്തിയതിനെ തുടര്‍ന്ന് ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഗാസയിലേക്ക് ഇസ്രയേലിന്റെ റോക്കറ്റാക്രണം. ഇതോടെ മേഖലയില്‍ ഒരിടവേളയ്ക്കു ശേഷം സംഘര്‍ഷ മേഘങ്ങള്‍ സാന്ദ്രമായി.
ഗാസയ്ക്കു സമീപമുള്ള ഇസ്രയേലിലെ തുറസ്സായ മേഖലകളിലാണ് പാലസ്തീന് ബലൂണ്‍ ബോംബുകള്‍ പതിച്ചത്. ബോംബുകള്‍ വീണ് ഇതുപതോളം പ്രദേശത്ത് തീപടര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ടെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. അതേസമയം, ഇസ്രയേലിന്റെ പ്രത്യാക്രമണങ്ങളില്‍ ഉണ്ടായ നാശനഷ്ടങ്ങളെപ്പറ്റിയോ മരണങ്ങളെപ്പറ്റിയോ വ്യക്തമായ വിവരങ്ങളില്ല. തെക്കന്‍ ഗാസയിലെ ഖാന് യൂനസ് നഗരത്തിലെ ഒരു ഹമാസ് കേന്ദ്രം ലക്ഷ്യമാക്കിയാണ് ആക്രമണം നടന്നതെന്നാണ് പാലസ്തീനില്‍ നിന്നുള്ള വിവരങ്ങള്‍ ഉദ്ധരിച്ചുള്ള എഎഫ്പി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഇസ്രയേല്‍ ആക്രമണം നേരിട്ടെന്ന് സ്ഥിരീകരിച്ച ഹമാസ് വൃത്തങ്ങള്‍ തിരിച്ചടിയുണ്ടാകുമെന്നും വ്യക്തമാക്കി.
ജൂത സംഘങ്ങള്‍ ജറുസലേമില്‍ നടത്തിയ ഫ്ളാഗ് മാര്‍ച്ചിനിടെ സംഘര്‍ഷം അരങ്ങേറിയിരുന്നു. ഇസ്രായേല്‍ പോലീസും പലസ്തീനികളുമാണ് പലയിടത്തും ബലപ്രയോഗം നടത്തിയത്. ഇരുപതോളം പലസ്തീനികള്‍ക്ക് പരിക്കേറ്റു.ഫ്ളാഗ് മാര്‍ച്ചിന് മുന്നോടിയായി സംഘടിച്ചു നിന്ന പലസ്തീനികളെ നീക്കം ചെയ്യാനുള്ള ശ്രമമാണ് സംഘര്‍ഷത്തിലേക്ക് എത്തിയത്.ഫ്ളാഗ് മാര്‍ച്ചിന് മുന്നോടിയായി കനത്ത സുരക്ഷയാണ് ഇസ്രായേല്‍ സ്വീകരിച്ചത്. ഇതിനിടെ ഹമാസ് റോക്കറ്റ് ആക്രമണം നടത്താന്‍ സാദ്ധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്ന് വ്യാേമ പ്രതിരോധ സംവിധാനമായ അയണ്‍ ഡോം ഉള്‍പ്പെടെ അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്നു.
പുതുതായി അധികാരത്തിലേറിയ സര്‍ക്കാര്‍ ഫ്ളാഗ് മാര്‍ച്ചിന് അനുമതി നല്‍കിയതിന് പിന്നാലെ പ്രതികരണവുമായി ഹമാസ് നേതാവ് രംഗത്ത് വന്നിരുന്നു. വീണ്ടും ഒരു യുദ്ധത്തിന് സാദ്ധ്യതയുണ്ടെന്നായിരുന്നു ഹമാസ് നേതാവ് മൗസ അബു മാര്സൗക്ക് മുന്നറിയിപ്പ് നല്‍കിയത്. ഇതു കൂടി കണക്കിലെടുത്തായിരുന്നു അയണ്‍ ഡോം വിന്യാസം. ജറുസലേം നഗരത്തില്‍ തങ്ങളുടെ സ്വാതന്ത്ര്യം പിടിച്ചെടുക്കാനുളള ശ്രമമാണെന്ന് ആരോപിച്ചാണ് പലസ്തീനികള്‍ രംഗത്ത് വന്നത്.ഇരുരാജ്യങ്ങള്‍ക്കും ഒരു പോലെ പ്രാതിനിധ്യമുണ്ട് കിഴക്കന്‍ ജറുസലേമില്‍.മെയ് 21ന് ഇരുവിഭാഗവും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു ശേഷം മേഖലയിലുണ്ടാകുന്ന ഏറ്റവും വലിയ സംഘര്ഷമാണിപ്പോഴത്തേത്.
കഴിഞ്ഞ മാസം നടന്ന 11 ദിവസത്തോളം നീണ്ട ആക്രമണങ്ങളില്‍ 256 പാലസ്തീനികള്‍ക്കാണ് ജീവന് നഷ്ടമായത്. ഇതില്‍ 66 കുട്ടികളും ഉള്‍പ്പെടുന്നുണ്ടെന്നാണ് ഗാസ അധികൃതര്‍ പറയുന്നത്. ഗാസയില്‍ നിന്നുള്ള റോക്കറ്റ് ആക്രമണങ്ങളില്‍ ഇസ്രയേലില്‍ 12 പേര്‍ക്കും ജീവന് നഷ്ടമായിരുന്നു. ഗാസയില്‍ നിന്നുള്ള റോക്കറ്റ് ആക്രമണത്തിലാണ് മലയാളിയായ നഴ്സ് സൗമ്യ സന്തോഷും കൊല്ലപ്പെട്ടത്.
ഇസ്റായേലില്‍ പുതുതായി അധികാരമേറ്റ നഫ്താലി ബെന്നറ്റ് സര്‍ക്കാരിന്റെ ആദ്യ നടപടികളിലൊന്നായിരുന്നു തീവ്ര വലതുപക്ഷ, ജൂത കുടിയേറ്റ സംഘടനകള്‍ ചേര്‍ന്ന് ജറുസലേമില്‍ നടത്താന്‍ തീരുമാനിച്ച മാര്‍ച്ചിന് നല്കിയ അനുമതി.പാലസ്തീനികള്‍ക്കും ജറൂസലേമിനും മറ്റു പുണ്യ കേന്ദ്രങ്ങള്‍ക്കുമെതിരായ പ്രകോപനവും അതിക്രമവുമെന്നാണ് മാര്‍ച്ചിനെ പാലസ്തീന് പ്രധാനമന്ത്രി മുഹമ്മദ് ഷാതിയ്യ വിശേഷിപ്പിച്ചത്. പോലീസ് മേധാവിയുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ബെന്നറ്റ് സര്‍ക്കാര്‍ മാര്‍ച്ചിന് അനുമതി നല്‍കിയത്.
ഒരു വ്യാഴവട്ടക്കാലം ലിക്കുഡ് പാര്‍ട്ടി നേതാവ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ ഭരണം കൈയാളിയിരുന്ന തീവ്ര വലതുപക്ഷ സര്‍ക്കാരിനെ താഴെയിറക്കി പുതുതായി അധികാരത്തിലേറിയ ബെന്നറ്റ് സര്‍ക്കാര്‍ ഒരു അറബ് ഇസ്ലാമിക് പാര്‍ട്ടി കൂടി ചേര്‍ന്നതാണ്. മധ്യ വലതുപക്ഷമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന പുതിയ ഭരണ സഖ്യത്തില്‍ നിന്ന് പാലസ്തീന് വിഷയത്തില്‍ അല്‍പ്പം അയഞ്ഞ നിലപാടുണ്ടാകുമെന്ന് പലരും പ്രതീക്ഷ പുലര്‍ത്തിയിരുന്നു. 'പതാകകളുടെ മാര്‍ച്ചി'നു അനുമതി നല്കിയ ബെന്നറ്റ് സര്‍ക്കാരിന്റെ നിലപാട് അത്തരമൊരു പ്രതീക്ഷയും കണക്കുകൂട്ടലും വേണ്ടെന്ന് ലോകസമൂഹത്തിനു നല്കുന്ന വ്യക്തമായ സൂചനയാണെന്ന നിരീക്ഷണം ശക്തമാണ്.
ബെന്നറ്റിന്റെ ചരിത്രമറിയുന്നവര്‍ പാലസ്തീന് പ്രശ്നത്തില്‍ ഒരു നയംമാറ്റം പ്രതീക്ഷിക്കില്ല. നേരത്തെ നെതന്യാഹുവിന്റെ വലം കൈയായിരുന്ന നഫ്താലി ബെന്നറ്റിന് പാലസ്തീന് വിഷയത്തില്‍ നെതന്യാഹുവിന്റെ അതേ നിലപാടായിരുന്നു എപ്പോഴും. പാലസ്തീനെ ഇസ്റായേലിന്റെ ഭാഗമാക്കണമെന്ന് ശക്തമായി ആവശ്യപ്പെടുന്ന ബെന്നറ്റ്, സ്വതന്ത്ര പാലസ്തീന് രാഷ്ട്ര നീക്കത്തെ നഖശിഖാന്തം എതിര്‍ക്കുകയും വെസ്റ്റ്ബാങ്കിലെയും ജറൂസലേമിലെയും ജൂത കുടിയേറ്റങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നയാളാണ്. 2013ല്‍ പാര്‍ലിമെന്റില്‍ പ്രവേശനം നേടുന്നതിന് മുമ്പ് വെസ്റ്റ്ബാങ്കിലെ ജൂത കുടിയേറ്റ കൗണ്‍സില്‍ മേധാവിയായി പ്രവര്‍ത്തിച്ച ബെന്നറ്റ്, ബരാക് ഒബാമ അമേരിക്കന്‍ പ്രസിഡന്റ് പദത്തിലിരിക്കെ അദ്ദേഹത്തിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് 'അധിനിവേശ നിര്‍മാണങ്ങള്‍' മന്ദീഭവിപ്പിച്ചതിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. നെതന്യാഹു സര്‍ക്കാരില്‍ കുടിയേറ്റ, പ്രതിരോധ വകുപ്പുകളും കൈകാര്യം ചെയ്തിരുന്നു അദ്ദേഹം. നെതന്യാഹുവിന്റെ ഭാര്യ പൊതുപണം ദുരുപയോഗം ചെയ്തുവെന്നത് ഉള്‍പ്പെടെ പുറത്തുവന്ന ചില അഴിമതി കേസുകളാണ് നെതന്യാഹുവും ബെന്നറ്റും തമ്മില്‍ അകലാനിടയാക്കിയത്. അതിലപ്പുറം നയപരമായി ഇരുവരും തമ്മില്‍ വ്യത്യാസമില്ല.
രണ്ട് വര്‍ഷത്തെ രാഷ്ട്രീയ അസ്ഥിരതക്കു ശേഷമാണ് നെതന്യാഹു വിരുദ്ധ സഖ്യം അധികാരത്തിലേറിയത്. രണ്ട് വര്‍ഷത്തിനിടെ നാല് തിരഞ്ഞെടുപ്പിന് സാക്ഷിയാകേണ്ടി വന്നു ഇസ്റായേലിന്. 2019 ഏപ്രിലിലും സെപ്തംബറിലും നടന്ന തിരഞ്ഞെടുപ്പുകളില്‍ ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ല. 2020 മാര്‍ച്ചില്‍ നടന്ന തിരഞ്ഞെടുപ്പിലും ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതിരുന്നപ്പോള്‍ അനിശ്ചിതത്വം ഒഴിവാക്കാന്‍ നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ ലിക്കുഡ് പാര്‍ട്ടിയും ബെന്നിറ്റ് ഗാന്റ്സിന്റെ യമീന പാര്‍ട്ടിയും സഖ്യമുണ്ടാക്കി ഭരണം തുടങ്ങി. ആദ്യ 18 മാസം പ്രധാനമന്ത്രി സ്ഥാനം നെതന്യാഹുവിന്, ശേഷം ഗാന്റ്സിന് എന്നായിരുന്നു ധാരണ. ഏപ്രിലില്‍ അധികാരത്തിലേറിയ ഈ സര്‍ക്കാരിന് ഒമ്പത് മാസം കഴിയും മുമ്പേ താഴെ ഇറങ്ങേണ്ടി വന്നു.
അതിന് ശേഷം കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന തിരഞ്ഞെടുപ്പിലും ഒരു സഖ്യത്തിനും ഭൂരിപക്ഷം ലഭിച്ചില്ല. 120 അംഗ പാര്‍ലിമെന്റിലേക്ക് ഭൂരിപക്ഷം നേടാന്‍ 61 സീറ്റെങ്കിലും വേണം. നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി നേതൃത്വം നല്കുന്ന സഖ്യത്തിന് 52 സീറ്റും നെതന്യാഹു വിരുദ്ധ പക്ഷത്തിന് 57 സീറ്റുമാണ് ലഭിച്ചത്. മന്‍സൂര്‍ അബ്ബാസ് നേതൃത്വം നല്കുന്ന അറബ് ഇസ്ലാമിക് റാം പാര്‍ട്ടിയെ സഖ്യത്തില്‍ ഉള്‍പ്പെടുത്തിയാണ് നെതന്യാഹു വിരുദ്ധ പക്ഷം ഇപ്പോള്‍ അധികാരത്തിലേറിയത്. ചരിത്രത്തില്‍ ഇതാദ്യമാണ് ഒരു അറബ് ഇസ്ലാമിക് പാര്‍ട്ടി ഇസ്റായേല്‍ സര്‍ക്കാരിന്റെ ഭാഗമാകുന്നത്. അറബ് വംശജരോട് തൊട്ടുകൂടായ്മ നയമായിരുന്നു ഇക്കാലമത്രയും ജൂത പാര്‍ട്ടികള്‍ പുലര്‍ത്തി വന്നിരുന്നത്. ഭരണസാരഥ്യം കൈപിടിയിലൊതുക്കാന്‍ വേറെ മാര്‍ഗമില്ലാതെ വന്നപ്പോള്‍ നെതന്യാഹു വിരുദ്ധ സഖ്യത്തിന് അയിത്ത ചിന്താഗതി ഉപേക്ഷിക്കേണ്ടി വന്നു.
ബാബു കദളിക്കാട്
Comments