ബാബു കദളിക്കാട്
അന്വേഷണ സംഘത്തിന്റെ സ്ഥാപിത താല്‍പ്പര്യങ്ങളെപ്പറ്റി സംശയം ബലപ്പെടുന്നു;
നിരപരാധിത്വം തെളിയിക്കാനുള്ള ഫാ. സ്റ്റാന്‍ സ്വാമിയുടെ നീക്കത്തില്‍
റോണ വില്‍സന്റെ അനുഭവം കോടതിക്കു മുന്നില്‍ എത്രത്തോളം സ്വീകാര്യമാകും?
എന്‍.ഐ.എ തടവിലാക്കിയ മലയാളി റോണ വില്‍സന്റെ കംപ്യൂട്ടറില്‍ ഹാക്കര്‍മാര്‍ നുഴഞ്ഞുകയറി കൃത്രിമ രേഖകള്‍ സ്ഥാപിച്ചെന്ന് യുഎസിലെ ഫൊറന്‍സിക് സ്ഥാപനം കണ്ടെത്തിയതിനു പിന്നാലെ, തന്റെ ലാപ്ടോപ്പില്‍ കൃത്രിമ രേഖകള്‍ തിരുകിക്കയറ്റിയതിനെക്കുറിച്ചു മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ. സ്റ്റാന്‍ സ്വാമി അറസ്റ്റിനു മുന്‍പു തന്നെ ദേശീയ അന്വേഷണ ഏജന്‍സിയെ (എന്‍ഐഎ) അറിയിച്ചിരുന്നതായി വെളിപ്പെടുത്തല്‍.ഫാ. സ്റ്റാന്‍ സ്വാമിയുടെ സഹപ്രവര്‍ത്തകന്‍ ഫാ. സോളമന്‍ ആണ് ഇക്കാര്യം അറിയിച്ചത്.
വയോധികനും പാര്‍ക്കിണ്‍സണ്‍സ് രോഗ ബാധിതനുമായ ഫാ. സ്റ്റാന്‍ സ്വാമിയും റോണ വില്‍സനെപ്പോലെ ഹാക്കിംഗ് കുരുക്കില്‍ അകപ്പെട്ടെന്ന നിഗമനം കൂടുതല്‍ ബലപ്പെടുകയാണ്. എല്‍ഗാര്‍ പരിഷത്ത് സംഗമവുമായി ബന്ധപ്പെട്ട് മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണു ഫാ. സ്റ്റാന്‍ സ്വാമി ഉള്‍പ്പെടെ 16 മനുഷ്യാവകാശ പ്രവര്‍ത്തകരെ കഴിഞ്ഞ ഒക്ടാബറില്‍ അറസ്റ്റ് ചെയ്തത്. ഇതിനു വഴി തെളിച്ച് ലാപ്ടോപ്പില്‍ നിന്നെടുത്ത ചില ഫയലുകള്‍ തന്റേതല്ലെന്നും നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്നു സ്ഥാപിക്കാന്‍ ചില കത്തുകളില്‍ പുതിയ വാചകങ്ങള്‍ ചേര്‍ത്തതായും മൂന്നു തവണ ഫാ. സ്റ്റാന്‍ സ്വാമി മൊഴി നല്‍കിയിരുന്നു. വയോധികനായ ഫാ. സ്റ്റാന്‍ സ്വാമിക്കു ലാപ്ടോപ് ഹാക്ക് ചെയ്യപ്പെട്ടതിനെക്കുറിച്ച് ആദ്യം മനസ്സിലായില്ലെന്നും താനാണു വിശദീകരിച്ചതെന്നും ഫാ. സോളമന്‍ പറയുന്നു.
ഫാ. സ്റ്റാന്‍ സ്വാമി അറസ്റ്റ് ചെയ്യപ്പെട്ടത് അദ്ദേഹത്തിന്റെ ലാപ്ടോപ്പില്‍നിന്ന് പൊലിസിന് കിട്ടിയ ചില മാവോയിസ്റ്റ് നേതാക്കളുടെ സംഭാഷണ ശകലങ്ങളുടെ അടിസ്ഥാനത്തിലായിരുന്നുവെന്നാണ് എന്‍.ഐ എ കോടതിയെ അറിയിച്ചത്. ഈ മാവോയിസ്റ്റ് നേതാക്കള്‍ ആരെന്നും എവിടെ, എപ്പോള്‍ സംസാരിച്ചതാണെന്നും എന്‍.ഐ.എ സംഘത്തോട് അന്വേഷിച്ചുവെങ്കിലും മറുപടിയുണ്ടായില്ലെന്നാണ് അറസ്റ്റിന് തൊട്ടുമുമ്പായി പുറത്തിറക്കിയ വിഡിയോ സന്ദേശത്തില്‍ ഫാ. സ്റ്റാന്‍ സ്വാമി വ്യക്തമാക്കിയത്. അവര്‍ മാവോയിസ്റ്റുകളാണെന്ന എന്‍.ഐ.എയുടെ മുന്‍വിധിയെ സാക്ഷ്യപ്പെടുത്തുക മാത്രമായിരുന്നു സ്വാമി ചെയ്യേണ്ടിയിരുന്നതെന്ന ഭാവമായിരുന്നു അന്വേഷകര്‍ക്കത്രേ. ഇന്ത്യന്‍ ജുഡീഷ്യല്‍ വ്യവസ്ഥയും കുറ്റാന്വേഷണ സംവിധാനങ്ങളുമൊക്കെ കുറ്റമറ്റവയാണെന്നും രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമാണ് ഈ കണ്ടെത്തലുകളെന്നും എന്‍.ഐ.എ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കേസിലുള്‍പ്പെട്ടവരുടെ മുന്‍കാല ചരിത്രവും കേസിന്റെ നാള്‍വഴിയും പരിശോധിക്കുന്നവര്‍ക്ക് അത്രയെളുപ്പം ബോധ്യപ്പെടുന്നതല്ല ഈ വാദം.
കൊല്ലം സ്വദേശിയായ റോണ വില്‍സനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ വഴിയൊരുക്കിയ തെളിവുകള്‍ അദ്ദേഹത്തിന്റെ ലാപ്ടോപ്പില്‍ നെറ്റ്വയര്‍ വഴി തിരുകിക്കയറ്റിയവയാണെന്ന കണ്ടെത്തല്‍ അത്ര വലിയ വാര്‍ത്തയൊന്നുമായില്ല. തൊട്ടുപുറകെ തന്നെ ഡല്‍ഹി യൂണിവേഴ്സിറ്റി പ്രെഫസര്‍ ഡോ. ഹാനി ബാബുവിന്റെ കേസിലും സമാനമായ തെളിവുനിര്‍മാണം നടന്നിട്ടുണ്ടാവാമെന്നും അക്കാര്യം കൂടി അന്വേഷണത്തിന് വിധേയമാക്കണമെന്നും ഭാര്യ ജെന്നി നോവീന ആവശ്യപ്പെട്ടിരുന്നു. വരവര റാവുവിന്റെ മെയില്‍ ഹാക്ക് ചെയ്താണ് ഈ തെളിവുണ്ടാക്കിയതെന്നു കൂടി സംഭവം പുറത്തുവിട്ട അന്താരാഷ്ട്ര ഏജന്‍സിയെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തതും എന്‍.ഐ.എ യെ കൂടുതല്‍ സംശയത്തിലാഴ്ത്തുന്നുണ്ട്.
ടാര്‍ജറ്റ് ചെയ്യപ്പെട്ട വ്യക്തിയുടെ ഇഷ്ടക്കാരുടെ ഇമെയിലുകള്‍ ഹാക്ക് ചെയ്ത് ഉടമസ്ഥന് ഒരു അറിവുമില്ലാത്ത വിധം അദ്ദേഹത്തിന്റെ കംപ്യൂട്ടറിനകത്ത് എന്തും നിക്ഷേപിക്കാനാവുമെന്ന വിവരം ആഴ്സണലിന്റെ ഈ വെളിപ്പെടുത്തലിലൂടെ പുറത്തുവരുന്നു. ആരുടെയൊക്കെ കംപ്യൂട്ടറുകളില്‍ ഇതിനകം ഈ 'ഹാക്കര്‍മാര്‍' കയറിക്കൂടിയെന്ന് പരിശോധിക്കാനുള്ള സമയം അതിക്രമിച്ചുവെന്ന ആശങ്ക അടിസ്ഥാന രഹിതമല്ല. ലാപ്ടോപ്പുകള്‍ മാത്രമല്ല, ഇമെയിലുകളും മൊബൈല്‍ ഫോണുകളുമൊക്കെ ഇന്ത്യയില്‍ നിരന്തരമായി ഹാക്ക് ചെയ്യപ്പെടുകയും ഭരണകൂടത്തിന്റെ കിങ്കരന്മാര്‍ കയറി വിളയാടുകയും ചെയ്യുന്നുവെന്നത് രഹസ്യവുമല്ല.
രാജ്യദ്രോഹക്കേസുകളുടെ തെളിവോ വിചാരണയുടെ നീതിവാഴ്ചയോ ജനാധിപത്യ ഇന്ത്യയെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അത്ര അലേസരപ്പെടുത്തുന്നില്ലെന്ന് നിരീക്ഷകര്‍ പറയുന്നു. ഭീമാ കൊറെഗാവ് കേസിനേക്കാളേറെ നമ്മുടെ നിയമവ്യവസ്ഥയുടെ വിശ്വാസ്യതയുമായി ബന്ധപ്പെട്ടതാണ് ഇപ്പോഴത്തെ വെളിപ്പെടുത്തലിലെ അടിസ്ഥാനപരമായ വിഷയം. അത്യാധുനികമായ സംവിധാനങ്ങള്‍ ഉപയോഗിച്ചുപോലും തെളിവുകള്‍ കൃത്രിമമായുണ്ടാക്കാനാവുമെന്ന ഈ വിവരം രാജ്യത്തെ സംവിധാനങ്ങളുടെ വിശ്വാസ്യതയുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങള്‍ ബാക്കിയാക്കുന്നുണ്ട്. പ്രത്യേകിച്ചും ഇലക്ട്രോണിക് വിവരങ്ങള്‍ തെളിവുകളായി കോടതികള്‍ സ്വീകരിച്ചു തുടങ്ങിയ സാഹചര്യത്തില്‍.
റോണയുടെ ഇമെയില്‍ ബോക്സിലേക്ക് വരവര റാവുവില്‍നിന്നു ലഭിച്ച എഴുത്തില്‍ നിന്നാണ് കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ രൂപംകൊള്ളുന്നത്. 2016 മുതല്‍ 2018 ഏപ്രില്‍ 17 വരെ റോണയുടെ ലാപ്ടോപ്പ് പുറമെ നിന്നും ആരോ ഹാക്ക് ചെയ്യുന്നുണ്ടായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവന്ന വിവരം. മസാച്ചുസെറ്റ്സിലെ ഡിജിറ്റല്‍ ഫൊറന്‍സിക് സ്ഥാപനമായ ആഴ്സണല്‍ കണ്‍സള്‍ട്ടിങ് ഏജന്‍സിയാണ് എന്‍.ഐ.എ തന്നെ നല്‍കിയ റോണയുടെ ലാപ്ടോപ്പിന്റെ ഹാര്‍ഡ് ഡിസ്‌ക് മാപ്പുകള്‍ പരിശോധിച്ച് ഈ നിഗമനത്തിലേക്ക് എത്തിയത്.
റോണയുടെ ലാപ്ടോപ്പിനകത്ത് ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലുമായി ഹാക്കര്‍ നിരന്തരമായി ഇടപെട്ടിരുന്നുവെന്നാണ് എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ ആഴ്സണല്‍ കണ്‍സള്‍ട്ടിങ് സി.ഇ.ഒ മാര്‍ക്ക് സ്പെന്‍സര്‍ ചൂണ്ടിക്കാട്ടിയത്. ഇത് അങ്ങേയറ്റം തീക്ഷ്ണമായ ഒരുതരം നിരീക്ഷണത്തിന്റെ ഭാഗമാണെന്നാണ് അദ്ദേഹത്തിന്റെ നിഗമനം. അതാരാണെന്ന് ആഴ്സണല്‍ കണ്ടെത്തിയിട്ടില്ല. അവര്‍ക്കതിന്റെ ആവശ്യവുമില്ല. പക്ഷേ, അതാരായാലും അന്ന് നിക്ഷേപിക്കപ്പെട്ട ഫയലുകള്‍ അങ്ങേയറ്റം കുറ്റകരമായവയായിരുന്നു എന്നതില്‍ ഒട്ടും തര്‍ക്കവുമില്ല.പക്ഷേ, ഈ ഫയലുകള്‍ ആരാണ് നിക്ഷേപിച്ചതെന്ന് എന്‍.ഐ.എ അന്വേഷിക്കുമെന്ന് കരുതാന്‍ ന്യായമില്ല ഇതുവരെ. കെട്ടിച്ചമച്ച കള്ളത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഭീമാ കൊറെഗാവ് കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തതെന്നര്‍ഥം.
രാജീവ് ഗാന്ധിയെ വധിച്ച മാതൃകയില്‍ നരേന്ദ്ര മോദിയെ അദ്ദേഹത്തിന്റെ ഏതെങ്കിലുമൊരു റാലിക്കിടയില്‍ കൊലപ്പെടുത്താനാണ് ഈ ലാപ്ടോപ്പ് ഫയലുകള്‍ പദ്ധതിയിട്ടിരുന്നതെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ച കേസ്. അതായത് രാജ്യം കണ്ട അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരായ സുധാ ഭരദ്വാജും വരവര റാവുവും ഗൗതം നവ്ലഖിയും അരുണ്‍ ഫെരേറയും വെര്‍ണം ഗോണ്‍സാല്‍വസും ഭീകര ക്രിമിനകലുകളാണെന്ന്് പൊതുജനത്തെ ബോധ്യമാക്കാന്‍ നീക്കമുണ്ടായി. ഇക്കാര്യം പരസ്യമായി പറയാനുള്ള ധൈര്യം പോലും അറസ്റ്റിന്റെ അന്ന് പൊലിസിനുണ്ടായിരുന്നില്ല. അര്‍ധരാത്രിയില്‍ ഊരും പേരുമില്ലാത്ത വാര്‍ത്താ കുറിപ്പ് മാത്രമാണ് ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഈ അറസ്റ്റുമായി ബന്ധപ്പെട്ട് കൈയില്‍ കിട്ടിയത്.എല്‍.കെ അദ്വാനി കൊണ്ടുവന്ന ടാഡ നിയമത്തിന് എത്രത്തോളം ശക്തിയുണ്ടെന്ന് പരിശോധിക്കാനാണ് മഹാരാഷ്ട്രയിലെ അറിയപ്പെടുന്ന ബുദ്ധിജീവികളെ അന്ന് ഈ കേസില്‍ കുടുക്കിയതെന്നായിരുന്നു ഒരു ആരോപണം. ഈ കേസിലെ പ്രതികളെ ഒടുവില്‍ കോടതിക്ക് വിട്ടയക്കേണ്ടിയും വന്നു.
റോണ അറസ്റ്റു ചെയ്യപ്പെടുന്നതിനും രണ്ട് മാസം മുന്‍പ് അദ്ദേഹത്തിന്റെ ലാപ്ടോപ്പ് ദേശീയ കുറ്റാന്വേഷണ ഏജന്‍സി കസ്റ്റഡിയില്‍ എടുത്തിരുന്നു. ഈ ലാപ്ടോപ്പിന്റെ പരിശോധനയിലാണ് അദ്ദേഹത്തിന്റെ അറസ്റ്റിന് കാരണമായ തെളിവുകള്‍ ലഭിച്ചതെന്നാണ് മുംബൈ ഹൈക്കോടതിയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന കേസ്. 2016 ജൂണ്‍ 13നാണ് റോണയുടെ ലാപ്ടോപ്പില്‍ മാല്‍വെയറുകള്‍ എന്ന് പൊതുവെ വിശേഷിപ്പിക്കപ്പെടുന്ന ഈ വൈറസ് നിക്ഷേപിക്കപ്പെടുന്നത്. തെലുങ്കു കവിയും മനുഷ്യാവകാശ പ്രവര്‍ത്തകനും ഭീമാ കൊറെഗാവ് കേസിലെ കൂട്ടുപ്രതിയുമായ വരവര റാവുവിന്റെ മെയില്‍ ബോക്സില്‍ നിന്നും ഹാക്കര്‍ വഴി എത്തിയ സന്ദേശം റോണ തുറന്നതോടെ അദ്ദേഹത്തിന്റെ ലാപ്ടോപ്പിനകത്ത് നെറ്റ്വര്‍ക്ക് റിമോട്ട് അക്സസ് ട്രോജന്‍ അഥവാ റാറ്റ് എന്നറിയപ്പെടുന്ന സംവിധാനം നിക്ഷേപിക്കപ്പെടുകയാണുണ്ടായത്. സ്പിയര്‍ പിഷിങ് എന്ന്് ഈ ഏര്‍പ്പാട് കംപ്യൂട്ടര്‍ ലോകത്ത് അറിയപ്പെടുന്നു.
റാവു ആയിരുന്നില്ല മറിച്ച് അദ്ദേഹത്തിന്റെ മെയിലില്‍ നിന്നും ഹാക്കറായിരുന്നു ഈ ഫയല്‍ അയച്ചതും റോണയെ കൊണ്ട് തുറപ്പിച്ചതും. ഒരുതലക്കെട്ട് മാത്രം സ്‌ക്രീനില്‍ തെളിഞ്ഞ് അപ്രത്യക്ഷമായ ഈ ഫയല്‍ പക്ഷേ റോണ അറിയാതെ അദ്ദേഹത്തിന്റെ ലാപ്ടോപ്പിനകത്ത് കയറിക്കൂടി കഴിഞ്ഞിരുന്നു. ഈ സംവിധാനത്തിലൂടെ ഹാക്കര്‍ രഹസ്യ ഫോള്‍ഡര്‍ സൃഷ്ടിക്കുകയും അവിടുന്നങ്ങോട്ട് നിരവധി കുറ്റകരമായ ഫയലുകള്‍ അതില്‍ നിക്ഷേപിക്കുകയുമാണ് ചെയ്തുകൊണ്ടിരുന്നത്. ഈ ഫയലുകള്‍ പിന്നീട് റോണയുടെ തന്നെ പെന്‍ഡ്രൈവില്‍ കയറിക്കൂടി. 2018 ഏപ്രില്‍ ആറിന് ഈ ഫയലുകള്‍ റോണയുടെ ലാപ്ടോപ്പില്‍ നിക്ഷേപിച്ച് ദിവസങ്ങള്‍ക്കകം പൊലിസ് ഇത് കണ്ടുകെട്ടിയിരുന്നു. നരേന്ദ്ര മോദിയെ വധിക്കാനുള്ള ഗൂഢാലോചനയെന്ന് പിന്നീട് എന്‍.ഐ.എ വിശേഷിപ്പിച്ച കേസുകള്‍ക്ക് അടിസ്ഥാനമായ ഫയലുകള്‍ റോണയുടെ ലാപ്ടോപ്പില്‍ എത്തിയത് ഇങ്ങനെയാണെന്നാണ് ആഴ്സണല്‍ കണ്‍സള്‍ട്ടിങ് പുറത്തുവിട്ട റിപ്പോര്‍ട്ടിലുള്ളത്.
ലാപ്ടോപ്പുകളും മൊബൈല്‍ ഫോണുകളും അവയില്‍നിന്നു പൊലിസിന് സവിശേഷമായി ലഭിക്കുന്ന വിവരങ്ങളും തെളിവുകളായി മാറുകയാണ് ്.മനുഷ്യാവകാശ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗാഡ്ജറ്റുകള്‍ ഉപയോഗിക്കുന്നതില്‍ കുറെക്കൂടി സാങ്കേതിക പരിജ്ഞാനം ആര്‍ജിക്കേണ്ടി വരുന്നുവെന്നു വ്യക്തം. ചിലരെ തകര്‍ക്കണമെന്ന് ഭരണകൂടം പദ്ധതിയിട്ടാല്‍ ഏതാനും സെക്കന്റുകള്‍ കൊണ്ട് സാധിക്കാവുന്നതേയുള്ളൂ കാര്യം. തെളിവുകള്‍ പോക്കറ്റില്‍ തന്നെ ഇട്ടുതരുന്ന ദുരവസ്ഥ. തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള ഫാ. സ്റ്റാന്‍ സ്വാമിയുടെ നീക്കത്തില്‍ റോണ വില്‍സന്റെ അനുഭവം കോടതിക്കു മുന്നില്‍ എത്രത്തോളം സ്വീകാര്യമാകുമെന്ന ചോദ്യമാണ് നിയമജ്ഞര്‍ ഉയര്‍ത്തുന്നത്.

Comments
A PHP Error was encountered
Severity: Warning
Message: Cannot modify header information - headers already sent by (output started at /home/kcbcnews/public_html/system/core/Exceptions.php:291)
Filename: core/Common.php
Line Number: 575
Backtrace:
File: /home/kcbcnews/public_html/application/views/News/view.php
Line: 96
Function: query
File: /home/kcbcnews/public_html/application/controllers/News.php
Line: 616
Function: view
File: /home/kcbcnews/public_html/index.php
Line: 315
Function: require_once
A Database Error Occurred
Error Number: 1064
You have an error in your SQL syntax; check the manual that corresponds to your MariaDB server version for the right syntax to use near 'ഹാക്കിംഗ്': ഫാ. സ്റ്റാന്‍ സ്വ...' at line 1
SELECT * FROM Comments where isActive = 2 AND heading = ''ഹാക്കിംഗ്': ഫാ. സ്റ്റാന്‍ സ്വാമി ചൂണ്ടിക്കാട്ടിയത്് എന്‍.ഐ.എ മാനിച്ചില്ല; പിന്നാമ്പുറമെന്ത് ?' order by id desc;
Filename: views/News/view.php
Line Number: 96