കര്‍ഷക പ്രക്ഷോഭത്തിന്റെ തീക്ഷ്ണത കുറയ്ക്കുകയാകാം ലക്ഷ്യമെന്ന് നിരീക്ഷകര്‍;നിയമസഭാ
തെരഞ്ഞെടുപ്പിനിടെ രാഷ്ട്രീയ പാര്‍ട്ടികളെ അനവസരത്തില്‍ വിഷമത്തിലാഴ്ത്തുന്ന നീക്കം
ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നിലപാട് ആവര്‍ത്തിക്കപ്പെടുന്നത് കര്‍ഷക പ്രക്ഷോഭത്തിന്റെ തീക്ഷ്ണത കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയെന്നു നിരീക്ഷകരുടെ വിലയിരുത്തല്‍. വിവാദമായ കശ്മീര്‍ പുനഃസംഘടനയ്ക്കും പൗരത്വ നിയമഭേദഗതിക്കും ശേഷം വീണ്ടും 'പാണ്ടോറയുടെ പെട്ടി തുറന്ന് ' പുതിയ വിവാദത്തിനു തിരി കൊളുത്തിയിരിക്കുന്നത് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബിജെപിയുടെ വാഗ്ദാനങ്ങളായിരുന്നു ഏകീകൃത സിവില്‍ കോഡ് അടക്കമുള്ള നടപടികള്‍. ഇത് നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നാണ് കേന്ദ്രമന്ത്രി പറയുന്നത്. രാമക്ഷേത്രം നിര്‍മിക്കുകയും കശ്മീരിന്റെ പ്രത്യേക പദവി എടുത്തുനീക്കുകയും മുത്തലാഖ് നിയമം കൊണ്ടുവരികയും ചെയ്തതു പോലെ ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരും. ഏതെങ്കിലും മതവിശ്വാസത്തിനോ മതത്തിനോ എതിരായിരിക്കില്ല സിവില്‍ കോഡ് എന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. രാഷ്ട്രീയം മനുഷ്യര്‍ക്കുള്ളതാണെന്നും മനുഷ്യത്വത്തിനായിരിക്കും പരിഗണനയെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ മതേതര ഏകീകൃത സിവില്‍കോഡ് നിലവിലുള്ള ഒരേയൊരു സംസ്ഥാനം ഗോവയാണ് ആ സംസ്ഥാനം.1910-ല്‍ പോര്‍ച്ചുഗീസുകാര്‍ നടപ്പാക്കിയ ഏകീകൃത പൗരനിയമമാണ് മതഭേദമെന്യേ ഗോവക്കാര്‍ ഇപ്പോഴും പിന്തുടരുന്നത്. യുപിയില്‍ കഴിഞ്ഞ ദിവസം നടന്ന ബിജെപി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിനിടെയാണ് രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നു രാജ്‌നാഥ് സിങ് വ്യക്തമാക്കിയത്.കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കാര്‍ഷിക സംഘടനകള്‍ നടത്തുന്ന സമരം നൂറു ദിവസം പിന്നിട്ടിട്ടും തുടരുകയാണ്.പൗരത്വ നിയമഭേദഗതിക്കും കശ്മീര്‍ പുനഃസംഘടനയ്ക്കും എതിരെ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അവസാനിപ്പിക്കാന്‍ കേന്ദ്രത്തിന് സാധിച്ചിരുന്നു. ജമ്മു കശ്മീരിലെ രാഷ്ട്രീയ നേതാക്കളെ മാസങ്ങളോളം വീട്ടുതടങ്കലിലാക്കി; വന്‍ സുരക്ഷാവിന്യാസം നടത്തി.
വിവാഹം, പരമ്പരാഗത സ്വത്തവകാശം, വിവാഹമോചനം, ദത്ത് എന്നീ വിഷയങ്ങളില്‍ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഒരൊറ്റ നിയമം കൊണ്ടുവരുന്നതാണ് ഏകീകൃത സിവില്‍ കോഡ്. 2019ലെ ബിജെപിയുടെ ലോക്‌സഭാ പ്രചാരണത്തിലെ മുഖ്യവിഷയങ്ങളിലൊന്നായിരുന്നു ഇത്. ഒരൊറ്റ സിവില്‍ കോഡ് വരുന്നതോടെ മുസ്ലീം വ്യക്തിനിയമം അടക്കമുള്ള പ്രത്യേക വിഭാഗങ്ങള്‍ക്കുള്ള നിയമപരിഗണനകള്‍ ഇല്ലാതാകും.
'രാമക്ഷേത്രത്തെപ്പറ്റി ഞങ്ങള്‍ പറയുമ്പോഴെല്ലാം വേറൊന്നും പറയാനില്ലേ എന്ന് ആളുകള്‍ തമാശയായി പറയും. ഞങ്ങള്‍ ആ വാക്ക് പാലിച്ചിട്ടുണ്ട്. അതുപോലെ ആര്‍ട്ടിക്കിള്‍ 370, മുത്തലാഖ് എന്നീ കാര്യങ്ങളിലും വാക്ക് പാലിച്ചു. ഇനി ചെയ്യാനുള്ളത് ഏകീകൃത സിവില്‍ കോഡിന്റെ കാര്യത്തിലാണ്' -രാജ്‌നാഥ് സിങ് പറഞ്ഞു.
നല്‍കിയ വാക്കുകള്‍ പാലിച്ചില്ലെങ്കില്‍ വിശ്വാസക്കുറവായിരിക്കും ഫലം. രാമജന്മഭൂമി പ്രക്ഷോഭത്തില്‍ ബിജെപിക്ക് വഴിത്തിരിവ് ഉണ്ടായത് ജനങ്ങളുടെ വിശ്വാസം ആര്‍ജിച്ചതു കൊണ്ടാണെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. വാജ്‌പേയ് ജനസംഘം അധ്യക്ഷനായിരിക്കുമ്പോള്‍ ബിജെപി എന്നെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കുമോ എന്നു പോലും അറിയില്ലായിരുന്നു. പക്ഷേ, ഇപ്പോള്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ തകര്‍ന്നു വീഴുമ്പോള്‍ ബിജെപി ഒറ്റക്കെട്ടായി മുന്‍പോട്ടു പോകുകയാണെന്നും രാജ്‌നാഥ് സിങ് നിരീക്ഷിച്ചു.
അതേസമയം, ബിജെപിയുടെ വാഗ്ദാനമായി ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏകീകൃത സിവില്‍ കോഡ് സ്ഥാനം പിടിച്ചശേഷം ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിച്ചിട്ടും ഇതിന്റെ ഗുണദോഷങ്ങളെക്കുറിച്ചുള്ള നിഷ്പക്ഷ വിലയിരുത്തലുകളല്ല നടക്കുന്നതെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇപ്പോഴാകട്ടെ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവന വന്നത് വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ അനവസരത്തില്‍ വിഷമത്തിലാഴ്ത്തുന്ന സ്ഥിതിയിലാക്കി. രാഷ്ട്രീയ പാര്‍ട്ടികളും മതങ്ങളും വിരുദ്ധ പക്ഷങ്ങളെ ആക്രമിക്കാന്‍
മാത്രം ഏകീകൃത സിവില്‍ കോഡിനെ വ്യാഖ്യാനിച്ചിരുന്നതിനപ്പുറമായി കൂടുതല്‍ വ്യക്തതയോടെ അഭിപ്രായം പറയാന്‍ നിര്‍ബന്ധിതമാവും.
ഭൂരിപക്ഷ സമുദായത്തിന്റെ സര്‍വ്വാധിപത്യത്തിനു വഴിതെളിക്കും ഏകീകൃത സിവില്‍ കോഡെന്ന് ന്യൂനപക്ഷം വാദിക്കാറുണ്ട്. മുത്തലാക്കിലൂടെ ഭാര്യയെ ഒഴിവാക്കുന്നതു പോലുള്ള ഹീന കൃത്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള പരിഷ്‌കൃത നീക്കത്തെ ആര്‍ക്കാണു സ്വാഗതം ചെയ്യാതിരിക്കാനാവുകയെന്ന മറു ചോദ്യമാണ് ഭൂരിപക്ഷ സമുദായത്തില്‍ നിന്നുയരുന്നത്.ഇന്ത്യയില്‍ നിലവിലുള്ള ക്രിമിനല്‍ നിയമങ്ങളില്‍ 100 ശതമാനവും സിവില്‍ നിയമങ്ങളില്‍ 95 ശതമാനവും ഇപ്പോള്‍ത്തന്നെ ഏകീകൃതമാണ്. സിവില്‍ നടപടിക്രമം, രജിസ്ട്രേഷന്‍ നിയമം, സ്വത്തുകൈമാറ്റ നിയമം, ബാങ്കിങ് നിയമം, കമ്പനിനിയമം, കരാര്‍ നിയമം, ശിശുവിവാഹ നിരോധനനിയമം, ജാത്യവശതാ നിവാരണ നിയമം, സ്ത്രീധനനിരോധന നിയമം, അടിമജോലി നിര്‍മാര്‍ജന നിയമം, ഗര്‍ഭച്ഛിദ്രനിയമം, സ്‌പെഷല്‍ മാര്യേജ് ആക്ട്, ഗാര്‍ഡിയന്‍സ് ആന്‍ഡ് വാര്‍ഡ് ആക്ട്, ഇന്ത്യന്‍ മജോറിറ്റി ആക്ട് തുടങ്ങി ഒട്ടേറെ സിവില്‍ നിയമങ്ങള്‍ ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഉള്‍പ്പെടെ എല്ലാ മത, ജാതി വിഭാഗങ്ങള്‍ക്കും ഒരുപോലെ ബാധകമാണ്. ചില വിഷയങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ നിലവിലുള്ള വിവേചനം മാത്രമേ പ്രധാനമായി ഇനി നിയമപരിഷ്‌കരണത്തിലൂടെ മാറേണ്ടതുള്ളൂ.
ഭരണഘടനയുടെ 44-ാം ആര്‍ട്ടിക്കിളില്‍ നിര്‍ദ്ദേശിക്കുന്ന ഏകീകൃത സിവില്‍ കോഡ് മതങ്ങളുടെ വിഷയമായല്ല പൗരത്വത്തിന്റെ വിഷയമായാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടതെന്നും ജാതി,മത,ലിംഗ ഭേദങ്ങള്‍ക്കതീതമായി പൗരന്മാര്‍ക്ക് പൊതുവായുള്ള അവകാശങ്ങളുടെ പ്രഖ്യാപനമാണിതെന്നുമുള്ള നിലപാടാണ് ഇതു സംബന്ധിച്ച് സിറോ മലബാര്‍ സഭ മുമ്പു തന്നെ മുന്നോട്ടുവച്ചിട്ടുള്ളത്. ലോകത്തുള്ള മതപരവും മതേതരവുമായ എല്ലാ നിയമസംഹിതകളില്‍ നിന്നും തിരഞ്ഞെടുത്തതടക്കമുള്ള ഏറ്റവും മാനവികവും പുരോഗമനാത്മകവും ലിംഗസമത്വാധിഷ്ഠിതവുമായ നിയമങ്ങളുടെ സമഗ്രതയാകണം ഏകീകൃത സിവില്‍ കോഡ്.1948 ല്‍ മൗലികാവകാശങ്ങളുടെ പട്ടികയില്‍ ചേര്‍ക്കാന്‍ ഉദ്ദേശിക്കപ്പെട്ട ഏകീകൃത പൗരനിയമം തര്‍ക്കങ്ങളെത്തുടര്‍ന്നാണ് മാര്‍ഗനിര്‍ദേശക തത്ത്വങ്ങളുടെ പട്ടികയിലുള്‍പ്പെട്ടത്.
സുപ്രീം കോടതി പല തവണ ഏകീകൃത സിവില്‍ കോഡിന്റെ അഭിലഷണീയതയിലേക്ക് ഭരണകൂടത്തിന്റെ ശ്രദ്ധ ക്ഷണിച്ചിരുന്നു. ലിംഗനീതിയിലധിഷ്ഠിതമായ സിവില്‍നിയമങ്ങള്‍ അഥവാ കുടുംബനിയമങ്ങള്‍ ആവിഷ്‌കരിക്കാനുള്ള ഏതുനീക്കവും സ്വാഗതം
ചെയ്യപ്പെടേണ്ടതുണ്ട. പക്ഷേ, ഏകീകൃത സിവില്‍ കോഡ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് നിയമ കമ്മിഷന്‍ തുടക്കം കുറിച്ച അഭിപ്രായ സര്‍വേയ്‌ക്കെതിരെ എതിര്‍പ്പുമായി ചില കേന്ദ്രങ്ങള്‍ രംഗത്തുവന്നിരുന്നു. അതേസമയം, നിയമ കമ്മിഷന്റെ ചോദ്യാവലിയെയോ തുടര്‍ നടപടികളെയോ ക്രൈസ്തവ, പാര്‍സി വിഭാഗങ്ങള്‍ എതിര്‍ത്തില്ല.
പുരുഷാധിപത്യം കൊടിക്കുത്തി വാഴുന്ന ഇന്ത്യയില്‍ സ്ത്രീകളുടെ അവകാശങ്ങളുടെ തുല്യത ഉറപ്പുവരുത്താന്‍ ഏകീകൃത സിവില്‍ കോഡ് ഗുണകരമാണെന്നു മാത്രമല്ല അത്യാവശ്യവുമാണെന്ന് സിറോ മലബാര്‍ സഭ ചൂണ്ടിക്കാട്ടിയപ്പോള്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് ആക്ഷേപമുയര്‍ന്നിരുന്നു.സ്ത്രീവിരുദ്ധമായ ബഹുഭാര്യത്വം, ഏകപക്ഷീയ തത്ക്ഷണ വിവാഹമോചനം, അനന്തരസ്വത്തവകാശം തുടങ്ങിയ വിഷയങ്ങളിലാണ് സിവില്‍ കോഡ് ഇടപെടുക. വിവാഹമോചിതയായ ഹിന്ദു സ്ത്രീയുടേയും മുസ്ലീം സ്ത്രീയുടേയും അവകാശങ്ങള്‍ നിലവിലുള്ള നിയമവ്യവസ്ഥിതിയില്‍ തുല്യമല്ല എന്ന അന്യായം പരിഹരിക്കപ്പെടാതെ തുടരുന്നു. അതുപോലെ, ക്രിസ്ത്യാനി എഴുതിയ വില്‍പത്രവും ഹിന്ദു എഴുതിയ വില്‍പത്രവും നിയമദൃഷ്ട്യാ വ്യത്യസ്തമാണിപ്പോഴും.കാലാനുസൃത മാറ്റം ഇക്കാര്യങ്ങളില്‍ ഉണ്ടാകണമെന്ന ആവശ്യത്തിനു മുന്‍തൂക്കം നല്‍കിയാണോ അതോ സങ്കുചിത രാഷ്ട്രീയ ലക്ഷ്യം മാത്രം മുന്‍നിര്‍ത്തിയാണോ പുതിയ നീക്കമെന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്. വിശ്വാസവുമായി അഭേദ്യം ബന്ധപ്പെട്ട വിഷയങ്ങളില്‍ ഏതെങ്കിലുമൊരു വിശ്വാസത്തിന്റെ നിലപാട് ദേശീയമായി അടിച്ചേല്‍പ്പിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാകുമെന്നും മതവിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തീരുമാനമെടുക്കാനുള്ള അവകാശം മതനേതൃത്വത്തിനു തന്നെ നല്കണമെന്നും നിരീക്ഷകര്‍ പറയുന്നു.
വൈവിധ്യ സ്വഭാവം മുഖമുദ്രയായ ഇന്ത്യന്‍ ദേശീയതയുടെ സമഗ്രതയും സൗന്ദര്യവും പ്രതിഫലിക്കുന്നുവെന്നുറപ്പു വരുത്താതെ സിവില്‍ കോഡിനെ ഏകീകരിക്കാനുള്ള നീക്കത്തെ എതിര്‍ക്കുന്നവരുടെ ആശങ്കകള്‍ പരിഹരിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണെന്നും ഭൂരിപക്ഷ സമുദായത്തിന്റെ സിവില്‍ കോഡ് ന്യൂനപക്ഷത്തിനുമേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാകരുതെന്നും നിരീക്ഷകര്‍ പറയുന്നു.ഹിന്ദു കോഡിന്റെ ഭാഗമായ പിന്തുടര്‍ച്ചനിയമം, ദത്തെടുക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ പെണ്‍വിരുദ്ധാംശങ്ങളുണ്ട്. പല വനിതാസംഘടനകളും ഇക്കാര്യം ചൂണ്ടിക്കാണിച്ചതുമാണ്. അതുകൊണ്ടുതന്നെ ലിംഗനീതി ലക്ഷ്യമിടുന്ന ഏകീകൃത പൗരനിയമത്തിന് ബദലാകാന്‍ ഹിന്ദുകോഡിന് കഴിയില്ല.ഇന്ത്യന്‍ ഭരണഘടനയുടെ ചട്ടക്കൂടിനകത്തുനിന്നുകൊണ്ടേ ഏകീകൃത സിവില്‍നിയമം അഥവാ ഇന്ത്യന്‍ കുടുംബനിയമം ആവിഷ്‌കരിക്കാന്‍ സാധിക്കൂ. ഭക്ഷണം, വസ്ത്രധാരണം തുടങ്ങിയ വിഷയങ്ങളില്‍ വ്യക്തിസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതായിരിക്കണം ഏകീകൃത സിവില്‍ കോഡ്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25-ല്‍ ഉറപ്പു നല്കുന്ന, ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും പുതിയ മതവിശ്വാസം സ്വീകരിക്കാനുമുള്ള മതേതര സ്വാതന്ത്ര്യത്തിനു ഭംഗംകൂടാതെ നിലനിര്‍ത്താന്‍ കഴിയണം.
മതപരിവര്‍ത്തന നിരോധനനിയമങ്ങള്‍ ചില മതങ്ങളെ മാത്രം ലാക്കാക്കി നടപ്പിലാക്കുകയും 'ഘര്‍വാപസി' പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സമീപനത്തിന് ഏകീകൃത സിവില്‍ കോഡിലൂടെ പരിഹാരമുണ്ടാക്കണമെന്ന ആവശ്യവും ശക്തം.സംവരണനിയമങ്ങള്‍ നിലനിര്‍ത്തുകയും മതപരിവര്‍ത്തനം സംവണത്തിന് അനര്‍ഹരാകുന്നില്ല എന്ന വ്യക്തമായ നയം പ്രഖ്യാപിക്കുകയും ചെയ്യുകയെന്നതും പ്രധാനം. ദളിത് ക്രൈസ്തവര്‍ അനുഭവിക്കുന്ന പൗര വിവേചനത്തിന് ഏകീകൃത സിവില്‍ കോഡിലൂടെ പരിഹാരമുണ്ടാകണമെന്ന ആവശ്യവും നിലനില്‍ക്കുന്നു.ജനനനിയന്ത്രണം, ഭ്രൂണഹത്യ, കാരുണ്യവധം, ദത്തെടുക്കല്‍ തുടങ്ങിയ വിശ്വാസ ബന്ധമുള്ള പ്രശ്‌നങ്ങളില്‍ ഏകീകൃതസിവില്‍ കോഡ് ഇടപെടാന്‍ പഴുതുണ്ടാകരുതെന്നതാണ് മറ്റൊരു നിര്‍ദ്ദേശം.
ബാബു കദളിക്കാട്

Comments
A PHP Error was encountered
Severity: Warning
Message: Cannot modify header information - headers already sent by (output started at /home/kcbcnews/public_html/system/core/Exceptions.php:291)
Filename: core/Common.php
Line Number: 575
Backtrace:
File: /home/kcbcnews/public_html/application/views/News/view.php
Line: 96
Function: query
File: /home/kcbcnews/public_html/application/controllers/News.php
Line: 616
Function: view
File: /home/kcbcnews/public_html/index.php
Line: 315
Function: require_once
A Database Error Occurred
Error Number: 1064
You have an error in your SQL syntax; check the manual that corresponds to your MariaDB server version for the right syntax to use near 'പാണ്ടോറയുടെ പെട്ടി ' തുറന്ന് ...' at line 1
SELECT * FROM Comments where isActive = 2 AND heading = 'ഏകീകൃത സിവില്‍ കോഡ്: 'പാണ്ടോറയുടെ പെട്ടി ' തുറന്ന് രാജ്‌നാഥ് സിങ്ങ്' order by id desc;
Filename: views/News/view.php
Line Number: 96