വെള്ളത്തിന് Like അടിച്ച് ഫാമിലികൾ. കുടിയൻ കഥാപാത്രമായി ജയസൂര്യ തകർത്തു. മദ്യപാനം ആരോഗ്യത്തിനും സമൂഹത്തിനും ഹാനികരമാണെങ്കിലും കുടിയന്മാരെ സ്റ്റേജിലും സിനിമയിലും ജനങ്ങൾക്ക് ഇഷ്ടമാണ്. പ്രശാന്ത് പുന്നപ്ര എന്ന മിമിക്രിതാരം ലോകമെങ്ങുമുള്ള വേദികളിൽ കൈയടി നേടിയത് 'കുടിയൻ ബൈജു' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ്.
കുടിയന്മാരുടെ വേഷത്തിൽ സൂപ്പർസ്റ്റാറുകളും തകർത്തഭിനയിച്ചിട്ടുള്ള പടങ്ങൾ അനവധിയുണ്ട്. ആകാശദൂതിൽ മുരളി, ഹലോയിലും സ്പിരിറ്റിലും മോഹൻലാൽ, ജോണിവാക്കറിൽ മമ്മൂട്ടി, പാവാടയിൽ പൃഥിരാജ്.... ഈ പട്ടിക ഇനിയും നീളും. ഇന്നസന്റും കുടുയനായി തകർത്തഭിനയിച്ച പടമാണ് 'മനസ്സിനക്കരെ'. ജഗതിയുടെ കുടിയൻ വേഷങ്ങളും പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ചിട്ടുണ്ട്. ഏതായാലും 'വെള്ള'ത്തിൽ ജയസൂര്യ ഈ നടന്മാരോടൊപ്പം തന്നെ കുടിനായി തിളങ്ങിക്കഴിഞ്ഞു.
'ക്യാപ്റ്റൻ' സംവിധാനം ചെയ്ത പ്രജേഷ് സെന്നിന് എങ്ങനെ ഇത്തരത്തിലൊരു തിരക്കഥ മെനയാൻ കഴിഞ്ഞുവെന്ന് ചിന്തിക്കുന്നവരാണധികവും.
'വെള്ള'ത്തിൽ സംയുക്താ മേനോനാണ് നായിക. കൊറോണയെ മറികടന്ന് കുടുംബങ്ങൾ തിയേറ്ററുകളിലെത്തുമെന്നാണ് വിതരണക്കാരായ സെൻട്രൽ പിക്‌ച്ചേഴ്‌സ് പ്രതീക്ഷിക്കുന്നത്. ജോസ് കുട്ടി മഠത്തിൽ, യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട് എന്നിവരോടൊപ്പം ബിജു തോതനാത്തേലും ചേർന്നാണ് നിർമ്മാണം. സംഗീതം ബിജിപാൽ.
വെള്ളം വെള്ളിയാഴ്ച റിലീസ് ചെയ്തത് 153 തിയറ്ററുകളിലാണ്. 5 കോടി രൂപയാണ് 'വെള്ള'ത്തിന്റെ നിർമ്മാണച്ചെലവ്. ചിലമ്പരശന്റെ 'ഈശ്വരൻ' റിലീസ് ചെയ്ത തിയറ്ററുകളിൽ അടുത്ത ചിത്രമായി 'വെള്ള'മെത്തുന്നതോടെ കളക്ഷൻ വർദ്ധിക്കുമെന്ന് വിതരണക്കാർ പ്രതീക്ഷിക്കുന്നു. ഇനി ഫെബ്രുവരി 4-നുമാത്രമേ മലയാള ചിത്രം റിലീസിങ്ങുള്ളു. ഫിലിം ചേമ്പർ പ്രത്യേകമായി മലയാള സിനിമ റിലീസിനുവേണ്ടി പ്രത്യേക ഷെഡ്യൂൾ തന്നെ തയ്യാറാക്കിയിട്ടുണ്ട്.
കോവിഡിനുശേഷമുള്ള ആദ്യ സിനിമയായ 'വെള്ളം' നല്ലതോതിൽ പ്രേക്ഷകരെ ആകർഷിക്കുന്നതിൽ സിനിമാ മേഖലയും ആഹ്ലാദത്തിലാണ്.
Comments