Foto

ഒമിക്രോണ്‍: ഗൃഹപരിചരണം പരമപ്രധാനം

ജോബി ബേബി,നഴ്സ്.

ഒമിക്രോണ്‍ ഉള്‍പ്പെടെയുള്ള കോവിഡ് കേസുകള്‍ പെരുകുന്ന സാഹചര്യത്തില്‍ ഗൃഹ പരിചരണത്തിന് ഏറെ പ്രാധാന്യമുണ്ട്. കോവിഡ് ബാധിതര്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെങ്കില്‍ ഗൃഹപരിചരണം തന്നെയാണ് അഭികാരമ്യം. ശരിയായ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ആവശ്യമെങ്കില്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്താല്‍ രോഗം കൂടുതല്‍ സങ്കീര്‍ണമാകുന്നത് തടയാം. കോവിഡ് രോഗിയെ വീട്ടില്‍ പരിചരിക്കുമ്പോള്‍ രോഗിയും വീട്ടിലുള്ളവരും വളരെയേറെ കാര്യങ്ങള്‍ ശ്രദ്ധിക്കണം.

മുന്‍ഗണന സുരക്ഷയ്ക്ക്

ഗൃഹപരിചരണത്തില്‍ കഴിയുന്നവര്‍ കുടുംബാംഗങ്ങളുമായി സമ്പര്‍ക്കം വരാത്ത രീതിയില്‍ ടോയ്ലെറ്റ് സൗകര്യമുള്ള ഒരു മുറിയിലേക്ക് മാറി താമസിക്കണം. എല്ലാവരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുകയും സ്വയം നിരീക്ഷണത്തിന് വിധേയരാകുകയും ചെയ്യുക. രോഗിയും പരിചരിക്കുന്നവരും മാസ്‌ക് ധരിച്ചിരിക്കണം. രോഗിയെ പരിചരിക്കുമ്പോള്‍ എന്‍ 95 മാസ്‌ക് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. 
മാസ്‌ക് താഴ്ത്തി സംസാരിക്കുകയോ മാസ്‌ക്കിന്റെ മുന്‍ഭാഗത്ത് തൊടുകയോ അരുത്.

സാധനങ്ങള്‍ കൈമാറരുത്

ആഹാര സാധനങ്ങള്‍, ടിവി റിമോട്ട്, ഫോണ്‍ മുതലായ വസ്തുക്കള്‍ രോഗമില്ലാത്തവരുമായി പങ്കുവയ്ക്കരുത്. 
കഴിക്കുന്ന പാത്രങ്ങളും ധരിച്ച വസ്ത്രങ്ങളും രോഗികള്‍ തന്നെ കഴുകണം. നിരീക്ഷണത്തിലുള്ള വ്യക്തി ഉപയോഗിച്ച പാത്രം, വസ്ത്രങ്ങള്‍, മേശ, കസേര, ബാത്ത്റൂം മുതലായവ ബ്ലീച്ചിങ് ലായനി (ഒരു ലിറ്റര്‍ വെള്ളത്തില്‍ മൂന്നു ടീസ്പൂണ്‍ ബ്ലീച്ചിങ് പൗഡര്‍) ഉപയോഗിച്ച് വൃത്തിയാക്കേണ്ടതാണ്.

വെള്ളവും ആഹാരവും

രോഗികളും നിരീക്ഷണത്തിലുള്ളവരും ധാരാളം വെള്ളം കുടിക്കണം. ഫ്രിഡ്ജില്‍ വച്ച വെള്ളവും ഭക്ഷണ പദാര്‍ഥങ്ങളും ഒഴിവാക്കണം. ചൂടുള്ളതും പോഷക സമൃദ്ധവുമായ ഭക്ഷണവും കഴിക്കണം. ചെറുചൂടുവെള്ളം ഉപയോഗിച്ച് പലവട്ടം ഗാര്‍ഗിള്‍ ചെയ്യുന്നത് നന്നായിരിക്കും. എട്ടു മണിക്കൂറെങ്കിലും ഉറങ്ങണം.

സ്വയംനിരീക്ഷണം മറക്കരുത്

വീട്ടില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ ദിവസവും സ്വയംനിരീക്ഷിക്കേണ്ടതാണ്. പള്‍സ് ഓക്സിമീറ്റര്‍ ഉപയോഗിച്ച് ദിവസേന ഓക്സിജന്റെ അളവും പള്‍സ് നിരക്കും സ്വയം പരിശോധിക്കണം. സാധാരണ ഒരാളുടെ ശരീരത്തിലെ ഓക്സിജന്റെ അളവ് 96-ന് മുകളിലായിരിക്കും. 
ഓക്സിജന്റെ അളവ് 94-ല്‍ കുറഞ്ഞാലും നാഡിമിടിപ്പ് 90-ന് മുകളിലായാലും ഉടന്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണം. കൂടാതെ ആറു മിനിറ്റ് നടന്നശേഷം പള്‍സ് നിരക്ക് 90-ന് മുകളില്‍ പോകുന്നുണ്ടോ എന്നും ഓക്സിജന്റെ അളവ് നേരത്തേതിനേക്കാള്‍ മൂന്നു ശതമാനം കുറയുന്നുണ്ടോ എന്നും പരിശോധിക്കണം. അങ്ങനെ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം.

പള്‍സ് ഓക്സിമീറ്റര്‍ ലഭ്യമല്ലെങ്കില്‍

പള്‍സ് ഓക്സിമീറ്റര്‍ ലഭ്യമല്ലെങ്കില്‍ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ബ്രെത്ത് ഹോള്‍ഡിങ് ടെസ്റ്റിലൂടെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം വിലയിരുത്താം. സാധാരണ രീതിയില്‍ ശ്വാസം ഉള്ളിലേക്ക് വലിച്ച് 25 സെക്കന്‍ഡ് പിടിച്ചു വയ്ക്കുമ്പോള്‍ മറ്റു ബുദ്ധിമുട്ടുകള്‍ ഒന്നുമില്ലെങ്കില്‍ ശ്വാസകോശം ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മനസിലാക്കാം. 15 മുതല്‍ 25 സെക്കന്‍ഡ് വരെയേ സാധിക്കുന്നുള്ളൂ എങ്കില്‍ അവര്‍ മഞ്ഞ കാറ്റഗറിയില്‍ ഉള്‍പ്പെടും. അവര്‍ക്ക് അടിയന്തര ചികിത്സ ആവശ്യമില്ലെങ്കിലും ആശുപത്രിയിചികിത്സ ആവശ്യമുള്ള വിഭാഗമാണ്. അതേസമയം 15 സെക്കന്‍ഡ് പോലും ശ്വാസം പിടിച്ചു വയ്ക്കാന്‍ സാധിക്കാത്തവര്‍ ചുവപ്പ് കാറ്റഗറിയില്‍ ഉള്‍പ്പെടുകയും അടിയന്തര ചികിത്സ ആവശ്യമുള്ളവരുമാണ്. അവര്‍ക്ക് എത്രയും പെട്ടെന്ന് വൈദ്യസഹായം ലഭ്യമാക്കണം.

അവബോധം വളരെ പ്രധാനം

ഗൃഹചികിത്സയിലോ ഗൃഹപരിചരണത്തിലോ കഴിയുന്ന രോഗികള്‍ കോവിഡ് ലക്ഷണങ്ങളെയും സങ്കീര്‍ണതകളെയും കുറിച്ച് അവബോധം ഉള്ളവരായിരിക്കണം. അപകട സൂചനാ ലക്ഷണങ്ങളായ ശക്തിമായ ശ്വാസംമുട്ടല്‍, ബോധക്ഷയം, കഫത്തില്‍ രക്തത്തിന്റെ അംശം, കൈകാലുകള്‍ നീലനിറം ആകുക, നെഞ്ചു വേദന, അമിതക്ഷീണം, നെഞ്ചിടിപ്പ് എന്നിവ കാണുന്നപക്ഷം ആരോഗ്യ പ്രവര്‍ത്തകരെ അറിയിച്ച് വൈദ്യസഹായം തേടണം. 
ലഘുവായ രോഗലക്ഷണങ്ങള്‍ മാത്രമാണെങ്കില്‍ വീട്ടില്‍ ഇരുന്നു തന്നെ ചികിത്സിക്കുകയും അത്യാവശ്യമെങ്കില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനിയിലൂടെ ചികിത്സ ലഭ്യമാക്കുകയും ചെയ്യേണ്ടതാണ്. ഇ-സഞ്ജീവനിയില്‍ കോവിഡ് ഒ.പി. സേവനം 24 മണിക്കൂറും ലഭ്യമാണ്. 
കോവിഡും ഗൃഹപരിചരണവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ദിശ 1056, 104, 0471 2552056, 2551056 എന്നീ നമ്പരുകളില്‍ വിളിക്കാം.

Comments

leave a reply