അഫ്ഗാനിസ്ഥാനില്‍ പെണ്‍ക്കുട്ടികള്‍ ഇനി പഠിക്കരുതെന്ന് താലിബാന്‍
അഫ്ഗാനിസ്ഥാനില്‍ നടക്കുന്നത് ഞെട്ടിക്കുന്ന സംഭവങ്ങള്‍
ഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിനുള്ള അനുവാദം ഔപചാരികമായി നിരോധിച്ചത് പെണ്‍കുട്ടികളുടെ അടിസ്ഥാന അവകാശങ്ങളുടെ ഗുരുതരമായ നിഷേധമാണെന്ന് സേവ് ദി ചില്‍ഡ്രന്‍ സംഘടന.പുതിയ തീരുമാനങ്ങള്‍ ഉണ്ടാകുന്നതുവരെ അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികള്‍ക്കുള്ള സെക്കന്ററി സ്‌കൂള്‍ ക്ലാസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി താലിബാന്‍ നേതൃത്വം തീരുമാനമെടുത്തത് ആശങ്കാജനകമാണെന്ന് സേവ് ദി ചില്‍ഡ്രന്‍ പ്രസ്താവനയിലൂടെ അഭിപ്രായപ്പെട്ടു.എല്ലാ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് ആവശ്യമുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഈ ആഴ്ച ആദ്യം, അഫ്ഗാനിസ്ഥാനിലെ വിദ്യാഭ്യാസമന്ത്രാലയം ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ അതനുസരിച്ച് മാര്‍ച്ച് ഇരുപത്തിമൂന്നിന് സ്‌കൂളുകളില്‍ എത്തിയ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസസൗകര്യം നിരോധിക്കുകയായിരുന്നു എന്നും ഇത് വിദ്യാഭ്യാസമന്ത്രാലയത്തിന്റെ തീരുമാനം മാറിയതിനാലാണെന്നും സംഘടന അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് സംസാരിക്കവെ, 'എല്ലാ പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസത്തിനുള്ള അവകാശമുണ്ട് എന്നും, അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പ്രവേശനം പുനഃസ്ഥാപിക്കുമെന്ന് കഴിഞ്ഞ ആഴ്ചകളില്‍ അധികാരികള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു എങ്കിലും അവര്‍ തങ്ങളുടെ തങ്ങളുടെ വാഗ്ദാനങ്ങള്‍ പാലിച്ചില്ല എന്നത് ഞെട്ടിപ്പിക്കുന്നതാണ് എന്നും സേവ് ദി ചില്‍ഡ്രന്‍ ഏഷ്യ ഡയറക്ടര്‍ ഹസ്സന്‍ നൂര്‍ സാദി പറഞ്ഞു. ''പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകാത്ത ഓരോ ദിവസവും അവരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന ദിവസങ്ങളാണ് എന്നും, ഈ തീരുമാനം അടിയന്തിരമായി പിന്‍വലിക്കാനും പെണ്‍കുട്ടികള്‍ക്കായി സ്‌കൂളുകള്‍ ഉടന്‍ തുറക്കുന്നത് ഉറപ്പാക്കാനും തങ്ങള്‍ അഫ്ഗാനിസ്ഥാന്‍ അധികാരികളോട് അഭ്യര്‍ത്ഥിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.1976 മുതല്‍ സേവ് ദി ചില്‍ഡ്രന്‍ അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനിലെ 10 വിവിധ പ്രവിശ്യകളില്‍ സ്വന്തമായും, മറ്റ് സംഘടനകളോട് ചേര്‍ന്ന് 3 പ്രവിശ്യകളിലും കുട്ടികളുടെ അവകാശങ്ങള്‍ക്കുവേണ്ടി ഈ സംഘടന പ്രവര്‍ത്തിച്ചുവരുന്നു. കുട്ടികളുടെ അവകാശങ്ങള്‍ക്കുവേണ്ടി ഏതാണ്ട് നൂറു വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സേവ് ദി ചില്‍ഡ്രന്‍.
Comments