Foto

ജനസംഖ്യാ നിയന്ത്രണം യുക്തിസഹമല്ല: കെ.സി.ബി.സി.

ജനസംഖ്യാ നിയന്ത്രണം  
യുക്തിസഹമല്ല: കെ.സി.ബി.സി.

കേരള കത്തോലിക്കാ മെത്രാന്മാരുടെ വാർഷിക ധ്യാനവും കെ.സി.ബി.സി സമ്മേളനവും ആഗസ്റ്റ് 2     മുതൽ 6 വരെ ഓൺലൈൻ ആയി നടന്നു. വിവിധ ആനുകാലിക വിഷയങ്ങളെക്കുറിച്ചും കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ പ്രത്യേകമായി ബാധിക്കുന്ന വിഷയങ്ങളെക്കുറിച്ചും വിശദമായ ചർച്ചകൾ   സമ്മേളനത്തിൽ നടന്നു.

1. മനുഷ്യ ജീവന്റെ മഹത്വം

 കുടുംബങ്ങളുടെ ഭദ്രതയെയും കുഞ്ഞുങ്ങളുടെ ജനനനിരക്കിനെയും കുറിച്ചുള്ള ചർച്ചകൾ സമീപകാലത്ത് കേരളസമൂഹത്തിൽ സജീവമായിരുന്നല്ലോ. ഗർഭധാരണ നിമിഷം മുതൽ മനുഷ്യജീവൻ ആദരിക്കപ്പെടണം എന്നതാണ് കത്തോലിക്കാസഭയുടെ ധാർമ്മിക നിലപാട്. വികസനനയങ്ങളിലെ വൈകല്യങ്ങൾ മൂലമുണ്ടാകുന്ന സാമൂഹിക പ്രതിസന്ധികൾക്ക് ജനസംഖ്യ കുറയ്്ക്കുക മാത്രമാണ് പരിഹാരം എന്ന    നിലപാട് യുക്തിസഹമല്ല. കുഞ്ഞുങ്ങളുടെ ജനന നിരക്ക് കുത്തനെ കുറച്ച വികസിത രാജ്യങ്ങളും  ചൈനയും അതിന്റെ തിക്തഫലങ്ങൾ അഭിമുഖീകരിക്കേണ്ടിവന്നപ്പോൾ മാറി ചിന്തിക്കാൻ നിർബന്ധിതരായിരിക്കുകയാണ്. മനുഷ്യ വിഭവശേഷിയുടെ ശരിയായ സാമൂഹിക അനുപാതം വികസനത്തിന് അനിവാര്യമാണെന്ന സത്യം പരിഷ്‌കൃത സമൂഹം അംഗീകരിച്ചിട്ടുള്ളതാണ്. സ്വാഭാവിക ജനനനിയന്ത്രണ മാർഗ്ഗങ്ങളെക്കുറിച്ചു വ്യക്തമായ ബോധവൽക്കരണം നൽകിക്കൊണ്ടു സർക്കാരിന്റെ ജനസംഖ്യാ നിയന്ത്രണസംരഭങ്ങളോടു ക്രിയാത്മകമായി സഹകരിച്ച ചരിത്രമാണ് ക്രൈസ്തവ സഭകൾക്കുള്ളത്. എന്നാൽ, നിലനില്പുതന്നെ അപകടത്തിലാകത്തക്കവിധം ക്രൈസ്തവരുടെ ഇടയിലെ ജനനനിരക്കു കുറയുന്നത് ആശങ്കാജനകമാണ്. 1950-കളിൽ കേരളത്തിലെ ജനസംഖ്യയിൽ 24.6 ശതമാനമുണ്ടായിരുന്ന ക്രൈസ്തവർ ഇന്ന് കേവലം 17.2 ശതമാനമായി കുറഞ്ഞിരിക്കുന്നു. കുഞ്ഞുങ്ങളുടെ ജനനനിരക്ക് ഏറ്റവും കുറഞ്ഞ സമുദായമായി ക്രൈസ്തവർ (1.8%) കേരളത്തിൽ മാറിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് കൂടുതൽ കുഞ്ഞുങ്ങളുള്ള കുടുംബങ്ങൾക്ക് കൈത്താങ്ങാകുന്ന പദ്ധതികളുമായി വിവിധ രൂപതകൾ മുന്നോട്ടു വന്നത്. ഈ വിഷയത്തിൽ തികച്ചും തെറ്റിദ്ധാരണാജനകമായ വാർത്തകൾ പ്രചരിപ്പിക്കാൻ ശ്രമിച്ചവർ തെറ്റുമനസ്സിലാക്കി സ്വയം തിരുത്തുന്നതായി കാണുന്നത് ആശാവഹമാണ്.

2. തീരദേശത്തിന്റെ ആശങ്കകൾ

  കേരളത്തിന്റെ തീരപ്രദേശങ്ങളിൽ ജീവിച്ചുകൊണ്ടു മത്‌സ്യബന്ധനത്തിലും അനുബന്ധ തൊഴിലുകളിലും ഏർപ്പെട്ടിരിക്കുന്ന തീരദേശസമൂഹത്തിന്റെ സങ്കടങ്ങൾ സർക്കാർ ഗൗരവമായി പരിഗണിക്കണം. അവർ നേരിടുന്ന പ്രതിസന്ധികളെ അതിജീവിക്കാനാവശ്യമായ സംവിധാനങ്ങൾ ഒരുക്കി നല്കാൻ സർക്കാർ തയ്യാറാകണം. തീരശോഷണംമൂലം കിടപ്പാടവും ജീവനോപാധികളുമാണ് ഇവർക്ക് നഷ്ടമായിരിക്കുന്നത്.  തീരശോഷണം ഇല്ലാതാക്കാനാവശ്യമായ ആധുനിക സാങ്കേതിക സംവിധാനങ്ങൾ വിദഗ്ദ്ധപഠനത്തിന്റെ വെളിച്ചത്തിൽ  ക്രമീകരിക്കാൻ സർക്കാർ മുന്നോട്ടുവരണം. കടൽക്ഷോഭം അതിരൂക്ഷമായ ചെല്ലാനംപോലുള്ള സ്ഥലങ്ങളിൽ പുലിമുട്ടുകൾ അടിയന്തരമായി നിർമ്മിച്ച് തീരവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കണം. കൊച്ചിൻ തുറമുഖത്ത് ആഴം കൂട്ടുമ്പോൾ (ഉൃൗറഴശിഴ) ലഭിക്കുന്ന മണ്ണ് തീരശോഷണം അനുഭവിക്കുന്ന പ്രദേശങ്ങളിൽ നിക്ഷേപിച്ചുകൊണ്ട് തീരങ്ങളുടെ നിലനില്പ് ഉറപ്പുവരുത്താവുന്നതാണ്. രാജ്യത്തിന് ഏറെ വിദേശനാണ്യം നേടിത്തരുന്ന തീരവാസികളുടെ ന്യായമായ ആവശ്യങ്ങളെ കൂടുതൽ അനുഭാവപൂർവ്വം പരിഗണിക്കാൻ സർക്കാർ തയ്യാറാകണം.

3. സാമൂഹ്യനീതിയുടെ സംരക്ഷണം

ഈശോ സഭാംഗമായ ഫാ. സ്റ്റാൻ ലൂർദ് സ്വാമിയുടെ അറസ്റ്റും അദ്ദേഹത്തിന് ജയിലിൽ വച്ച് അനുഭവിക്കേണ്ടിവന്ന അവഗണനയും തുടർന്ന് ജാമ്യം ലഭിക്കാതെ അദ്ദേഹം ആശുപത്രിയിൽ മരിക്കാൻ ഇടയായ സാഹചര്യവും അത്യന്തം ദുഖകരമാണ്. ജനാധിപത്യത്തിൽ വിശ്വസിക്കുന്ന സകല പൗരന്മാരെയും ആശങ്കപ്പെടുത്തുന്ന നടപടിയായിട്ടാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്. ദളിതരെയും ആദിവാസികളെയും സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുവാനായി ജീവിതം സമർപ്പിച്ച വ്യക്തിയായിരുന്നു ഫാ. സ്റ്റാൻ സ്വാമി. സമൂഹത്തിലെ ഏറ്റവും അവഗണിക്കപ്പെട്ടവരുടെ ഉന്നമനത്തിനുവേണ്ടി അദ്ദേഹം എടുത്ത ധീരമായ നിലപാടുകളും ചൂഷണത്തിനെതിരെ അദ്ദേഹം നടത്തിയ സമരങ്ങളും ഏറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. തന്റെ  ജീവിതസാക്ഷ്യവും മരണവുംവഴി ഇന്ത്യയിലെ ആദിവാസികൾ അഭിമുഖീകരിക്കുന്ന ചൂഷണങ്ങളെ സമൂഹമധ്യത്തിൽ ചർച്ചാവിഷയമാക്കുവാൻ ഫാ. സ്റ്റാൻ സ്വാമിക്ക് കഴിഞ്ഞു. അദ്ദേഹത്തിനെതിരായി ഉന്നയിക്കപ്പെട്ട  ആരോപണങ്ങളുടെ നിജസ്ഥിതി പൊതുസമൂഹത്തിനു മുമ്പിൽ വെളിപ്പെടുത്താൻ ഭരണകൂടത്തിന് ഉത്തരവാദിത്തമുണ്ട്. ഇതിനാവശ്യമായ നിയമനടപടികൾ സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടതാണ്.   

4. ആറാധനാ സ്വാതന്ത്ര്യം

ഭാരതത്തിന്റെ ഭരണഘടന ഉറപ്പുതരുന്ന ആരാധനാ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന രീതിയിൽ  ആരാധനാലയങ്ങൾ തകർക്കപ്പെടുന്നത് മതേതരരാജ്യമായ ഇന്ത്യയുടെ യശസ്സിനു കളങ്കം വരുത്തുന്നതാണ്. ഡൽഹിയിൽ കത്തോലിക്കാപള്ളി പൊളിച്ചുമാറ്റിയ നടപടി അത്യന്തം ദുഃഖകരവും പ്രതിഷേധാർഹവുമാണ്. മതവികാരങ്ങളെ മുറിപ്പെടുത്തുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജനാധിപത്യ മതേതര സർക്കാരുകൾ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ഇക്കാര്യത്തിൽ ഉചിതവും നീതിയുക്തവുമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

5. ആവിഷ്‌ക്കാര സ്വതന്ത്ര്യവും മതവിശ്വാസവും

കലാ മാധ്യമ രംഗങ്ങളിൽ ക്രൈസ്തവ വിരുദ്ധ വികാരം സമീപകാലത്ത് വർദ്ധിച്ചുവരുന്നതായി യോഗം വിലയിരുത്തി. കലാരംഗത്തെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം അംഗീകരിക്കുമ്പോൾത്തന്നെ അത്  മതവികാരങ്ങളെ മുറിപ്പെടുത്തുന്ന വിധത്തിൽ ഉപയോഗിക്കാതിരിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം.  ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെയും കൂദാശകളെയും പൗരോഹിത്യത്തെയും ക്രൈസ്തവ പ്രതീകങ്ങളെയും അവഹേളിക്കുന്ന പ്രവണത കലാരംഗത്ത് വിശേഷിച്ചും ചലച്ചിത്ര മേഖലയിൽ വർദ്ധിച്ചുവരുന്നുണ്ട്. ഒരു സമൂഹത്തിന്റെ മതവിശ്വാസങ്ങളെയും വിശുദ്ധ ബിംബങ്ങളെയും ബോധപൂർവ്വം അവമതിക്കുന്നതും അവഹേളനാപരമായി ചിത്രീകരിക്കുന്നതും സംസ്‌കാരസമ്പന്നമായ സമൂഹത്തിന് ഭൂഷണമല്ല. ഉത്തരവാദപ്പെട്ടവർ ഇക്കാര്യത്തിൽ ക്രൈസ്തവ സമൂഹത്തിനുള്ള ആശങ്കകൾ തിരിച്ചറിഞ്ഞ് വേണ്ട തിരുത്തലുകൾ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.  ഇത്തരം സംഭവങ്ങളോടുള്ള പ്രതികരണങ്ങൾ പ്രതിപക്ഷ ബഹുമാനത്തോടെയും ക്രിസ്തീയ ചൈതന്യത്തിനു ചേർന്ന മാന്യതയോടെയുമായിരിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം.

6. കോവിഡ് പ്രതിസന്ധി

 കോവിഡ് ക്രമാതീതമായി വർദ്ധിച്ചുവരുന്നതിലും മൂന്നാം തരംഗം ആസന്നമാണെന്ന മുന്നറിയിപ്പിലും ജനങ്ങൾ വേണ്ടത്ര ഗൗരവത്തോടെ ജാഗ്രത പാലിക്കണം. ഇക്കാര്യത്തിൽ സർക്കാരും ആരോഗ്യ വിദഗ്ദ്ധരും നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നതിൽ നമ്മുടെ സ്ഥാപനങ്ങൾ മാതൃകയാകണം. ശാസ്ത്രീയമായ പഠനങ്ങളുടെ വെളിച്ചത്തിൽ ലോക്ഡൗണിന്റെ നിബന്ധനകൾ ക്രമീകരിക്കാൻ സർക്കാർ സന്നദ്ധമാകണം. ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്ന നടപടികൾ അവരുടെ ഉപജീവനമാർഗങ്ങളെ തടസ്സപ്പെടുത്തുന്നതാകാതിരിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം. സ്ഥലസൗകര്യങ്ങൾക്കനുസരിച്ച് ദൈവാലയങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കൂടുതൽപേർക്ക് ആരാധന നടത്താൻ സാധിക്കുന്നവിധം അനുവാദം നല്കാനും സർക്കാർ താൽപര്യമെടുക്കണം.


കർദിനാൾ ജോർജ് ആലഞ്ചേരി, കെസിബിസി പ്രസിഡന്റ്

ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ, കെസിബിസി വൈസ് പ്രസിഡന്റ്

ബിഷപ് ഡോ. ജോസഫ് മാർ തോമസ്, കെസിബിസി സെക്രട്ടറി ജനറൽ

 

 

Foto
Foto

Comments

leave a reply