കത്തോലിക്ക കോണ്‍ഗ്രസിൻ്റെ ദേശീയ സമ്മേളനത്തിന് നാളെ (ഓഗസ്റ്റ് 1) മുംബൈ എആര്‍ സിയില്‍ തുടക്കമാകും. കല്യാണ്‍ അതിരൂപതയാണ് ഗ്ലോബല്‍ സമിതിയുടെ നേതൃത്വത്തിലുള്ള രണ്ടു ദിവസത്തെ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്.
രാവിലെ 9.30ന് സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യും. ഗ്ലോബല്‍ പ്രസിഡന്‍റ് രാജീവ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിക്കും. കര്‍ദിനാള്‍ ഡോ.ഓസ്വാള്‍ഡ് ഗ്രേഷ്യസ്, ആര്‍ച്ചു ബിഷപ്പുമാരായ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, മാര്‍ റാഫി മഞ്ഞളി, ബിഷപ്പുമാരായ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, മാര്‍ ജോസഫ് അരുമച്ചാടത്ത്, മാര്‍ തോമസ് പാടിയത്ത് എന്നിവര്‍ പങ്കെടുക്കും. ഡീന്‍ കുര്യാക്കോസ് എംപി, കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്‍ അംഗം ഗ്ലെന്‍ ഇ സൂസ ടിക്ലോ, അനൂപ് ആന്റണി, റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, ജോര്‍ജ് കള്ളിവയലില്‍, അഡ്വ. ബിജു പറയന്നിലം, ഡോള്‍ഫി ഡിസൂസ എന്നിവര്‍ പ്രസംഗിക്കും.
ക്രൈസ്തവ സമൂഹം രാജ്യത്തിൻ്റെ വളര്‍ച്ചയ്ക്ക് നല്‍കുന്ന സംഭാവനകള്‍, ക്രൈസ്തവര്‍ നേരിടുന്ന വെല്ലുവിളികള്‍, പരിഹാരങ്ങള്‍, പ്രവാസിസമൂഹം, ന്യൂനപക്ഷ അവകാശ സംരക്ഷണം എന്നീ വിഷയങ്ങളില്‍ സെമിനാറുകളും പാനല്‍ ചര്‍ച്ചകളും സംവാദങ്ങളും നടക്കും. രാജ്യത്തെ എല്ലാ സീറോ മലബാര്‍ രൂപതകളില്‍നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുക്കും. റവ. ഡോ.ഫിലിപ്പ് കവിയില്‍, മോണ്‍. സിറിയക് കുമ്പാട്ട്, ജനറല്‍ സെക്രട്ടറി ഡോ. ജോസ്‌കുട്ടി ജെ.ഒഴുകയില്‍, അഡ്വ.ടോണി പുഞ്ചക്കുന്നേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.










Comments