Foto

മാഡം ക്യുറിക്കൊരു പിൻഗാമിയായി ഈവ ജൂഡി

മാഡം  ക്യുറിക്കൊരു
പിൻഗാമിയായി
ഈവ ജൂഡി

കൊല്ലം : കാൻസറിനെതിരെ  ലോകമെങ്ങും നടക്കുന്ന   ഗവേഷണ പോരാട്ടങ്ങളുടെ മുൻനിരയിൽ കൊല്ലം ലത്തീൻ രൂപതയിൽ നിന്നുള്ള ഒരു മിടുക്കിയുണ്ട് . - ഡോ . ഈവ ജൂഡി .
കാൻസറിനെക്കുറിച്ച്   ഏറെയൊന്നും അറിയാതിരുന്ന  കാലത്തെക്കുറിച്ചുള്ള  ഒരു ഫ്ലാഷ്ബാക്കിൽ നിന്ന് നമുക്ക്  ഡോ . ഈവായുടെ ജീവിത കഥയിലേക്ക്‌  പോകാം :

എന്റെ ബാല്യകാലത്ത് ഞങ്ങളുടെ ഗ്രാമത്തിൽ, കുട്ടികളൊക്കെ ഒട്ടൊക്കെ ആരാധനയോടും, ഒപ്പം ഭയത്തോടും നോക്കിക്കണ്ടിരുന്ന ഒരു വ്യക്തിയുണ്ടായിരുന്നു; തടിയൻ നാണു.  വിളിപ്പേര് അന്വർത്ഥമാകുന്ന രൂപസാദൃശ്യങ്ങൾ ആറടിയിലേറെ ഉയരവും അൻപത്താറിഞ്ച് നെഞ്ചളവും. ഞങ്ങളുടെ അറിവിൽ ഇദ്ദേഹം ആരെയെങ്കിലും ഉപദ്രവിച്ചതായി അറിവില്ലെങ്കിലും ആബാലവൃദ്ധർക്കും ഈ വ്യക്തിയെ ഭയമായിരുന്നു. കുഞ്ഞുങ്ങൾ ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചാൽ, ഇദ്ദേഹത്തെ വിളിക്കുമെന്ന് ഭയപ്പെടുത്തിയാൽ, ദുശ്ശാഠ്യം മാറ്റിവച്ച് മര്യാദരാമന്മാരായി ആഹാരം കഴിക്കുന്ന കുസൃതിക്കുടുക്കകളെ ഞാൻ നേരിൽ കണ്ടിട്ടുണ്ട്.  ദിനവും കേരനീരു കഴിച്ചിരുന്ന നാണുച്ചേട്ടൻ അതിനുശേഷം പുകയിലത്തണ്ട് (ഞെട്ട്) കൈവെള്ളയിലിട്ട് കശക്കി വായിൽ ഇടത്തുകവിളിൽ ഒതുക്കിയിടുമായിരുന്നു. ഭക്ഷണത്തിനുമുമ്പ് തുപ്പിക്കളയുന്ന പുകയിലച്ചണ്ടിക്കു പകരം പുതിയത് നിമിഷങ്ങൾക്കകം കവിളിൽ നിക്ഷേപിക്കുന്ന ശീലം അദ്ദേഹം വർഷങ്ങളോളം കൊണ്ടു നടന്നു. കവിളിനുള്ളിൽ രൂപപ്പെട്ട ചെറിയ തടിപ്പ് ക്രമേണ വളർന്നു പടർന്നു, അവസാനം കവിളിൽ ഒരു ദ്വാരം വീഴുന്നിടം വരെ എത്തി. അങ്ങിനെ ഭക്ഷണപാനീയങ്ങൾ കഴിക്കുന്നതിനുപോലും ആകാതെ, രോഗിയായി, അവശനായി ആ മഹാമേരു ഇഹലോകത്തോടു യാത്ര പറയുകയും ചെയ്തു. ആജാനുബാഹുവായ, ഏവർക്കും പേടിസ്വപ്നമായിരുന്ന, ഈ അരോഗദൃഢഗാത്രൻ, അവസാന നാളിൽ മെലിഞ്ഞ് ഒരു ശിശുവിനു സമാനമായാണ് മരണത്തെ പുൽകിയത്. ഇദ്ദേഹത്തിന്റെ ശരീരത്തെ കാർന്നു തിന്ന രോഗത്തെപ്പറ്റി പലരും പല അഭിപ്രായങ്ങളും രേഖപ്പെടുത്തിയിരുന്നു. 'കവിൾ വാർപ്പ്' എന്നാണ് ഈ രോഗത്തെ ഗ്രാമവാസികൾ വിളിച്ചിരുന്നത്; അതേ, ഇന്നത്തെ കാൻസർ അഥവാ അർബ്ബുദം.


അർബുദ രാക്ഷസനെതിരെ
പ്രതിരോധമൊരുക്കാൻ

പണ്ടൊക്കെ പതിറ്റാണ്ടുകൾക്കിടയിൽ ഒരാളെ ഈ രോഗവുമായി കാണുവാൻ കഴിഞ്ഞിരുന്നുവെങ്കിൽ, ഇന്നത് മാനവകുലത്തിനാകമാനം ഭീതിയുണർത്തി, സംഹാരരുദ്രയായി, വ്യക്തിയെയും, കുടുംബത്തെയും, കുലത്തെയും നിഗ്രഹിക്കാൻ പാകത്തിൽ ഫണം ഉയർത്തി വിഷം ചീറ്റി, സമൂഹത്തിന്റെ മുക്കിലും മൂലയിലും സർവ്വസാധാരണമായി താണ്ഡവനൃത്തമാടുന്നു. ആദ്യകാലങ്ങളിൽ ഈ രോഗത്തിന്റെ മുമ്പിൽ പകച്ചുനിന്ന വൈദ്യശാസ്ത്രം, വർത്തമാനകാലത്ത് ഒട്ടനവധി ഔഷധങ്ങൾക്ക് ജന്മം നൽകി, അർബ്ബുദരാക്ഷസന് പ്രതിരോധകോട്ട സൃഷ്ടിക്കുവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ലോകത്തിന്റെ നാനാഭാഗത്തും, ഗവേഷണശാലകളിൽ നിരവധി ശാസ്ത്രജ്ഞന്മാർ അക്ഷീണം ഇതിനായി പരിശ്രമിക്കുന്നു. ശരീരത്തിലെ കോശങ്ങളെ സാവധാനം കാർന്നു തിന്നുന്ന 'ഭീകരനായ' ഒരു അണുജീവിയാണ് കാൻസർ രോഗത്തിന്റെ കാരണക്കാരൻ. രോഗബാധയുള്ള സ്ഥലത്ത്, ഇതിനെ പ്രതിരോധിക്കാൻ, അതുവഴി നശിപ്പിക്കുവാൻ നല്കുന്ന ഔഷധങ്ങളുടെ പാർശ്വഫലമായി, മറ്റു അവയവങ്ങളിലെ കോശങ്ങൾക്കും നാശം സംഭവിക്കുമെന്ന ഒരു ന്യൂനത നിലവിലെ ചികിത്സാവിധിയുടെയും ഔഷധങ്ങളുടെയും ഒപ്പം സഞ്ചരിക്കുന്നു. ഇതിനു പരിഹാരം കാണുവാനുള്ള ശ്രമങ്ങൾ ലോകത്തെമ്പാടുമുള്ള പരീക്ഷണ നീരിക്ഷണശാലകളിൽ തകൃതിയായി നടക്കുന്നു; കുറെയൊക്കെ ഫലപ്രാപ്തിയിലെത്തുന്നു എന്നുള്ള ശുഭോദർക്കമായ വെളിപ്പെടുത്തലുകളും സമൂഹത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നു, ഈ രംഗത്ത് താപസരെപ്പോലെ, അഹോരാത്രം ഗവേഷണത്തിലേർപ്പെട്ടിരിക്കുന്ന പരിണതപ്രജ്ഞരും പ്രഗത്ഭരുമായ ശാസ്ത്രപ്രതിഭകളുടെ നിരയിലാണ്  കൊല്ലം റോമൻ കാത്തലിക് (ലത്തീൻ) രൂപതയിലെ തീരദേശത്തിൽ നിന്നുള്ള  ഡോ.ഇവാജൂഡിയെയും കാണാനാവുക. കൊല്ലം രൂപതയിൽ ഇരവിപുരം ഇടവകയിൽ തെക്കുംഭാഗം അന്തരപറമ്പിൽ  സേവ്യറിന്റെയും ലളിതാ സേവ്യറിന്റെയും രണ്ടുമക്കളിൽ ഇളയ മകളായി ജനിച്ചു. പിതാവ് മദ്ധ്യപ്രദേശിൽ ബിസിനസ്‌കാരനായതിനാൽ ഭോപ്പാലിലാണ് വളർന്നത്. കത്തോലിക്കാ കന്യാസ്ത്രീകളുടെ ശിക്ഷണത്തിൽ കാർമ്മൽ കോൺവെന്റ് സ്‌കൂളിൽ നിന്നും ലഭിച്ച വിദ്യാഭ്യാസം ഇവായിലെ വിദ്യാഭ്യാസതൃഷ്ണയ്ക്ക് ശക്തമായ അടിത്തറ നല്കി.  എൺപത്തിയെട്ട് ശതമാനം മാർക്കോടു കൂടി പ്ലസ് ടൂ പൂർത്തിയാക്കിയശേഷം സരോജിനി നായിഡു ഗേൾസ് പി.ജി.ഓട്ടോണമസ് കോളജിൽ (ബർക്കത്തുള്ള യൂണിവേഴ്‌സിറ്റി) നിന്നു രസതന്ത്രത്തിൽ ബിരുദവും ബിരുദാനന്തരബിരുദവും കരസ്ഥമാക്കി. അഞ്ചുവർഷം നീണ്ടു നിന്ന ഈ കാലയളവിൽ എല്ലാ സ്ട്രീമിലും ഏറ്റവും കൂടുതൽ മാർക്കു വാങ്ങുന്നവർക്കുള്ള സമ്മാനം ഇവാ ജൂഡിക്കാണ് ലഭിച്ചത്. ഇതുവഴി മുൻരാഷ്ട്രപതി ശങ്കർദയാൽ ശർമ്മയുടെ ഭാര്യ വിമലാ ശർമ്മയുടെ പേരിലുള്ള ദേശീയ പുരസ്‌കാരം ഇവായ്ക്കു ലഭിച്ചു.

അഭിനന്ദനങ്ങളുടെ പൂമഴയിൽ

മദ്ധ്യപ്രദേശിൽ മിടുക്കരായ കുട്ടികൾക്കായി ഏർപ്പെടുത്തിയിട്ടുള്ള പന്ത്രണ്ടു അവാർഡുകളിൽ അഞ്ചെണ്ണം നേടി, താൻ പഠിച്ച കലാലയത്തിലെ താരമായി മാറിയ ഇവായെ തേടി അഭിനന്ദനങ്ങളുടെ പൂമഴ തന്നെ ഉണ്ടായി. രസതന്ത്രത്തിൽ റെക്കോർഡ്  മാർക്കോടു കൂടി മാസ്റ്റേഴ്‌സ് ബിരുദം പൂർത്തിയാക്കുവാനും ഇവായ്ക്കു കഴിഞ്ഞു. 2015-ൽ ഇന്ത്യയിൽ GATE (Graduate Aptitude Test Ke Engineering)  എഴുതിയ ലക്ഷക്കണക്കിന് വിദ്യാർത്ഥികളിൽ നിന്ന് 876-ാം സ്ഥാനത്തെത്തിയ ഇവയെ പി.എച്ച്.ഡി. പഠനത്തിനായി ബോംബെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.) രണ്ടു കൈയും നീട്ടി സ്വീകരിച്ചു.
ബുദ്ധിയും മനസ്സും ഒരു പ്രത്യേക വിഷയത്തിൽ കേന്ദ്രീകരിച്ച്, ഏകാഗ്രതയിൽ ഗവേഷണ സപര്യയിൽ ഏർപ്പെടുന്ന ഒരു തപസ്സാണ് യഥാർത്ഥത്തിൽ പി.എച്ച്.ഡി. പഠനം. നിശ്ചയദാർഢ്യത്തോടും ലക്ഷ്യം കൈവരിക്കാനുള്ള ഉറച്ച മനസ്സോടും വിശ്രമലേശമെന്യേ വിഷയവുമായി സല്ലപിച്ച  ഇവാ ജൂഡി. പ്രഗത്ഭനായ ഗൈഡ് ഡോ.പ്രൊഫ. നന്ദ കിഷോറിന്റെ കീഴിൽ ഗവേഷണത്തിലേർപ്പെട്ട് ബയോതെർമോ ഡൈനാമിക് ആന്റ് ബയോഫിസിക്കൽ കെമിസ്ട്രി എന്ന ശാഖയിൽ വിജകരമായി പി.എച്ച്.ഡി.പൂർത്തിയാക്കി.
ഗവേഷണകാലയളവിൽ, ഇവായെ തേടി ഒട്ടനവധി അവാർഡുകളും ഫെലോഷിപ്പുകളുമെത്തി. അവയിൽ ഏതാനും ചിലത് ചുവടെ ചേർക്കുന്നു.
1. ഉയർന്ന നിലവാരത്തിലുള്ള ഗവേഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള Raman Charpak Research Fellowship (Indo- French Centre)

2. William G Gianque Memorial Award.
(ബാക്ടീരിയൽ റൈബോസോംസും ആന്റിബയോട്ടിക്കുകളുമായുള്ള പ്രതിപ്രവർത്തനം,  E.cloaccae, E.coli  എന്നീ ബാക്ടീരിയകളിൽ നിന്നും RNA (Ribonuclcie acid) വേർതിരിച്ചെടുക്കുക എന്ന അതിസങ്കീർണ്ണമായ ടെക്‌നോളജി, ഈ RNA യുടെ തെർമോഡയനാമിക്‌സും ആന്റിബയോട്ടിക്കുകളുമായുള്ള പ്രതിപ്രവർത്തനങ്ങൾ, തുടങ്ങിയുള്ള അതിസങ്കീർണ്ണമായ വിഷയങ്ങളെ അധികരിച്ച്, ഫ്രാൻസിലെ സ്ട്രാസ്ബർഗ് യൂണിവേഴ്‌സിറ്റിയിൽ പ്രൊഫ.എറിക് എന്നിഫറിന്റെ നേതൃത്വത്തിൽ നടത്തുന്ന ലോകോത്തര നിലവാരത്തിലുള്ള ഗവേഷണപഠനങ്ങൾക്കാണ് ഈ അവാർഡ്.) അമേരിക്കയിലെ ന്യൂമെക്‌സിക്കോയിൽ വച്ച് നടത്തപ്പെട്ട (ALCON -2019) ആഗോള ശാസ്ത്രമേളയിൽ വച്ച്, ലോകത്തെമ്പാടും നിന്ന് ക്ഷണിക്കപ്പെട്ട് എത്തിച്ചേർന്ന ശാസ്ത്രജ്ഞന്മാരുടെ സദസ്സിൽ വച്ചാണ് ഡോ.ഇവാ ജൂഡി ഈ അവാർഡ് ഏറ്റുവാങ്ങിയത്.
കേവലം തൊഴിൽ സാധ്യതയ്ക്കായി ഒരു പി.എച്ച്.ഡി. നേടുക എന്ന സ്വാർത്ഥ ലക്ഷ്യം വച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളായിരുന്നില്ല ഇവായുടേത്. ഈ യുവഗവേഷകയുടെ കണ്ണും കാതും ബുദ്ധിയും സങ്കീർണ്ണങ്ങളായ ഒന്നിൽകൂടുതൽ മേഖലകളിൽ പുത്തൻ ആശയങ്ങൾക്കായി പരതി നടന്നതായി നമുക്ക് കാണുവാൻ കഴിയുന്നു.


ഗവഷേണ പ്രബന്ധങ്ങൾ തന്നെ പത്തോളം

മോളിക്കുലാർ മൈക്രോ ബയോളജി, ബയോ കെമിസ്ട്രി തുടങ്ങിയവ ഇവയിൽ ചിലതു മാത്രം. ഈ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു നടത്തിയ പരീക്ഷണ നിരീക്ഷണങ്ങളുടെ ഫലമായി ആരോഗ്യരംഗത്ത് സുഗമമായ രീതിയിൽ രോഗനിർണ്ണയം നടത്തുന്നതിനും തുടർന്ന് ആധുനിക  ചികിത്സാരീതികൾ പ്രായോഗികതലത്തിൽ പ്രാവർത്തികമാക്കുന്നതിനും ഉതകുന്ന ചില നൂതന ആശയങ്ങൾക്ക് അടിത്തറ പാകുവാൻ കഴിഞ്ഞു. ഈ രംഗത്ത് പ്രവർത്തിക്കുന്ന പ്രഗത്ഭരായ നിരവധിപേർ, ഇവായുടെ നിഗമനങ്ങളെ തികഞ്ഞ ആദരവോടു കൂടി അംഗീകരിച്ചു. ഇവരുടെ  അംഗീകാരവും പ്രോത്സാഹനവും പുത്തൻമേഖലയിലെ പടവുകൾ ചവിട്ടിക്കയറുവാൻ ഇവായ്ക്കു വർദ്ധിതവീര്യത്തോടുകൂടിയുള്ള ഊർജ്ജം പ്രദാനം ചെയ്തു. ലോകോത്തരനിലവാരമുള്ള സയന്റിഫിക് റിസർച്ച് ബുള്ളറ്റിനുകളിൽ പത്തോളം ഗവേഷണ പ്രബന്ധങ്ങൾ ഇതിനകം ഇവാ പ്രസിദ്ധീകരിച്ചു കഴിഞ്ഞിരിക്കുന്നു. നാലെണ്ണം പണിപ്പുരയിലുമാണ്.
മൂന്ന് അന്തർദ്ദേശീയ ശാസ്ത്രസമ്മേളനങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ച്, പ്രൗഢമായ സദസ്സുകളെ ബോധവത്ക്കരിക്കുവാൻ ഇവായ്ക്ക് കഴിഞ്ഞുവെന്നറിയുമ്പോഴാണ് ലോകശാസ്ത്രവേദിയുടെ ഭാവിവാഗ്ദാനമായ ഈ പ്രതിഭയുടെ ഔന്നത്യത്തെ സംബന്ധിച്ച് നമുക്ക് സാമാന്യ ബോധ്യങ്ങൾ ലഭിക്കുന്നത്.
1. Summer School  and Workshop in Calorimetry-Lyon-France, June 2017.
2. 74th Calorimetry Conference (CALCON) SanFrancisco-USA-July 2019
3. International Hydro Colloide Conference-Melbourne-Australia-March 2020
തുടങ്ങിയുള്ള വേദികൾ പട്ടികയുടെ നീളം വർദ്ധിപ്പിക്കുന്നു.


ക്യാമ്പസിലും ഈവ  തന്നെ താരം

ആറിലധികം ദേശീയ ശാസ്ത്രമേളകളിലും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും, അതുവഴി തന്റെ ഗവേഷണവീഥിയിൽ പരിചയപ്പെട്ട നൂതനാശയങ്ങളെ ശാസ്ത്രകുതുകികൾക്ക് പരിചയപ്പെടുത്തുവാനും, ശാസ്ത്രവിദ്യാർത്ഥികൾക്ക് ഈ വിഷയങ്ങളിൽ ശരിയായ ദിശാബോധം നല്കുവാനും ഇവായ്ക്കു കഴിഞ്ഞു. പൊതുസമൂഹത്തിന് പൊതുവേ അരസികങ്ങളായ വിഷയങ്ങളാണ് ശാസ്ത്രശാഖയിൽ ഉള്ളതെങ്കിലും, അവയുമായി നിരന്തരസമ്പർക്കം പുലർത്തുന്ന വേളയിലും സാമൂഹ്യമേഖലയിലും തന്റെ സേവനം നല്കുവാൻ ഈവാ വിമുഖത കാട്ടിയില്ല.  ക്യാമ്പസിലെ ആരോഗ്യശുചിത്വ പരിപാലനരംഗത്ത് സജീവസാന്നിദ്ധ്യമായിരുന്നു ഈവ. 2018-20 കാലഘട്ടത്തിൽ ക്യാമ്പസിലെ വനിതാക്ഷേമ യൂണിറ്റിലെ കോ-ഓർഡിനേറ്റർ പദവി വഹിക്കുകയും, ആ രംഗത്ത് സ്തുത്യർഹമായ പ്രവർത്തനം കാഴ്ചവയ്ക്കുകയും ചെയ്തു. ഒരു ബഹുമുഖ പ്രതിഭയായ ഈ യുവശാസ്ത്രജ്ഞയ്ക്ക് മാറ്റുരയ്ക്കുവാൻ ഇനിയും ഒട്ടനവധി ലാവണങ്ങൾ ബാക്കിനില്ക്കുന്നു എന്ന പ്രതീതി ജനിപ്പിക്കും വിധമുള്ള പ്രവർത്തനങ്ങളാണ് ഈവ ഇപ്പോഴും കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. ഈ യുവഗവേഷകയുടെ ബുദ്ധിയിൽ ഉരുത്തിരിയുന്ന ആശയങ്ങൾ യാഥാർത്ഥ്യമാകുമ്പോൾ, ഒരു പക്ഷേ മാനവരാശിയുടെ ചില മേഖലകളുടെ ജാതകം തന്നെ തിരുത്തിക്കുറിക്കുവാൻ പാകത്തിലുള്ള കണ്ടുപിടുത്തങ്ങൾക്ക് നിദാനമായ അമൂല്യസംഭാവനകൾ സമൂഹത്തിന് ലഭിക്കുമെന്ന് ബൗദ്ധികസമൂഹം വിശ്വസിക്കുന്നു. ഇവായുടെ ശാസ്ത്രവീഥിയിലെ ഓരോ ചുവടുവയ്പും, ഈ യാഥാർത്ഥ്യം വിളംബരം ചെയ്യുന്നു. ആരോഗ്യമേഖലയിൽ സ്‌ഫോടനാത്മകവും വിപ്ലവകരവുമായ മാറ്റങ്ങൾക്കും പുത്തനുണർവ്വിനും വഴിമരുന്നിടാൻ ഇവാ ജൂഡിയുടെ കണ്ടുപിടുത്തങ്ങൾക്ക് കാരണമാകും എന്ന വസ്തുത സാക്ഷ്യപ്പെടുത്തുന്നത് ശാസ്ത്രലോകത്തെ എണ്ണം പറഞ്ഞ പ്രഗത്ഭരാണ്. കൊല്ലം റോമൻ കാത്തലിക് (ലത്തീൻ) രൂപതയിൽ ഇരവിപുരം തീരദേശമേഖലയിൽ നിന്നും, ലോകശാസ്ത്രവേദിയിലേക്ക് നടന്നുകയറുവാൻ ഒരുങ്ങുന്ന, ഈ യുവശാസ്ത്രജ്ഞ നാളെ നമ്മുടെയൊക്കെ അഭിമാനമായി, സ്വകാര്യ അഹങ്കാരമായി ഉയരങ്ങൾ കീഴടക്കി പരിലസിക്കും എന്നതിൽ വിഷയങ്ങളെ ഗൗരവബുദ്ധ്യാ വീക്ഷിക്കുന്ന ബൗദ്ധികസമൂഹത്തിന് ഏകാഭിപ്രായമാണ്.
1867-ൽ പോളണ്ടിലെ വാഴ്‌സായിൽ അദ്ധ്യാപക ദമ്പതികളുടെ മകളായി ജനിച്ച്, തീക്ഷ്ണവും കഠിനവുമായ പരീക്ഷണനിരീക്ഷണങ്ങൾ നടത്തി, റേഡിയവും പൊളോണിയവും കണ്ടുപിടിക്കുക വഴി ഊർജ്ജതന്ത്രത്തിലും രസതന്ത്രത്തിലും നോബൽ സമ്മാനം നേടിയ, ആദ്യ വനിതയെന്ന ലോകറിക്കാർഡിന് ഉടമയായ മേരി ക്യൂറിയെന്ന മാഡം ക്യൂറിയുടെ കർമ്മവീഥിയിലെ ചെറുകിരണങ്ങൾ, ഇവാ ജൂഡിയുടെ ഗവേഷണ സപര്യ സൂക്ഷ്മനിരീക്ഷണത്തിനു വിധേയമാക്കുമ്പോൾ നമുക്ക് ദർശിക്കാൻ കഴിയുന്നു. അന്തർദ്ദേശീയ വേദികളിൽ, ഇനിയും അടയാളപ്പെടുത്തിയിട്ടില്ലാത്ത, നേട്ടങ്ങളുടെ ഗിരിശൃംഗങ്ങൾ കീഴടക്കുവാൻ, പ്രഗല്ഭയായ  നമ്മുടെ ഈ കൊച്ചുമകൾക്ക് കഴിയട്ടെ എന്ന് ആശംസിക്കാം. അതിനായി പ്രാർത്ഥിക്കാം!!!


ഗവേഷണങ്ങളെപ്പറ്റി  ഈവ  തന്നെ പറയുന്നു

ഈ ഗവേഷണങ്ങൾ  എന്താണ്  ലക്‌ഷ്യം വയ്ക്കുന്നത് ?  ഈവ തന്നെ പറയട്ടെ :   ''കീമോ തെറാപ്പി എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത് സമാനതകളില്ലാത്ത വിവിധതരം ചികിത്സകളാണ്. റേഡിയേഷനും, കാൻസറിനെതിരെ-ട്യുമറുകളെ നശിപ്പിക്കാൻ കഴിവുള്ള ഔഷധങ്ങളും ഈ ശ്രേണിയിൽപ്പെടുന്നു. ഒന്നാമത് അവയുടെ പ്രായോഗികതലത്തിലെ തീരേ കുറഞ്ഞ കാര്യക്ഷമതയാണ് (efficiency).  ഔഷധങ്ങൾ എന്ന് വിവക്ഷിക്കപ്പെടുന്ന ഈ രാസതന്മാത്രകളെ തിരസ്‌കരിക്കുവാനുള്ള ഒരു പ്രവണത രോഗിയുടെ ശരീരം സ്വീകരിക്കാറുണ്ട്. ആ രാസഘടകങ്ങളെ വേണ്ട രീതിയിൽ ശരീരത്തിൽ പൂർണ്ണമായും സ്വീകരിക്കപ്പെടുന്നില്ല. ഒരു പക്ഷേ, ഇതിനെക്കാൾ പ്രാധാന്യം ഈ ഔഷധങ്ങളെ രോഗഗ്രസ്തമായ ശരീരഭാഗത്ത് (target area) -ട്യൂമറുകളിൽ-സൂക്ഷ്മതയോടെ എത്തിക്കുവാനും, ട്യൂമർ കോശങ്ങളെ തിരഞ്ഞുപിടിച്ച് അവയുടെ ഉന്മൂലനാശം സാധ്യമാക്കാനമുള്ള കഴിവ് (target specificity) ഇവയ്ക്കില്ല എന്നുള്ളതാണ്. ഈ കാൻസർ ഔഷധങ്ങളെ ദ്രവരൂപത്തിലാണ് രോഗിയുടെ ശരീരത്തിലേക്ക് സന്നിവേശിപ്പിക്കുന്നത്. ഇതിനുപയോഗിക്കുന്ന ദ്രാവകത്തെ വാഹകമാധ്യമം (Transport medium) എന്നാണ് അറിയപ്പെടുന്നത്. കാൻസർ ഔഷധങ്ങൾക്ക് ഒരു വാഹകമാധ്യമത്തിൽ അലിഞ്ഞുചേരുവാനുള്ള കഴിവ് അഞ്ചുശതമാനത്തിൽ താഴെയാണ്. കൂടാതെ രോഗഗ്രസ്ഥമായ കോശങ്ങളിലേക്ക് എത്തിച്ചേരുന്ന ഈ ഔഷധങ്ങളുടെ ജൈവലഭ്യത (bio availability) വളരെ ചെറിയ ശതമാനം മാത്രമാണ്. ടാർഗറ്റ് സ്‌പെസിഫിസിറ്റി ഇല്ലായ്മ, രോഗഗ്രസ്ഥമായ കോശങ്ങൾക്കൊപ്പം സമീപകലകളും (tissues) നശിപ്പിക്കപ്പെടുന്നു. ഇത് രോഗികൾക്ക് വേദനയോടുകൂടിയ പാർശ്വഫലങ്ങൾ സമ്മാനിക്കുന്നു.
മേൽപ്പറഞ്ഞ പോരായ്മകൾ പരിഹരിക്കുക എന്ന ലക്ഷ്യം മുൻപിൽക്കണ്ടാണ് ഞങ്ങളുടെ ഗവേഷണ പദ്ധതികൾക്ക് രൂപം നല്കപ്പെട്ടത്.  ഇതിൽ ഏറ്റവും ആദ്യം കണക്കിലെടുത്തത്, കാൻസർ ഔഷധങ്ങളെ എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച്, തിരഞ്ഞെടുത്ത രോഗഗ്രസ്ഥ കോശങ്ങളിൽ എത്തിക്കുവാനുള്ള വാഹകസംവിധാനത്തിനു (transport system)  രൂപം നല്കുവാനുള്ള പരിശ്രമങ്ങൾക്കാണ്. ഒരു വാഹനം, യാത്രികനെ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ, എല്ലാ കടമ്പകളും മറികടന്ന്, ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനോട് ഇതിനെ ഉപമിക്കാം. ഞങ്ങൾ ഇതിനായി തിരഞ്ഞെടുത്തത് പ്രോട്ടീൻ& പെപ്‌റ്റൈഡ്  (Protein and peptide) എന്ന ഒരു ജോഡി രാസമൂലകങ്ങളെയാണ്. ഈ ഡെലിവറി സംവിധാനം ആദ്യമായി പരീക്ഷിക്കപ്പെട്ടത് പാൻക്രിയാസ് കാൻസർ, ബ്രെസ്റ്റ് കാൻസർ കേസ്സുകളിലാണ്. ഇതുമായി ബന്ധപ്പെട്ട പഠനങ്ങളിൽ ഈ വാഹക സംവിധാനം, ജൈവവ്യവസ്ഥിതി സൗഹൃദമാണ് എന്നു കാണുവാൻ കഴിഞ്ഞു. അതു കൊണ്ടു തന്നെ തിരസ്‌കരണവും, ഇതിലൂടെ സാധാരണ ഉണ്ടാകുന്ന നീർക്കെട്ടും(inflamation) തുലോം തുച്ഛമാണെന്നും കണ്ടെത്തി.  തുടർപഠനങ്ങളിൽ ഈ വാഹകസംവിധാനത്തിൽ, ഔഷധങ്ങളുടെ ജൈവലഭ്യതയും, ലക്ഷ്യത്തിൽ സൂക്ഷ്മതയോടെ അതിവേഗം എത്തുക എന്ന കൃത്യതയും, ഈ സംവിധാനത്തിലൂടെ ആർജ്ജിക്കാം എന്നും കണ്ടെത്തി.

ഞങ്ങൾ കണ്ടെത്തിയ പ്രധാനസവിശേഷതകൾ ഇങ്ങനെ ക്രോഡീകരിക്കാം...
1 കൃത്യമായി ഉന്നം വച്ച് ലക്ഷ്യസ്ഥാനത്ത് ഔഷധങ്ങൾ വളരെ വേഗം എത്തിക്കുവാൻ സാധിക്കുന്നു.
2. തീരേ കുറഞ്ഞ പാർശ്വഫലങ്ങൾ മാത്രമേ ഉണ്ടാകുന്നുള്ളൂ.
3. വർദ്ധിതമായ കാര്യക്ഷമത ലഭിക്കുന്നു.
4. ഒറ്റ ഔഷധത്തിനുപകരം ഒന്നിലധികം ഔഷധങ്ങളുടെ കൂട്ട്  (Multiple Drug Therapy )- ഉപയോഗിക്കുവാനുള്ള സാധ്യത ലഭിക്കുന്നു.
5. ഡ്രഗ്ഗ് വാഹക സംവിധാനത്തിൽ വരുത്താവുന്ന പുതിയ സാങ്കേതികത്വം ഉപയോഗിച്ച് ഇത് സാധ്യമാക്കുവാൻ കഴിയുന്നു.
6. ഉയർന്ന ജൈവലഭ്യത കൈവരിക്കുവാൻ കഴിയുന്നു.
7. ചെറിയ ഡോസിൽ ഉയർന്ന ഫലപ്രാപ്തി സാധ്യമാകുന്നു.''   - (ഡോ.ഈവാ ജൂഡി.)


മാർഷൽ ഫ്രാങ്ക്

 

Video Courtesy : Aasoka

Foto
Foto

Comments

leave a reply