പ്രൊഫസർ ഉലകംതറയ്ക്ക് ഗുരുവന്ദനം
ഭാഷാ വിജ്ഞാനീയ മേഖലയിൽ പൊതുസമ്മതിയാർജിച്ച ഗുരുനാഥനും കവിയും ഗദ്യകാരനും നിരൂപകനും വൈയാകരണനുമായ പ്രൊഫസർ മാത്യു ഉലകംതറ (92) ജ്വലിതസ്മൃതിയായി.
മലയാളഭാഷയിലും സാഹിത്യത്തിലും എറണാകുളം മഹാരാജാസിൽനിന്ന് ബിരുദംനേടിയ അദ്ദേഹം വൈകാതെ തേവര എസ്.എച്ച്. കോളജിൽ ലക്ചററായി. തുടർന്ന് പ്രൈവറ്റായി എം.എ.യ്ക്ക് മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ പഠിച്ച അദ്ദേഹം ഫസ്റ്റ്ക്ലാസ്സും ഗോൾഡ്‌മെഡലും നേടുകയുണ്ടായി.
നന്നേ ചെറുപ്പത്തിലേ കാവ്യരചനയാരംഭിച്ച പ്രൊഫസർ ഉലകംതറ, പദ്യത്തിലും ഗദ്യത്തിലും ഒന്നുപോലെ പാടവംകാണിച്ച സാഹിത്യോപാസകനായിരുന്നു. അക്ഷരാർത്ഥത്തിൽ സാഹിത്യസവ്യസാചി. അന്നേ അദ്ദേഹത്തിന് പല സാഹിത്യപുരസ്‌ക്കാരങ്ങളും കിട്ടിയിട്ടുണ്ട്. സാഹിത്യ പരിഷൽ സമ്മാനങ്ങളൊക്കെ അവയിൽ ചിലതാണ്. പിന്നീടദ്ദേഹം സാഹിത്യ പരിഷത്തിന്റെ വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, സെക്രട്ടറി ഭാരവാഹിയായതും പരിഷത്ത് മാസികയുടെ പത്രാധിപരുമായതും ചരിത്രം.
അധ്യാപകനെന്ന നിലയിൽ കവിതയായിരുന്നു പ്രിയമേഖല. പ്രാചീന കവിതയായാലും ആധുനിക രചനകളായാലും അവതരണത്തിൽ അത്യാകർഷകത്വംനൽകാൻ പ്രത്യേക സിദ്ധിതന്നെയുണ്ടായിരുന്നു അദ്ദേഹത്തിന്. ധാരാവാഹിതയോടും ലയഭംഗിയോടുംകൂടെ ക്ലാസ്സിൽ നടത്തുന്ന കാവ്യാലാപനം വിദ്യാർഥികളെ ഹരംകൊള്ളിക്കും.
പ്രസംഗവേദിയിൽ കത്തിപ്പടരുന്ന വാഗ്ഭടനായിരുന്നു ഉലകംതറ സാർ. അഭിഭാഷകരെ വെല്ലുന്ന സാമർഥ്യത്തോടെയാണ് പുതിയ ആശയങ്ങൾ വാദിച്ചുറപ്പിക്കുന്നത്.
അഭിപ്രായപ്രകടനങ്ങളിൽ ധൈര്യവും സ്ഥിരതയും പ്രകടിപ്പിച്ചിരുന്ന അദ്ദേഹത്തിന് തന്മൂലം പല അസ്വാസ്ഥ്യങ്ങളും നഷ്ടങ്ങളും തന്നെ ഉണ്ടായിട്ടുണ്ട്. അദ്ദേഹം അതിലൊന്നും, പക്ഷേ, തളർന്നിട്ടില്ലെന്നുതന്നെ പറയാം. കടുത്ത വലതുപക്ഷവീക്ഷണം സൂക്ഷിച്ചിരുന്ന അദ്ദേഹം രാഷ്ട്രീയമുതലെടുപ്പിനൊന്നും ശ്രമിച്ചിട്ടില്ല.
മതവും സാഹിത്യവും സംസ്‌കാരവും ഒന്നുപോലെ അദ്ദേഹം എഴുതിവിട്ടു. പ്രഗല്ഭ വൈദികർതന്നെ സാക്ഷ്യപ്പെടുത്തുന്നത്, ഇത്രയധികം ദൈവശാസ്ത്രജ്ഞാനമുള്ള അല്മായർ നമുക്കധികമില്ല എന്നാണ്.
കേരളത്തിലെ അന്നത്തെ മൂന്നു യൂണിവേഴ്‌സിറ്റികളിലും അദ്ദേഹത്തിന്റെ 'സാഹിത്യപീഠിക' പോലുള്ള കൃതികൾ പാഠ്യപുസ്തകങ്ങളായിരുന്നു. പാശ്ചാത്യവും പൗരസ്ത്യവുമായ സാഹിത്യദർശനങ്ങളിൽ അദ്ദേഹത്തിനുള്ള നിഷ്ണാതത്വം സർവാദൃതമായിരുന്നു. ഗദ്യവും പദ്യവുമായി നാല്പതിൽപരം ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റെ വകയായുണ്ട്. കോളജ് തലത്തിലെ പല ഉത്തമ പഠനസഹായി (ഗൈഡ്) കളും വിദ്യാർഥികൾക്ക് (അധ്യാപകർക്കും) വിജയഗുളികകളായിരുന്നു.
കുടുംബദീപം, ചെറുപുഷ്പംപോലുള്ള കത്തോലിക്കാ മാസികകളിൽ പത്രാധിപസമിതിയംഗമെന്നനിലയിൽ സുദീർഘസേവനം ഉലകംതറ നടത്തിയിട്ടുണ്ട്. പി.ഒ.സി.യിൽനിന്ന് പുറപ്പെട്ടിരുന്ന താലന്തിന്റെ അസ്സോസിയേറ്റ് എഡിറ്റർ എന്ന നിലയിൽ നൽകിയ സാഹിത്യശുശ്രൂഷകളും ഗണനീയമത്രേ. ദീപിക ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരുന്നു ദീർഘകാലം. അതിൽ ആഴ്ചതോറും എഴുതിയിരുന്ന 'ആത്മഭാഷിതം' എന്ന പേരിലെ എഡിറ്റോറിയലുകൾ സാംസ്‌കാരിക കേരളത്തിന്റെ ഹൃദ്‌സ്പന്ദംതന്നെയായിരുന്നു.
കേരള-എം.ജി. യൂണിവേഴ്‌സിറ്റികളിൽ പലതവണ ഉലകംതറസാർ പാഠ്യപുസ്തക കമ്മിറ്റി അംഗമോ കൺവീനറോ ആയിരുന്നിട്ടുണ്ട്. ഓരോ കവിതയ്ക്കുമുള്ള ഗഹനങ്ങളും മർമവേദിയുമായ ആമുഖക്കുറിമാനങ്ങൾ എഴുതുന്ന സമ്പ്രദായം അദ്ദേഹം തുടക്കമിട്ടതാണ്. ബിരുദതലത്തിലെ ചീഫ് എക്‌സാമിനർ, മൂല്യനിർണയകമ്മിറ്റി ചെയർമാൻ തസ്തികയിലും അദ്ദേഹം ആദരണീയവ്യക്തിത്വം ഓഹരിയാക്കി.
നിരവധി കാവ്യകൃതികൾ രചിച്ചെങ്കിലും ഉലകംതറസാറിനെ അനശ്വരയശസ്വിയാക്കിയത് ക്രിസ്തുഗാഥയെന്ന മഹാകാവ്യമാണ്. ചെറുശ്ശേരിയുടെ കൃഷ്ണഗാഥയുടെ ചുവടുപിടിച്ച് ക്രൈസ്തവന് മികച്ച ഒരു ഗാനകാവ്യംവേണമെന്ന ലക്ഷ്യത്തോടെ നടത്തിയ സഫലരചനയാണിത്. ഗാനാത്മകത ഏറിനിൽക്കുന്ന മഞ്ജരി എന്ന അതിലളിതവൃത്തത്തിലാണ് ക്രിസ്തുഗാഥാനിബന്ധനം. ക്രിസ്തുഗാഥാകാവ്യം ഏറ്റേറ്റുപാടി ക്രൈസ്തവകേരളം അതിനെ ഒരു സ്മൃതിസങ്കീർത്തനമാക്കി. നാലു സുവിശേഷങ്ങളുടേയും ക്രമബദ്ധമായ ധിഷണാസംഗമമായതിനാൽ, ഇതിനെ 'പഞ്ചമസുവിശേഷം' എന്നുവരെ പലരും വാഴ്ത്തി. കെ.സി.ബി.സി. സാഹിത്യഅവാർഡ്, ഉള്ളൂർ അവാർഡ്, കേരളസഭാതാരം അവാർഡ് ഉൾപ്പെടെ എത്രയോ സഭാപരവും സെക്യുലറുമായ പുരസ്‌കാരങ്ങൾ ക്രിസ്തുഗാഥയെതേടിയെത്തി.
റിട്ടയർചെയ്തശേഷം, കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റി ഓണററി പ്രൊഫസറായിരുന്ന പ്രൊഫസർ ഉലകംതറ കുറച്ചുകാലം മാനന്തവാടി ന്യൂമാൻസ് കോളജ് പ്രിൻസിപ്പലുമായിട്ടുണ്ട്.
കുടുംബദീപം മുൻ ചീഫ് എഡിറ്റർ ഡോ. ചെറിയാൻ കുനിയന്തോടത്ത്, ചെറുപുഷ്പം പത്രാധിപർ ഫാ. അഗസ്റ്റിൻ പുതിയകുളങ്ങര ഒ.സി.ഡി. എന്നിവർക്കൊപ്പം, അവസാനനാളുകളിൽ രണ്ടുവട്ടം കോട്ടയത്തെ വീട്ടിൽ പോയി ഗുരുവന്ദനം നടത്താൻ അവസരമുണ്ടായത് പ്രസാദവരംപോലെ മനസ്സിൽകിടന്നു തിളങ്ങുകയാണിപ്പോഴും....
കണ്ണീരോർമയാകുന്ന പ്രൊഫസർ ഉലകംതറയ്ക്ക് നിത്യശാന്തിപ്രാർത്ഥന മാത്രമാണ് ഗുരുദക്ഷിണ.
- ഷെവ. ഡോ. പ്രീമൂസ് പെരിഞ്ചേരി
Comments