Foto

പ്രസന്നതയുടെ പര്യായമായ മദര്‍ സിസിലി 

ഫാ. ജോഷി മയ്യാറ്റില്‍, 

എനിക്ക് അന്നു വയസ്സ് ഏഴോ എട്ടോ... വൈപ്പിന്‍ കനോസ്സാ സ്‌കൂളില്‍ പഠനം. വിക്രാന്ത് എന്ന വിമാനവാഹിനിക്കപ്പല്‍ തൊട്ടുമുന്നിലൂടെ കടന്നുപോകുന്നതു കണ്ട് ഇന്റര്‍വെല്‍ സമയം പ്രൗഢഗംഭീരമായും രാജ്യസ്‌നേഹനിറവോടെയും ചെലവഴിക്കുന്ന കാലം! കനോസ്സാ സിസ്റ്റേഴ്‌സിന്റെ മാതൃതുല്യമായ കരുതലും, ചിലപ്പോള്‍ പിതൃതുല്യമായ കാര്‍ക്കശ്യവും ആവോളം ഏറ്റുവാങ്ങി ജീവിച്ച അക്കാലത്തെക്കുറിച്ചുള്ള ഓര്‍മകളില്‍ തെളിഞ്ഞു വരുന്ന ഏറ്റവും പ്രസന്നമായ വദനം മദര്‍ സിസിലിയുടേതാണ്. 

അക്കാലത്ത് പ്രായഭേദമന്യേ എല്ലാ കന്യാസ്ത്രീയമ്മമാരെയും ഞങ്ങള്‍ വിളിച്ചിരുന്നത് മദര്‍ എന്നായിരുന്നു. സിസ്റ്റര്‍ വിളി അത്ര പരിചിതമായിരുന്നില്ല. അങ്ങനെ മാത്രമല്ല, 'മദര്‍ സിസിലി' എന്ന വിളിയുണ്ടായത്. വൈപ്പിന്‍ കനോസ്സാ മഠത്തിന്റെ സുപ്പീരിയര്‍ എന്ന നിലയിലും മദര്‍ സിസിലി 'മദര്‍' തന്നെയായിരുന്നു. പക്ഷേ, ഇതിനെക്കാളൊക്കെ മദറിനെ മദറാക്കിയത് പ്രസന്നഗംഭീരവും മാതൃതുല്യവുമായ ആ സാന്നിധ്യവും സംസാരവും കരുതലോടുകൂടിയ ഇടപെടലുകളുമായിരുന്നു. 

ഞായറാഴ്ച മദര്‍ 

ഞായറാഴ്ചയിലെ മതബോധനത്തിനു മുമ്പുള്ള ദിവ്യബലിയായിരുന്നു മദര്‍ സിസിലിയെ കാണാന്‍ ഞങ്ങള്‍ക്ക് അവസരമായി ഭവിച്ചത്. കാരണം, കുട്ടികള്‍ക്ക് ഞായറാഴ്ചക്കുര്‍ബാന മഠത്തിലെ ചാപ്പലിലായിരുന്നു. മഠത്തിന്റെ കവാടത്തില്‍ കുട്ടികളെ സ്‌നേഹത്തോടെ സ്വീകരിക്കുന്ന മദര്‍! കാല്‍ വഴുതാതെ സ്റ്റെപ്പു കയറാന്‍ ഞങ്ങളെ ഓര്‍മപ്പെടുത്തിയിരുന്ന മദര്‍! പള്ളിയില്‍ ശബ്ദമുണ്ടാക്കാതിരിക്കാന്‍ ചുണ്ടിന്മേല്‍ വിരലു കാണിച്ച് 'ശൂ' വയ്ക്കുന്ന മദര്‍! കുര്‍ബാന സമയത്ത് ഞങ്ങളുടെയെല്ലാം പിറകിലായി ഒരു കസേരയില്‍ ഇരിക്കുന്ന മദര്‍! വല്ലപ്പോഴുമൊക്കെ ഞങ്ങള്‍ക്ക് സമ്മാനമായി മിഠായി നല്കിയിരുന്ന മദര്‍ സിസിലി! 

മദറിന്റെ മുഖം ഓര്‍ക്കുമ്പോള്‍ ആ പ്രൗഢമുഖത്തിന് അനുയുക്തമായ പശ്ചാത്തലവും മനസ്സിലേക്ക് ഓടിയെത്താതിരിക്കില്ല. പഴയ വൈപ്പിന്‍ മഠം തന്നെയാണ് സൂചിതം. അതിഗംഭീരമായ ഒരു നിര്‍മിതി ആയിരുന്നു അത്. മദര്‍ ജുസ്റ്റീന ലോബോയുടെ കുടുംബവീട് കനോസ്സാസഭയ്ക്ക് ഇഷ്ടദാനമായി എഴുതിക്കൊടുത്തതിന്റെ ഭാഗമായിരുന്നു അത്. അതിന് ഒരു പ്രത്യേകതരം അര്‍ധവൃത്താകൃതിയായിരുന്നു. പണ്ട് അത് ലോബോ കുടുംബത്തിന്റെ നൃത്തശാല ആയിരുന്നത്രേ. ഒന്നാം നിലയില്‍ പുറത്തേക്ക് ചുറ്റും തള്ളിനിന്നിരുന്ന അര്‍ധവൃത്താകൃതിയിലുള്ള ദേവാലയത്തിന്റെയും അതിലേക്ക് കയറിച്ചെല്ലാനുള്ള മരത്തിന്റെ വിശാലമായ ചവിട്ടുപടികളുടെയും അതിനു തൊട്ടുമുമ്പിലായി പച്ചപ്പോടെ തലയുയര്‍ത്തി നിന്നിരുന്ന കുന്തുരുക്കവൃക്ഷത്തിന്റെയും പശ്ചാത്തലത്തില്‍ വിടര്‍ന്ന ചിരിയോടെ തിളങ്ങി നില്ക്കുന്ന മദര്‍ സിസിലിയുടെ മുഖം! 

വര്‍ഷങ്ങള്‍ക്കുശേഷം, ആലപ്പുഴ മഠത്തില്‍ പോയി മദറിനെ കണ്ടിരുന്ന വേളകളില്‍ വാര്‍ധക്യത്തിന്റെ അവശതകളില്‍പ്പോലും ആ മുഖത്തിന്റെ പ്രസന്നത തെല്ലും കുറഞ്ഞിരുന്നില്ല എന്നത് ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മദര്‍ സിസിലി എപ്പോഴും സന്തുഷ്ടയായിരുന്നു. കുമ്പളങ്ങിക്കാരിയെന്ന പേരില്‍ കുമ്പളങ്ങിത്തമാശകള്‍ പറഞ്ഞ് കളിയാക്കുമ്പോള്‍ ആ മുഖം കൂടുതല്‍ തിളങ്ങിയിരുന്നു ... 

ആ ജീവിതത്തിന്റെ ഒരു സംക്ഷിപ്തം 

1922-ല്‍ കുമ്പളങ്ങിയുടെ തെക്കേയറ്റത്ത് പ്രശസ്തമായ പൊന്‍വേലി കുടുംബത്തിലാണ് പതിനഞ്ചു മക്കളില്‍ അഞ്ചാമത്തവളായി സിസിലി ജനിച്ചത്. അധ്യാപകവൃത്തി സ്വീകരിച്ച് ഫോര്‍ട്ടുകൊച്ചി സെന്റ് മേരീസ് ആംഗ്ലോ ഇന്ത്യന്‍ സ്‌കൂളില്‍ പഠിപ്പിച്ചിരുന്ന സിസിലി ക്രമേണ കനോഷ്യന്‍ ആധ്യാത്മികതയില്‍ ആകൃഷ്ടയായി. 33-ാം വയസ്സില്‍ മഠത്തില്‍ ചേര്‍ന്ന സിസിലി 1958-ല്‍ പ്രഥമ വ്രതവാഗ്ദാനം ചെയ്തു. 1964-ല്‍ വൈപ്പിന്‍ കനോസ്സാ സ്‌കൂളില്‍ പ്രധാന അധ്യാപികയായി ഉത്തരവാദിത്വമേറ്റെടുക്കും വരെ മദര്‍ സിസിലി ഉത്തരേന്ത്യയില്‍ മിഷന്‍പ്രവര്‍ത്തനങ്ങളിലായിരുന്നു. പിന്നീട് വൈപ്പിന്‍ കോണ്‍വെന്റിന്റെ മദര്‍ സുപ്പീരിയറായി ചുമതലയേറ്റു. ഫോര്‍ട്ടുകൊച്ചി, പള്ളിത്തോട്, ആലപ്പുഴ എന്നീ സമൂഹങ്ങളില്‍ വിവിധ തലങ്ങളിലുള്ള ശുശ്രൂഷകള്‍ നിര്‍വഹിച്ചു. ഏറെ നാളായി ആലപ്പുഴ സെന്റ് ജോസഫ് കോണ്‍വെന്റില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. ഞാന്‍ രണ്ടു വര്‍ഷം മുമ്പ് അവസാനമായി കാണുമ്പോഴും കേള്‍വിയും കാഴ്ചയും സംസാരവും നടപ്പുമെല്ലാം തികച്ചും നോര്‍മല്‍ - പ്രസന്നജീവിതത്തിന്റെ പ്രസന്നാന്ത്യം! അഞ്ചു മാസം കൂടി കഴിഞ്ഞാല്‍ മദര്‍ സിസിലിക്ക് 100 വയസ്സു തികയുമായിരുന്നു. പക്ഷേ, അസാധാരണമായ ആ പ്രസന്നതയെ കര്‍ത്താവ് സെഞ്ചുറിക്കു മുന്നേ സ്വര്‍ഗത്തിലേക്ക് പറിച്ചുനട്ടു. 

അന്ന് കുട്ടികളായ ഞങ്ങള്‍ക്കു നല്കിയ പ്രോത്സാഹനവും തിരുത്തലും കരുതലുമെല്ലാം ഇന്ന് ഉള്ളിലെ നന്ദിയായും ദൈവസന്നിധിയിലെ പ്രാര്‍ത്ഥനയായും തിരിച്ചുനല്കാന്‍ മാത്രമേ ഞങ്ങള്‍ക്കു കഴിയൂ. പഴയ മിഠായികളോര്‍ത്ത്, ഒരു നന്മ കൂടി ഞങ്ങള്‍ മദറില്‍നിന്ന് ചോദിക്കട്ടെ... സന്തോഷവതിയായ മദര്‍ സിസിലീ, ഈ ലോകം കൂടുതല്‍ പ്രസന്നമാകാന്‍ പ്രത്യേകം പ്രാര്‍ത്ഥിക്കണേ...

Comments

leave a reply