Foto

ഇടയലേഖനം

ഇടയലേഖനം

സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് കർദിനാൾ ജോർജ്ജ് ആലഞ്ചേരി തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്താമാർക്കും മെത്രാൻമാർക്കും വൈദികർക്കും  സമർപ്പിതർക്കും തന്റെ അജപാലന ശുശ്രൂഷയ്ക്ക്  ഏല്പിക്കപ്പെട്ടിരിക്കുന്ന എല്ലാ ദൈവജനത്തിനും എഴുതുന്നത്.

ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ!

“പുതിയ റാസ കുർബാന തക്സയ്ക്ക് അംഗീകാരം നൽകുന്ന സന്ദർഭം ഉപയോഗിച്ചു നിങ്ങളുടെ സഭയുടെ ഐക്യത്തിനും ഉപരിനന്മയ്ക്കുമായി വിശുദ്ധ കുർബാനയുടെ അർപ്പണരീതിയിലുള്ള ഐക്യരൂപ്യം ഉടനടി നടപ്പിലാക്കാൻ എല്ലാ വൈദികരെയും സമർപ്പിതരെയും അല്മായ വിശ്വാസികളെയും ഞാൻ ആഹ്വാനം ചെയ്യുന്നു. സിനഡിന്റെ തീരുമാനം നിങ്ങൾ  നടപ്പിലാക്കുമ്പോൾ പരിശുദ്ധാത്മാവു നിങ്ങളുടെ സഭയിലെ എല്ലാ അംഗങ്ങളും തമ്മിലുള്ള ഐക്യവും യോജിപ്പും സാഹോദര്യവും പരിപോഷിപ്പിക്കട്ടെ”.
-ഫ്രാൻസിസ് മാർപാപ്പാ.

മിശിഹായിൽ പ്രിയ സഹോദരീ സഹോദരന്മാരേ,
1934 മുതൽ നമ്മുടെ സഭ ആരാധനക്രമ നവീകരണത്തിന്റെ പാതയിലായിരുന്നു. 1986-ൽ പുനരുദ്ധരിക്കപ്പെട്ട റാസക്രമം നിലവിൽ വന്നതോടെ സഭയുടെ പൈതൃകങ്ങളുടെയും തനിമയുടെയും അടിസ്ഥാനത്തിൽ പുതിയ ഉൾക്കാഴ്ചകൾ സ്വീകരിക്കാൻ സഹായകമായ ആഴമേറിയ പഠനങ്ങൾ ആരംഭിച്ചു. അതിന്റെ ഫലമായി വിവിധ കൂദാശകളുടെ കർമക്രമങ്ങളും തിരുപ്പട്ടകൂദാശക്രമവും മറ്റു ആരാധനക്രമകർമങ്ങളും ഏകീകൃത രൂപത്തിലാക്കാൻ കഴിഞ്ഞു. എന്നാൽ, വിശുദ്ധ കുർബാനയർപ്പണരീതി ഏകീകൃതരൂപത്തിലാക്കാൻ നാം നടത്തിയ പരിശ്രമങ്ങൾ പലകാരണങ്ങളാൽ പൂർണ ഫലപ്രാപ്തിയിലെത്തിയില്ല. 1999-ലെ സിനഡ് ഇതിനായി ഒരു ഏകീകൃതരൂപം നൽകിയെങ്കിലും അത് എല്ലാ രൂപതകളിലും നടപ്പിൽ വരുത്താൻ കഴിഞ്ഞില്ല. എങ്കിലും വിശുദ്ധ കുർബാനയുടെ അർപ്പണരീതിയിലെ എെക്യത്തിനായി സഭയുടെ തലത്തിൽ നിരന്തരം ആവശ്യമുയർന്നുകൊണ്ടിരുന്നു. സഭാമക്കൾ അതിനായി പ്രാർഥിച്ചു കൊണ്ടേയിരുന്നു. ഇൗ കാലഘട്ടത്തിൽ നടന്ന എല്ലാ സഭാഅസംബ്ലികളിലും വിശുദ്ധ കുർബാനയർപ്പണരീതിയിലെ ഏകീകരണത്തിനായി എല്ലാവരും ഒരേ സ്വരത്തിൽ വാദിച്ചിരുന്നു. മെത്രാന്മാരുടെ സിനഡൽ  സമ്മേളനങ്ങളും അർപ്പണരീതിയിലെ ഏകീകര ണത്തിനായി പരിശ്രമിച്ചുകൊണ്ടിരുന്നു. 2019 ആഗസ്റ്റിലെ സിനഡ് സമ്മേളനത്തിനിടയിൽ മെത്രാന്മാരോടൊപ്പം രൂപതകളിലെ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിമാർ ഒരുമിച്ചു കൂടിയപ്പോൾ അവരും വിശുദ്ധ കുർബാനയർപ്പണത്തിന്റെ ഏകീകരണത്തിനായി ശക്തമായി ആവശ്യപ്പെട്ടു. 2020 ആഗസ്റ്റിലെ മെത്രാന്മാരുടെ സിനഡ് അതുവരെ വിശുദ്ധ കുർബാനയുടെ ഏകീകൃത അർപ്പണരീതി നടപ്പിലാക്കാതിരുന്ന രൂപതകളിൽ അപ്രകാരം ചെയ്യണമെന്നു നിർദ്ദേശിച്ചു.
കൊറോണക്കാലത്ത് ഒാൺലൈൻ കുർബാനകളിൽ പ്രത്യക്ഷപ്പെട്ട വിവിധ രൂപതകളിലെ അർപ്പണരീതികളുടെ വൈവിധ്യവും വൈരുദ്ധ്യവും സഭാംഗങ്ങളെ കൂടുതൽ അസ്വസ്ഥരാക്കി. പരിശുദ്ധ സിംഹാസനത്തെയും കുർബാനയർപ്പണരീതികളിലെ അനൈക്യം അത്ഭുതപ്പെടുത്തി. ഐക്യരൂപ്യം കൊണ്ടുവരേണ്ടത് സഭയുടെ ഐക്യത്തിന് അത്യാവശ്യമാണെന്ന നിഗമനത്തിൽ പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയം എത്തിച്ചേർന്നു. അതിൻപ്രകാരം 2020 മെയ് 4-ന് അപ്പസ്തോലിക് നുൺഷ്യോ മേജർ
ആർച്ചുബിഷപ്പിനു കത്തെഴുതി. നവീകരിച്ച വിശുദ്ധ കുർബാനയുടെ തക്സ അംഗീകാരത്തിനു സമർപ്പിച്ചപ്പോൾ അർപ്പണരീതിയിൽ എെക്യം ആവശ്യപ്പെട്ടുകൊണ്ടു 2020 നവംബർ 9-ന് പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയം നേരിട്ടു കത്തെഴുതി. നവീകരിച്ച തക്സയ്ക്ക് അംഗീകാരം നൽകിക്കൊണ്ട് 2021 ജൂൺ 9-ന് എഴുതിയ കത്തിലും വിശുദ്ധ കുർബാനയുടെ അർപ്പണരീതിയിലുള്ള എെകരൂപ്യം വ്യക്തമാക്കുന്ന നിർദ്ദേശങ്ങൾ പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയം നൽകി. ഇതിനെതുടർന്നാണു പരിശുദ്ധ പിതാവു ഫ്രാൻസിസ് മാർപാപ്പ തന്നെ വളരെ ആധികാരികമായി  2021 ജൂലൈ മൂന്നാം തീയതി നമ്മുടെ സഭയിൽ വിശുദ്ധ കുർബാനയുടെ അർപ്പണരീതിയിലെ ഐക്യരൂപ്യം ആവശ്യപ്പെട്ടുകൊണ്ടു മെത്രാന്മാർക്കും വൈദികർക്കും സമർപ്പിതർക്കും അല്മായ വിശ്വാസികൾക്കുമായി കത്തെഴുതിയത്. ഇതു സീറോമലബാർസഭ മുഴുവനും വേണ്ടി പരിശുദ്ധ പിതാവ് എഴുതിയ കത്താണ്. അതിനാൽ ഇൗ കത്തിലെ നിർദ്ദേശമ നുസരിച്ചു പ്രവർത്തിക്കാൻ ഒാരോ സീറോമലബാർ വിശ്വാസിക്കും കടമയുണ്ട്. ഇൗ കത്തിൽ പരിശുദ്ധ പിതാവു നടത്തിയ ആഹ്വാനമാണ് ഇൗ ഇടയലേഖനത്തിന്റെ ആരംഭത്തിൽ ഉദ്ധരിച്ചിരിക്കുന്നത്. മാർപാപ്പ ഇപ്രകാരം നമ്മുടെ സഭയ്ക്ക് ഒരു കത്തെഴുതു ന്നത് ഇതാദ്യമാണ്.

ഈ പശ്ചാത്തലത്തിൽ, 2021 ആഗസ്റ്റ് 16 മുതൽ 27 വരെ ഒാൺലൈനായി സമ്മേളിച്ച സിനഡ് ഈ വിഷയം ആഴമായ പഠനത്തിനും ചർച്ചയ്ക്കും വിധേയമാക്കി. രണ്ടായിരം വർഷത്തെ അനുസ്യൂതമായ കത്തോലിക്കാവിശ്വാസപാരമ്പര്യമുള്ള സീറോമലബാർസഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രത്യേകത സാർവത്രിക സഭയോടും മാർപാപ്പായോടും പുലർത്തിയ അചഞ്ചലമായ വിശ്വസ്തതയാണ്. പത്രോസിനോടൊപ്പവും പത്രോസിനോടുള്ള വിധേയത്വത്തിലും (cum Petro et sub Petro) സഭാതലവനോടും രൂപതാ മെത്രാനോടുമുള്ള അനുസരണത്തിലും ജീവിച്ച പാരമ്പര്യമാണ് നമ്മുടെ പിതാമഹന്മാർ  നമുക്കു പകർന്നു തന്നിട്ടുള്ളത്. 1934-ൽ സഭയുടെ ആരാധനക്രമം സംബന്ധിച്ചുണ്ടായ സമാനമായ പ്രതിസന്ധിയിൽ എറണാകുളം മെത്രാപ്പോലീത്തയായിരുന്ന ഭാഗ്യസ്മരണാർഹനായ അഗസ്റ്റിൻ കണ്ടത്തിൽ പിതാവു മാർപാപ്പായ്ക്ക് എഴുതിയത് “തിരുസിംഹാസനം എടുക്കുന്ന ഏതു തീരുമാനവും ഞങ്ങൾക്കു പൂർണ്ണമായും സ്വീകാര്യമാണ്” എന്നായിരുന്നു. ഈ മാതൃകയാണ് നാം സ്വീകരിക്കേണ്ടത്. പരിശുദ്ധാത്മാവ് തിരുസ്സഭയെ ഏറ്റവും വ്യക്തമായും കൃത്യമായും പഠിപ്പിക്കുന്നത് പരിശുദ്ധ പിതാവിലൂടെയാണെന്ന്  നാം     വിശ്വസിക്കുന്നു. പരിശുദ്ധ പിതാവിന്റെ നിർദ്ദേശങ്ങൾ അനുസരിക്കാൻ വിശ്വാസികൾക്കുള്ള കടമയെക്കുറിച്ചു നമുക്ക് അറിവുള്ളതാണല്ലോ (CCEO, c. 45). ആരാധനക്രമത്തെ സംബന്ധിച്ച കാര്യങ്ങൾ അന്തിമതീർപ്പു കല്പിക്കേണ്ടതു മാർപാപ്പായാണെന്നു സഭാപ്രബോധനങ്ങളിൽ വ്യക്തമാക്കുന്നുണ്ട് (SC,22). മാർപാപ്പ തീർപ്പുകല്പിച്ച ആരാധനക്രമത്തിൽ എന്തെങ്കിലും കൂട്ടിച്ചേർക്കാനോ മാറ്റംവരുത്താനോ വൈദികർക്കോ മറ്റുള്ളവർക്കോ അവകാശമില്ല (SC,22.3). അതിനാൽ, പരിശുദ്ധ പിതാവിന്റെ നിർദ്ദേശം നടപ്പിലാക്കാൻ നാം ബാധ്യസ്ഥരാണ്. വ്യത്യസ്തമായ ഒരു തീരുമാനമെടുക്കാൻ സിനഡിനോ     ഏതെങ്കിലും രൂപതാധ്യക്ഷനോ അവകാശമില്ല. “അനുസരണം ബലിയെക്കാൾ ശ്രേഷ്ഠമാണ്” (1 സാമു 15:22) എന്നതു നാം മറക്കരുത്. പരിശുദ്ധ പിതാവു കാണിച്ചുതരുന്ന വഴിയാണു നമുക്കു ദൈവാനുഗ്രഹത്തിന്റെ വഴി. അതിനാൽ, സഭാമക്കൾ ആഗ്രഹിച്ചതും സിനഡ് അംഗീകരിച്ചതും പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്തിരിക്കുന്നതുമായ വിശുദ്ധ കുർബാനയുടെ അർപ്പണരീതി അനുവർത്തിക്കുക എന്നതു കത്തോലിക്കരായ നമ്മെ സംബന്ധിച്ചിടത്തോളം സഭാകൂട്ടായ്മയിലുള്ള നമ്മുടെ ഉത്തരവാദിത്വനിർവഹണവും പരിശുദ്ധ പിതാവിനോടുള്ള നമ്മുടെ വിധേയത്വത്തിന്റെ പ്രകാശനവുമാണ്.
ആരാധനക്രമത്തിൽ ഐകരൂപ്യമല്ല ഐക്യമാണ് വേണ്ടത് എന്നു ചിന്തിക്കുന്നവരുണ്ടാകാം. ഐക്യവും ഐകരൂപ്യവും ഒന്നല്ലെങ്കിലും പരസ്പരപൂരകങ്ങളാണ്. അടിസ്ഥാന ഘടകങ്ങളിലുള്ള ഐക്യരൂപ്യം എെക്യത്തിന് ആവശ്യമാണ്. ആരാധനക്രമത്തിന്റെ അടിസ്ഥാനരൂപങ്ങളിൽ ഐകരൂപ്യമില്ലാതെ ഐക്യം സാധ്യമാവില്ല. ഇതിനു നമ്മുടെ സഭയുടെ ചരിത്രം തന്നെ സാക്ഷിയാണ്. വിശുദ്ധ കുർബാനയർപ്പണത്തിലെ ഐകരൂപ്യം ഇതാണ്: കാർമികൻ ആമുഖശുശ്രൂഷയും വചനശുശ്രൂഷയും ഉൾപ്പെടെ വിശ്വാസപ്രമാണം കഴിയുന്നതുവരെ വചനവേദി (ബേമ്മ)യിൽ വച്ചു ജനാഭിമുഖമായും അനാഫൊറാ ഭാഗം അൾത്താരയ്ക്ക് അഭിമുഖമായും വി. കുർബ്ബാന സ്വീകരണത്തിനുശേഷമുള്ള സമാപനശുശ്രൂഷ ജനാഭിമുഖമായും നിർവഹിക്കുക. അർത്ഥപൂർണമായ ബലിയർപ്പണത്തിനു വചനത്തിന്റെ മേശയും (ബേമ്മ) അപ്പത്തിന്റെ മേശയും (ബലിപീഠം) ആവശ്യമാണെന്നു രണ്ടാം വത്തിക്കാൻ കൗൺസിൽ പഠിപ്പിക്കുന്നുണ്ട് (DV, 14). നമ്മുടെ സഭയിലെ പൗരാണികമായ പാരമ്പര്യവും ഇതുതന്നെയാണ്.
നമ്മുടെ വിശുദ്ധ കുർബാനയിൽ ആമുഖശുശ്രൂഷയും വചനശുശ്രൂഷയും യഥാക്രമം ഇൗശോയുടെ ജനനത്തെയും പരസ്യജീവിതത്തെയുമാണ് അനുസ്മരിപ്പിക്കുന്നത്. ഇൗ അടിസ്ഥാനത്തിലാണ് വിശുദ്ധ കുർബാനയുടെ ആദ്യഭാഗം വചനവേദിയിൽ ജനാഭിമുഖമായി അർപ്പിക്കുന്നത്. തുടർന്നു, “കഴുകി ശുദ്ധമാക്കപ്പെട്ട ഹൃദയത്തോടും വെടിപ്പാക്കപ്പെട്ട മനസ്സാക്ഷിയോടും കൂടെ” വിശ്വാസപ്രമാണത്തിനുശേഷം വിശുദ്ധ മദ്ബഹായിൽ പ്രവേശിക്കുന്ന പുരോഹിതൻ സഭയുടെ നാമത്തിൽ മിശിഹായുടെ പ്രതിനിധിയായി പരമപിതാവിനു ബലിയർപ്പിക്കുകയാണ്. അതിനാലാണു കൂദാശാഭാഗം മദ്ബഹായ്ക്ക്് അഭിമുഖമായി അർപ്പിക്കണമെന്നു നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്. പാശ്ചാത്യ, പൗരസ്ത്യ സഭകളിലെല്ലാം 1965 വരെ അൾത്താരയ്ക്ക് അഭിമുഖമായാണ് വി. കുർബാന അർപ്പിച്ചിരുന്നത്. സഭയുടെ ആരംഭം മുതലേ നിലനിന്നിരുന്ന ഇൗ വിശുദ്ധ പാരമ്പര്യം വീണ്ടെടുക്കാനാണു പരിശുദ്ധ പിതാവു നമ്മോട് ആവശ്യപ്പെടുന്നത്. വിശുദ്ധ കുർബാനയുടെ അർപ്പണഭാഗം സമാപിക്കു ന്നതുകൊണ്ടാണു കുർബാനസ്വീകരണത്തിനു ശേഷമുള്ള കൃതജ്ഞതാപ്രാർഥനകളും സമാപനാശീർവാദവും ജനങ്ങളുടെ നേരെ തിരിഞ്ഞു ചൊല്ലേണ്ടതാണെന്നു നിർദേശി ക്കപ്പെട്ടിരിക്കുന്നത്.

വിശുദ്ധ കുർബാനയെന്നതു മിശിഹായുടെ ശരീരമായ സഭ ശിരസ്സായ അവിടത്തോടു ചേർന്നു പിതാവായ ദൈവത്തിന് അർപ്പിക്കുന്ന ബലിയാണ്. അതിനാൽ സഭാഗാത്രമായ ദൈവജനവും ശിരസ്സായ മിശിഹായുടെ നാമത്തിൽ വിശുദ്ധ രഹസ്യങ്ങൾ പരികർമം ചെയ്യുന്ന വൈദികനും പിതാവായ ദൈവത്തിന്റെ സിംഹാസനമായ വിശുദ്ധ അൾത്താരയ്ക്ക് അഭിമുഖമായി ബലിയർപ്പണവേദിയിൽ വ്യാപരിക്കുന്നതു സമുചിതമാണെന്ന് ആദിമകാലം മുതലേ സഭ കരുതിയിരുന്നു. വിശുദ്ധ കുർബാനയർപ്പിക്കുന്ന കാർമികൻ ഒരേസമയം ക്രിസ്തുവിനെയും സഭയെയും പ്രതിനിധാനം ചെയ്യുന്നു (alter Christus et altera Ecclesia). ക്രിസ്തീയ ജീവിതം സ്വർഗത്തെ ലക്ഷ്യമാക്കിയുള്ള തീർത്ഥാടനമാണെന്ന വിശ്വാസവും ഇൗ അനുഷ്ഠാനത്തിലൂടെ തിരുസ്സഭ പ്രഘോഷിക്കുന്നുണ്ട്. മദ്ബഹാ പ്രതിനിധാനം ചെയ്യുന്ന സ്വർഗത്തെ  ലക്ഷ്യമാക്കി ദൈവജനമൊന്നാകെ തീർത്ഥാടനം ചെയ്യുന്ന അനുഭവമാണു കുർബാനയിലൂടെ ലഭിക്കുന്നത്. ദൈവത്തിന്റെ സിംഹാസനമായ ബലിപീഠത്തിനു മുന്നിൽ കുമ്പിട്ടാരാധിക്കുന്ന മാലാഖവൃന്ദങ്ങളോടും സ്വർഗവാസികളായ വിശുദ്ധരോടും ചേർന്നു ഭൂവാസികളും ദൈവത്തെ ആരാധിക്കുന്ന രീതിയിലാണു നമ്മുടെ വിശുദ്ധ കുർബ്ബാനയിലെ പ്രാർത്ഥനകൾ ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. ഒരേ സമയം പരിശുദ്ധ ത്രിത്വത്തിന്റെ സിംഹാസനവും നമ്മുടെ കർത്താവിന്റെ കബറിടവുമായി പരിഗണിക്കപ്പെടുന്ന വിശുദ്ധ അൾത്താരയ്ക്കു നമ്മുടെ ആരാധനക്രമത്തിൽ വലിയ പ്രാധാന്യമുണ്ട്. അതിനാലാണ് അൾത്താരയിലേക്കു തിരിയുന്നതിനെ “കർത്താവിലേക്കു തിരിയുന്നതായി” (conversi ad Dominum) നമ്മുടെ പിതാക്കന്മാർ വിശേഷിപ്പിച്ചിരിക്കുന്നത്. അതിനാൽ      നമ്മുടെ സഭയുടെ തനതായ പാരമ്പര്യം പരിഗണിച്ചു വിശുദ്ധ കുർബാനയിലെ അനാ  ഫൊറയുടെ ആരംഭം മുതൽ വിശുദ്ധ കുർബാനസ്വീകരണംവരെയുള്ള ഭാഗം മദ്ബഹായ്ക്കു അഭിമുഖമായി അർപ്പിക്കണമെന്ന സിനഡിന്റെ തീരുമാനം ഉടനടി (promptly) നടപ്പിലാക്കാൻ പരിശുദ്ധ പിതാവ് ആവശ്യപ്പെട്ടിരിക്കുന്നത്.
ആരാധനക്രമത്തിലെ ഐക്യമാണു സഭയുടെ കൂട്ടായ്മയുടെ അടിസ്ഥാനം എന്ന സത്യം തിരിച്ചറിയാൻ നാം വൈകിയതും സഭാഗാത്രത്തിൽ ഏറെ മുറിവുകൾ സൃഷ്ടിക്കാൻ കാരണമായി. ഈ വീഴ്ചയെ എളിമയോടും അനുതാപത്തോടുംകൂടെ നമുക്കു ദൈവതിരുമുമ്പിൽ ഏറ്റുപറയാം. ‘അൾത്താരയിൽ ഐക്യം ഇല്ലാതെ സഭയിൽ ഐക്യം സാധ്യമല്ല’ എന്ന ബെനഡിക്റ്റ് മാർപാപ്പയുടെ ചിന്ത നമുക്കു മാർഗദീപമാകട്ടെ.
ഏകീകൃത ബലിയർപ്പണരീതി നടപ്പിലാക്കുന്നതിലെ വൈഷമ്യങ്ങൾ ചൂണ്ടികാണിച്ചു വിവിധ തലങ്ങളിൽനിന്നുയർന്ന നിരീക്ഷണങ്ങളെക്കുറിച്ചും സിനഡ് പിതാക്കന്മാർ ആത്മാർത്ഥമായി ചർച്ച ചെയ്തു. ഏതാനും ദശകങ്ങളായി ശീലിച്ച പതിവു ശൈലി മാറ്റുമ്പോഴുള്ള പ്രായോഗിക ബുദ്ധിമുട്ടിനെക്കുറിച്ച് ഉന്നയിക്കപ്പെട്ട ആശങ്കകൾ പിതാക്കന്മാർ ഹൃദയപൂർവം മനസ്സിലാക്കുന്നു. എന്നാൽ, കർത്താവിന്റെ അജഗണത്തെ ഒരുമയോടെ മുന്നോട്ടു നയിക്കാനുള്ള പരിശുദ്ധ പിതാവിന്റെ ആഹ്വാനം ശിരസ്സാവഹിക്കണമെന്നാണു സിനഡിലെ ചർച്ചകളിലൂടെ പരിശുദ്ധാത്മാവു പ്രചോദിപ്പിക്കുന്നതെന്നു പിതാക്കന്മാർക്കു ബോധ്യപ്പെട്ടു. സഭയിൽ ഏതെങ്കിലുമൊരു ആശയഗതിയുടെ വിജയമോ പരാജയമോ ആയി ഈ തീരുമാനത്തെ ആരും വിലയിരുത്തരുത്. ആരാധനക്രമാനുഷ്ഠാനത്തിൽ നിലവിലുണ്ടായിരുന്ന രണ്ടു വ്യത്യസ്ത ചിന്താധാരകളെ സംയോജിപ്പിച്ചു സിനഡു തീരുമാനിച്ച മധ്യമാർഗ്ഗമാണു പരിശുദ്ധ പിതാവു നടപ്പിലാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
അതിനാൽ, പരിശുദ്ധ പിതാവു നിർദ്ദേശിച്ച പ്രകാരമുള്ള ഏകീകൃത ബലിയർപ്പണരീതിയിൽ നവീകരിച്ച കുർബാനക്രമം (editio typica) അടുത്ത ആരാധനക്രമവത്സരം ആരംഭിക്കുന്ന 2021 നവംബർ 28-ാം തിയ്യതി മംഗളവാർത്തക്കാലം ഒന്നാം ഞായറാഴ്ച മുതൽ നമ്മുടെ സഭയിൽ നടപ്പിലാക്കാൻ സിനഡു തീരുമാനിച്ചു. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ മാറ്റിവച്ചു സഭയുടെ പൊതുനന്മയെ ലക്ഷ്യമാക്കി ഒരുമനസ്സോടെ ഈ  തീരുമാനം നടപ്പിലാക്കണമെന്നു സിനഡു പിതാക്കന്മാർ സഭാംഗങ്ങൾ എല്ലാവരോടും  സ്നേഹപൂർവം അഭ്യർത്ഥിക്കുന്നു.
സിനഡിന്റെ വിജയത്തിനുവേണ്ടി സഭ മുഴുവൻ കഴിഞ്ഞ ഒരു മാസം ഉപവസിച്ചു പ്രാർഥിക്കുകയായിരുന്നല്ലോ. സിനഡിൽ നല്ല തീരുമാനങ്ങൾ എടുക്കുന്നതിനുള്ള ദൈവാനുഗ്രഹം ലഭിക്കുന്നതിന് ഈ പ്രാർഥന  സഹായകമായി. സഭാമക്കളേവരോടും ഹൃദയപൂർവം നന്ദി പറയുന്നു.
വി. കുർബാനയർപ്പണം ദൈവജനത്തിനു കൂട്ടായ്മയുടെ അനുഗ്രഹം സ്വന്തമാക്കാനുള്ള അവസരമാക്കി മാറ്റാൻ നമുക്ക് ഒരു മനസോടെ തീരുമാനമെടുക്കാം. ഇക്കാര്യത്തിൽ ഇനിയും വിയോജനസ്വരങ്ങൾ ഉണ്ടാകാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. ബഹുമാനപ്പെട്ട വൈദികരും സമർപ്പിതരുമാണ് ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടത് എന്നു സ്നേഹപൂർവം ഓർമിപ്പിക്കുന്നു. ലോകത്തെ രക്ഷിക്കാൻ ഈശോ അർപ്പിച്ച ആത്മബലി അത് അർപ്പിക്കുന്ന അവിടത്തെ മൗതികശരീരമായ നമ്മുടെയും ആത്മബലിയാകട്ടെ. ഭിന്നതകളുടെ മതിലുകൾ തകർക്കുന്ന ദൈവാരൂപിയുടെ പ്രവർത്തനത്തിനായി നമുക്കു സഭയെ സമർപ്പിക്കാം. കാൽവരിയിലെ തിരുക്കുമാരന്റെ ബലിയിൽ ഏറ്റവും ആത്മാർത്ഥതയോടെ പങ്കെടുത്ത പരിശുദ്ധ കന്യകാമറിയത്തിന്റെയും സത്യവിശ്വാസം പകർന്നുതന്ന നമ്മുടെ പിതാവു മാർത്തോമ്മാശ്ലീഹായുടെയും നമ്മുടെ സഭയിലെ വിശുദ്ധരുടെയും വാഴ്ത്തപ്പെട്ടവരുടെയും സവിശേഷമായ മാധ്യസ്ഥ്യം കൂട്ടായ്മയുടെ അരൂപിയിൽ നമ്മെ നയിക്കട്ടെ.
കാരുണ്യവാനായ കർത്താവിന്റെ കൃപ നിങ്ങളെല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ!
കാക്കനാട് മൗണ്ട് സെന്റ് തോമസ്സിലുള്ള മേജർ ആർച്ചുബിഷപ്പിന്റെ കാര്യാലയത്തിൽ നിന്ന് 2021-ാം ആണ്ട് ആഗസ്റ്റ് മാസം 27-ാം തീയതി നല്കപ്പെട്ടത്.
 
കർദിനാൾ ജോർജ് ആലഞ്ചേരി
സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ്

NB: ഈ ഇടയലേഖനം 2021 സെപ്റ്റംബർ 05-ാം തീയതി ഞായറാഴ്ച കുർബാനമദ്ധ്യേ നമ്മുടെ എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും വായിക്കേണ്ടതാണ്. വി. കുർബാനയിൽ സംബന്ധിക്കാൻ സാധിക്കാത്തവർക്ക് സാമൂഹിക മാധ്യമങ്ങളിലൂടെ ഇതിന്റെ കോപ്പി  സംലഭ്യമാക്കേണ്ടതുമാണ്.

 

Comments

  • ആൻറണി സി വി
    29-08-2021 09:40 PM

    വളരെ നല്ലത്

  • ആൻറണി സി വി
    29-08-2021 09:35 PM

    വളരെ നല്ലത്

  • Thomas
    29-08-2021 01:58 PM

    A nice and quite detailed note It would be useful to actually offer the main points in the beginning itself, as bulletin points, and then offer the finer details as a follow on. I notice that this letter is to be read to all us faithful Do you seriously expect anyone to be able to pay attention to such a long note? Especially when read out in the middle of the mass? It is great to offer lots of detailed information, but only if someone will find it useful. As Our Lord’s followers, is it not better to follow His brevity along with his teachings ? I doubt He would have had the following that later became our own forefather Christians, if Christ Himself had decided to offer similar sermons

leave a reply