Foto

ജെറുസലേം ലത്തീന്‍ പാത്രിയാര്‍ക്കീസ് ഗാസയിലേക്ക്

ഗാസയിലേക്ക് സാന്ത്വനവുമായി ജെറുസലേം ലത്തീന്‍ പാത്രിയാര്‍ക്കീസ്

ഗാസയിലെ ജനങ്ങള്‍ക്കേറ്റ യുദ്ധത്തിന്‍റെ മുറിവുകള്‍, വിശിഷ്യ, മാനസികമായ മുറിവുകള്‍ ഇപ്പോഴും ഉണങ്ങിയിട്ടില്ലെന്ന് പാത്രിയാര്‍ക്കീസ് പീയെര്‍ ബാത്തിസ്ത പിത്സബാല്ല.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

പ്രത്യാശയും ധൈര്യവും കൈവെടിയരുതെന്ന് ജറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ് ആര്‍ച്ച്ബിഷപ്പ് പീയെര്‍ബാത്തിസ്ത പിത്സബാല്ല ഗാസയിലെ ക്രൈസ്തവരോട്.

ഗാസയിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഇക്കഴിഞ്ഞ 14-17 വരെ (14-17/06/21) അവിടെ നടത്തിയ സന്ദര്‍ശന വേളയിലാണ് അദ്ദേഹം പ്രാദേശിക ക്രൈസ്തവര്‍ക്ക് ഈ പ്രചോദനം പകര്‍ന്നത്.

ഇസ്രായേല്‍ പലസ്തീന്‍ സംഘര്‍ഷത്തിന്‍റെ അതീവ ആഘാതം ഏറ്റിരിക്കുന്ന ജനവിഭാഗമാണ് ഗാസയിലുള്ളത് എന്നതുകൊണ്ടാണ് പാത്രിയാര്‍ക്കീസ് പിത്സബാല്ല സാന്ത്വനവചസ്സുമായി ആ ജനതയുടെ പക്കലെത്തിയത്.

യുദ്ധത്തിന്‍റെ ഫലമായ മുറിവുകള്‍, വിശിഷ്യ, മാനസികമായ മുറിവുകള്‍ ഇപ്പോഴും ഉണങ്ങിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

ഗാസയിലെ ജനങ്ങള്‍ക്കായി നടത്തിയ സഹായാഭ്യര്‍ത്ഥനയുടെ ഫലമായി  ഇതുവരെ അറുപതിനായിരം ഡോളര്‍ സമാഹരിക്കാന്‍ കഴിഞ്ഞുവെന്ന് പാത്രിയാര്‍ക്കീസ് പിത്സബാല്ല വെളിപ്പെടുത്തി.

Comments

leave a reply