Foto

നിക്കരാഗ്വയിൽ തടവിലായിരുന്ന മെത്രാന്മാരും വൈദികരും മോചിതരായി

നിക്കരാഗ്വയിൽ തടവിലായിരുന്ന മെത്രാന്മാരും വൈദികരും മോചിതരായി

രണ്ടു മെത്രാന്മാരും പതിനഞ്ചു വൈദികരും രണ്ടും സെമിനാരിക്കാരുമുൾപ്പടെ 19 പേരെ നിക്കരാഗ്വയുടെ സർക്കാർ തടങ്കലിൽ നിന്നു വിട്ടയച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മദ്ധ്യഅമേരിക്കൻ നാടായ നിക്കരാഗ്വയിൽ അറസ്റ്റുചെയ്യപ്പെട്ടിരുന്ന റൊളാന്തൊ ആൽവരെസ്, ഇസിദോറൊ കാർമെൻ മോറ എന്നീ മെത്രാന്മാരെയും ഏതാനും വൈദികരെയും വൈദികാർത്ഥികളെയും സർക്കാർ വിട്ടയച്ചു.

വിട്ടയക്കപ്പെട്ട മെത്രാന്മാരിൽ മത്തഗാൽപ രൂപതയുടെ അദ്ധ്യക്ഷൻ റൊളാന്തൊ ആൽവരെസ് 2022-ൽ വീട്ടുതടങ്കലിലാകുകയും പിന്നീട് 26 വർഷത്തെ തടവുശിക്ഷ വിധിക്കപ്പെട്ട് 2023 ഫെബ്രുവരി മുതൽ കാരഗൃഹത്തിലായിരുന്നു.

മോചിതനായ സിയൂന രൂപതയുടെ മെത്രാൻ ഇസിദോറൊ ദെൽ കാർമെൻ മോറ ഒർത്തേഗയെ 2023 ഡിസംബർ 20-നാണ് അറസ്റ്റുചെയ്യപ്പെട്ടത്.

ഇക്കഴിഞ്ഞ ഡിസംബർ 31-ന് ഹിനത്തേഗ രൂപതയിൽപ്പെട്ട ഗുസ്താവൊ സന്തീനൊ എന്ന കത്തോലിക്കാ വൈദികനെയും 29-ന് രാത്രി നിക്കരാഗ്വയിലെ മനാഗ്വ അതിരൂപതയിൽപ്പെട്ട 6 വൈദികരെയും പൊലീസ് അറസ്റ്റുചെയ്തിരുന്നു. ഇവരുൾപ്പടെ മോചിതരായ വൈദികരുടെ എണ്ണം 15 ആണ്. വിട്ടയയ്ക്കപ്പെട്ട സെമിനാരിക്കാർ രണ്ടുപേരാണ്.

നിക്കരാഗ്വയിൽ സഭാശുശ്രൂഷകരെ അറസ്റ്റുചെയ്യുന്നതിൽ പാപ്പാ തൻറെ ആശങ്ക അറിയിക്കുകയും അറസ്റ്റുചെയ്യപ്പെട്ടവരോടും അവരുടെ കുടുംബങ്ങളോടും അന്നാട്ടിലെ ആകമാന സഭയോടും പ്രാർത്ഥനയിലുള്ള തൻറെ സാമീപ്യം വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

 

Comments

leave a reply