Foto

സിനഡില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച അനുഭവം പങ്കുവെച്ച് ബിഷപ്പ് ലാസറസ് യു ഹ്യൂങ് സിക്ക്

വത്തിക്കാന്‍: മൂന്നു ഘട്ടങ്ങളായി നടക്കുന്ന മെത്രാന്മാരുടെ സിനഡിന്റെ ആദ്യത്തെ ഘട്ടത്തില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച അനുഭവം വിവരിച്ച് കൊറിയന്‍ ബിഷപ്പും വൈദികര്‍ക്കു വേണ്ടിയുള്ള കോണ്‍ഗ്രിഗേഷന്‍ തലവനും, ദക്ഷിണ കൊറിയയില്‍ നിന്നുള്ള മെത്രാനുമായ ലാസറസ് യു ഹ്യൂങ് സിക്ക്. അവിശ്വാസികളായ മാതാപിതാക്കള്‍ക്കാണ് താന്‍ ജനിച്ചതെന്നും ജീവിതത്തില്‍ ലഭിച്ച ബോധ്യങ്ങളുടെ വെളിച്ചത്തില്‍ പതിനാറാം വയസ്സില്‍ മാമോദിസ സ്വീകരിക്കുകയായിരിന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രഥമ കൊറിയന്‍ രക്തസാക്ഷിയായ വിശുദ്ധ ആന്‍ഡ്രൂ കിം ടൈഗോണിന്റെ പേരിലുള്ള വിദ്യാലയത്തിലാണ് പഠിച്ചതെന്നും, വിശുദ്ധന്റെ ജീവിതം തന്നെ സ്പര്‍ശിച്ചുവെന്നും അദ്ദേഹം വിവരിച്ചു. 1966ലെ ക്രിസ്മസ് രാത്രിയിലായിരുന്നു ലാസറസിന്റെ ജ്ഞാനസ്‌നാന സ്വീകരണം. കുടുംബത്തിലെ ആദ്യത്തെ ക്രൈസ്തവ വിശ്വാസിയായി അദ്ദേഹം മാറുകയായിരുന്നു.വിദ്യാഭ്യാസം പൂര്‍ത്തിയാക്കി മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം സിയോളിലെ സെമിനാരിയില്‍ വൈദിക പഠനത്തിനുവേണ്ടി ചേര്‍ന്നു. ആദ്യം ഇത് കുടുംബാംഗങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല. ഇതിനിടയില്‍ സൈന്യത്തിലും സേവനം ചെയ്യേണ്ടിവന്നു. തന്റെ ജീവിതസാക്ഷ്യം നൂറുകണക്കിന് പട്ടാളക്കാരെ സഭയിലേക്ക് ആകര്‍ഷിക്കാന്‍ കാരണമായെന്ന് ലാസറസ് യു ഹ്യൂങ് സിക്ക് പറഞ്ഞു. യേശുക്രിസ്തു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയതും, എല്ലാറ്റിനേക്കാളും ഉപരിയായി കുരിശില്‍ മരിച്ചതും തന്റെ വൈദിക ജീവിതത്തില്‍ പ്രചോദനം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം സ്മരിച്ചു.കര്‍ദ്ദിനാള്‍ ബെന്യാമിനോ സ്റ്റെല്ല രാജിവെച്ച ഒഴിവില്‍ ഓഗസ്റ്റ് 19നാണ് കോണ്‍ഗ്രിഗേഷന്‍ തലവനായി ലാസറസ് യു ഹ്യൂങ് സിക്കിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിക്കുന്നത്. വൈദികന്‍ വിശ്വാസി സമൂഹത്തിന്റെ പിതാവ് ആയിരിക്കണമെന്നു അദ്ദേഹം തന്റെ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. സഭ എന്നാല്‍ ഒരു കുടുംബം ആണെന്ന് ബോധ്യം തനിക്കുണ്ടെന്നും, മനുഷ്യരുടെ കണ്ണുനീര്‍ കേള്‍ക്കുക, അവഗണന നേരിടുന്നവരെ സഹായിക്കുക, വിശ്വാസികളോട് ഒപ്പം നടക്കുക തുടങ്ങിയവയാണ് സിനഡില്‍ അധിഷ്ഠിതമായി മുന്നോട്ടുപോകുന്ന സഭയുടെ കര്‍ത്തവ്യം എന്നും കൊറിയന്‍ മെത്രാന്‍ പറഞ്ഞു. പുതിയ പെന്തക്കുസ്തായ്ക്ക് വേണ്ടിയുള്ള വാതില്‍ സിനഡ് പ്രയാണത്തില്‍ തുറന്നു കിട്ടുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.

Foto

Comments

leave a reply

Related News