Foto

മുഖ്യമന്ത്രിയെ കരയിപ്പിച്ച അധ്യാപകന് നന്ദി

അമേരിക്കക്കാരായ ജാക് കാന്‍ഫീല്‍ഡും മാര്‍ക് വിക്ടര്‍ ഹാന്‍സും ചേര്‍ന്നെഴുതിയ ‘ചിക്കന്‍സൂപ്പ് ഫോര്‍ ദ ക്രിസ്ത്യന്‍ സോള്‍’ ബെസ്റ്റു സെല്ലറുകളുടെ പട്ടികയില്‍ ഇടംപിടിച്ച പുസ്തകമാണ്. ഒരു ചേരി യുടെ മുഖഛായ മാറ്റിയ അധ്യാപകനെപ്പറ്റി ആ പുസ്തകത്തില്‍ പറയുന്നുണ്ട്. ബാള്‍ട്ടിമൂര്‍ പട്ടണ ത്തിലെ കോളജ് അധ്യാപകന്‍ വിദ്യാര്‍ത്ഥികളെ പ്രോജക്ട് ഏല്പിച്ചു. നഗരത്തിനടുത്തുള്ള ചേരിപ്രദേശത്ത് താമസിക്കുന്ന  200 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ നിരീക്ഷിച്ച് അവരുടെ ഭാവിയെപ്പറ്റി വിലയിരുത്തല്‍ നടത്തണം. ചേരികളില്‍ കഴിയുന്ന കുട്ടികള്‍ക്ക് വലിയ ഭാവിയില്ലെന്നായിരുന്നു അവരുടെ പഠന റിപ്പോര്‍ട്ട്. അന്തരമൊരു അന്തരീക്ഷമായിരുന്നു അവിടെ നിലനിന്നിരുന്നതും.

വര്‍ഷങ്ങള്‍ക്കുശേഷം മറ്റൊരധ്യാപകന്‍ ഈ റിപ്പോര്‍ട്ട് കാണാനിടയായി. തെല്ലൊരു കൗതുക ത്തോടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടിരുന്ന കുട്ടിക ളെത്തേടി അദ്ദേഹം ഇറങ്ങി. രക്ഷപ്പെടില്ലെന്ന് വിധിയെഴുതപ്പെട്ടവരില്‍ 90 ശതമാനവും അപ്പോഴേക്കും ഉയര്‍ന്ന പദവികളില്‍ എത്തിയിരുന്നു. അധ്യാപകന് കാര്യം മനസിലായി. നേട്ടങ്ങള്‍ക്കു പിന്നില്‍ ഒരു അധ്യാപികയുടെ കരങ്ങളുണ്ട്.  അധ്യാപികയെ തേടിപ്പിടിച്ച് വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍, ആ ഗുരുനാഥ പറഞ്ഞു: ‘ഞാന്‍ പ്രത്യേകി ച്ചൊന്നും ചെയ്തില്ല, അവരെ സ്‌നേഹിക്കുക മാത്രമാണ് ചെയ്തത്.’ അധ്യാപിക സ്‌നേഹിക്കാനും പ്രോത്സാഹിപ്പിക്കാനും തയ്യാറായപ്പോള്‍ പുതുചരിത്രം പിറക്കുകയായിരുന്നു.

ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും അധ്യാപക നുമായിരുന്ന  ഡോ. സര്‍വേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബര്‍ 5 ആണ് അധ്യാപകദി നമായി ആഘോഷിക്കുന്നത്. മൈസൂര്‍, കല്‍ക്കട്ട സര്‍വ്വകലാശാലകളിലും ലോകപ്രശസ്തമായ ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയിലും അധ്യാപകനായിരുന്നു ഈ മഹാപണ്ഡിതന്‍.

കുട്ടികള്‍ സ്വപ്നങ്ങള്‍ കാണട്ടെ

പ്രായഭേദമന്യേ ഇന്ത്യാക്കാരെ സ്വപ്നം കാണാന്‍ പഠിപ്പിച്ച മറ്റൊരു അധ്യാപകനെക്കൂടി പരാമര്‍ശിക്കാതെ പോകാന്‍ ഈ ദിനത്തില്‍ കഴിയില്ല. മണ്ണെണ്ണ വിളക്കിന് മുമ്പിലിരുന്ന് പഠിച്ച്, ഇല്ലായ്മകളോട് പടവെട്ടി, പ്രഭാതത്തില്‍ പത്രം  വിതരണം ചെയ്ത പഠനത്തിന് പണം കണ്ടെത്തിയ ദരിദ്ര വിദ്യാര്‍ത്ഥിയില്‍നിന്ന് മിസൈല്‍മാനും ഇന്ത്യയുടെ പ്രഥമ പൗരനുമായി വളര്‍ന്ന ഡോ. എ.പി.ജെ അബ്ദുള്‍ കലാം.

 ‘ജ്വലിക്കുന്ന മനസുകള്‍’ എന്ന പുസ്തകത്തില്‍ ഡോ. കലാം എഴുതി: ‘സ്വപ്നം കാണാതിരുന്നാല്‍ വിപ്ലവകരമായ ചിന്തകള്‍ രൂപം കൊള്ളുകയില്ല. ചിന്തകളിലെങ്കില്‍ പ്രവര്‍ത്തനങ്ങളുമില്ല. അതുകൊണ്ട്, മാതാപിതാക്കളും അധ്യാപകരും കുട്ടികളെ സ്വപ്നം കാണാന്‍ അനുവദിക്കണം.’ രാഷ്ട്രപതിഭ വനില്‍നിന്നും അദ്ദേഹം നേരെ പോയത് ഒരു അധ്യാപകനായിട്ടായിരുന്നു.

ഇനി ക്ലാസിലിരുന്ന് നോവല്‍ വായിക്കരുത്

ഈ അധ്യാപകദിനത്തില്‍ ഒരു അധ്യാപകനുകൂടി നന്ദി പറയണമെന്നു തോന്നുകയാണ്. കേരളത്തിന്റെ മുഖ്യമന്ത്രി വി.ഡി സതീശന്‍ തന്നെ ഒമ്പതാം ക്ലാസില്‍ വച്ച്  തന്നെ വായനയിലേക്ക് നയിച്ച അധ്യാപകനെ ക്കുറിച്ച് പ്രസംഗത്തില്‍ പറഞ്ഞത് കേട്ടിരുന്നു. ക്ലാസിനിടയില്‍ പിന്‍ബഞ്ചിലിരുന്ന് വി.ഡി സതീശന്‍ പുസ്തകത്തിനുള്ളില്‍വച്ച് നോവല്‍ വായിച്ചത് അധ്യാപകന്‍ പിടിച്ചു. കഠിനമായി വഴക്കുപറഞ്ഞിട്ട് വൈകുന്നേരം നാലുമണിക്ക് സ്റ്റാഫ് റൂമില്‍ ചെല്ലാന്‍ ആവശ്യപ്പെട്ടു.

മറ്റു കുട്ടികളുടെ മുമ്പില്‍വച്ച് തല്ലാന്‍ മടിയുള്ള തുകൊണ്ട് ഓഫീസില്‍വച്ച് അടിക്കാനായിരിക്കുമെന്ന് വിചാരിച്ചാണ് അവിടേയ്ക്കു പോയത്. സ്റ്റാഫ് റൂമില്‍ എത്തിയപ്പോള്‍ ലൈബ്രറിയിലിലെ അലമാരയുടെ പൊടി തുടയ്ക്കുന്ന അധ്യാപകനെയാണ് കണ്ടത്. അദ്ദേഹം പറഞ്ഞു, ഇവിടേക്ക് അധികം ആരും വരാറില്ല. ഇഷ്ടംപോലെ പുസ്തകങ്ങളുണ്ട്. നിനക്ക് ഇഷ്ടമുള്ളതു പറഞ്ഞാല്‍ അതും വാങ്ങാം. വീട്ടില്‍ കൊണ്ടുപോയി വായിച്ചിട്ട് തിരികെ കൊണ്ടുവന്നാല്‍ മതി. ഇനി ക്ലാസിലിരുന്ന് വായിക്കരുത്. താന്‍ അവിടെനിന്നു കരഞ്ഞു എന്നാണ് മുഖ്യമന്ത്രി അനുസ്മരിച്ചത്.

വായിക്കാന്‍ പ്രോത്സാഹിച്ച അധ്യാപകന്‍

പുസ്തകങ്ങള്‍ വായിക്കണമെന്നും വായിച്ച പുസ്തകങ്ങളെപ്പറ്റി തന്നോടു പറയണമെന്നും ആ അധ്യാപകന്‍ പറഞ്ഞുകൊടുത്തു. പിന്നീട് എവിടെ വച്ചു കണ്ടാലും വായിച്ച പുസ്തകങ്ങളെപ്പറ്റി ചോദിക്കുമായിരുന്നു. എന്നുമാത്രമല്ല, സ്വന്തം പോക്കന്റില്‍ നിന്നും പണം മുടക്കി തന്നെ പ്രസംഗ മത്സരങ്ങള്‍ക്കും ഉപന്യാസ മത്സരങ്ങള്‍ക്കുമൊക്കെ അയച്ച ആ അധ്യാപകനെ ഹൃദയത്തോടു ചേര്‍ത്തുപിടിക്കുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.

ഒരു പക്ഷി പറക്കുന്നത് എങ്ങനെയാണെന്ന് പറഞ്ഞുതരുകയും അത് കടല്‍ത്തീരത്തുപോയി കാട്ടിത്തരികയും ചെയ്ത് പ്രൈമറി സ്‌കൂള്‍ അധ്യാപ കനാണ് ബഹിരാകാശ ശാസ്ത്രത്തെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ തന്റെ മനസില്‍ നിറച്ചതെന്ന് ഡോ. എ.പി.ജെ അബ്ദുള്‍ കലാം പലതവണ ആവര്‍ത്തിച്ചിട്ടുണ്ട്.

ഗുരുവിന്റെ അനുഗ്രഹങ്ങള്‍

മാതാപിതാ ഗുരു ദൈവമെന്ന് ചൊല്ലിപഠിക്കുന്നവരാണ് ഭാരതീയര്‍. ഗുരുകുല വിദ്യാഭ്യാസമെന്ന മഹത്തായ രീതി ലോകത്തിന് പരിചയപ്പെടുത്തിയത് ഭാരതീയരാണ്. ഗുരുകുലമെന്നത് ഒരു ആശ്രമവും അതിന്റെ പരിസരവുമല്ല. മറിച്ച്, അതൊരു മനോഭാവമാണ്. ഗുരുവിന്റെ അനുഗ്രഹം വിജയത്തിന്റെ പ്രധാ ന ഘടകമാണെന്ന ഓര്‍മ്മപ്പെടുത്തലും അതിലുണ്ട്.

ശാസ്ത്രം എത്ര വളര്‍ന്നാലും അധ്യാപകന് പകരം വയ്ക്കാന്‍ മറ്റൊന്നിനുമാകില്ല. ക്ലാസ് മുറികളില്‍ വര്‍ധിക്കുന്നത് അറിവുകള്‍ മാത്രമല്ല, വികസിക്കുന്നത് ഹൃദയങ്ങള്‍ കൂടിയാണ്. വരുംതലമുറകളെ രൂപപ്പെടു ത്താനുള്ള അസാമാന്യമായ കഴിവുകള്‍ ദൈവം അവരില്‍ നിക്ഷേപിച്ചിട്ടുണ്ട്.

എല്ലാ ഗുരുക്കന്മാര്‍ക്കും അധ്യാപക ദിനാശംസകള്‍.

Comments

leave a reply

Related News