Foto

മഹാ മാരി നേരിടുന്ന ലോകത്തിനു മുന്നിൽ ഹൃദയ ശുദ്ധിയുള്ള സാഹോദര്യത്തിന്റെ വിളക്കുമരമായി ഫ്രാൻസിസ് പാപ്പാ

പ്രകൃതിയോടിണങ്ങി ലോക രാജ്യങ്ങളും ജനതകളും പരസ്പരം സഹകരിച്ചും സഹായിച്ചും നീങ്ങിയെങ്കിലേ കോവിഡ് മഹാമാരിയെ തുരത്താനാകൂവെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനത്തിന് അടിവരയിട്ട് ലോകാരോഗ്യ സംഘടന. സാഹോദര്യത്തിന്റെ മഹാസന്ദേശം നല്‍കുന്ന  'ഫ്രതെല്ലി തൂത്തി' (ഏവരും സോദരര്‍) എന്ന ചാക്രിക ലേഖനത്തിലൂടെ 'സെല്‍ഫി' സംസ്‌കാരം ഉപേക്ഷിക്കണമെന്ന്് മാര്‍പാപ്പ പറഞ്ഞതിനു പിന്നാലെയാണ് ലോകം അഭിമുഖീകരിക്കുന്ന അവസാന മഹാമാരിയായിരിക്കില്ല കോവിഡെന്ന മുന്നറിയിപ്പു നല്‍കിക്കൊണ്ട്, പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി നിലകൊള്ളാനുള്ള ബാധ്യത മുഴുവന്‍ പേരും നിര്‍വഹിക്കണമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗബ്രിയേസസ് അഭ്യര്‍ത്ഥിച്ചത്.

കോവിഡിനൊപ്പം അനീതിയുടെയും അസമത്വത്തിന്റെയും സ്വാര്‍ഥതയുടെയും വൈറസിനെക്കൂടി നശിപ്പിക്കേണ്ടതുണ്ടെന്ന് ഒക്ടോബറില്‍  ഫ്രാന്‍സിസ് മാര്‍പാപ്പ ഓര്‍മിപ്പിച്ചത് ലോകം ഹൃദയപൂര്‍വമാണു  ശ്രവിച്ചത്. തുടര്‍ന്ന്, മനുഷ്യ ജീവിതത്തിന്റെ പ്രത്യാശാ വഴികള്‍ ചൂണ്ടിക്കാട്ടി 'ലെറ്റ് അസ് ഡ്രീം  ദ് പാത് ടു എ ബെറ്റര്‍ ഫ്യൂച്ചര്‍' എന്ന പുസ്തകവും ഇറക്കി.  ജീവിതപക്ഷം ചേര്‍ന്നൊഴുകുന്ന ആത്മവിശ്വാസത്തിന്റെ ആഴമുള്ള നദിയെന്നാണ്  ബ്രിട്ടിഷ് മാധ്യമപ്രവര്‍ത്തകന്‍ ഡോ. ഓസ്റ്റിന്‍ ഇവറേയുമായി ചേര്‍ന്നു തയാറാക്കിയ പുസ്തകത്തെ നിരൂപകര്‍ വിശേഷിപ്പിക്കുന്നത്. ജനതയെ മുന്നില്‍ നിര്‍ത്തിയുള്ളതാവണം പുതിയ കാലത്തെ ജീവിതമെന്ന് മാര്‍പാപ്പ ഓര്‍മിപ്പിച്ചത് കോവിഡ് ഭീതിയിലുഴലുന്ന  ലോകം  കാലാതീതമായ മഹനീയചിന്തയുടെ വിളംബരമായാണു കേള്‍ക്കുന്നത്.

കൊറോണ വൈറസിന് കൂടുതല്‍ വ്യാപനശേഷി കൈവരുന്ന തരത്തില്‍ ജനിതക മാറ്റം സംഭവിക്കുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ വൈറസ് ബാധ വര്‍ധിച്ച തോതില്‍ കാണപ്പെടുകയും ചെയ്യുമ്പോള്‍ ലോകം കോവിഡ് 19നെ മുമ്പത്തേക്കാളേറെ ഭയപ്പാടോടെ കാണുകയാണ്. വൈറസിനെ പ്രതിരോധിക്കാനുള്ള വാക്സിന്‍ വികസിപ്പിച്ചെടുക്കുന്നതില്‍ ഭാഗികമായെങ്കിലും വിജയിച്ചത് ആശ്വാസം പകര്‍ന്നിരുന്നു. പക്ഷേ ആ ആശ്വാസവും അസ്ഥിരമാവുകയാണ്. പുതിയ വകഭേദത്തിന് ഇപ്പോള്‍ കണ്ടെത്തിയ വാക്സിനുകള്‍ ഫലപ്രദമാകുമെന്ന് ഉറപ്പിച്ച് പറയാന്‍ ഗവേഷകര്‍ക്ക് സാധിക്കുന്നില്ല. പുതിയ പരീക്ഷണങ്ങള്‍ തന്നെ നടക്കേണ്ടിയിരിക്കുന്നു. പ്രതിരോധ വാക്സിനുള്ള കാത്തിരിപ്പ് ഇനിയും നീളുമെന്ന് ചുരുക്കം.

വൈറസുകളുടെ വകഭേദങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് പുതിയ കാര്യമല്ല. ഇങ്ങനെ മാറി മാറി വന്നതാണ് സാര്‍സും മെര്‍സുമൊക്കെ. ഈ പ്രതിസന്ധിയെയും മറികടക്കുമെന്നാണ് ശാസ്ത്ര ലോകം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. പക്ഷേ, ആത്മവിശ്വാസത്തേക്കാളേറെ നിസ്സഹായതയും അനിശ്ചിതത്വവുമാണ് മനുഷ്യനെ ചൂഴ്ന്നു നില്‍ക്കുന്നത്. ഈ സാഹചര്യത്തിലാണ് മാര്‍പാപ്പയും ലോകാരോഗ്യ സംഘടനാ മേധാവിയും നല്‍കിയ മുന്നറിയിപ്പ് പ്രസക്തമാകുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.കാലാവസ്ഥാ വ്യതിയാനത്തിനെതിരെ മാനവരാശി ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകുമെന്നാണ് രണ്ടു പേരും വ്യക്തമാക്കുന്നത്.

ഭൂമിയെ നാശത്തില്‍നിന്നു രക്ഷിക്കാന്‍ അടിയന്തര നടപടികള്‍ ആവശ്യമാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ അഞ്ചു വര്‍ഷം മുന്‍പു നിര്‍ദേശിച്ചത് കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി സംരക്ഷണവും എന്ന വിഷയം ആസ്പദമാക്കിയുള്ള ചാക്രിക ലേഖനത്തിലാണ്. കത്തോലിക്കാ സഭയിലെ വിശ്വാസിസമൂഹത്തിനു മാര്‍ഗദര്‍ശനം നല്‍കുന്നതിനപ്പുറമായി ലോകത്തിലെ സകല മനുഷ്യരെയുമാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സമീപകാല ചാക്രിക ലേഖനങ്ങളും ഇപ്പോഴിറങ്ങിയ പുസ്തകവും അഭിസംബോധന ചെയ്യുന്നത്.ഹൃദയശുദ്ധിയുള്ള സാഹോദര്യത്തിന്റെ വിളക്കുമരമെന്ന വിശേഷണമാര്‍ജിച്ചു കഴിഞ്ഞു ഈ രചന.

ഒരേസമയം മനസ്സിന്റെയും ഹൃദയത്തിന്റെയും കൈകളുടെയും ഭാഷ സംസാരിക്കാന്‍ ശേഷിയുള്ള മുഴുവന്‍ വനിതകള്‍ക്കുമുള്ള സ്‌നേഹാദരം കൂടിയാകുന്നു മാര്‍പാപ്പയുടെ പുസ്തകം. പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ചതു സ്ത്രീകളെയാണ്; പിടിച്ചുനില്‍ക്കാനുള്ള ശേഷി തെളിയിച്ചതും അവരാണ് -  മാര്‍പാപ്പ പറയുന്നു.സ്ത്രീകള്‍ പ്രസിഡന്റോ പ്രധാനമന്ത്രിയോ ആയിട്ടുള്ള രാജ്യങ്ങള്‍ കോവിഡ് പ്രശ്‌നത്തോടു മെച്ചപ്പെട്ട രീതിയിലും വേഗത്തിലും പ്രതികരിച്ചു.സ്ത്രീകളുടെ നേതൃത്വമാണു പ്രതിസന്ധികാലത്തു പ്രതീക്ഷയുടെ വേറിട്ട അടയാളമെന്നും അവരാണു ഭരണനിര്‍വഹണത്തില്‍ പുരുഷന്‍മാരെക്കാള്‍ മെച്ചമെന്നും മാര്‍പാപ്പ പുതിയ പുസ്തകത്തില്‍ പറയുന്നുണ്ട്. അകലത്തുള്ളവരെ അരികിലും അപരിചിതനെ സോദരനുമാക്കിയതിനു ദൈവത്തിനു നന്ദി പറയുന്ന, ടഗോറിന്റെ 'ഗീതാഞ്ജലി'യിലെ വാക്കുകള്‍ മാര്‍പാപ്പ ഉദ്ധരിക്കുന്നുണ്ട്. വ്യക്തിയെന്ന ചിന്തയല്ല, ജനത എന്ന ബോധ്യമാണ് ഇപ്പോള്‍ വേണ്ടതെന്ന് അദ്ദേഹം വാദിക്കുന്നു.

അതേസമയം. മഹാമാരിക്കെതിരെ പണം ചെലവഴിക്കുന്നത് യാതൊരു ദീര്‍ഘവീക്ഷണവുമില്ലാതെയാണെന്ന് അദാനോം പറയുന്നു. വരാനിരിക്കുന്ന മഹാമാരിയെ നേരിടാന്‍ യാതൊന്നും ചെയ്യുന്നില്ലെന്നും പകര്‍ച്ചവ്യാധി പ്രതിരോധ മുന്നൊരുക്ക നടപടികള്‍ക്കായുള്ള ആദ്യ രാജ്യാന്തര ദിനാചരണത്തിന്റെ ഭാഗമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ നല്‍കിയ സന്ദേശത്തില്‍ അദ്ദേഹം പരിതപിച്ചു.മഹാമാരിയില്‍ നിന്ന് പാഠം പഠിക്കേണ്ട സമയമായി. പരിഭ്രാന്തരാകുക, അവഗണിക്കുക. വളരെക്കാലമായി ലോകം ഈ രീതിയിലാണ് മുന്നോട്ടുപോകുന്നത്. മഹാമാരി പൊട്ടിപ്പുറപ്പെടുമ്പോള്‍ അതിനെ നേരിടാന്‍ പണം ഒഴുക്കും. രോഗം നിയന്ത്രണവിധേയമാകുന്നതോടെ അത് മറക്കും. വരാനിരിക്കുന്ന മഹാമാരിയെ ചെറുക്കാന്‍ യാതൊരു മുന്‍കരുതലും സ്വീകരിക്കാറില്ലെന്നും ലോകാരോഗ്യ സംഘടനാ മേധാവി പറഞ്ഞു. വന്‍ നാശം സൃഷ്ടിക്കാവുന്ന മഹാമാരി പൊട്ടിപ്പുറപ്പെട്ടാല്‍ അതിനെ പ്രതിരോധിക്കാന്‍ ലോകം ഒട്ടും സജ്ജമല്ലെന്ന് കൊവിഡ് പൊട്ടിപ്പുറപ്പെടുന്നതിനു മുമ്പ് ദ ഗ്ലോബല്‍ പ്രിപ്പേഡ്‌നസ് മോണിറ്ററിംഗ് ബോര്‍ഡിന്റെ 2019 സെപ്തംബറിലെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. ഒരു മഹാമാരിയും അവസാനത്തേതല്ലെന്നും പകര്‍ച്ചവ്യാധികള്‍ ജീവിതത്തിന്റെ ഭാഗമാണെന്നുമാണ് ചരിത്രം പറയുന്നതെന്നും അദാനോം ചൂണ്ടിക്കാട്ടി.

ഈ മുന്നറിയിപ്പുകള്‍ ഏറ്റവും കൂടുതല്‍ പ്രസക്തമാകുക വികസിത, സമ്പന്ന രാജ്യങ്ങള്‍ക്കാണ്. അവിടെ ചികിത്സാ സൗകര്യങ്ങള്‍ക്ക് പണമില്ലാത്തതല്ല പ്രശ്നം. മറിച്ച് ദീര്‍ഘ കാലത്തേക്ക് ആരോഗ്യ നയം ഇല്ലെന്നതാണ് വിഷയം. ദരിദ്ര രാജ്യങ്ങളിലാകട്ടെ വിഭവ ദൗര്‍ലഭ്യവും സാങ്കേതിക പിന്നാക്കാവസ്ഥയും വെല്ലുവിളികള്‍ നേരിടുന്നതിന് തടസ്സമാകുന്നു. കോവിഡിന് മുന്നില്‍ വികസിത, അവികസിത വ്യത്യാസം മാഞ്ഞു പോയി. എല്ലാ രാജ്യങ്ങളെയും അത് ബാധിച്ചു. ലോകത്തിന്റെ സാമ്പത്തിക സാങ്കേതിക നേതൃസ്ഥാനം അവകാശപ്പെടുന്ന അമേരിക്കയിലാണ് ഈ മഹാമാരി ഭീകരമായ പ്രതിസന്ധി സൃഷ്ടിച്ചത്. അവിടെ സംഭവിച്ചതെന്താണെന്ന് പരിശോധിച്ചാല്‍ മാത്രം മതി ലോകം ഇത്തരമൊരു സാഹചര്യം നേരിടാന്‍ സജ്ജമല്ലെന്ന് വ്യക്തമാകാന്‍. കോവിഡ് മഹാമാരി പടരുന്ന ഘട്ടത്തില്‍ അവിടെ പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപ് രാഷ്ട്രീയ ആരോപണത്തിനുള്ള ആയുധമാക്കി ആ പ്രതിസന്ധിയെ മാറ്റുകയാണ് ചെയ്തത്. ഉത്തരവാദിത്വമില്ലാത്ത പ്രതികരണങ്ങളും നയങ്ങളുമായാണ് അദ്ദേഹം മുന്നോട്ട് പോയത്.

ആരോഗ്യരക്ഷാ സംവിധാനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പൂര്‍ണമായി പിന്‍വാങ്ങി സ്വകാര്യ മേഖലക്കും ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്കും ലാഭം കൊയ്യാന്‍ ഈ രംഗം വിട്ടുകൊടുത്തതായിരുന്നു അടിസ്ഥാന പ്രശ്നം.  ഇന്ത്യയിലും കോവിഡ് കാലത്ത് ഈ പാഠം പഠിച്ചതിന്റെ സൂചനകള്‍ വ്യക്തമല്ല. കോവിഡ് ലക്ഷണങ്ങള്‍ക്ക് ശമനം വരുത്തുമെന്ന് കരുതപ്പെട്ടിരുന്ന മലേറിയ മരുന്ന് ഹൈഡ്രോക്സിക്ലൊറോക്വിന്‍ ഉത്പാദിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കരാര്‍ നല്‍കിയത് സ്വകാര്യ കമ്പനികളായ മുംബൈയിലെ ഐ പി സി എക്കും അഹമ്മദാബാദിലെ സൈയൂസ് കാഡിലയ്ക്കുമാണ്. ഇത്രയധികം ആവശ്യമുള്ള ഒരു മരുന്ന് നിര്‍മിക്കാനുള്ള കരാര്‍ അതിന്റെ വലിയ ഡിമാന്‍ഡ് മുന്നില്‍ കണ്ട് ബംഗാള്‍ കെമിക്കല്‍ ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡ്, കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡ് തുടങ്ങിയ പൊതു മേഖലാ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നതായിരുന്നു ഉചിതമെന്ന അഭിപ്രായം വിദഗ്ധര്‍ ഉയര്‍ത്തിയത് വെറുതെയായി. അങ്ങനെ ആരോഗ്യരംഗത്ത് പൊതുമേഖലാ സംവിധാനം ശക്തിപ്പെടുത്താന്‍  നീക്കമുണ്ടായില്ല.

കോവിഡ് കാലത്തെ ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിസന്ധി കുടിയേറ്റ തൊഴിലാളികളുടെ പലായനമായിരുന്നു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സ്വന്തം നാട്ടില്‍ തിരിച്ചെത്താന്‍ കഴിയാതെ അവര്‍ അലഞ്ഞു. ഗ്രാമങ്ങളിലെ കൃഷിയടക്കമുള്ള തൊഴില്‍ സാധ്യതകള്‍ അടഞ്ഞു പോകുമ്പോഴാണ് മനുഷ്യര്‍ നഗരങ്ങളിലേക്ക് ചേക്കേറുന്നത്. ചേരികളില്‍ തിങ്ങിത്താമസിക്കാന്‍ വിധിക്കപ്പെട്ട ഇവരില്‍ രോഗവ്യാപനം വേഗത്തിലാകുന്നു. മഹാമാരി പുതിയ രൂപത്തില്‍, ഭാവത്തില്‍ രാജ്യത്തെ പിടിച്ചുലക്കാനിരിക്കെ ഗ്രാമീണ തൊഴില്‍ മേഖലകളെ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ കരിനിയമങ്ങള്‍ വഴി കാര്‍ഷിക മേഖലയില്‍ അനിശ്ചിതാവസ്ഥ സൃഷ്ടിക്കുന്നതായുള്ള ആരോപണവും ശക്തം.

പ്രകൃതിയോടിണങ്ങിയ ജീവിത രീതിയിലേക്കും ഉത്പാദന രീതികളിലേക്കും മടങ്ങാത്തിടത്തോളം പുതിയ രോഗാവസ്ഥകള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും. രോഗം പടരുമ്പോള്‍ പരിഭ്രമിക്കുക പിന്നെ അവഗണിക്കുക എന്നത് വിനാശകരമാകും. കോവിഡ് പോലുള്ള പ്രതിസന്ധികള്‍ക്ക് മുന്നില്‍ രാജ്യങ്ങളില്ല, ലോകമേ ഉള്ളൂ. അതത് രാജ്യങ്ങള്‍ക്ക് പരിഹരിക്കാവുന്ന പ്രശ്നമല്ല ഇത്. അറിവുകളും അനുഭവങ്ങളും പങ്കുവെക്കണം. സാങ്കേതിക വിദ്യ കൂട്ടായി വികസിപ്പിക്കണം, ഉപയോഗിക്കണം-മാര്‍പാപ്പയും ലോകാരോഗ്യ സംഘടനാ മേധാവിയും പറയുന്നത് ഒരേ സ്വരത്തില്‍.

Comments

leave a reply

Related News