ഭാരതത്തെ ദർശനികതയുടെ ഗരിമ കൊണ്ട് ലോകത്തോളം ഉയർത്തിയ മഹാനായ ഡോ. എസ് രാധാകൃഷ്ണൻ പറഞ്ഞു ; "ഓരോ അധ്യാപകരും ഓരോ നിർമ്മാണ ശിലയാകണം".സെപ്റ്റംബർ 5 അധ്യാപക ദിനമായി ആചരിക്കുമ്പോൾ അതിന് കാരണഭൂതനായ ഡോ. രാധാകൃഷ്ണന്റെ വാക്കുകൾക്ക് ഏറെ പ്രസക്തിയുണ്ട്. ഓരോ വിദ്യാർത്ഥിയിലും രൂപപ്പെടേണ്ട ഉത്തമ ഗുണങ്ങളുടെയും സത് സ്വഭാവങ്ങളുടെയും സകല നന്മകളുടെയും നിർമാണ ശിലയായി അധ്യാപകൻ മാറണം .
മറ്റൊരർത്ഥത്തിൽ "അധ്യാപകൻ തലമുറകളെ വാർത്തെടുക്കുന്ന ശില്പിയാണ്. " ശിലയിൽ നിന്ന് ശില്പി ശില്പം മെനഞ്ഞെടുക്കുന്നതുപോലെ ഓരോ വിദ്യാർത്ഥിയെയും ഉത്തമ ശില്പങ്ങളായി വാർത്തെടുക്കുവാൻ അധ്യാപകന് കഴിയണം. തങ്ങളിലെ കഴിവുകളെ രാകിയെടുക്കാൻ കുട്ടികൾക്ക് അവസരം നൽകണം. അവർക്ക് താല്പര്യമുള്ള പദ്ധതികളിൽ സ്വയം മുഴുകി മസ്തിഷ്കവും മനസ്സും കൈകളും സ്വതന്ത്രമായി പ്രവർത്തിക്കുമ്പോഴാണ് സർഗ്ഗശേഷി ഉണരുക. സർഗാത്മകതയുടെ പ്രവാഹത്തെ അധ്യാപകൻ ത്വരിതപ്പെടുത്തണം. അതിന് അധ്യാപകൻ കുട്ടികളെ സ്നേഹിക്കണം, മാർഗ്ഗദർശനം നടത്തണം, പ്രേരിപ്പിക്കണം, ദിശാബോധം പകരണം, സൗഹൃദ പൂർണ്ണമായ ആശയവിനിമയം നടത്തണം. ബോധ്യാവബോധങ്ങൾ ഊട്ടി ഉറപ്പിക്കണം. വിദ്യാർത്ഥികളുടെ സഹസഞ്ചാരിയാകണം. സുഹൃത്താകണം. പ്രചോദിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും അഭിനന്ദിക്കാനും സമയം കണ്ടെത്തണം.ഓരോ വിദ്യാർത്ഥിയും ഓരോ നിധിയാണ് .
അത് കണ്ടെത്തി സമൂഹത്തിന് സംലഭ്യമാക്കുവാൻ അധ്യാപകർക്ക് കഴിയണം.
ഒരു രാജ്യത്തിൻ്റെ ഭാവിഭാഗധേയം നിർണയിക്കപ്പെടുന്നത് ക്ലാസ്സ് മുറികളിലൂടെയാണ്. അവിടെ മൂല്യശോഷണവും കർമശോഷണവും ധർമശോഷണവും സംഭവിച്ചു കൂടാ.ഏറ്റവും മൂല്യമുള്ള സത്പ്രവർത്തിയായിട്ടാണ് അധ്യാപനത്തെ കാണുന്നത്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ കവാടത്തിലെ വാചകം ഇതാണ്; "ഒരു ഡോക്ടർക്ക് വീഴ്ച വന്നാൽ ഒരു രോഗി മരിച്ചേക്കാം, ഒരു എൻജിനീയർക്ക് വീഴ്ച വന്നാൽ ഒരു പാലമോ കെട്ടിടമോ തകർന്നു കുറച്ചുപേർ മരിച്ചേക്കാം, എന്നാൽ ഒരു അധ്യാപകന് വീഴ്ച വന്നാൽ ഒരു തലമുറയാണ് നശിക്കുക". ഓരോ ശിലയും കരുതലോടെ കരുത്തോടെ ജാഗ്രതയോടെ എടുത്തുവെച്ച് വിദ്യാർത്ഥികളെ ഒരുക്കേണ്ട കാലഘട്ടമാണിത്.ഒരു നല്ല അധ്യാപകൻ ഒരുകൂട്ടം നല്ല വ്യക്തികളെ സൃഷ്ടിക്കുന്നു. അതുവഴി ഒരു നല്ല സമൂഹത്തെയും ഉന്നതമായ രാഷ്ട്രത്തെയും നിർമ്മിക്കുകയാണ്.
വിദ്യാഭ്യാസ വിചക്ഷണനും ദാർശനികനുമായ മുൻ രാഷ്ട്രപതി ഡോ .എസ് . രാധാകൃഷ്ണൻ്റെ ജന്മദിനമായ സെപ്റ്റംബർ 5 ആണ് നമ്മൾ അധ്യാപക ദിനമായി ആചരിക്കുന്നത്.
അധ്യാപകദിനം ഒരു ഓർമ്മപ്പെടുത്തലാണ് .അധ്യാപകൻ അനുഷ്ഠിക്കേണ്ട ധർമ്മങ്ങളെക്കുറിച്ചും വിദ്യാർത്ഥികളോടും സമൂഹത്തോടുമുള്ള ഉത്തരവാദിത്വത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ.ഈ മഹത്തായ സാമൂഹ്യ ഉത്തരവാദിത്വവും കർത്തവ്യവും പുനരർപ്പണം ചെയ്യാൻ ഓരോ അധ്യാപകർക്കും കഴിയേണ്ടതുണ്ട്.
ദേശീയതലത്തിൽ സ്കൂൾ വിദ്യാഭ്യാസ വിവരങ്ങൾ സൂക്ഷിക്കാനുള്ള യൂണിഫൈഡ് ഡിസ്ട്രിക്ട് ഇൻഫർമേഷൻ സിസ്റ്റം ഫോർ എജ്യുക്കേഷൻ പ്ലസിലെ കണക്കുകൾ അടിസ്ഥാനമാക്കി,കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ കണക്ക് പ്രകാരം രാജ്യത്താകെ സ്ക്കൂൾ അധ്യാപകരുടെ എണ്ണം 2024-25 വർഷത്തിൽ ഒരുകോടിയിലേറെയായി. 2023-24 ൽ അധ്യാപകരുടെ എണ്ണം 98, 07, 600 ആയിരുന്നത് 2024-25 ൽ 1,01, 22, 420 ആയി മാറി.അധ്യാപക -വിദ്യാർത്ഥി അനുപാതം
മെച്ചപ്പെടുന്നതിന്റെ സൂചനയാണിതെന്ന് കണക്കാക്കപ്പെടുന്നു.വനിതാ അധ്യാപകരുടെ എണ്ണം 52.3 ശതമാനത്തിൽ നിന്ന് 54. 2 ശതമാനമായി ഉയർന്നു. പഠനം നിർത്തി പോകുന്ന വിദ്യാർത്ഥികളുടെ എണ്ണം ഹൈസ്കൂൾ തലത്തിൽ 13.8 ശതമാനത്തിൽ നിന്ന് 8.2 ശതമാനം ആയി കുറഞ്ഞിട്ടുണ്ട്. പെൺകുട്ടികൾ പഠനത്തിന് ചേരുന്നത് 48 ശതമാനത്തിൽ നിന്ന് 48.3% ഉയർന്നിട്ടുമുണ്ട്.അധ്യാപക ദൗത്യം കൂടുതൽ അർത്ഥവത്തായി നിർവഹിക്കപ്പെടേണ്ട കാലഘട്ടമാണിത്.
"കാടുകൾ നശിപ്പിക്കുകയല്ല, മരുഭൂമിയിൽ ജലസേചനം നടത്തുകയാണ് "ആധുനിക അധ്യാപനത്തിന്റെ ദൗത്യം. പല തരം മാനസിക ഘടന ഉള്ളവരാണ് വിദ്യാർഥികൾ. നിരവധി പ്രശ്നങ്ങളെ അവർ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്.നമ്മുടെ സംസ്ഥാനത്ത് 5.5 ലക്ഷം കുട്ടികൾ അരക്ഷിതരായ സാഹചര്യത്തിൽ വളരുന്നു എന്ന് വനിതാ- ശിശു വികസന വകുപ്പ്, വീടുകളിൽ നടത്തിയ വാൾനറബിലിറ്റി മാപ്പിംഗിലൂടെ കണ്ടെത്തിയിരുന്നു.കുടുംബ പ്രശ്നങ്ങൾ, മാതാപിതാക്കൾ വേർപിരിഞ്ഞു താമസിക്കുന്ന കുടുംബങ്ങൾ, സ്ഥിരമായ കലഹങ്ങൾ, കുട്ടികളോടുള്ള സ്നേഹക്കുറവും അവഗണനയും, ക്രൂരമായ ശിക്ഷാ നടപടികൾ, മാതാപിതാക്കളുടെ പൊരുത്തക്കേടുകൾ, ടോക്സിക് പാരൻ്റിംഗ്, ധാർമിക അധ:പതനം, മാതാപിതാക്കളുടെ രണ്ടാം വിവാഹം, ഒളിച്ചോട്ടം ,മദ്യപാനം, മയക്കുമരുന്ന് ഉപയോഗം, സാമ്പത്തിക പ്രശ്നങ്ങൾ, പഠന വൈകല്യങ്ങൾ , മാനസിക പ്രശ്നങ്ങൾ എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾ കുട്ടികളെ അരക്ഷിതരും പ്രശ്നക്കാരുമായി മാറ്റിയിട്ടുണ്ട്.സ്നേഹം കൊണ്ടും സഹാനുഭൂതികൊണ്ടും മാത്രം ഈ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുക എളുപ്പമല്ല.പല പ്രശ്നങ്ങൾക്കും കൗൺസിലിങ്ങും സൈക്കോതെറാപ്പികളും സൈക്യാട്രിക് ചികിത്സകളും വേണ്ടിവരുന്നുണ്ട്.ഈ സാഹചര്യത്തിൽ ഓരോ അധ്യാപകരും കൗൺസിലർമാരായി മാറേണ്ടതുണ്ട്. കൗൺസിലിങ്ങിന്റെ ബാലപാഠങ്ങൾ എങ്കിലും അധ്യാപകർ സ്വായത്തമാക്കിയെങ്കിലെ പ്രശ്നം എങ്ങനെ പരിഹരിക്കാം എന്ന് കണ്ടെത്താനാവു.
കുട്ടികളുടെ സമ്മർദ്ദം കുറയ്ക്കാൻ അധ്യാപകരുടെ മനസ്സ് ശാന്തമാക്കണമെന്ന തിരിച്ചറിവിൽ
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് മൂന്ന് ദിവസത്തെ മൈൻഡ് ഫുൾനെസ് പരിശീലനം ഈയിടെ നടത്തിയിരുന്നു.
ഹയർസെക്കൻഡറി സൗഹൃദ കോർഡിനേറ്റർമാർ, വിഎച്ച്എസ്ഇ കരിയർ മാസ്റ്റർമാർ ,സ്കൂൾ കൗൺസിലർമാർ എന്നിവരാണ് ആദ്യ ഘട്ട പരിശീലനത്തിൽ പങ്കെടുത്തത്. മറ്റ് അധ്യാപകർക്കും പരിശീലന അവസരങ്ങൾ ഭാവിയിൽ നല്കും.
മൊബൈൽ ഫോൺ മാറ്റിവെച്ച് രണ്ടു ദിവസം ഒന്നും സംസാരിക്കാതെ, വെജിറ്റേറിയൻ ഭക്ഷണം കഴിച്ച് മൂന്നുദിവസത്തെ ധ്യാനമാണ് അധ്യാപകരെ പരിശീലിപ്പിക്കുന്നത്. ശ്വസന നിയന്ത്രണത്തിലൂടെയും മൗനത്തിലൂടെയും ഏകാഗ്രമായി തങ്ങളുടെ ഉള്ളിലേക്ക് ഇറങ്ങാൻ പ്രേരിപ്പിക്കുകയാണ് മൈൻഡ് ഫുൾനെസിൻ്റെ വഴി. "മൊബൈൽ ഫോൺ മാറ്റി വെച്ചപ്പോൾ തന്നെ സമ്മർദ്ദം പാതിയായി. മൂന്നാം ദിവസം മൗനം മുറിച്ചപ്പോഴെക്കും പുതുജന്മം പോലെ...." എന്നാണ് പങ്കെടുത്തവരുടെ അഭിപ്രായം. കുട്ടികൾക്ക് കൗൺസലിംഗ് നൽകണമെങ്കിൽ അവരോട് സഹാനുഭൂതിയുണ്ടാകണം. മാനസിക സമ്മർദ്ദം ഉണ്ടെങ്കിൽ അത് ഉണ്ടാവില്ല.
കുട്ടികളുടെ സമ്മർദ്ദങ്ങൾ കുറച്ച് ,അരുതുകളും ആജ്ഞകളും ഒഴിവാക്കി, കാർക്കശ്യങ്ങളുടെ ചൂരൽ ഭാഷയില്ലാതെ കുഞ്ഞുങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ അധ്യാപകർക്ക് കഴിയണം. ആത്മാഭിമാനത്തിന് ക്ഷതമേൽപ്പിക്കാത്തവിധം താക്കീതുകളോ തിരുത്തലുകളോ നൽകാൻ കഴിയണം. കുട്ടികളുടെ മാനസിക വ്യാപാരങ്ങളെ അടുത്തറിയാൻ മാതാപിതാക്കൾക്കും സഹരക്ഷിതാക്കളായ അധ്യാപകർക്കും സാധിക്കണം. എല്ലാം തുറന്നുപറഞ്ഞ് സംവദിക്കാനും കൂട്ടുകൂടാനും കഴിയുന്നിടങ്ങളാകണം വീടും വിദ്യാലയവും '
ഇവ കുഞ്ഞുങ്ങളുടെ സുരക്ഷിത കേന്ദ്രങ്ങളാകണം. കരുതലും കരുണയും കാവലും സ്നേഹവും നൽകി കുട്ടികളെ പ്രചോദിപ്പിക്കണം. തിരുത്താനും ഭാവിജീവിതത്തെ ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യാനുമുള്ള മാർഗ്ഗ നിർദേശങ്ങളും സ്നേഹശാസനകളുമാണ് നൽകേണ്ടത്. നോവുകൾ സമ്മാനിക്കാതെ കുട്ടികൾ തിരുത്തപ്പെടമെന്ന ഉദ്ദേശത്തോടെയുള്ള സമീപനങ്ങളാണ് അഭികാമ്യം.
സർഗാത്മകവും സന്തോഷദായകവുമായ അന്തരീക്ഷമാണ് വിദ്യാലയങ്ങളിൽ പുലരേണ്ടത് .
'1990 കളിൽ ഉയർന്നു വന്ന പോസിറ്റീവ് സൈക്കോളജി പഠനത്തിലും ജീവിതത്തിലും പരമപ്രധാനം സന്തുഷ്ടയാണെന്ന് കണ്ടെത്തിയിട്ടുണ്ട് .സർഗാത്മകത ,പരിശ്രമശീലം, സഹാനുഭൂതി, ജിജ്ഞാസ, പ്രേരണ, സംഘപ്രവർത്തനം തുടങ്ങിയവ സന്തുഷ്ടി വർദ്ധിപ്പിക്കും. മന:ശാസ്ത്രജ്ഞനായ ജൊഹാൻ പെസ്റ്റലോസി സന്തോഷവും പഠനവും തമ്മിൽ പരസ്പരബന്ധം ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ജീവിതത്തിൽ ഉടനീളം അനുഭവിക്കുന്ന അർത്ഥപൂർണ്ണമായ സന്തുഷ്ടിയാണ് മനുഷ്യന്റെ വളർച്ചയും വികസനവും സാധ്യമാക്കുന്നത് .മാനസികാരോഗ്യം വർദ്ധിപ്പിക്കുന്ന തലങ്ങളിലേക്ക് പരിശീല പരിപാടികൾ വിദ്യാലയങ്ങളിൽ ആരംഭിക്കണം. അധ്യാപകരും വിദ്യാർത്ഥികളും സഹപാഠികളും തമ്മിൽ തമ്മിൽ നല്ല ബന്ധവും അർത്ഥപൂർണ്ണമായ പാഠ്യപദ്ധതിയും ഉണർവേകുന്ന മനോ-ഭൗതിക സാഹചര്യങ്ങളും പഠന സന്നദ്ധതയുള്ള വിദ്യാർത്ഥികളും സംജാതമായാൽ മാനസിക സംഘർഷം ഗണ്യമായി കുറയും . സന്തുഷ്ടിയുടെയുംസന്തോഷത്തിന്റെയും സൗഹൃദത്തിൻ്റെയും മാനങ്ങളിൽ വ്യാപിക്കാൻ കഴിയുന്ന സാഹചര്യം സൃഷ്ടിച്ചെടുത്താൽ മാത്രമേ വിദ്യാഭ്യാസ ലക്ഷ്യം കൈവരിക്കാൻ കഴിയു.
വിദ്യാഭ്യാസത്തിൻ്റെ മൗലികമായ ലക്ഷ്യം സ്വഭാവഗുണമാണെന്നും സ്വഭാവ ഗുണം ആർജിക്കാത്ത വിദ്യാഭ്യാസം ഉപയോഗശൂന്യമാണെന്നും ഡോ. എസ് രാധാകൃഷ്ണൻ പറഞ്ഞുവെക്കുന്നുണ്ട്.ഏറ്റവും ശ്രേഷ്ഠവും മഹനീയവു
മായ ശുശ്രൂഷയാണ് അധ്യാപനം. പഠിപ്പിക്കുക എന്നത് ദൈവികമാണ്. മനുഷ്യത്വത്തിൽ നിന്ന് ഒരുവനെ ദൈവീകതയിലേക്ക് ഉയർത്തുന്നവനാണ് ആചാര്യൻ. അധ്യാപകന്റെ വിളി സവിശേഷമായ ഒന്നാണ് .ആ വിളിയെ ദൈവ വിളിയായി തന്നെ കാണണം. സമൂഹത്തിനുള്ള ഈശ്വരന്റെ വരദാനമാണ് അധ്യാപകൻ.
ഹൃദയം ഹൃദയത്തോട് സംവദിക്കുന്ന സ്നേഹത്തിൻറെ മന്ത്രസ്വരം അധ്യാപകരിൽ നിന്ന് വിദ്യാർത്ഥിക്ക് ലഭിക്കണം.വിദ്യാർത്ഥികൾക്ക് കൈത്താങ്ങ് ആകാനും അവരുടെ ജീവിത വഴികളിൽ ദിശാസൂചകങ്ങൾ ആകാനും അധ്യാപകന് കഴിയുമ്പോഴെ അധ്യാപനത്തിൻ്റെ വിശുദ്ധി പൂർണ്ണത കൈവരിക്കുകയുള്ളൂ.
അധ്യാപനം സ്നേഹത്തിന്റെയും പ്രേരണയുടെയും കലയാണ്.
നനഞ്ഞ സിമന്റിന് സമാനമാണ് കുട്ടികളുടെ മനസ്സ്. അവിടെ പതിയുന്ന മുദ്രകൾ കാലങ്ങളോളം നിലനിൽക്കും. അതിനാൽ ഏറ്റവും കരുതലോടെ നിർവഹിക്കപ്പെടേണ്ടതാണ് അധ്യാപനം.അധ്യാപകൻ സർവ്വ ഗുണങ്ങളുടെയും വിളനിലമായിരിക്കണം എന്നാണ് ഭാരതീയസങ്കല്പം. "തൈത്തരീയ ഉപനിഷത്തിൽ "അധ്യാപകൻ ദൈവത്തിന്റെ പ്രതീകമാണ്. "കഠോപനിഷത്തിന്റെ " കാഴ്ചപ്പാട് അനുസരിച്ച് ഗുരു ദൈവത്തിൻ്റെ പ്രകാശ വാഹകനാണ്. നിത്യ നന്മകളുടെ ഉറവിടമാകണം അധ്യാപകൻ.കുട്ടികളുടെ മുന്നിൽ അബദ്ധത്തിൽ പോലും ദുർമാതൃക യായി അധ്യാപകൻ പ്രത്യക്ഷപ്പെടരുത്. കുട്ടികൾ അവരുടെ കാതുകളെക്കാൾ കണ്ണുകളെയാണ് വിശ്വസിക്കുക. അധ്യാപകരെ വിദ്യാർഥികൾ ഉത്തമ മാതൃകയായാണ് വീക്ഷിക്കുന്നത് . അതിനാൽ അധ്യാപകൻ്റെ നോട്ടം, വാക്ക്, പ്രവർത്തി എന്നിവ സൂക്ഷ്മവും നിതാന്ത ജാഗ്രതയോട് കൂടിയതുമാകണം. അധ്യാപകന്റെ ധർമ്മപ്പിഴ സമൂഹത്തെ മൊത്തമായി ബാധിക്കും. "ആശാന് അക്ഷരം ഒന്നു പിഴച്ചാൽ അമ്പത്തിയൊന്ന് പിഴയ്ക്കും ശിഷ്യന് " എന്ന പഴമയുടെ പ്രയോഗം അർത്ഥവത്താണ്. ചുരുക്കത്തിൽ ഒരു വിദ്യാർത്ഥി കിട്ടാവുന്ന ഏറ്റവും നല്ല പാഠപുസ്തകം ആയിരിക്കണം അധ്യാപകൻ. ഏവർക്കും അധ്യാപക ദിനാശംകൾ
അഡ്വ ചാർളി പോൾ
Comments