Foto

മനുഷ്യ ജീവനെടുത്തിട്ടും ഈ കപട പരിസ്ഥിതി വാദം കാട്ടു നീതിയെന്ന് :മാര്‍ ജോസ് പുളിക്കല്‍

കാഞ്ഞിരപ്പള്ളി: സംസ്ഥാനത്ത് ഇന്നലെ മാത്രം കാട്ടുജീവികളുടെ ആക്രമണത്തിൽ മൂന്ന് പേരാണ് മരിച്ചത്.കോട്ടയത്തും കൊല്ലത്തുമായിരുന്നു മരണം.ചാലക്കുടി മേലൂർ ജനവാസ മേഖലയിലും കാട്ടുപോത്തിറങ്ങി. ഈ പശ്ചാതലത്തിൽ പ്രദേശവാസികളുടെ മാത്രമല്ല  സംസ്ഥാനമെങ്ങും പ്രതിഷേധം ആളിക്കത്തുകയാണ്. അതിനിടയിൽ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലിൻ്റെ പ്രസ്താവന മുൻനിര മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലുമടക്കം വൈറലായിരിക്കുകയാണ് .അത് ഇങ്ങനെയാണ്-   
"കര്‍ഷകരെ  അരുംകൊല ചെയ്തുകൊണ്ടിരിക്കുന്ന വന്യമൃഗങ്ങളെ കാട്ടില്‍ ഒതുക്കുകയോ പെരുകല്‍  നിയന്ത്രിക്കുകയോ ചെയ്യുന്നതില്‍ സര്‍ക്കാര്‍ ഒരുനിമിഷം പോലും വൈകിക്കൂടെന്ന് കാഞ്ഞിരപ്പള്ളി രൂപാധ്യക്ഷനും കെ.സി.ബി.സി ജസ്റ്റിസ് പീസ് & ഡെവലപ്പ്മെന്റ് കമ്മീഷൻ ചെയർമാനുമായ മാര്‍ ജോസ് പുളിക്കല്‍. കാഞ്ഞിരപ്പള്ളിക്കടുത്ത് കണമല പുറത്തേല്‍ ചാക്കോച്ചനെയും പ്ലാവനാകുഴിയില്‍ തോമസിനെയും  കാട്ടുപോത്ത് കുത്തിക്കൊന്ന സംഭവം അങ്ങേയറ്റം വേദനാകരവും പ്രതിഷേധാര്‍ഹവുമാണ്. രണ്ട് കുടുംബങ്ങള്‍ അനാഥമാകുന്ന സാഹചര്യത്തിലും സര്‍ക്കാര്‍ അടിയന്തിരമായ സഹായപ്രഖ്യാപനങ്ങളോ നടപടികളോ സ്വീകരിക്കാന്‍ തയാറാകുന്നില്ല.
അര നൂറ്റാണ്ടിലേറെയായി ജനങ്ങള്‍ അധിവസിക്കുന്ന ഗ്രാമീണമേഖലയയാണ് കണമല. വന്യമൃഗങ്ങളെക്കൊണ്ടു പൊറുതിമുട്ടിയ  ഈ പ്രദേശത്തെ  ജനങ്ങള്‍  നടപടിയുണ്ടാകന്‍ അധികാരികള്‍ക്കു മുന്നില്‍ നിരവധി തവണ പരാതികളും  പ്രതിഷേധങ്ങളും മുഴക്കിയിട്ടുണ്ട്.
ചുമതലപ്പെട്ട വനം, റവന്യൂ വകുപ്പുകളും ജനപ്രതിനിധികളും തദ്ദേശസ്ഥാപനങ്ങളും ജനവികാരത്തെ മാനിക്കാതെ വന്ന  അനാസ്ഥയുടെ പരണിതഫലമാണ് കണമലയില്‍ രണ്ടു മനുഷ്യജീവനെടുത്തത്. കാട്ടില്‍ പാര്‍ക്കേണ്ട മൃഗങ്ങള്‍ മനുഷ്യര്‍ പാര്‍ക്കുന്ന നാട്ടിലേക്കിറങ്ങിയാല്‍ വെടിവയ്ക്കുകയോ തിരികെ ഓടിക്കുകയോ ചെയ്യാനുള്ള ചുമതല വനംവകുപ്പിനാണ്. കൊല്ലാന്‍വരുന്ന ആനയെയും കടുവയെയും കാട്ടുപോത്തിനെയും നേരിടാന്‍ ജനങ്ങള്‍ക്ക് അധികാരമില്ല.
കാട്ടില്‍ പെരുകി നിറഞ്ഞ മൃഗങ്ങള്‍ നാട്ടില്‍ സ്ഥിരവാസമാക്കുന്ന സാഹചര്യം മനുഷ്യജീവനുനേരെയുള്ള വെല്ലുവിളിതന്നെയാണ്. വിദേശരാജ്യങ്ങളിലേതുപോലെ നിശ്ചിതസമയങ്ങളില്‍ നായാട്ടിലൂടെ വന്യമൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കുന്ന സംവിധാനം ഇവിടെയും അനിവാര്യമായിരിക്കുന്നു. വനത്തിന്റെ ആവാസസംവിധാനത്തിന്റെ പതിന്‍മടങ്ങായി ആനയും കടുവയും കാട്ടുപോത്തും പെരുകിക്കൊണ്ടിരിക്കുന്നു. കാട്ടുപന്നിയും കുരങ്ങും  പെരുകി നാട്ടില്‍ വലിയ നാശമുണ്ടാക്കുന്നു. വന്യമൃഗങ്ങളെക്കൊണ്ടു പൊറുതിമുട്ടി കൃഷി അപ്പാടെ ഉപേക്ഷിക്കുകയോ നാടുവിടുകയോ ചെയ്ത കര്‍ഷകരും പലരാണ്. മനുഷ്യരുടെ ജനനനിരക്കുയരാതിരിക്കുവാൻ സമൂഹ മനസ്സാക്ഷിയെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ പരസ്യം നല്കുന്ന സർക്കാരുകൾ മനുഷ്യവാസ മേഖലയിലേക്ക് കടക്കത്തക്കവിധം വന്യമൃഗങ്ങൾ പെരുകിയിട്ടും നിസംഗരാകുന്നതിന്റെ യുക്തി ഒരു വിധത്തിലും മനസ്സിലാകുന്നില്ല.

കണമല, തുലാപ്പള്ളി  പ്രദേശങ്ങളില്‍ കുടിയിരുത്തപ്പെട്ട ജനസമൂഹമാണ് അതിജീവനത്തിനായി കേഴുന്നത്. സമാനമായ സാഹചര്യമാണ് കോരുത്തോട്ടിലും പമ്പയിലും പെരുവന്താനത്തും ഇടുക്കി പത്തനംതിട്ട ജില്ലകളുടെ വിവിധ പ്രദേശങ്ങളിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും ജനങ്ങള്‍ നേരിടുന്നത്. വീടിനുള്ളില്‍ കയറി മൃഗങ്ങള്‍ മനുഷ്യരെ ആക്രമിക്കുന്ന സാഹചര്യത്തില്‍ വീടിനു  പുറത്തിറങ്ങാന്‍പോലും ജനങ്ങള്‍ ഭീതിയായിരിക്കുന്നു.
കുട്ടികളെ സ്‌കൂളില്‍ അയയ്ക്കാന്‍ ഭയപ്പെടുന്ന മാതാപിതാക്കളുടെയും അതിരാവിലെ മുതല്‍ വിവിധ ജോലികളില്‍ ഏര്‍പ്പെടുന്നവരുടെയും ആരാധനാലയങ്ങളില്‍ പോകുന്നവരുടെയും ഭീതി അധികാരികള്‍ മനസിലാക്കണം. കണമലയില്‍ കൊലചെയ്യപ്പെട്ടവര്‍ വലിയ സാമ്പത്തിക ഭദ്രതയുള്ളവരല്ല. അര്‍ഹമായ നഷ്ടപരിഹാരം അവകാശികള്‍ക്ക് നല്‍കുന്നതില്‍ നേരിയ അനാസ്ഥപോലും  സര്‍ക്കാരില്‍നിന്നുണ്ടായിക്കൂടാ. ഇന്ന് തന്നെ കൊല്ലത്ത് വന്യജീവി ആക്രമണത്തിൽ വർഗ്ഗീസ് കൊല്ലപ്പെട്ടതും വിവിധ സ്ഥലങ്ങളിലായി നടന്ന വന്യജീവി ആക്രമണങ്ങളും ഉത്തരവാദിത്വപ്പെട്ടവരുടെ കണ്ണുതുറപ്പിക്കാത്തത് ആശ്ചര്യകരമാണ്.
മലയോരമേഖലയില്‍ വന്യമൃഗങ്ങള്‍ കര്‍ഷകരെ ആക്രമിച്ചതിലും കൃഷി വകകള്‍ നഷ്ടപ്പെടുത്തിയതും അര്‍ഹമായ നഷ്ടപരിഹാരം ഒരിടത്തും വിതരണം ചെയ്തിട്ടില്ലെന്നത് വേദനാകരവും പ്രതിഷേധാര്‍ഹവുമാണെന്നും മാര്‍ ജോസ് പുളിക്കല്‍ പ്രസ്താവിച്ചു.

വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരെയും കുടുംബാംഗങ്ങളെയും ഓർത്ത് പ്രാർത്ഥിക്കണമെന്നും മാർ ജോസ് പുളിക്കൽ ഓർമ്മിപ്പിച്ചു.
 

Comments

leave a reply

Related News