Foto

ആവേശം പകർന്ന് ഇടുക്കി രൂപതാ ദിനത്തിന് കൊടിയിറങ്ങി

ഇടുക്കി രൂപതാ ദിനാചരണത്തിന് പ്രൗഢോജ്വലമായ പരിസമാപ്തി. നൂറുകണക്കിന് വിശ്വാസികളുടെ പങ്കാളിത്തത്തോടുകൂടി നടത്തിയ സമൂഹ ബലിയോടും പൊതുസമ്മേളനത്തോടും കൂടി രൂപതാ ദിനം സമാപിച്ചു. രാവിലെ 9 മണിക്ക് നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നിന്നും ആരംഭിച്ച പ്രദക്ഷിണം മാലാഖ വേഷധാരികളായ കുട്ടികളുടെയും അൾത്താര ബാലസംഘത്തിന്റെയും അകമ്പടിയോടെ ദൈവാലയത്തിൽ  എത്തിച്ചേർന്നു. രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ മുഖ്യ കാർമകത്വം വഹിച്ച വിശുദ്ധ കുർബാനയിൽ ജഗദൽപൂർ രൂപതാ മെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിലും രൂപതയിലെ മുഴുവൻ  വൈദികരും സഹകാർമികരായി. സമർപ്പിത സമൂഹങ്ങളുടെ സുപ്പീരിയർമാരും അത്മായ പ്രതിനിധികളും ജനപ്രതിനിധികളും രൂപതാ ദിനത്തിൽ പങ്കാളികളായി. വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന പൊതുസമ്മേളനം മാവേലിക്കര രൂപതാ മെത്രാൻ ജോഷ്വാ മാർ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്തു. ഇടുക്കി രൂപത എല്ലാ കാലത്തും ഹൈറേഞ്ചിലെ ജനത്തിന്റെ ശബ്ദമായി മാറിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അഭിവന്ദ്യ പിതാക്കന്മാരോടൊപ്പം എല്ലാകാലത്തും സമൂഹത്തിന്റെ പ്രതികരണം ഉത്തരവാദിത്തപ്പെട്ടവരെ അറിയിക്കാൻ ഈ രൂപത പരിശ്രമിച്ചിട്ടുണ്ട്. വർത്തമാനകാലത്തിന്റെ പ്രതിസന്ധികളെ അതിജീവിക്കാൻ എല്ലാവരും കൂട്ടായി പരിശ്രമിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. കേരള ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ ഫ്രാൻസിസ് മാർപാപ്പ അനുസ്മരണം നടത്തി ആശംസകൾ അർപ്പിച്ചു. ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ ഉൾപ്പെടെയുള്ള നിരവധിയായ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുള്ള ശ്രമമാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. ഭൂസംബന്ധമായ ഒട്ടുമിക്ക പ്രശ്നങ്ങൾക്കും ഈ മാസം തന്നെ പരിഹാരം ഉണ്ടാകും എന്നും മന്ത്രി പറഞ്ഞു. അഭിവന്ദ്യ ആനക്കുഴിക്കാട്ടിൽ പിതാവും അഭിവന്ദ്യ നെല്ലിക്കുന്നേൽ പിതാവും കർഷക ജനതയുടെ ആവശ്യങ്ങൾക്ക് വേണ്ടി അവർക്കൊപ്പമാണ് നിലപാടുകൾ എടുത്ത് പ്രവർത്തിക്കുന്നത്. ലഹരിയുടെ വലിയ വ്യാപനം ചെറുപ്പക്കാരിലും കുട്ടികളിലും വർദ്ധിച്ചുവരുന്ന കാലമാണിത് അത്തരമൊരു സാഹചര്യത്തിൽ രൂപതയുടെ നേതൃത്വത്തിലും ഈ വിപത്തിനെ അതിജീവിക്കാനുള്ള കർമ്മ പദ്ധതികൾ രൂപപ്പെടുത്തേണ്ടതുണ്ട്  എന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി എംപി ശ്രീ ഡീൻ കുര്യാക്കോസ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മനുഷ്യന്റെ ജീവിതത്തിന് ഭീഷണിയാകുന്ന മൃഗങ്ങളെ കൊല്ലാൻ ഉള്ള അനുവാദം കർഷകർക്ക് ലഭ്യമാകണം അതിൽ കുറഞ്ഞ പരിഹാരമാർഗ്ഗങ്ങൾ ഒന്നും ഇനി കാണാനില്ല, കർഷക ജനതയുടെ അവകാശ പോരാട്ടത്തിൽ രൂപത തുടർന്നും സജീവമായി ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ജഗദൽപൂർ ബിഷപ്പ് മാർ ജോസഫ് കൊല്ലംപറമ്പിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.  വ്യത്യസ്ത മേഖലകളിൽ മികവ് പുലർത്തിയവരും നിസ്തുലമായ സംഭാവനകൾ നൽകിയിട്ടുള്ളവരുമായ രൂപതാഗംങ്ങളെ അവാർഡുകൾ നൽകി ആദരിച്ചു. ഫ്രാൻസിസ് മാർപാപ്പയുടെയും മാർ മാത്യു ആനക്കുഴികാട്ടിൽ പിതാവിന്റെയും ഛായചിത്രങ്ങൾക്ക് മുമ്പിൽ വിശിഷ്ടാതിഥികൾ പുഷ്പാർച്ചന നടത്തിയാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്. മുരിക്കാശ്ശേരി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച മാർഗ്ഗംകളിയും പരിചമുട്ട് കളിയും സമ്മേളനത്തിന് മാറ്റ് കൂട്ടി. 8 വർഷക്കാലം രൂപതയുടെ വികാരി ജനറാൾ ആയിരുന്ന മോൺ. ജോസ് പ്ലാച്ചിക്കൽ രൂപതാ പ്രവർത്തനങ്ങൾക്ക് കൃത്യതയും വ്യക്തതയും നൽകിയ വ്യക്തിത്വമാണെന്ന് മാർ ജോൺ നെല്ലിക്കുന്നിൽ അനുസ്മരിച്ചു. വികാരി ജനറാൾ സ്ഥാനത്തുനിന്നും വിരമിക്കുന്ന അദ്ദേഹത്തിന് രൂപതാ ദിന വേളയിൽ വിശിഷ്ടാതിഥികളും പ്രതിനിധികളും എഴുന്നേറ്റുനിന്ന് കരഘോഷത്തോടെ നന്ദി അർപ്പിച്ചു. രൂപത സ്ഥാപിതമായതിന്റെ രജത ജൂബിലി വർഷത്തിലാണ് അടുത്ത രൂപത ദിനം എന്ന് മാർ ജോൺ നെല്ലിക്കുന്നേൽ പ്രഖ്യാപിച്ചു. മോൺ. ജോസ് കരിവേലിക്കൽ, മോൺ. ജോസ് പ്ലാച്ചിക്കൽ, മോൺ. അബ്രാഹം പുറയയാറ്റ്,  മോൺ. ജോസ് നരിതൂക്കിൽ, ആർച്ച് പ്രീസ്റ്റ് ജെയിംസ് ശൗര്യംകുഴ, റവ. ഡോ. മാർട്ടിൻ പൊൻപനാൽ, ഫാ. മാത്യു അഴകനാക്കുന്നേൽ, ഫാ. ജിൻസ് കാരക്കാട്ട്,ശ്രീ ജോർജ് കോയിക്കൽ, സാം സണ്ണി, ഷേർലി ജൂഡി, സെസ്സിൽ ജോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഫോട്ടോ : ഇടുക്കി രൂപതാ ദിനം ജോഷ്വാ മാർ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്യുന്നു. മോൺ. ജോസ് കരിവേലിക്കൽ, ശ്രീ റോഷി അഗസ്റ്റിൻ, അഡ്വ. ഡീൻ കുര്യാക്കോസ്, മാർ ജോസഫ് കൊല്ലംപറമ്പിൽ, മാർ ജോൺ നെല്ലിക്കുന്നേൽ, ശ്രീ. ജോർജ് കോയിക്കൽ  എന്നിവർ സമീപം

Comments

leave a reply

Related News