Foto

കോലം കത്തിക്കല്‍ സഭാസംവിധാനങ്ങളോടുള്ള വെല്ലുവിളി: സീറോമലബാര്‍സഭ മാധ്യമ കമ്മീഷന്‍

ഫാ. അലക്‌സ് ഓണംപള്ളി 
സെക്രട്ടറി, സീറോമലബാര്‍സഭ മാധ്യമ കമ്മീഷന്‍.


കാക്കനാട്: റോമിലെ പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ തലവന്‍ കര്‍ദിനാള്‍ ലെയൊണാര്‍ദോ സാന്ദ്രിയുടെയും സീറോമലബാര്‍സഭയുടെ പിതാവും തലവനുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിന്റെയും കോലങ്ങള്‍ കത്തിച്ച ചില അത്മായ നേതാക്കളുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. സഭയിലെ മുഴുവന്‍ വിശ്വാസികളുടെയും ആത്മാഭിമാനത്തെ ചോദ്യംചെയ്യുന്ന ഈ നടപടി തികച്ചും ധിക്കാരപരവും സഭാസംവിധാനങ്ങളോടുള്ള പരസ്യമായ വെല്ലുവിളിയുമാണ്. പൗരസ്ത്യ സഭകള്‍ക്കായുള്ള മാര്‍പാപ്പായുടെ പ്രതിനിധിയെ പരസ്യമായി അധിക്ഷേപിക്കുന്നത് പരിശുദ്ധ പിതാവിനെതിരായ നീക്കമായി മാത്രമേ വിലയിരുത്താനാകൂ. ഗുരുതരമായ ഈ അച്ചടക്കലംഘനം നടത്തിയവര്‍ക്കും അതിന് വേദിയൊരുക്കിയവര്‍ക്കുമെതിരേ കാനന്‍ നിയമം അനുശാസിക്കുന്ന കര്‍ശന ശിക്ഷാനടപടികള്‍ ഉടന്‍ സ്വീകരിക്കുന്നതായിരിക്കും.

വര്‍ഷങ്ങള്‍ നീണ്ട പഠനങ്ങള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷമാണ് വി. കുര്‍ബാനയര്‍പ്പണ രീതിയില്‍ ഏകീകരണം നടപ്പിലാക്കാന്‍ സീറോമലബാര്‍സഭയുടെ സിനഡ് തീരുമാനിച്ചത്. സഭയിലെ 35 രൂപതകളില്‍ 34 ലിലും സിനഡ് നിര്‍ദ്ദേശിച്ചപ്രകാരം ഏകീകൃത രീതിയിലുള്ള വി. കുര്‍ബാനയര്‍പ്പണം നിലവില്‍ വന്നു. എന്നാല്‍ എറണാകുളം - അങ്കമാലി അതിരൂപതയില്‍ ഏകീകൃത രീതിയിലുള്ള വി. കുര്‍ബാനയര്‍പ്പണത്തിന് മെത്രാപ്പോലീത്തന്‍ വികാരി ഒഴിവു നല്‍കുകയായിരുന്നു. ഇപ്രകാരം നല്‍കപ്പെട്ട ഒഴിവ് കാനോനികമായി അസാധുവാകയാല്‍ പിന്‍വലിക്കണമെന്ന് മാര്‍പാപ്പയുടെ നിര്‍ദ്ദേശപ്രകാരം റോമിലെ പൗരസ്ത്യ കാര്യാലയം അടുത്തനാളുകളില്‍ ആവശ്യപ്പെട്ടിരുന്നു. പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ നിര്‍ദ്ദേശം അനുസരിക്കാന്‍ എല്ലാവരും കടപ്പെട്ടവരാണെന്നിരിക്കേ, ഇത്തരം സഭാവിരുദ്ധവും വിശ്വാസ വിരുദ്ധവുമായ പ്രതിഷേധങ്ങള്‍ നടത്തുന്നത് ഗുരുതരമായ അച്ചടക്കലംഘനമാണ്.

എറണാകുളം - അങ്കമാലി അതിരൂപതയില്‍ തുടര്‍ന്നുവരുന്ന അച്ചടക്കലംഘനങ്ങളില്‍ സഭാവിശ്വാസികള്‍ പ്രകോപിതരാകാതിരിക്കാന്‍ ശ്രദ്ധിക്കണം. സഭാവിശ്വാസികള്‍ക്കിടയില്‍ ഈ നടപടി ഉളവാക്കിയിട്ടുള്ള രോഷവും പ്രതിഷേധവും വിമത വിഭാഗത്തിന്റെ കണ്ണുതുറപ്പിക്കേണ്ടതാണ്. അതിരൂപതയുടെ അജപാലന കേന്ദ്രവും പരിസരങ്ങളും ഇത്തരം സഭാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു വേദിയാക്കുന്നത് തികച്ചും അപലപനീയമാണ്.  അടുത്തകാലത്തായി എറണാകുളം - അങ്കമാലി അതിരൂപതയില്‍ വര്‍ദ്ധിച്ചുവരുന്ന അച്ചടക്കലംഘനങ്ങള്‍ക്ക് അറുതിവരുത്തേണ്ട സമയം അതിക്രമിച്ചു എന്നതിന്റെ സൂചനയാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് എന്നും മാധ്യമ കമ്മീഷന്‍ വിലയിരുത്തുന്നു.
 

Comments

leave a reply

Related News