Foto

പറയൂ, നിങ്ങൾ പാവങ്ങളുടെ കണ്ണീരൊഴിച്ചാണോ പായസമുണ്ടാക്കുന്നത്?

പറയൂ, നിങ്ങൾ
പാവങ്ങളുടെ കണ്ണീരൊഴിച്ചാണോ
പായസമുണ്ടാക്കുന്നത്?

കോവിഡ്കാലം കണ്ണീർക്കാലമാണ്. എല്ലാവരും പ്രതിസന്ധിയിലാണ്. വരുംകാലത്തേയ്ക്കുള്ള വരുമാനങ്ങൾ പണയം വച്ച് കേരളീയർ കെട്ടിയുയർത്തിയ പല മേലാപ്പുകളും തകർന്നു വീഴുകയാണിപ്പോൾ. പ്രതിമാസ തവണകൾ എന്ന ഇ.എം.ഐ.യും പട്ടിണി കിടന്നാലും പണം കൊടുക്കേണ്ടി വരുന്ന വാടക ഇടപാടുകളും ജനജീവിതത്തെ ഉഴുതുമറിച്ചു കഴിഞ്ഞു. കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങൾ ജനങ്ങൾക്ക് ആശ്വാസമേകാൻ പലതും ചെയ്യുന്നുണ്ടെങ്കിലും അതെല്ലാം വെറും 'കാട്ടിക്കൂട്ടൽ' മാത്രമാണെന്നു പറയേണ്ടിവരുന്നു. അഴിമതിയും ഇടനിലക്കാരുടെയും ദല്ലാളുകളുടെയും കുന്തളിപ്പും ചേർന്ന് മലിനമായിരിക്കുന്ന ഒരു ഭരണ-രാഷ്ട്രീയ വ്യവസ്ഥിതിയിൽ ജനം വറചട്ടിയിൽ തന്നെയാണിപ്പോഴും.
ഈ ദുരവസ്ഥ വിവരിക്കാൻ രണ്ടോ മൂന്നോ വാർത്തകൾ മതിയാകും. ഒന്ന് തൊട്ടടുത്ത കർണ്ണാടകയിൽ നിന്നാണ്. നമ്മൾ ഇരുപതും മുപ്പതും രൂപ കൊടുത്തുവാങ്ങുന്ന തക്കാളിക്ക് ഇടനിലക്കാർ കർഷകന് നല്കുന്ന വില കേട്ടാൽ നമ്മൾ ഞെട്ടും. കിലോഗ്രാമിന് എഴുപത്തിയഞ്ച് പൈസ! ഹോളിയും തെരഞ്ഞെടുപ്പും വന്നപ്പോൾ, കേരളത്തിൽ നിന്ന് ഉത്തരേന്ത്യയിലേക്ക് മടങ്ങിപ്പോകാൻ ടൂറിസ്റ്റ് ബസ് മേഖലയിലെ ഏജന്റുമാർ എന്ന ഇടനിലക്കാർ ആ ളൊന്നിന് വാങ്ങിയത് 8000 രൂപ മുതൽ 10,000 രൂപ വരെ! ഇതിൽ പാവം ബസ്സുകാർക്ക് ലഭിച്ചത് 2000 മുതൽ 3000 രൂപ വരെ! അതു മാത്രമോ, കേരളത്തിലേക്കുള്ള മടക്കയാത്രയ്ക്ക് യാത്രക്കാരെ നല്കാതെ ഏജന്റുമാർ ബസ്സുകാരെ കബളിപ്പിക്കുകയും ചെയ്തു. അതും പോരാഞ്ഞ്, ടൂറിസ്റ്റ് ബസ്സുകൾ പാർക്ക് ചെയ്യാൻ ദിവസേന 300 രൂപ, ഗുണ്ടാപ്പിരിവ് 10,000 രൂപ എന്നിങ്ങനെയുള്ള അനുബന്ധ തരികിടകൾ വേറെയും. ഏറ്റവും രസകരമെന്നു പറയുന്നത് മലയാ ളി ബസ്സ് ജീവനക്കാരെയും ബസ്സുടമകളെയും കബളിപ്പിച്ചത് കേരളത്തിൽ നിന്നുള്ള രണ്ട് പ്രമുഖ ട്രാവൽസുകാരാണത്രെ! അവരുടെ കുത്തകയാണ് അതിഥിത്തൊഴിലാളികളുടെ വരവും പോക്കും. തീവണ്ടികൾ ഓടാതെ വരുമ്പോഴും, തിരക്ക് മൂലം ടിക്കറ്റ് കിട്ടാതെ വരുമ്പോഴും ഈ ലോബികൾ ചില 'ചീഞ്ഞകളി' കളിക്കും. പാവം അതിഥിത്തൊഴിലാളികളും ഒന്നോ രണ്ടോ ബസ്സുകളുള്ളവരും, അവരുടെ ജീവനക്കാരും ഈ കള്ളക്കളിയിൽപ്പെടും. മലയാളി മലയാളിയെ അല്ല, ഒപ്പമുള്ള ആരെയും കബളിപ്പിക്കാനും കാശുണ്ടാക്കാ നും ഏതറ്റം വരെയും പോകുമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
ഇത്തരം കബളിപ്പിക്കലുകൾ ക്ക് അറുതി വരണം, നേരത്തെ പറഞ്ഞ ടൂറിസ്റ്റ് ബസ്സുകളെ മുൻ നിർത്തിയുള്ള 'പകൽക്കൊള്ള' അവസാനിപ്പിക്കാൻ തങ്ങളുടെ യൂട്യൂബ് ചാനൽ വഴി കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽ നിന്നുള്ള 'ഇ ബുൾജെറ്റ്' ടീമായ എബിനും ലിബിനും കഴിഞ്ഞത്, അവർ കൺമുമ്പിൽ കണ്ട ബസ് ജീവനക്കാരുടെ യാതനകളാണ്. ആസ്സാമിൽപെട്ടുപോയ നൂറിലേറെ ടൂറിസ്റ്റ് ബസ് ജീവനക്കാരെ കഴിയാവുന്ന വിധം സഹായിച്ചുകൊണ്ട് അവർ മലയാളിയുടെ മനസ്സിൽ കരുണ വറ്റിയിട്ടില്ലെന്ന ബോധ്യമുണ്ടാക്കി. ഞായറാഴ്ചയും (മെയ് 16) തിങ്കളാഴ്ചയുമായി അവരുടെ യൂട്യൂബ് പരിപാടിയിലൂടെ ഈ ബസ്സ് ജീവനക്കാരുടെ ദുരിതജീവിതം പുറംലോകത്തെ അറിയിച്ചു. അതോടെ നവമാധ്യമങ്ങളിൽ കണ്ണുംനട്ടിരിക്കുന്ന പലരും ഈ യാതനകളെക്കുറിച്ച് കമന്റ് ഇടാൻ തുടങ്ങി. ഞായറാഴ്ച രാത്രി 9.20-ന് രണ്ട് മലയാളി യുവാക്കൾ യൂട്യൂബിലെ പരിപാടിയിലൂടെ പുറത്തുവിട്ട ചില ബസ്സുടമകളുടെ 'മാഫിയക്കളി' പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ട് തരിപ്പണമാക്കി. ആസ്സാമിൽ ബി.ജെ.പി. സർക്കാർ അധികാരത്തിലേറിയിരിക്കെ, ഈ പ്രശ്‌നത്തിൽ ബി.ജെ.പി. നേതാക്കൾ തന്നെ നേരിട്ട് ഇടപെട്ടു കഴിഞ്ഞു. അധികൃതർ സ്ഥലത്ത് പാഞ്ഞെത്തി കിറ്റുകളും, സൗജന്യമായി പാർക്കിങ്ങ് സ്ഥലവും ഓഫർ ചെയ്തു കഴിഞ്ഞു. ആസ്സാമിലെ പല സ്ഥലങ്ങളിലായി കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ ബസ്സുകൾ ഒരുമിച്ച് ഒരിടത്ത് പാർക്ക് ചെയ്യാനും സംവിധാനമൊരുങ്ങുന്നുണ്ട്.
മലയാളി മലയാളിയെ കബളിപ്പിക്കുമ്പോൾ അതിനെതിരെ ധീരതയോടെ ഇടപെടാൻ കണ്ണൂർ ജില്ലയിലെ കിളിയന്തറക്കാരായ എബിനെയും ലിബിനെയും പ്രേരിപ്പിച്ചതെന്തായിരിക്കാം? ജീവിതത്തിൽ ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞ വഴികളിലൂടെയാണ് ഈ ചെറുപ്പക്കാർ ഇന്നത്തെ നിലയിൽ എത്തിയത്. കിളിയന്തറയിലെ സെന്റ് മേരീസ് ദേവാലയവും അതിനുചുറ്റുമുള്ള ക്രിസ്തീയ സമൂഹവുമാണ് ഈ യുവാക്കളുടെ ജീവിതയാത്രയിൽ അവർക്ക് തുണയായത്. പ്രത്യേകിച്ചും പഠിക്കാൻ ഒരുപാട് കഷ്ടപ്പെട്ടിരുന്ന ഈ ക്രിസ്തീയയുവാക്കളെ കൈപിടിച്ച് നടത്തിയ ജോസ്ബിനെ പോലെയുള്ള നിരവധി ക്രൈസ്തവ അധ്യാപകർ.

ഇല്ലായ്മയുടെ നാളുകളിൽ കണ്ണീരൊഴുക്കി വിതുമ്പി നിന്ന എബിനെ നിന്നെ രക്ഷിക്കാൻ ക്രൂശിതനായ യേശുവിനു കഴിയുമെന്ന് കാതിൽചൊല്ലി ഒരു ക്രൂശിതരൂപം സമ്മാനിച്ച സമർപ്പിതയുണ്ട്. ഇന്നും പ്രതിസന്ധികളിൽ എബിൻ അധരത്തോടു ചേർത്തു ചുംബിച്ച് ആശ്രയം തേടുന്നത് ആ ക്രൂശിതരൂപത്തിലാണ്. ദുരിതത്തിലായ മലയാളികളെ സഹായിക്കാൻ അരിയും പച്ചക്കറിയുമായെത്തിയ ആസ്സാമിലെ മലയാളിയായ ഒരിടവക വികാരിയച്ചനുണ്ട്.
ഒരു ക്രിസ്തീയ സമൂഹമെന്ന നിലയിൽ 'മലമുകളിൽ പണിത പട്ടണ'മാകാൻ, 'പീഠത്തിന്മേൽ ഉയർത്തി വച്ച വിളക്കാകാൻ' ദൈവം നല്കുന്ന സാധ്യതകൾ ഈ കോവിഡ് കാലത്തും നമുക്ക് തിരിച്ചുപിടിക്കേണ്ടതുണ്ട്. ഒറ്റയ്ക്ക്, ഒരു ക്രൈസ്തവന് മോക്ഷമാർഗ്ഗമില്ല. ഒറ്റക്കാലിൽ തപസ്സ് ചെയ്താൽ പ്രസാദിക്കുന്ന ദൈവവും നമുക്കില്ല. അപരനിലേക്ക് കൈ നീട്ടുന്ന, മറ്റുള്ളവരുടെ സങ്കടങ്ങളിലേക്ക് ആണിപ്പഴുതുകളുണ്ടാ യിട്ടും നടന്നു നീങ്ങുന്ന 'സ്‌നേഹ ദൈവസങ്കല്പ'ത്തിന് ഈ നാളുകളിൽ ധീരതയോടെ, പ്രവാചകതുല്യം സാക്ഷ്യം വഹിക്കാൻ കഴിയേണ്ടേ നമുക്ക്? എബിനും ലിബിനും അത് കഴിഞ്ഞുവെങ്കിൽ എന്തുകൊണ്ട് നമുക്കും ആയിക്കൂടാ? കണ്ണു തുറന്നിരിക്കാം, കരയുന്നവരെയും ഉള്ള് നുറുങ്ങിയവരെയും ആവുംവിധം സഹായിക്കാം. കരുണയുടെ പാഠങ്ങൾ നമ്മുടെ മക്കളെ പഠിപ്പിക്കാം. എഫ്.ഡി. എന്ന സ്ഥിര നിക്ഷേപ സുരക്ഷിതത്വത്തിൽ വ്യക്തികളും പ്രസ്ഥാനങ്ങളും അഭിരമിച്ച കാലഘട്ടങ്ങളോട് വിടപറയാം. പണമായാലും സ്‌നേഹമായാലും വിനിമയം നടന്നാലേ, അതിന് ദൈവതിരുമുമ്പിൽ വിലയുണ്ടാകൂ. ക്രൈസ്തവരായ നാം സ്‌നേഹം ദൈവമാണെന്നു പറയുകയും, അതേ ദൈവത്തിന്റെ സ്ഥാനത്ത് മറ്റ് പലതും പ്രതിഷ്ഠിക്കുകയും ചെയ്യുമ്പോൾ ആ മനക്കണക്കിൽ ഒലിച്ചുപോകുന്നത് മാനുഷിക മൂല്യങ്ങളാണെന്നത് നമുക്ക് മറക്കാതിരിക്കാം.

ആന്റണി ചടയംമുറി

കടപ്പാട് : സത്യദീപം

 #kcbcnews  #kerala #keralanews #ebulljet

 

Foto

Comments

leave a reply