കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് തുടക്കം മുതൽ അധികാരികളുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. വ്യാപക പ്രതിഷേധങ്ങൾ ഉയർന്നിട്ടും നിഷ്പക്ഷമായ നിയമ നടപടികൾക്ക് മുതിരാതെ ക്രൈസ്തവ വിരുദ്ധ നീക്കങ്ങൾക്ക് ഒത്താശചെയ്യുന്ന സമീപനം സർക്കാർ സംവിധാനങ്ങൾ സ്വീകരിക്കുന്നത് ഭരണഘടനാവകാശങ്ങളുടെയും മനുഷ്യാവകാശത്തിന്റെയും നഗ്നമായ ലംഘനമാണ്.
വിവിധ കത്തോലിക്കാ സന്യാസസമൂഹങ്ങളും വൈദികരും സന്യസ്തരും മറ്റു മിഷണറിമാരും ഒഡീഷയുടെ വിവിധ ഭാഗങ്ങളിലെ ഉൾപ്രദേശങ്ങളിലുള്ള പാവപ്പെട്ട ജനങ്ങൾക്കുവേണ്ടി ജാതിമത ഭേദമില്ലാതെ പതിറ്റാണ്ടുകളായി ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ സമാനതകളില്ലാത്ത സേവനം കാഴ്ചവച്ചുവരുന്നു. ഏറിയപങ്കും പാവപ്പെട്ടവരായ പന്ത്രണ്ടു ലക്ഷത്തിൽപ്പരം ക്രൈസ്തവരും ഒഡീഷയിലുണ്ട്. സംസ്ഥാനത്തിന്റെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പുരോഗതിയ്ക്ക് നിർണ്ണായകമായ സംഭാവനകൾ നൽകിയിട്ടുള്ള ക്രൈസ്തവർക്കെതിരെ ശത്രുതാപരമായ ഇത്തരം നീക്കങ്ങൾ ആവർത്തിക്കുന്നത് ഗൗരവമേറിയ വിഷയമാണ്.
വർഗീയമായ അതിക്രമങ്ങളും ക്രൈസ്തവ പീഡനങ്ങളും വർധിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ ഫലപ്രദമായ ഇടപെടലുകൾ ഉടനടി ഉണ്ടാകണം. വൈദികരെ ക്രൂരപീഡനങ്ങൾക്കിരയാക്കിയ അക്രമികൾക്ക് മാതൃകാപരമായ ശിക്ഷ നൽകുന്നതോടൊപ്പം ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ ഒഡീഷ സർക്കാർ കൈക്കൊള്ളുകയും വേണം.
ബിഷപ് ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ്
(ചെയർമാൻ, കെസിബിസി ജാഗ്രത കമ്മീഷൻ)
ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ
ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ
(വൈസ് ചെയർമാൻമാർ, കെസിബിസി ജാഗ്രത കമ്മീഷൻ)
ഫാ. ഡോ. മൈക്കിൾ പുളിക്കൽ CMI
(സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ)
Comments