വിദേശ സംഭാവന നിയന്ത്രണ നിയമത്തിൻ്റെ (എഫ്‌സിആർഎ) ചട്ടങ്ങൾ ഭേദഗതി ചെയ്തതിലൂടെ രാജ്യത്തെ എൻജിഒകളുടെ പ്രവർത്തനങ്ങളെ പരിമിതപ്പെടുത്താനുള്ള നീക്കമാണു കേന്ദ്രസർക്കാർ നടത്തുന്നതെന്ന് ഭാരത കത്തോലിക്ക മെത്രാൻ സമിതി (സിബിസിഐ). ദിവസം ചെല്ലുംതോറും നിയമങ്ങൾ ഭേദഗതി ചെയ്യുന്നതിലൂടെ മുന്നോട്ടു പ്രവർത്തിക്കാൻ കഴിയാത്തവിധം എൻജിഒകൾ വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്നതായും സിബിസിഐ ആസ്ഥാനത്തു വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. മാത്യു കോയിക്കൽ ആരോപിച്ചു.
ചട്ടത്തിലെ പുതിയ ഭേദഗതിയനുസരിച്ച് ഒന്നിലധികം സംസ്ഥാനങ്ങളിൽ പ്രവർത്തിക്കണമെങ്കിൽ പ്രത്യേകം രജിസ്ട്രേഷൻ ആവശ്യമാണ്. മുന്നോട്ടു പ്രവർത്തിക്കാൻ കഴിയാത്ത തരത്തിലാണ് ഇത്തരം വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്. കഠിനമായ വ്യവസ്ഥകൾ ഉൾപ്പെടുത്തി വരിഞ്ഞുമുറുക്കുന്നതിനു പകരം താഴേക്കിടയിലുള്ളവരെ സഹായിക്കുന്ന എൻജിഒകൾക്കു പ്രവർത്തനം സുഗമമാക്കുന്ന തരത്തിൽ ഭരണഘടയ്ക്ക് അനുസൃതമായ നിയമങ്ങളാണു കേന്ദ്രസർക്കാർ നടപ്പാക്കേണ്ടതെന്നും സിബിസിഐ ആവശ്യപ്പെട്ടു.
മതപരിവർത്തനം ഉൾപ്പെടെയുള്ള ചില വിഷയങ്ങൾ ഭേദഗതി ചെയ്‌ത ചട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മതപരിവർത്തനത്തെ സർക്കാരിന് ഏതു രീതിയിൽ വേണമെങ്കിലും വ്യാഖ്യാനിക്കാവുന്ന തരത്തിലാണുള്ളത്. അത്തരം വിഷയങ്ങളിലുൾപ്പെടെ ചട്ടത്തിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകളിൽ അവ്യക്തത നിലനിൽക്കുന്നു. ഭേദഗതി ചെയ്‌ത ചട്ടത്തിൽ 'മതപരിവർത്തനം ഒഴിവാക്കൽ' എന്ന പ്രയോഗം മാത്രമാണ് ഉൾപ്പെടുത്തിയത്. അതിനാൽ സാധാരണ ന്യൂനപക്ഷ എൻജിഒ നടത്തുന്ന ഏതൊരു പ്രവർത്തനത്തെയും മതപരിവർത്തനമായി വ്യാഖ്യാനിക്കാൻ അധികാരികൾക്കു സാധിക്കുമെന്ന ആശങ്കയുണ്ട്.
എഫ്സിആർഎ ഫണ്ട് ഉപയോഗിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളെ 105 ഇനങ്ങളിലേക്കു മാത്രമായി ഒതുക്കിയത് പ്രവർത്തനമേഖലകളെ പരിമിതപ്പെടുത്തുകയാണ്. ആരോഗ്യം ഉൾപ്പെടെ എൻജിഒകൾ സാധാരണയായി ചെയ്യുന്ന പല പ്രവർത്തനങ്ങളെയും 105 ഇന പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും സിബിസിഐ ചൂണ്ടിക്കാട്ടി.










Comments