ഇന്ത്യയിലെ പ്രമുഖ ദേശീയ ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യയിൽ പ്രസിദ്ധീകരിച്ച വാർത്തയിൽ, ക്രൈസ്തവരുടെ അതിപവിത്രമായ വിശ്വാസചിഹ്നങ്ങളിലൊന്നായ അന്ത്യ അത്താഴത്തെ പരിഹസിക്കുന്ന രീതിയിലുള്ള ചിത്രീകരണം ഉൾപ്പെടുത്തിയത് അത്യന്തം അപലപനീയമാണ്.
അന്ത്യ അത്താഴം ക്രൈസ്തവ സമൂഹത്തിന് ഒരു കലാചിത്രമോ രാഷ്ട്രീയ ഉപമയോ മാത്രമല്ല; അത് വിശ്വാസത്തിൻ്റെ, പരിശുദ്ധ കുർബാനയുടെ, രക്ഷാകർമ്മത്തിൻ്റെ ഹൃദയഭാഗമാണ്. ഇത്തരമൊരു പവിത്രമായ ദൃശ്യത്തെ രാഷ്ട്രീയ വാർത്തയുടെ പശ്ചാത്തലത്തിൽ പരിഹാസരൂപത്തിൽ അവതരിപ്പിക്കുന്നത് ക്രൈസ്തവ സമൂഹത്തിൻ്റെ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ്.
മാധ്യമസ്വാതന്ത്ര്യം എന്നത് ഒരു സമൂഹത്തിൻ്റെ വിശ്വാസത്തെയും വിശുദ്ധ ചിഹ്നങ്ങളെയും അപമാനിക്കാനുള്ള അവകാശമല്ല. ഉത്തരവാദിത്തമുള്ള മാധ്യമപ്രവർത്തനത്തിൽ മതസൗഹാർദ്ദവും വിശ്വാസബഹുമാനവും പാലിക്കപ്പെടണം.
കത്തോലിക്കാ യുവജന സംഘടനയായ കെസിവൈഎം ഈ പ്രവൃത്തിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ബന്ധപ്പെട്ട ദിനപത്രം ക്രൈസ്തവ സമൂഹത്തോട് പൊതു മാപ്പ് പറയുകയും, ഇത്തരം മതവികാരങ്ങളെ മുറിവേൽപ്പിക്കുന്ന ചിത്രീകരണങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ഉറപ്പ് നൽകുകയും ചെയ്യണമെന്ന് ആവശ്യപ്പെടുന്നു.
വിശ്വാസത്തെ പരിഹസിക്കുന്നതും, പവിത്രതയെ രാഷ്ട്രീയ വിനോദത്തിനായി ഉപയോഗിക്കുന്നതും ഒരിക്കലും അംഗീകരിക്കാനാവില്ല.
വിശ്വാസത്തിന് നേരെയുള്ള അപമാനം അംഗീകരിക്കില്ല.
മാധ്യമസ്വാതന്ത്ര്യത്തിന് ഉത്തരവാദിത്തവും അതിരുകളും വേണം.





Comments