ഉക്രെയ്ന് തീരത്തും ഹോര്‍മുസ് കടലിടുക്കിലും ചരക്കുകപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവങ്ങളില്‍ ദുഃഖം രേഖപ്പെടുത്തി ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ). നാവികരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഉടന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് സിബിസിഐയുടെ കടല്‍ത്തൊഴിലാളികള്‍ക്കും നാവികര്‍ക്കുംവേണ്ടിയുള്ള കമ്മീഷന്‍ ആവശ്യപ്പെട്ടു. സംഘര്‍ഷ മേഖലകളില്‍ സര്‍വീസ് നടത്തുന്ന കപ്പലുകളുടെ സുരക്ഷയും തടസമില്ലാത്ത സഞ്ചാരവും ഉറപ്പാക്കാന്‍ അന്താരാഷ്ട്ര സമൂഹവും മാരിടൈം നിയന്ത്രണ ഏജന്‍സികളും ഇടപെടണമെന്നും സിബിസിഐ അഭ്യര്‍ത്ഥിച്ചു.
ഉക്രെയ്‌ന് സമീപമുണ്ടായ ആക്രമണത്തില്‍ നാല് ഇന്ത്യന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടിരുന്നു. കൂടാതെ, ഹോര്‍മുസ് കടലിടുക്കില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ ഏഴ് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രിയപ്പെട്ടവരുടെ വേര്‍പാടിൻ്റെ വേദനയിലായ കുടുംബങ്ങള്‍ക്ക് പ്രാര്‍ത്ഥനയും ഐക്യദാര്‍ഢ്യവും വാഗ്ദാനം ചെയ്ത കമ്മീഷന്‍ അവരുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
രാഷ്ട്രീയ തര്‍ക്കങ്ങളുടെ ഭാഗമായി വാണിജ്യ കപ്പലുകള്‍ ആക്രമിക്കപ്പെടുമ്പോള്‍ സാധാരണക്കാരായ നാവികര്‍ നേരിടുന്ന വര്‍ദ്ധിച്ചുവരുന്ന അപകട സാധ്യതകളിലേക്കാണ് ഈ സംഭവങ്ങള്‍ വിരല്‍ചൂണ്ടുന്നത്. നാവികര്‍ സാധാരണ തൊഴിലാളികളാണെന്നും അന്താരാഷ്ട്ര തര്‍ക്കങ്ങളില്‍ അവരെ ഇരകളാക്കരുതെന്നും മെത്രാന്‍ സമിതി ആവശ്യപ്പെട്ടു.








Comments