Foto

ഉക്രൈനെ കന്യാമറിയത്തിൻറെ മദ്ധ്യസ്ഥതയ്ക്കും രാഷ്ട്രീയ നേതാക്കളുടെ മനസ്സാക്ഷിക്കും ഭരമേൽപ്പിക്കുന്നു : ഫ്രാൻസിസ് മാർപ്പാപ്പ 

റോം: യുദ്ധഭീതി ശക്തമാകുന്നതിനിടെ ഉക്രൈനെ പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥത്തിന് ഭരമേല്‍പ്പിച്ച് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ സന്ദേശം നല്‍കുന്നതിനിടെയാണ് പാപ്പ അതി ഗൗരവകരമായ പ്രതിസന്ധി കണക്കിലെടുത്ത് പരിശുദ്ധ മറിയത്തിന്റെ മധ്യസ്ഥതയിൽ യുക്രൈനെ ഭരമേൽപ്പിച്ചത്. 

റഷ്യ എപ്പോൾ വേണമെങ്കിലും യുക്രൈനെ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന് പാശ്ചാത്യ രാജ്യങ്ങൾ മുന്നറിയിപ്പ് നൽകുന്നതിനാൽ ഉക്രൈനിലും പരിസരത്തും സമാധാനപരമായ പരിഹാരം തേടണമെന്ന് ഫ്രാൻസിസ് മാർപാപ്പ ലോക നേതാക്കളോട് അഭ്യർത്ഥിച്ചു. യുക്രെയ്‌നിൽ നിന്ന് പുറത്തുവരുന്ന വാർത്ത വളരെ ആശങ്കാജനകമാണെന്ന് മാർപാപ്പ പറഞ്ഞു.

സമാധാനം പുലരുവാന്‍ ഒരു നിമിഷം നിശബ്ദമായി പ്രാർത്ഥിക്കാൻ പാപ്പ സന്ദേശത്തിനിടെ ആഹ്വാനം ചെയ്തു. "ഉക്രൈനിൽ നിന്ന് പുറത്തുവരുന്ന വാർത്തകൾ വളരെ ആശങ്കാജനകമാണ്. കന്യാമറിയത്തിൻറെ മദ്ധ്യസ്ഥതയ്ക്കും രാഷ്ട്രീയ നേതാക്കളുടെ മനസ്സാക്ഷിക്കും ഞാൻ ഭരമേൽപ്പിക്കുന്നു, സമാധാനത്തിനു വേണ്ടിയുള്ള എല്ലാ ശ്രമങ്ങളും. നമുക്ക് നിശബ്ദമായി പ്രാർത്ഥിക്കാം". പാപ്പ പറഞ്ഞു.  സമാന സന്ദേശം പാപ്പ ട്വിറ്ററിലും പങ്കുവെച്ചിരിന്നു. 

യുദ്ധഭീതി ശക്തമാകുന്നതിനിടെ കിഴക്കൻ ഉക്രൈനിൽ വിമതരുടെ നിയന്ത്രണത്തിലുള്ള ഡൊണെറ്റ്സ്ക് നഗരത്തിൽ നിന്ന് യുഎസ് പൗരന്മാരെ ഒഴിപ്പിച്ചു. യൂറോപ്പ് സുരക്ഷ – സഹകരണ സംഘടനയിലെ (ഒഎസ്‍സിഇ) യുഎസ്‍ ജീവനക്കാരെയാണു കവചിത വാഹനങ്ങളിൽ സുരക്ഷിത സ്ഥലത്തേക്കു മാറ്റിയത്. പ്രശ്നത്തിനു നയതന്ത്ര പരിഹാരം മാത്രമേയുള്ളുവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ആവർത്തിച്ചിരിന്നു. ഒരു ലക്ഷത്തിലേറെ റഷ്യൻ ഭടന്മാർ ഉക്രൈന്‍ അതിർത്തികളിൽ നിലയുറപ്പിച്ചിട്ടുണ്ട്.

Comments

leave a reply

Related News