Foto

പള്ളി പൊളിച്ചതിനു പിന്നില്‍ സംഘപരിവാറിന്റെ അജണ്ട: കെ.പി.സി.സി അധ്യക്ഷന്‍

പള്ളി പൊളിച്ചതിനു പിന്നില്‍
സംഘപരിവാറിന്റെ അജണ്ട:
കെ.പി.സി.സി അധ്യക്ഷന്‍

ഭരണ പരാജയത്തിന് നേരെ ചോദ്യങ്ങളുയരുമ്പോള്‍ അത് മറച്ചുപിടിക്കാന്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു

ഡല്‍ഹി അന്ധേരിയ മോഡിലെ ലിറ്റില്‍ ഫ്‌ളവര്‍ കത്തോലിക്കാ പള്ളി പൊളിച്ച അധികൃതരുടെ നടപടി മതേതരത്വത്തിനെതിരേയുള്ള കടുത്ത വെല്ലുവിളി ആണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഭരണ പരാജയത്തിന് നേരെ ചോദ്യങ്ങളുയരുമ്പോള്‍ അത് മറച്ചുപിടിക്കാന്‍ രാജ്യമെമ്പാടും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സംഘപരിവാര്‍ അജണ്ടയുടെ ഭാഗമായാണ് പള്ളി പൊളിച്ചതെന്ന് സുധാകരന്‍ ആരോപിച്ചു. ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും ആരാധന നടത്താനും അവകാശം ഉള്ള രാജ്യമാണ് ഇന്ത്യ. അതുകൊണ്ടുതന്നെ തദ്ദേശ ഭരണകൂടങ്ങള്‍ ബലംപ്രയോഗിച്ച് ആരാധനാലയങ്ങള്‍ പൊളിച്ചു മാറ്റുന്നത് വിശ്വാസികളോടുള്ള വെല്ലുവിളി മാത്രമല്ല തികഞ്ഞ ഭരണഘടനാ ലംഘനം കൂടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഫാ: സ്റ്റാന്‍ സാമിയോട് ഹിന്ദുത്വ ഭരണകൂടം കാണിച്ച നീതി നിഷേധത്തിന്റെ തുടര്‍ച്ചയാണ് ഈ കിരാത നടപടി.

മതിയായ നടപടിക്രമങ്ങള്‍ പോലും പാലിക്കാതെ, പ്രവൃത്തി സമയത്തിന് മുന്‍പ് ആരാധനാലയം തകര്‍ത്ത നടപടി ഭരണകൂടത്തെ ദുരുപയോഗം ചെയ്ത് കൊണ്ട് മതസ്വാതന്ത്യത്തെ ഹനിക്കുന്നതും സംശയാസ്പദവുമാണെന്നും സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പതിറ്റാണ്ടുകളായി നിലകൊള്ളുന്ന ദൈവാലയം നിയമവിരുദ്ധമായ ഭൂമിയില്‍ ആണെന്ന വാദം സാമാന്യ ബുദ്ധിക്ക് നിരക്കുന്നതല്ല. പ്രാദേശിക ഭരണകൂടത്തിന് എന്തെങ്കിലും അഭിപ്രായ ഭിന്നതകള്‍ ഉണ്ടെങ്കില്‍ തന്നെ അനേകം വിശ്വാസികളുടെ ആരാധനാലയമായ വിശുദ്ധ മന്ദിരം പൊളിച്ചു മാറ്റുന്നത് ജനാധിപത്യ വിരുദ്ധമാണ്.

മഹാഭൂരിപക്ഷവും മലയാളികളെ ഉള്‍ക്കൊള്ളുന്ന ഇടവകയിലെ ക്രിസ്തീയ ദേവാലയത്തിനെതിരായ നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപെടുത്തുന്നു. വിശ്വാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള നിയമപോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കുന്നു. മതന്യൂനപക്ഷങ്ങക്കെതിരെ രാജ്യമെമ്പാടും ഉയര്‍ന്നുവരുന്ന അസഹിഷ്ണുതയും അക്രമങ്ങളും തടയുന്നതിന് നടപടി സ്വീകരിക്കണമെന്നും അവര്‍ക്ക് ഭരണഘടന ഉറപ്പു നല്‍കിയിരിക്കുന്ന അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ബാബു കദളിക്കാട്

Foto

Comments

leave a reply

Related News