Foto

വര്‍ധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങള്‍ സംബന്ധിച്ച ജനങ്ങളുടെ ആശങ്കകളെ നിസാരവല്‍ക്കരിക്കരുത്: കെസിബിസി  

കൊച്ചി: വനം വകുപ്പിന്റെ കണക്കനുസരിച്ച് കഴിഞ്ഞ എട്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ മാത്രം 55839 വന്യജീവി ആക്രമണങ്ങളാണ് കേരളത്തിലുണ്ടായത്. അതേ രേഖകള്‍ പ്രകാരം ഇക്കാലയളവില്‍ നഷ്ടപ്പെട്ട മനുഷ്യജീവനുകള്‍ 910 ആണ്. വര്‍ഷങ്ങള്‍ പിന്നിടുംതോറും വന്യജീവി ആക്രമണങ്ങളുടെ എണ്ണവും രൂക്ഷതയും വര്‍ധിച്ചുകൊണ്ടിരിക്കുന്ന പ്രതിഭാസമാണ് കേരളത്തിലേത്. കഴിഞ്ഞ ഒരു വര്‍ഷമായി വയനാട്ടിലും പരിസര ജില്ലകളിലും സംഭവിക്കുന്ന വന്യജീവി ആക്രമണങ്ങളുടെ എണ്ണം കുത്തനെ ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി സമാനതകളില്ലാത്ത വന്യജീവി ആക്രമണങ്ങളാണ് അവിടങ്ങളില്‍ നടന്നുവരുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയില്‍ മാത്രം മൂന്നുപേരുടെ ജീവന്‍ വയനാട്ടില്‍ നഷ്ടപ്പെട്ടിരിക്കുന്നു.

കടുവ, ആന, കരടി, കാട്ടുപന്നി എന്നിങ്ങനെ മനുഷ്യര്‍ക്ക് ഉപദ്രവകാരികളായ ഏതാണ്ട് എല്ലാത്തരം വന്യമൃഗങ്ങളും ജനവാസമേഖലകളില്‍ നിരന്തരം ഇറങ്ങുകയും മനുഷ്യജീവനും സ്വത്തിനും കടുത്ത ഭീഷണി സൃഷ്ടിക്കുകയും ചെയ്യുന്നു. നിരവധി വന്യജീവി ആക്രമണങ്ങള്‍ ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. മുന്‍കാലങ്ങളെ അപേക്ഷിച്ച് വനത്തോട് ചേര്‍ന്നുകിടക്കുന്ന ജനവാസമേഖലകളില്‍ ഉള്ളവര്‍ മാത്രമല്ല, കിലോമീറ്ററുകള്‍ ദൂരെ ഇതുവരെയും വന്യമൃഗ ശല്യം ഇല്ലാതിരുന്ന ഭാഗങ്ങളില്‍ ജീവിക്കുന്നവരും കടുത്ത ഭീതിയിലാണ്. കേവലം ഒരു വര്‍ഷത്തിനിടയിലാണ് അത്തരം പല പ്രദേശങ്ങളിലും കടുവ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത് എന്നുള്ളതാണ് ശ്രദ്ധേയം. ദിനംപ്രതി വന്യജീവി അക്രമങ്ങള്‍ വര്‍ധിച്ചുവരുകയും സുരക്ഷിതത്വബോധം പൂര്‍ണ്ണമായും നഷ്ടപ്പെടുകയും ചെയ്തിരിക്കുന്ന പ്രദേശവാസികളുടെ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ്.

ഈ ഘട്ടത്തില്‍ തികഞ്ഞ ഗൗരവത്തോടെ പ്രായോഗികവും സത്വരവുമായ ഇടപെടലുകള്‍ നടത്താന്‍ സംസ്ഥാന - കേന്ദ്ര സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയ്യാറാകണം. ജനങ്ങളുടെ ആശങ്കകളെയും പ്രാണഭയത്തെയും അടിച്ചമര്‍ത്തി എളുപ്പവഴിയില്‍ പ്രശ്‌നപരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങളില്‍നിന്ന് വനം വന്യജീവി വകുപ്പും ഉദ്യോഗസ്ഥരും പിന്മാറണം. ജനവാസ മേഖലകളില്‍ വിഹരിക്കുന്ന ഉപദ്രവകാരികളായ വന്യമൃഗങ്ങളെ ഉടനടി പിടികൂടാന്‍ കഴിയുന്നില്ലെങ്കില്‍ മനുഷ്യജീവന് ഉയര്‍ന്ന പരിഗണന നല്‍കി അവയെ വെടിവച്ചുകൊല്ലാനുള്ള നയ രൂപീകരണം ഉടനടി നടത്തണം. വനത്തിന്റെ സ്വാഭാവികമായ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്ന വിധത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ആന, കടുവ, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങളുടെ എണ്ണം ക്രമീകരിക്കാനുള്ള നടപടികള്‍ താമസംവിനാ നടപ്പാക്കണം. വന്യജീവി ആക്രമണങ്ങള്‍ മൂലം ജീവനും സ്വത്തിനും നാശം സംഭവിക്കുകയും പരിക്കുകള്‍ ഏല്‍ക്കുകയും വരുമാന നഷ്ടം സംഭവിക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക് ഉചിതമായ നഷ്ടപരിഹാരം സമയബന്ധിതമായി  നല്‍കുന്നതില്‍ വീഴ്ച വരുത്തരുത്. കൂടുതല്‍ മൃഗങ്ങള്‍ വനം വിട്ട് ജനവാസ മേഖലകളിലേക്ക് ഇറങ്ങാതിരിക്കാനുള്ള നടപടികള്‍ ഉടനടി സ്വീകരിക്കണം. ജനങ്ങളുടെയും വളര്‍ത്തു മൃഗങ്ങളുടെയും ജീവനും സാധാരണ ജനങ്ങളുടെ സ്വത്തിനും ഭീഷണിയാകുന്ന വിധത്തില്‍ തുടര്‍ന്നും വന്യജീവി ആക്രമണങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുകയും, ആവശ്യത്തിനുള്ള സേനകളെ അത്തരം മേഖലകളില്‍ വിന്യസിക്കുകയും വേണം. ശാശ്വതമായ പ്രശ്‌നപരിഹാരത്തിനായി സമഗ്രമായ നിയമനിര്‍മ്മാണം നടത്തണം.

വന്യജീവി ആക്രമണങ്ങളില്‍ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് വേദനയില്‍ കഴിയുന്ന എല്ലാ കുടുംബങ്ങളോടും കേരള കത്തോലിക്കാ സഭയുടെ അനുശോചനം അറിയിക്കുന്നതോടൊപ്പം അതിജീവനത്തിനായി പൊരുതുന്ന ജനതയോട് പരിപൂര്‍ണ്ണ ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുന്നു.  


കര്‍ദ്ദിനാള്‍ ബസേലിയോസ് ക്‌ളീമിസ് കാതോലിക്കാ ബാവ
പ്രസിഡന്റ്, കെസിബിസി

മാര്‍ പോളി കണ്ണൂക്കാടന്‍
വൈസ് പ്രസിഡന്റ്, കെസിബിസി

ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല
സെക്രട്ടറി, കെസിബിസി

Comments

leave a reply

Related News