എറണാകുളം: ഇന്ന് മുതൽ 29 വരെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലിനും കാറ്റോട് കൂടിയ മഴയ്ക്കുമുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാല് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് മുന്നറിയിപ്പ്. നാളെ പത്തനംതിട്ട, ഇടുക്കിയും, മറ്റന്നാൾ ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് അലേര്‍ട്ട് ഉള്ളത്
കേരള -കർണാടക -ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് തൊഴിലാളികൾക്ക് ജാഗ്രത നിര്‍ദേശം കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയിട്ടുണ്ട്.
തെക്കൻ കർണാടക, കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചിലപ്പോൾ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റ് വീശാനും മോശം കാലാവസ്ഥക്കും സാധ്യതയുമുണ്ട്.
കേരള തീരത്ത് നാളെ രാവിലെ മുതൽ മറ്റന്നാൾ രാത്രി വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും, തിരമാല വേഗത മാറിവരുവാനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചിട്ടുണ്ട്.മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക, ഉയർന്ന തിരമാല ജാഗ്രതാ നിർദേശമുള്ളതിനാൽ ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക.
മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ശ്രദ്ധിക്കുക, മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യതകൾ ഒഴിവാക്കാനാകും.കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുണ്ടെങ്കിൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
Comments