Foto

ലോകത്തെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ വ്യക്തി സിസ്റ്റര്‍ ആന്‍ഡ്രെ 118ന്റെ നിറവില്‍.

അലന്‍ ജോസഫ് ചൂരപൊയ്കയില്‍,

പാരീസ്: ലോകത്തെ ഏറ്റവും പ്രായമുള്ള രണ്ടാമത്തെ വ്യക്തി, യൂറോപ്പിലെ ഏറ്റവും പ്രായമുള്ള വ്യക്തി എന്നീ വിശേഷണങ്ങള്‍ കൊണ്ട് ശ്രദ്ധയാകര്‍ഷിച്ച ഫ്രഞ്ച് കന്യാസ്ത്രീ 118ന്റെ നിറവില്‍. ഫെബ്രുവരി 11-ന് 118 വയസ്സ് തികഞ്ഞ ലുസില്ലേ റാണ്ടോണ്‍ എന്ന സിസ്റ്റര്‍ ആന്‍ഡ്രെയാണ് കൊറോണ മഹാമാരി ഉയര്‍ത്തിയ വെല്ലുവിളിയെ പോലും അതിജീവിച്ച് നിലകൊള്ളുന്നത്. 1904 ഫെബ്രുവരി 11-ന് ജനിച്ച സിസ്റ്റര്‍ ആന്‍ഡ്രെ, ജെറൊന്റോളജി റിസര്‍ച്ച് ഗ്രൂപ്പിന്റെ (ജി.ആര്‍.ജി) വേള്‍ഡ് സൂപ്പര്‍സെന്റേറിയന്‍ റാങ്കിംഗ് പട്ടികയനുസരിച്ച് ലോകത്തെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ വ്യക്തിയാണ്. ജനുവരി 2-ന് 119 വയസു തികഞ്ഞ ജപ്പാനിലെ കാനെ തനാകയാണ് ഒന്നാമത്. ലോക രോഗീദിനവും ലൂര്‍ദ് മാതാവിന്റെ തിരുനാള്‍ ദിനവുമായ ഇന്നലെ ലളിതമായാണ് സിസ്റ്ററുടെ ജന്‍മദിനം കൊണ്ടാടിയത്.

സിസ്റ്റര്‍ക്ക് ആശംസകള്‍ അറിയിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ സന്ദേശം കൈമാറിയിരിന്നു. സിസ്റ്റര്‍ക്ക് അഭിനന്ദനവും ആശംസകളും അറിയിച്ച് ടൂലോണ്‍ മേയര്‍ ഹ്യൂബര്‍ട്ട് ഫാല്‍ക്കോ കഴിഞ്ഞ ദിവസം കോണ്‍വെന്റിലും എത്തിയിരിന്നു. വിശുദ്ധ പീയൂസ് പത്താമന്‍ പാപ്പ മുതല്‍ ഫ്രാന്‍സിസ് പാപ്പവരെയുള്ള പത്രോസിന്റെ പിന്‍ഗാമികളായ പത്തു പാപ്പമാരുടെ കാലയളവില്‍ തിരുസഭയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഭാഗ്യം ലഭിച്ച വ്യക്തി എന്ന പ്രത്യേകത സിസ്റ്ററിനുണ്ട്. 115-ാം ജന്മദിനത്തില്‍, സിസ്റ്റര്‍ ആന്ദ്രേയ്ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആശംസ കാര്‍ഡും ജപമാലയും ലഭിച്ചിരിന്നു. ഈ ജപമാലയാണ് സിസ്റ്റര്‍ ഇപ്പോഴും ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ജനുവരി 16ന് തെക്കന്‍ ഫ്രാന്‍സിലെ ടൂലോണിന് സമീപമുള്ള സെയിന്റെ-കാതറിന്‍ ലബോറെ ഹോമില്‍വെച്ച് സിസ്റ്റര്‍ ആന്‍ഡ്രിയ്ക്കു കോവിഡ് ബാധിച്ചത്. മരിക്കാന്‍ തനിക്ക് ഭയമില്ലാത്തതിനാല്‍ കൊറോണ പകര്‍ച്ചവ്യാധിയെ താന്‍ പേടിച്ചിട്ടില്ലായെന്ന് കഴിഞ്ഞ വര്‍ഷം ഫ്രാന്‍സിലെ ബി.എഫ്.എം ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ സിസ്റ്റര്‍ ആന്‍ഡ്രെ പറഞ്ഞിരിന്നു. സിസ്റ്റര്‍ ആന്‍ഡ്രെയുടെ ആരോഗ്യനിലയില്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് സെയിന്റെ-കാതറിന്‍ ലബോറെ ഹോം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

Comments

leave a reply

Related News