Foto

നിയമം നടപ്പാക്കണം പക്ഷെ മനുഷ്യത്വത്തെ ക്രൂശിക്കരുത്

നിയമം നടപ്പാക്കണം പക്ഷെ
മനുഷ്യത്വത്തെ  ക്രൂശിക്കരുത്

വിശുദ്ധയാവുന്നതിനു മുമ്പ് തന്നെ ജീവിക്കുന്ന വിശുദ്ധയായി മനുഷ്യ ഹൃദയങ്ങളിൽ ഇടം പിടിച്ച വ്യക്തിയായിരുന്നു മദർ തെരേസ. വിശുദ്ധ മദർ തെരേസ ജീവൻ നൽകിയ 'മിഷനറീസ് ഓഫ് ചാരിറ്റി' എന്ന് ഇൻറർനെറ്റിൽ പരതിയാൽ 1950 മുതൽ കൽക്കത്ത തെരുവീഥികളിൽ അനാഥർക്കും നിരാലംബർക്കും രോഗികൾക്കും ഈ സമൂഹം ചെയ്തുവരുന്ന സേവനങ്ങൾ പല കുറിപ്പുകളും വാർത്തകളുമായി കാണാം. എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി 'മിഷനറീസ് ഓഫ് ചാരിറ്റി'  വാർത്തകളിൽ നിറയുന്നത് സ്ഥാപനത്തിന് വിദേശ ധനസഹായം സ്വീകരിക്കുന്നതിനുള്ള അനുമതി നിഷേധിച്ച കാര്യമാണ്. പലരുടെയും കണ്ണിൽ ഒരു കരടായി ഈ വാർത്ത കുടുങ്ങിയിട്ടുണ്ട്.

എന്താണ് സംഭവം

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ട്വീറ്റിൽ നിന്നാണ് വാർത്തയുടെ തുടക്കം. മദർതെരേസ സ്ഥാപനങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു എന്നും, നിയമവാഴ്ച്ച പ്രധാനമെങ്കിലും മനുഷ്യത്വം വെടിയരുത് എന്നുമായിരുന്നു അത്.

തുടർന്നുള്ള വാർത്തകളിലും പ്രസിദ്ധീകരണങ്ങളിലും ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിട്ടില്ല എന്ന് സന്യാസ സഭയുടെ സുപ്പീരിയർ ജനറൽ സിസ്റ്റർ എം. പ്രേമയുടെതായി വിശദീകരണം ഉണ്ടായിരുന്നു. ഒരു കാര്യം വ്യക്തമാണ്, വർഷങ്ങളായി തുടർന്നു പോന്നിരുന്ന കണക്ക് സമർപ്പണം ഉണ്ടായിരുന്നുവെങ്കിലും സ്ഥാപനങ്ങളുടെ എഫ്സിആർഎ അക്കൗണ്ട് കേന്ദ്ര  മന്ത്രാലയം ഇത്തവണ  പുതുക്കി നൽകിയിട്ടില്ല. പുതുക്കാതിരിക്കുന്നതിനുള്ള കാരണം കാണിക്കൽ നോട്ടീസ് നൽകിയതായും റിപ്പോർട്ടുകളില്ല. വിഷയം പരിഹരിക്കുന്നതുവരെ വിദേശ ഫണ്ട് സംബന്ധിച്ച അക്കൗണ്ടുകൾ ഉപയോഗിക്കേണ്ട എന്ന് സ്ഥാപനം തന്നെ തീരുമാനിച്ചതായാണ് ഭാഷ്യം.

പ്രതികൂല പരാമർശങ്ങൾ ഉണ്ടത്രേ

അക്കൗണ്ട് പുതുക്കി നൽകാത്തതിന് കാരണം പ്രതികൂല പരാമർശങ്ങളാണ് എന്നാണ് പുതിയ വാർത്ത. എന്താണ് പ്രതികൂല പരാമർശങ്ങൾ എന്ന് വെളിവാക്കിയിട്ടില്ല. ഒന്നുറപ്പാണ്, രാജ്യമെമ്പാടുമായി 240 ഓളം സ്ഥാപനങ്ങളിൽ അനാഥരും, ഉപേക്ഷിക്കപ്പെട്ടവരും, രോഗികളും കനിവ് അനുഭവിച്ച് കഴിയുന്നുണ്ട്. ധനസഹായം നിൽക്കുന്നതോടുകൂടി ഫലത്തിൽ ഉണ്ടാവുന്നത് എന്താണെന്ന് വ്യക്തം.

സമീപകാലത്ത് പുതുക്കാതിരുന്നതും റദ്ദാക്കിയതുമായ മറ്റു  പല സന്നദ്ധസംഘടനകളുടെയും എഫ്സിആർഎ അക്കൗണ്ടുകൾ ഉണ്ട്. ആംനെസ്റ്റി ഇൻറർനാഷണൽ, ലോയേർസ് കളക്ടീവ്, ഗ്രീൻപീസ്, ഫോർഡ് ഫൗണ്ടേഷൻ എന്നീ സംഘടനകളൊക്കെ  ഇതിലുൾപ്പെടും.   എഫ്സിആർഎ നിയമത്തിൽ 2016 ൽ ചില ഭേദഗതികൾ വരുത്തിയത് കേന്ദ്ര മന്ത്രാലയത്തിന് സന്നദ്ധ സംഘടനകളുടെ മേലുള്ള നിയന്ത്രണം കർക്കശമാക്കുന്നതിൻറെ ഭാഗമായിട്ടായിരുന്നു.

ഏതായാലും, സമീപകാല ഇതര വാർത്തകളിലേക്കൊന്നും കടക്കുന്നില്ല, ഒന്നേ പറയാനുള്ളൂ - നിയമം നടപ്പിലാകട്ടെ, മനുഷ്യത്വം വെടിയരുത് !

അഡ്വ. ഷെറി  ജെ  തോമസ്

Comments

leave a reply

Related News