Foto

ഫാ.സ്റ്റാന്‍ സ്വാമിയുടെ നില ഗുരുതരം : ജാമ്യാപേക്ഷയില്‍ നാളെ വാദം കേള്‍ക്കും

ഫാ.സ്റ്റാന്‍ സ്വാമിയുടെ  നില ഗുരുതരം : ജാമ്യാപേക്ഷയില്‍ നാളെ വാദം കേള്‍ക്കും

മാവോയിസ്റ്റ് ബന്ധമാരോപിച്ച് എട്ടു മാസം മുമ്പു തടവിലാക്കിയ ഫാ.സ്റ്റാന്‍ സ്വാമി(84) യുടെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു.നവിമുംബൈയിലെ തലോജ ജയിലില്‍ കഴിയവേയാണ് ഫാ. സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യനില മോശമായതും ബോംബെ ഹൈക്കോടതി നിര്‍ദേശപ്രകാരം മേയ് 30ന്് ഹോളി ഫാമിലി ആശുപത്രിയിലേക്കു മാറ്റിയതും.

കടുത്ത ശ്വാസ തടസ്സത്തെയും ഓക്‌സിജന്‍ നിലയിലെ വ്യതിയാനത്തെയും തുടര്‍ന്ന് ഫാ.സ്റ്റാന്‍ സ്വാമിയെ ശനിയാഴ്ച രാത്രി വൈകിയാണ് വെന്റിലേറ്ററിലേക്കു മാറ്റിയത്.ആവശ്യമായ ചികിത്സ ഉറപ്പാക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മഹാരാഷ്ട്ര ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചു.ജാമ്യാപേക്ഷയില്‍ അടുത്ത വാദം കേള്‍ക്കുന്ന നാളെ വരെ ആശുപത്രിയില്‍ തുടരാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. എന്‍ഐഎ കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

ഫാ. സ്റ്റാന്‍ സ്വാമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നപ്പോള്‍ തന്നെ അദ്ദേഹത്തിന് ഉറ്റവരെ പോലും തിരിച്ചറിയാനാവുന്നില്ലെന്നു ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കോവിഡ് അനന്തര ആരോഗ്യപ്രശ്‌നങ്ങളാണ് നില മോശമാക്കിയതെന്നു കരുതുന്നതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു.അതിനിടെ, ഫാ. സ്റ്റാന്‍ സ്വാമിയുടെ ഗുരുതരമായ ആരോഗ്യസ്ഥിതി പരിഗണിച്ച് ജാമ്യവും ആവശ്യമായ എല്ലാ മെഡിക്കല്‍ സൗകര്യങ്ങളും നല്‍കണമെന്ന് മനുഷ്യാവകാശ-പൗരാവകാശ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ജാര്‍ഖണ്ഡ് ജനാധികര്‍ മഹാസഭ(ജെജെഎം) ആവശ്യപ്പെട്ടു. യാതൊരു വിധ അക്രമത്തിലും ഏര്‍പ്പെട്ടതായി രേഖപ്പെടുത്താത്ത  വൃദ്ധനും രോഗിയുമായ വ്യക്തിക്ക് ജാമ്യം നല്‍കുകയും സ്വാമിയെ ഉടന്‍ ജാര്‍ഖണ്ഡിലേക്ക് തിരിച്ചയക്കണമെന്നും ജെഎംഎം ആവശ്യപ്പെട്ടു. ഫാ. സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യം മോശമായെന്നും അദ്ദേഹത്തെ ഹോളി ഫാമിലി ആശുപത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചതായും ജെജെഎം പ്രസ്താവനയില്‍ വ്യക്തമാക്കി. 'സ്വാമിയുടെ സ്ഥിതി ഗുരുതരമാണെന്ന് പറയപ്പെടുന്നു. വയോധികന്റെ കഷ്ടപ്പാടുകള്‍ക്കും നിലവിലെ അവസ്ഥയ്ക്കും എന്‍ഐഎയും കേന്ദ്ര സര്‍ക്കാരും മാത്രമാണ് ഉത്തരവാദികള്‍. മെഡിക്കല്‍ കാരണങ്ങള്‍ അവഗണിച്ചും ജാമ്യം നിഷേധിച്ച എന്‍ഐഎ കോടതിക്കും അതില്‍ പങ്കുണ്ട്.'

ഫാ. സ്റ്റാന്‍ സ്വാമിയെ പിന്തുണയ്ക്കുന്നതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാരില്‍ നിന്ന് യാതൊരു ഉറപ്പും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ജെജെഎം പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. തലോജ ജയിലില്‍ കഴിഞ്ഞിരുന്ന ഫാ. സ്റ്റാന്‍ സ്വാമി മെയ് ആദ്യം മുതല്‍ പനി, ചുമ, കടുത്ത ക്ഷീണം, വയറുവേദന തുടങ്ങിയ അസുഖങ്ങളെ തുടര്‍ന്ന് അവശനായിരുന്നു. കേസില്‍ സ്വാമിക്കെതിരേ ഒരു തെളിവുമില്ലെന്നു ഇപ്പോള്‍ ജീവനുവേണ്ടി പോരാടുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു.അലോസരപ്പെടുത്തുന്ന വാര്‍ത്തയാണിതെന്നും ഫാ. സ്റ്റാന്‍ സ്വാമിക്കെതിരേ നടക്കുന്നത് കസ്റ്റഡി പീഡനം മാത്രമല്ലെന്നും കൊലപാതക ശ്രമം എന്ന് വിളിക്കപ്പെടണമെന്നും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ വൈസ് ചെയര്‍മാന്‍ ഇ എം അബ്ദുര്‍റഹ്മാന്‍ ട്വീറ്റ് ചെയ്തു.

ബാബു കദളിക്കാട്

Foto

Comments

leave a reply

Related News