ക്‌നാനായ സമുദായം കേരളസഭയുടെ അവിഭാജ്യ ഘടകമെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്. ഇടയ്ക്കാട്ട് സെന്റ് ജോർജ്ജ് ക്‌നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തിൽ നടത്തപ്പെട്ട 115-ാമത് കോട്ടയം അതിരൂപതാദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചങ്ങനാശ്ശേരി അതിരൂപതാദ്ധ്യക്ഷൻ മാർ തോമസ് തറയിൽ പിതാവ് വി. ബലിക്ക് മുഖ്യകാർമ്മികത്വം വഹിച്ചു പ്രസംഗിച്ചു. കോട്ടയം അതിരൂപതാദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട്, അതിരൂപതയിലെ സഹായമെത്രാന്മാരായ മാർ ജോസഫ് പണ്ടാരശ്ശേരിൽ, ഗീവർഗീസ് മാർ അപ്രേം, അതിരൂപതാ പ്രൊ-പ്രോട്ടോസിഞ്ചെല്ലൂസ് ഫാ. തോമസ് ആനിമൂട്ടിൽ, ബഹു. വൈദികർ മുതലായവർ സഹകാർമ്മികരായി വിശുദ്ധ കുർബാനയർപ്പിച്ചു.
കുർബാന മധ്യേ മാർ തോമസ് തറയിൽ തന്റെ പ്രസംഗത്തിൽ കോട്ടയം ക്‌നാനായ സമുദായം കേരളസഭയ്ക്ക് നല്കിയ സംഭാവനകളും ഇടയ്ക്കാട്ട് ദൈവാലയത്തിന്റെ ചരിത്ര പ്രാധാന്യവും പ്രത്യേകം പരാമർശിക്കുകയും ഇടയ്ക്കാട്ടു ദൈവാലയത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന ധന്യൻ മാക്കീൽ പിതാവിനെ അനുസ്മരിക്കുകയും ചെയ്തു. ചങ്ങനാശ്ശേരി വികാരി അപ്പസ്‌തോലിക്കാ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ കേരളസഭയുടെ ചരിത്രത്തിൽ ഏറ്റം ആദരിക്കപ്പെടേണ്ടതാണന്ന് അദ്ദേഹം പറഞ്ഞു. മാക്കീൽ പിതാവിന്റെ നിയമപുസ്തകമായ ദെക്രേത്തു പുസ്തകം, വിശ്വാസ പരിശീലനത്തിനുള്ള ക്രിസ്തീയ സംക്ഷേപം മുതലായവ ഇന്നും പ്രസക്തിയുള്ളവയാണ്. അദ്ദേഹത്തിന്റെ ഈടുറ്റ ഇടയലേഖനങ്ങൾ ഇന്നും സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പഠനകാര്യങ്ങൾക്ക് സഹായിക്കുന്നവയാണെന്ന് ഓർമ്മിപ്പിച്ചു. സംഘാതമായ എതിർപ്പുകളെ ഉത്തമഹൃദയത്തോടെ എതിർത്ത മഹാനായിരുന്നു മാക്കീൽ പിതാവെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയം അതിരൂപതയുടെ മിഷണറി ചൈതന്യം മാതൃകാപരമാണെന്നും തനിമയും പാരമ്പര്യവും സംരക്ഷിക്കുന്നതിൽ സമുദായാംഗങ്ങൾ കാണിക്കുന്ന താല്പര്യം പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിശുദ്ധ കുർബാനയ്ക്കുശേഷം നടന്ന പൊതുസമ്മേളനം മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. ക്‌നാനായ സമുദായം കേരളസഭയുടെ അവിഭാജ്യ ഘടകമാണെന്നും അതിനെ മാറ്റിനിർത്തിക്കൊണ്ടുള്ള ഒരു ചരിത്രവും പൂർണ്ണമാകില്ലെന്നും ചരിത്രത്തോട് നീതി പുലർത്തുകയില്ലെന്നും അദ്ദേഹം പറഞ്ഞു. സമുദായത്തിന്റെ നിലനില്പ് ആവശ്യമാണെന്നും അതിനെതിരെയുളള പ്രവർത്തനങ്ങൾ എവിടെനിന്നു വന്നാലും അംഗീകരിക്കാൻ കഴിയില്ലെന്നും സ്വവംശവിവാഹനിഷ്ഠ പാലിച്ചുകൊണ്ടു മുന്നോട്ടുപോകാൻ നമ്മുടെ കുട്ടികളെ പഠിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്നും കൂട്ടിച്ചേർത്തു. നല്ല കുടുംബങ്ങളും നല്ല ദൈവവിളികളും ഉണ്ടായാൽ മാത്രമേ നമ്മുടെ സമുദായത്തെ സ്വദേശത്തും വിദേശത്തും നിലനിർത്തിക്കൊണ്ടു പോകാൻ കഴിയുകയുള്ളൂ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സമുദായ തനിമ നിലനിർത്താൻ ധന്യൻ മാക്കീൽ പിതാവു നടത്തിയ ത്യാഗോജ്ജ്വലമായ പരിശ്രമങ്ങളുടെ സത്ഫലങ്ങളാണ് നാമിന്ന് അനുഭവിക്കുന്നതെന്നും വിശ്വാസത്തിന്റെ തെളിയുന്ന നാളങ്ങളായി മാറാൻ ഓരോ വിശ്വാസിയും പരിശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇൻഡ്യയിലെവിടെയും ക്‌നാനായക്കാർക്കുവേണ്ടി പള്ളികൾ സ്ഥാപിക്കുന്നതിനും അജപാലന പ്രവർത്തനങ്ങൾ നടത്തുന്നതിനും തടസ്സമില്ലെന്ന് അദ്ദേഹം അറിയിച്ചു. സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ ഏവരെയും സ്വാഗതം ചെയ്തു. സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം അനുഗ്രഹപ്രഭാഷണം നടത്തി. കഴിഞ്ഞ അതിരൂപതാദിനത്തിനുശേഷം വ്യത്യസ്ത മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച പ്രതിഭകളെ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി സാബു കരിശ്ശേരിക്കൽ പരിചയപ്പെടുത്തുകയും അതിരൂപതാദ്ധ്യക്ഷൻ അവരെ ആദരിക്കുകയും ചെയ്തു. കഴിഞ്ഞ ഒരു വർഷം അതിരൂപതയിൽ നടത്തപ്പെട്ട വിവിധങ്ങളായ സംഭവങ്ങൾ ഏകോപിപ്പിച്ചുകൊണ്ടുള്ള അവതരണം അതിരൂപതാ പാസ്റ്ററൽ കോർഡിനേറ്റർ ഫാ. മാത്യു മണക്കാട്ട് നടത്തി. പ്രെസ്ബിറ്ററൽ കൗൺസിൽ സെക്രട്ടറി ഫാ. അബ്രാഹം പറമ്പേട്ട്, കെ.സി.സി. അതിരൂപതാ പ്രസിഡന്റ് ബാബു പറമ്പടത്തുമലയിൽ, കെ.സി.ഡബ്ല്യു.എ അതിരൂപതാ പ്രസിഡന്റ് ഷൈനി ചൊള്ളമ്പേൽ, സമർപ്പിത സമൂഹങ്ങളുടെ പ്രതിനിധി സിസ്റ്റർ ഇമ്മാക്കുലേറ്റ് എസ്.വി.എം, കെ.സി.വൈ.എൽ അതിരൂപതാ പ്രസിഡന്റ് ജോണിസ് പി. സ്റ്റീഫൻ എന്നിവർ ആശംസകൾ അറിയിച്ചു. കോട്ടയം അതിരൂപതാ പ്രൊ-പ്രോട്ടോസിഞ്ചെല്ലൂസ് ഫാ. തോമസ് ആനിമൂട്ടിൽ അതിരൂപതാദിന കമ്മിറ്റിക്കുവേണ്ടി കൃതജ്ഞതയർപ്പിച്ചു.
ഫോട്ടോ : ഇടയ്ക്കാട്ട് സെന്റ് ജോർജ് ക്‌നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ സംഘടിപ്പിച്ച 115-ാമത് കോട്ടയം അതിരൂപതാദിനാഘോഷങ്ങൾക്ക് അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് തിരി തെളിക്കുന്നു. ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ, കോട്ടയം അതിരൂപതാ സഹായ മെത്രാന്മാരായ മാർ ജോസഫ് പണ്ടാരശ്ശേരിൽ, ഗീവർഗീസ് മാർ അപ്രേം, പ്രൊ-പ്രോട്ടോസിഞ്ചെല്ലൂസ് ഫാ. തോമസ് ആനിമൂട്ടിൽ, സിഞ്ചെല്ലൂസ് ഫാ. മൈക്കിൾ വെട്ടിക്കാട്ട് തുടങ്ങിയവർ സമീപം.
Comments