കണ്ണൂരിൻ്റെ മണ്ണില്‍ ക്രൈസ്തവ വിശ്വാസത്തിന് വിത്തുപാകിയിട്ട് 525-ാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ അഞ്ചിലധികം നൂറ്റാണ്ടുകളായി വിശ്വാസദീപ്തി കാത്തുസൂക്ഷിച്ച മിഷണറിമാരുടെയും പൂര്‍വ്വീകരുടെയും ഓര്‍മ്മകള്‍ പുതുക്കി വലിയൊരു ആത്മീയ ഉണര്‍വോടെയാണ് കണ്ണൂര്‍ രൂപത ഈ ചരിത്ര മുഹുര്‍ത്തത്തിലേക്ക് പ്രവേശിച്ചിരിക്കുന്നത്.
കത്തോലിക്ക സഭയുടെ മഹാജൂബിലിയുമായി ബന്ധിപ്പിച്ച് 2026 മുതല്‍ 2033 വരെ നീണ്ടുനില്ക്കുന്ന സപ്തവര്‍ഷ ആഘോഷങ്ങളും സപ്തതല കര്‍മ്മ പരിപാടികളുമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. കണ്ണൂര്‍ രൂപത മെത്രാന്‍ ഡോ. അലക്സ് വടക്കുംതല ബര്‍ണ്ണശേരി ഹോളി ട്രിനിറ്റി കത്തീഡ്രലില്‍ വിശ്വാസ ദീപ്തി തെളിയിച്ച് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. വിശ്വാസ ദീപം ആറ് ഫൊറോന പ്രതിനിധികള്‍ക്ക് അദ്ദേഹം കൈമാറി. തുടര്‍ന്ന് ആലോഷമായ ദിവ്യബലിക്ക് ബിഷപ് അലക്സ് വടക്കുംതല മുഖ്യകാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് ദിവ്യകാരുണ്യ പ്രദക്ഷിണവും ആശീര്‍വ്വാദവും നടന്നു.
മെയ് 31ന് രൂപതയിലെ എല്ലാ ഇടവകയിലും വിശ്വാസ ദീപം തെളിച്ച് ജൂബിലി ആഘോഷങ്ങള്‍ക്കും കര്‍മ്മ പരിപാടികള്‍ക്കും തുടക്കംകുറിക്കുകയും വിശ്വാസ സായാഹ്നം സംഘടിപ്പിക്കുകയും ചെയ്യും. കര്‍മ്മപരിപാടികളുടെ ഭാഗമായി പരിസ്ഥിതി ദിനത്തില്‍ 525 വൃക്ഷതൈകള്‍ നടുകയും, ലോക രക്തദാന ദിനമായ ജൂണ്‍ 14 ന് കണ്ണൂര്‍ രൂപതയിലെ 525 യുവജനങ്ങള്‍ രക്തദാനം നടത്തുകയും ചെയ്യും. ചരിത്ര സെമിനാര്‍, സിമ്പോസിയം, വിശ്വാസ റാലി തുടങ്ങി വിവിധ പരിപാടികളും സംഘടിപ്പിക്കും.









Comments