Foto

സുവിശേഷം പ്രഘോഷിച്ച് മേരി ടീച്ചർ യാത്രയായി

ഫാ. ജോഷി മയ്യാറ്റിൽ മേരി ടീച്ചറെ അനുസ്മരിച്ച് എഴുതിയ കുറിപ്പിലൂടെ ...

കറുകുറ്റിയിലെ മേരി ടീച്ചർ മരിച്ച വിവരം ഇപ്പോഴാണ് അറിഞ്ഞത്. ഏതാനും മാസങ്ങളായി പെരുമ്പാവൂർ സാൻജോ ആശുപത്രിയിൽ അവശയായി കഴിയുകയായിരുന്ന ടീച്ചർ അവസാനനാളുകളിൽ മഞ്ഞപ്രയിലുള്ള അനന്തരവൻ്റെ കുടുംബത്തോടു കൂടെയായിരുന്നു. മരിക്കുമ്പോൾ 88 വയസ്സുണ്ടായിരുന്നു.

വ്യക്തിപരമായി എനിക്ക് ഏറെ അടുപ്പവും ബഹുമാനവും ഉണ്ടായിരുന്ന വ്യക്തിത്വമാണ്. ടീച്ചർ തൻ്റെ ഡയറിയിൽ കുറിച്ചുവച്ചിരുന്ന ആത്മകഥ ഒരു പുസ്തകമായി പ്രസിദ്ധീകരിക്കണമെന്ന് നിർബന്ധിച്ചവരുടെ കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു എന്നത് ഇപ്പോൾ ചാരിതാർത്ഥ്യത്തോടെ സ്മരിക്കുന്നു. 'ദൈവം തൊട്ട നിമിഷങ്ങൾ' എന്നതാണ് ഒരു പ്രേഷിതജീവിതത്തിൻ്റെ നാൾവഴി എന്നു വിശേഷിപ്പിക്കാവുന്ന ആ ആത്മകഥ.

കർത്താവിനോടും സഭയോടും ജനത്തോടും ഏറെ പ്രതിബദ്ധതയുള്ള ഒരു ജീവിതമായിരുന്നു ടീച്ചറിൻ്റേത്. പോട്ടയിലെയും ഡിവൈനിലെയും സുവിശേഷപ്രഘോഷണശുശ്രൂഷകൾക്ക് വലിയ പിന്തുണ നല്കിയ വനിതയാണ് മേരി ടീച്ചർ. ബഹുമാനപ്പെട്ട മാത്യു നായ്ക്കംപറമ്പിലച്ചൻ്റെ വലംകൈ ആയിരുന്നു എന്നുതന്നെ പറയാം.

ഡിവൈൻ ധ്യാനകേന്ദ്രത്തിലും വിദേശങ്ങളിലും നടന്ന ധ്യാനങ്ങളിൽ വളരെ ഫലപ്രദമായി ക്ഷമയെക്കുറിച്ച് സുവിശേഷപ്രഘോഷണം നടത്തിയിരുന്നത് ടീച്ചറായിരുന്നു. ദൈവത്തിൻ്റെ ആത്മാവ് ടീച്ചറിനു നല്കിയിരുന്ന സവിശേഷ കൃപയായിരുന്നു ക്ഷമയുടെയും അനുരഞ്ജനത്തിൻ്റെയും ശുശ്രൂഷയുടെ മേഖല.

ഏകസ്ഥയായി ജീവിച്ച മേരി ടീച്ചർ തനിക്ക് പൈതൃകാവകാശമായി ലഭിച്ച സ്ഥലം ഡിവൈൻ റിട്രീറ്റു കേന്ദ്രത്തിൻ്റെ പ്രവർത്തനങ്ങൾക്കായി വിട്ടുനല്കിയിട്ടുണ്ട്. കറുകുറ്റിയിൽ ടീച്ചറിൻ്റെ വീടിനോടു ചേർന്നുള്ള 85 സെൻ്റ് സ്ഥലം ഗ്രീൻഗാർഡൻസ് സിസ്റ്റേഴ്സിന് വിട്ടുകൊടുത്തതിനാലാണ് അവിടെ അവശരായ സ്ത്രീകളെ പരിചരിക്കുന്ന കേന്ദ്രമായ അസീസി മേഴ്സി ഹോം നിലവിൽ വന്നിട്ടുള്ളത്. മാത്രമല്ല, കറുകുറ്റിയിലെ ടീച്ചറിൻ്റെ വീടുതന്നെ KCBCക്കു കീഴിലുള്ള ഏകസ്ഥകൂട്ടായ്മയുടെ കേന്ദ്രമാക്കി മാറ്റാനും ടീച്ചർ തയ്യാറായി. അതാണ് മരിയഭവൻ.

കറുകുറ്റി പഞ്ചായത്ത് വൈസ് പ്രസിഡൻ്റായും ടീച്ചർ ജനസേവനം നടത്തിയിട്ടുണ്ട്.

Comments

leave a reply

Related News