ഗുവാഹത്തി അതിരൂപതയുടെ പുതിയ കോ-അഡ്ജുറ്റര്‍ ആര്‍ച്ചുബിഷപ്പായി (പിന്തുടര്‍ച്ചാവകാശമുള്ള സഹായ മെത്രാപ്പോലീത്ത) ദിബ്രുഗഡ് രൂപതാ ബിഷപ് റവ. ഡോ. ആല്‍ബര്‍ട്ട് ഹെംറോമിനെ ലിയോ 14-ാമന്‍ പാപ്പ നിയമിച്ചു.
അസമിലെ തിന്‍സുകിയ ജില്ലയിലുള്ള കൊണാപഥാര്‍ ഗ്രാമത്തില്‍ 1969 ഫെബ്രുവരി 27-നാണ് ബിഷപ് ആല്‍ബര്‍ട്ട് ഹെംറോം ജനിച്ചത്. 1999 ഏപ്രില്‍ 25-ന് ദിബ്രുഗഡ് രൂപതയ്ക്കായി അദ്ദേഹം വൈദികനായി അഭിഷിക്തനായി. ബംഗളൂരുവിലെ സെൻ്റ് പീറ്റേഴ്‌സ് പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് കാനന്‍ നിയമത്തില്‍ ബിരുദാനന്തര ബിരുദവും, തുടര്‍ന്ന് റോമിലെ പ്രശസ്തമായ പൊന്തിഫിക്കല്‍ ലാറ്ററന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റും കരസ്ഥമാക്കിയ അദ്ദേഹം ദിബ്രുഗഡ് സെൻ്റ് ജോസഫ്‌സ് മൈനര്‍ സെമിനാരി റെക്ടര്‍, രൂപതാ ട്രിബ്യൂണലിലെ ജുഡീഷ്യല്‍ വികാരി, ലെയ്റ്റി & ഫാമിലി കമ്മീഷന്‍ സെക്രട്ടറി, ഷില്ലോങ് ഓറിയന്‍സ് തിയോളജിക്കല്‍ കോളേജിലെ കാനന്‍ നിയമ അധ്യാപകന്‍ തുടങ്ങി നിരവധി നിര്‍ണായക ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
2018 ഡിസംബര്‍ 2-ന് ഫ്രാന്‍സിസ് പാപ്പയാണ് അദ്ദേഹത്തെ ദിബ്രുഗഡ് രൂപതയുടെ കോ-അഡ്ജുറ്റര്‍ ബിഷപ്പായി നിയമിച്ചത്. 2019 ഫെബ്രുവരി 24-ന് മെത്രാനായി അഭിഷിക്തനായ അദ്ദേഹം, 2021 ഫെബ്രുവരി 15-ന് ദിബ്രുഗഡ് രൂപതയുടെ ഔദ്യോഗിക രൂപതാ മെത്രാനായി ചുമതലയേറ്റു.










Comments